Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാൻ വായ്പയെടുത്ത ഡോക്ടറെ സ്റ്റേറ്റ് ബാങ്ക് അധികൃതർ പീഡിപ്പിക്കുന്നതായി ഓംബുഡ്സ്മാന് പരാതി

ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാൻ വായ്പയെടുത്ത ഡോക്ടറെ സ്റ്റേറ്റ് ബാങ്ക് അധികൃതർ പീഡിപ്പിക്കുന്നതായി ഓംബുഡ്സ്മാന് പരാതി

കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് ഉപഭോക്താവായ ഡോക്ടറെ ബലിയാടക്കുന്നതായി പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ പാലാ ശാഖയിൽനിന്നും വായ്പ എടുത്ത തന്നെ ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാൻ ജപ്തി നോട്ടീസും അക്കൗണ്ട് മരവിപ്പിക്കലും അടക്കം നടത്തി പീഡിപ്പിക്കുകയാണെന്ന് പാലാ മൂന്നാനി കരുണാ ആയുർവേദാശുപത്രി ഡയറക്ടർ ഡോ. സതീഷ്ബാബു പി.ജി. പത്രസമ്മേളനത്തിൽ ആരോപിച്ചു. ബാങ്കിന്റെ നടപടിക്കെതിരെ ബാങ്കിങ് ഓംബുഡ്സ്മാനു പരാതി നൽകിയതായും സതീഷ്ബാബു പറഞ്ഞു.

പാലാ എസ്.ബി.ഐ. ശാഖയിൽനിന്നും ആയുർവേദ ആശുപത്രിക്കായി ഡോക്ടർ പ്ലസ് ലോൺ അക്കൗണ്ടിലൂടെ 2005ൽ 14,52,800 രൂപാ വായ്പ എടുത്തതോടെയാണ് ബാങ്കിന്റെ പീഡനം ആരംഭിച്ചതെന്നു ഡോക്ടർ പറഞ്ഞു. ഈ ലോൺ 120 മാസതവണകളായി പത്ത് വർഷത്തേയ്ക്ക് 15100 രൂപാ വീതം അടക്കുവാനായിരുന്നു ബാങ്കുമായുള്ള കരാർ. ഇത് അക്കൗണ്ടിൽ നിന്നും എടുക്കുവാനായി സ്റ്റാന്റിങ് ഇൻസ്ട്രക്ഷനും ബാങ്കിൽ നൽകിയിരുന്നതായി സതീഷ് ബാബു ചൂണ്ടിക്കാട്ടി.

ഇതു പ്രകാരം 2015 വരെ തന്റെ അക്കൗണ്ടിൽ നിന്നും ബാങ്ക് തുക എടുത്തിരുന്നു. തുടർന്നു 2016 ഏപ്രിൽ 2 ന് ബാങ്കിൽ 5, 20,457 രൂപാ കുടിശ്ശിഖ ഉണ്ടെന്നു കാട്ടി കത്ത് ലഭിച്ചു. അതിൽ പറയുന്നത് ലോണിന്റെ തിരിച്ചടവ് ആറുമാസം താമസിച്ചുവെന്നും ബാങ്ക് പലിശ വർദ്ധിപ്പിച്ച തുക സമയാസമയങ്ങളിൽ അടച്ചില്ലെന്നുമാണ്. ബാങ്കിന്റെ എല്ലാ കാര്യങ്ങളും കൃത്യമായും വീഴ്ച വരുത്താതെയും അടച്ചു വരുന്ന തന്നോട് ലോൺ കാലയളവിനുള്ളിൽ ഇക്കാര്യം ഒരിക്കൽ പോലും അറിയിച്ചിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി. തിരിച്ചടവിനു സ്റ്റാന്റിങ് ഇസ്ട്രക്ഷൻ നൽകിയിട്ടുള്ളതിനാൽ തുക അക്കൗണ്ടിൽനിന്നും എടുക്കേണ്ട ഉത്തരവാദിത്വം ബാങ്കിനു മാത്രമാണ്. ഒരിക്കൽ പോലും തിരിച്ചടവിൽ കുടിശിഖ വരുത്തിയിട്ടുമില്ല. പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടും പഴയ തുക മാത്രം എടുത്തിട്ടുണ്ടെങ്കിൽ അത് ബാങ്കിന്റെ വീഴ്‌ച്ചയാണ്. പലിശ നിരക്ക് വർദ്ധിപ്പിച്ച വിവരം അറിയിക്കുകയോ വർദ്ധിപ്പിച്ച നിരക്കിൽ പണം ലഭിച്ചില്ലെന്ന കാര്യം യഥാസമയത്ത് അറിയിക്കാതെ വന്നതിന്റെ ഉത്തരവാദി താനല്ലെന്നു സതീഷ്ബാബു ചൂണ്ടിക്കാട്ടി.

അക്കൗണ്ടിൽ പണമുണ്ടായിട്ടും പല തവണ പണമില്ലെന്നു പറഞ്ഞ് മറ്റു ചെക്കുകൾ മടക്കുകയും മകന്റെ പേരിലുള്ള കാർ ലോണിന് ജാമ്യക്കാരനായ തന്റെ അക്കൗണ്ടിൽ നിന്നും മകന്റെ അക്കൗണ്ടിൽ നിന്നും ഒരേ സമയം ഇ.എം.ഐ. എടുത്തതും ചൂണ്ടിക്കാട്ടി ബാങ്കിൽ പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. രേഖാമൂലം നൽകിയ ഒരു പരാതിക്കും നാളിതുവരെ മറുപടി നൽകിയിട്ടില്ലെന്നും ഡോ.സതീഷ്ബാബു കുറ്റപ്പെടുത്തി.

അതതു സമയത്തെ ബാങ്ക് ഉദ്യോഗസ്ഥരുടെ വീഴ്ച മറച്ചുവയ്ക്കാൻ തന്നെ ബാങ്ക് ഉദ്യോഗസ്ഥർ ബലിയാടാക്കുകയാണ്. തന്റെ പേരിലുള്ള മറ്റു അക്കൗണ്ടുകളിലും ഇടപാട് നടത്താൻ അനുവദിക്കാതെ ഭീഷണി ബാങ്ക് അധികൃതർ സ്വീകരിക്കുകയാണ്. ഇതോടെ മറ്റ് ലോണുകൾക്കും മറ്റും നൽകിയ ചെക്കുകൾ മടങ്ങുന്ന അവസ്ഥയിലാണ്. ജപ്തി നടപടി പ്രഖ്യാപിച്ചു തന്നെ സമൂഹമദ്ധ്യത്തിൽ അവഹേളിച്ച നടപടിയും ബാങ്ക് സ്വീകരിച്ചു.
ബാങ്കിന്റെ ഉയർന്ന ഉദ്യോഗസ്ഥർ പലരും വന്നു സംസാരിച്ചപ്പോൾ ബാങ്കിന്റെ വീഴ്ച സമ്മതിച്ചിട്ടുള്ളതാണ്. വീഴ്ച ബാങ്കിനാണെങ്കിലും തുക താൻ അടക്കണമെന്ന നിലപാടാണ് ഉദ്യോഗസ്ഥർക്കുള്ളത്. അടക്കാനുള്ള തുക കാർഷിക വായ്പയായി നൽകാൻ ബാങ്ക് അധികൃതർ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും താൻ വഴങ്ങിയില്ല. അനധികൃതമായി ചുമത്തിയ തുക അപ്പാടെ പിൻവലിച്ചു നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ഓംബുഡ്സ്മാനെ സമീപിച്ചിരിക്കുന്നതെന്നും ഡോക്ടർ സതീഷ്ബാബു പറഞ്ഞു.

ബാങ്കിന്റെ പീഡനത്തിൽ പ്രതിഷേധിച്ചു മെയ് 3ന് ബാങ്ക് പടിക്കൽ സൂചനാ പ്രതിഷേധം നടത്തുമെന്നും ബാങ്കിന്റെ നടപടിയെക്കുറിച്ച് പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും ഡോക്ടർ പറഞ്ഞു.ബാങ്കിന്റെ നടപടിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ്, ബേബി ആനപ്പാറ, സാംജി പഴേപറമ്പിൽ, കെ.സി. നിർമൽകുമാർ, ഗോപി രോഹിണി നിവാസ് എന്നിവർ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP