Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജു വാര്യരും കലാമണ്ഡലം ക്ഷേമാവതിയും അവാർഡുകൾ ഏറ്റുവാങ്ങി: കലയുടെ മാമാങ്കത്തിന് കൊടിയിറങ്ങി

മഞ്ജു വാര്യരും കലാമണ്ഡലം ക്ഷേമാവതിയും അവാർഡുകൾ ഏറ്റുവാങ്ങി: കലയുടെ മാമാങ്കത്തിന് കൊടിയിറങ്ങി

തിരുവനന്തപുരം: കലാഭാരതി ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ കൾച്ചർ ആൻഡ് ഹേറിറ്റേജ് ഏർപ്പെടുത്തിയ ദേശീയ രംഗത്ത് നൃത്തത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള 'കലാഭാരതി നാട്യ ശ്രേഷ്ഠ' അവാർഡ് കലാമണ്ഡലം ക്ഷേമാവതിക്കും, ശാസ്ത്രീയ നൃത്തത്തെ ജനകീയമാക്കാനുള്ള ഇടപെടലിനുള്ള 'നൃത്ത ശ്രീ' അവാർഡ് ചലച്ചിത്ര താരവും കുച്ചിപ്പുടി നർത്തകിയുമായ മഞ്ജു വാര്യർക്കും സമ്മാനിച്ചു. മുന്നുദിവസമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്നുവരുന്ന കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ  സാംസ്‌കാരിക വകുപ്പ് മന്ത്രി കെസി ജോസഫും ഇപി ജയരാജൻ എംഎൽഎയും കുടിയാണ് ഇരുവർക്കും സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.

തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസമാണിതെന്നും സിനിമാ രംഗത്ത് നിന്നും അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും നൃത്തത്തിന് ഇതാദ്യമായാണ് ദേശിയതലത്തിൽ ഏർപ്പെടുത്തിയ ഒരു അവാർഡ് ലഭിക്കുന്നതെന്നും 'കലാഭാരതി നൃത്ത ശ്രീ' അവാർഡ് സ്വീകരിച്ച് കൊണ്ട് മഞ്ജു വാര്യർ പറഞ്ഞു. തന്റെ എല്ലാ കഷ്ടപ്പാടുകളിലും എന്നോടോപ്പം നിന്ന എന്റെ മാതാപിതാക്കൾക്കാണ് തന്റെ എല്ലാവിജയങ്ങൾക്കും താൻ നന്ദിരേഖപ്പെടുത്തന്നതെന്നും നൃത്തവേദികളിൽ തന്റെയൊപ്പം പക്കമേളവും ചമയവും ഒക്കെ ഒരുക്കി തന്റെയൊപ്പമുള്ള എല്ലാ കലാകാരന്മാർക്കും താൻ ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും തന്റെ വിജയങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്ന ആരാധകർക്ക് നന്ദി രേഖപ്പെടുത്തുവെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. നൃത്തരംഗത്തെ പകരം വെക്കാനില്ലാത്ത പ്രതിഭയായ ക്ഷേമാവതി ടീച്ചറിനൊപ്പം വേദി പങ്കിടാൻ ആയത് തന്റെ ജീവിതത്തിലെ മഹത്തായ നിമിഷം ആണെന്നും മഞ്ജു പറഞ്ഞു. തന്റെ നൃത്ത ജീവിതത്തിന്റെ അമ്പതാം വാർഷികത്തിൽ തന്നെ ആദരിച്ച കലാഭാരതി ഏർപ്പെടുത്തിയ 'കലാഭാരതി നാട്യ ശ്രേഷ്ഠ' അവാർഡ് തനിക്ക് വിലമതിക്കാൻ ആവാത്തതാണെന്നും എന്നും കലാകാരന്മാരെ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പുരസ്‌കാരം ഇനിയും ധാരളം നർത്തകർക്ക് ലഭിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നും ക്ഷേമാവതി ടീച്ചർ അവാർഡ് ഏറ്റുവാങ്ങവെ വ്യക്തമാക്കി.

നൃത്തോൽസവത്തിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി കെസി ജോസഫ് നിർവ്വഹിച്ചു. ഇപി ജയരാജൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. മഞ്ജു വാര്യരുടെ തിരിച്ച് വരവ് ചിത്രമായ ഹൗഓൾഡ് ആർയു വെറും ഒരു സിനിമ മാത്രം അല്ല ജൈവകൃഷിയെ പ്രോൽസാഹിപ്പിക്കാനും സ്്ത്രീകളുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കുനാവാനും ഈ ചിത്രത്തിലുടെ മഞ്ജവാര്യർക്ക് കഴിഞ്ഞുവെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. തിരുവനന്തപുരം പോലെയൊരി നഗരത്തിൽ കലയ്ക്ക് ഇത്രയും ആസ്വാദകർ ഉണ്ടെന്ന് തെളിയിക്കാൻ കലാഭാരതിയക്ക് കഴിഞ്ഞു എന്ന് അഭിനന്ദനാർഹമാണെന്നും മന്ത്രി പറയുകയുണ്ടായി.

ഈ ഒരു പുതിയകാലത്ത് കലാമേഖലയ്ക്ക് വളരെയധികം ഉണർവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആണ് കലാഭാരതി നടത്തുന്നതെന്ന് മുഖ്യാതിഥിയായി എത്തിയ ഇപി ജയരാജൻ എംഎൽഎ പറഞ്ഞു.ഫെസ്റ്റിവൽ ഡയറക്ടർ ജോർജ് എസ് പോൾ, ഡോ. നീനാ പ്രസാദ്, കലാഭാരതി ചെയർമാൻ കെഐ ഷെബീർ, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം സിബി എംആർ, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ അനീഷ് എംഎസ്, കേരള യൂണിവേഴ്‌സിറ്റി കോളേജ് ചെയർമാൻ പ്രവീൺ എം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തെത്തുടർന്ന് നീലമന സഹോദരിമാരുടെ കുച്ചിപ്പുടി ഭരതനാട്യം ജുഗൽബന്തി, ചലച്ചിത്ര താരം പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യം എന്നീ നൃത്താവതരണങ്ങളും നടന്നു.

ഭരതനാട്യവും കുച്ചിപ്പുടിയും സമന്വയിപ്പിച്ച ജുഗൽബന്ധിയുമായി നീലമന സിസ്റ്റേഴ്‌സ്

കലാഭാരതി ദേശീയ യുവനൃത്തോത്സവത്തിന്റെ മുന്നാം ദിനം നീലമന സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഡോ. പത്മിനി കൃഷ്ണനും, ഡോ ദ്രൗപതി പ്രവീണും അവതരിപ്പിച്ച ഭരതനാട്യം കുച്ചിപ്പുടി ജൂഗൽബന്ധി നൃത്താരധകർക്ക് ഒരു പുത്തൻ ആസ്വാദന ശൈലിയുടെ വാതായനങ്ങൾ തുറന്നിടുന്നതായരുന്നു. ശ്യാമ രാഗത്തിൽ ആദിതാളത്തിൽ മാനസ സഞ്ചരേ.. എന്ന ഇനത്തോട് കൂടിയായിരുന്നു നീലമന സിസ്റ്റേഴ്‌സ് തങ്ങളുടെ ജുഗൽബന്ധി ആരംഭിച്ചത്.

ശ്രീകൃഷ്ണ ഭക്തന്റെ മനസ്സിലൂടെ കടന്ന് പോകുന്ന ചിന്തകളെ വിവരിക്കുന്ന നൃത്താവതരണം ദശാവതാരവും അതിലെ ദേവീ സാന്നിധ്യവും വെളിവാക്കുന്നതായിരുന്നു. ഇതിന് പിന്നാലെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലുമായി അഞ്ച് രാഗത്തിലും അഞ്ച് താളത്തിലും ചിട്ടപ്പെടുത്തിയ ജതിസ്വരം നീലമന സിസ്റ്റേഴ്‌സ് അരങ്ങിൽ നിറഞ്ഞാടിയപ്പോൾ നിലക്കാത്ത കരഘോഷമായിരുന്നു സദസ്സിൽ നിന്നും ഉയർന്നത്. ചതുരശ്രം-വാസന്തി, തിശ്രം-ദേശ്, മിശ്രം-ഹിന്ദോളം, ഖണ്ഡം-ഷണ്മുഖപ്രിയ, സങ്കീർണ്ണം-ബിഹാഗ്, എന്നീ അഞ്ച് ഗതിയിൽ അഞ്ച് രാഗത്തിലായിരുന്നു ജതിസ്വരം ചിട്ടപ്പെടുത്തിയിരുന്നത്. സിന്ധുഭൈരവി രാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഗോപാലകൃഷ്ണ ഭാരതിയുടെ നന്ദനാർ ചരിതത്തിൽ നിന്നുമുള്ള കീർത്തനമായിരുന്നു നീലമന സിസ്റ്റേഴ്‌സ് അടുത്തതായി നിറഞ്ഞാടിയത്. മനതാരിൽ കണ്ട ഭഗവാന്റെ നൃത്തത്തെ നന്ദനാർ മറ്റ് ഭക്തരോട് വിശദീകരിക്കുന്നതായരുന്നു ഈ മനോഹരമായ നൃത്ത ഇനം. കദനകുദൂഹളം രാഗത്തിൽ ആദിതാളത്തിൽ ഉള്ള തില്ലാനയോട് കൂടി നീലമന സിസ്റ്റേഴ്‌സ് വേദി വിടുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആസ്വാദന നിർവൃതിയിലായിരുന്നു കലാപ്രേമികളായ പ്രേക്ഷകരിലേറെയും.

താളലയ വിസ്മയം തീർത്ത് പാരിസ് ലക്ഷ്മിയുടെ ഭരതനാട്യം

മൂന്ന് ദിവസം നീണ്ടുനിന്ന കലാഭാരതി ദേശീയ യുവ നൃത്തോൽസവത്തിന്റെ സമാപന ദിനമായ ബുധനാഴ്ചതിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ചലച്ചിത്ര താരം പാരിസ് ലക്ഷ്മി അവതരിപ്പിച്ച ഭരതനാട്യം ചടുലമായ താളങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതായിരുന്നു. നൃത്തത്തോടുള്ള അടങ്ങാത്ത അഭനിവേശവുമായി ഫ്രാൻസിൽ നിന്നും എത്തിയ കേരളത്തിന്റെ മരുമകളായ പാരിസ് ലക്ഷ്മി മികച്ച നൃത്ത വൈഭവം വിളിച്ചോതുന്ന പ്രകടനമായിരുന്നു കലാഭാരതി നൃത്തോൽസവത്തിൽ കാഴ്ചവച്ചത്. ഗംഭീര നട്ടൈ രാഗത്തിൽ മധുരൈ ആർ മുരളീധരൻ ആദി താളം നൽകി പാരിസ് ലക്ഷ്മി തന്നെ നൃത്തസംവിധാനം നിർവ്വഹിച്ച ആദ്യ ഇനമായ പുഷ്പാഞ്ജലി അവരുടെ നൃത്തത്തോയുള്ള അഭിനവേശം ബോധ്യപ്പെടുത്തുന്നതായിരുന്നു. തടിച്ച് കൂടിയ പ്രേക്ഷകരുടെ കണ്ണിനേയും കാതിനേയും മായാലോകത്തിലെത്തിച്ചു കലൈ തൂകി എന്ന് നൃത്ത ഇനം. സകല പ്രപഞ്ച ശക്തികളും പ്രപഞ്ച നാഥനായ ശിവന്റെ നൃത്തത്തിനു അനുസൃതമായി സംഗീതമാലപിക്കുന്നു എന്ന് വിളിച്ചോതുന്ന ഹരി കാംബോജി രാഗത്തിൽ ഉള്ള ഈ ഇനത്തിന്റെ ആദി താളം മധുരൈ ആർ മുരളീധരനും നൃത്ത സംവീധാനം വി എസ് മുത്തുസ്വാമി പിള്ളൈയുമായിരുന്നു നിർവഹിച്ചത്.

പ്രപഞ്ചത്തിന്റെ പുണ്യമാതാവായ ദേവിയെ സ്തുതിക്കുന്ന മഹാകാളി, സ്വന്തം നൃത്തസംവിധാനത്തിൽ അതിമനോഹരമായിത്തന്നെ പാരിസ് ലക്ഷ്മി അരങ്ങിൽ അവതരിപ്പിച്ചു. രാഗ ഗൗളയിൽ മധുരൈ ആർ മുരളീധരൻ ആദി താളം നൽകിയതായിരുന്നു മഹാകാളി. ദർബാറി രാഗത്തിൽ മീരാ ഭായി ആദിതാളം നൽകി ഭഗവാൻ ശ്രീകൃഷ്ണനെ പ്രകീർത്തിക്കുന്ന ഹരി തും ഹരോ ആസ്വാദനത്തിന്റെ ഒരു പുതിയ അനുഭവം തീർത്തുകൊണ്ടാണ് സ്വന്തമായി ചിട്ടപ്പെടുത്തി പാരിസ് ലക്ഷ്മി ആടി തിമിർത്തത്. ഡോ. ബാല മുരളികൃഷ്ണ ആദിതാളം നിർവ്വഹിച്ച കുന്തളവരാളി രാഗത്തിലുള്ള തില്ലാനയോട് കൂടി ബാംഗ്ലൂർ ഡേയ്‌സ് ഫെയിം ചലച്ചിത്ര താരം കൂടിയി പാരിസ് ലക്ഷമി തന്റെ നൃത്തം അവസാനിപ്പിക്കുമ്പോൾ നിറഞ്ഞ കരഘോഷത്തോടെയാണ് തലസ്ഥാന നഗരിയിലെ കലാസ്വാദകർ അവർക്ക് ആശംസകൾ ചൊരിഞ്ഞത്.

യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുതിനും അവസരമൊരുക്കുതിനുമായി വ്യത്യസ്ത രാജ്യങ്ങളിലെ 25 വേദികളിൽ ആയി 60 ദിവസം ആണ് കലാഭാരതി ഇത്തവണ നൃത്ത സംഗീതോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.'യുവത്വത്തിന്റെ താളാഘോഷ' മായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ തിരഞ്ഞെടുത്ത 100 പ്രതിഭകളാണ് വിവിധ കലാരൂപങ്ങളുടെ അവതരണങ്ങൾ നടത്തുന്നത്.

എറണാകുളം, തൃശ്ശുർ എന്നിവിടങ്ങളിലെ നൃത്ത സംഗീതോൽസവങ്ങൾ എണാകുളം ചങ്ങമ്പുഴ പാർക്കിലും തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലുമായി പൂർത്തിയാക്കി കഴിഞ്ഞിരുന്നു. മാർച്ച് 2 മുതൽ 4 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന യുവ നൃത്തോൽസവത്തിൽ തെന്നിന്ത്യയിലെ യുവ ചലച്ചിത്ര താരങ്ങളും നർത്തകിമാരുമായ ഐശ്വര്യ രാജ, കൃതിക ജയകുമാർ (ഭരതനാട്യം), വിദ്യമോൾ (മോഹിനിയാട്ടം), കന്നട ചലച്ചിത്ര താരം പ്രതീക്ഷ കാശി (കുച്ചുപ്പുടി), നീലമന സിസ്റ്റേഴ്‌സ് ( കുച്ചുപ്പുടി, ഭരതനാട്യം ജുഗൽബന്തി) ചലച്ചിത്ര താരം പാരിസ് ലക്ഷ്മി (ഭരതനാട്യം) എന്നീ ദേശീയതലത്തിലുള്ള 7 നർത്തകിമാരായിരുന്നു 3 ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിൽ നൃത്താവതരണങ്ങൾ നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP