Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദേശിയ വാഴ മഹോത്സവം 2018: കല്ലിയൂർ ഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു

ദേശിയ വാഴ മഹോത്സവം 2018: കല്ലിയൂർ ഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ഒരു ദേശീയ മഹോത്സവത്തിന് ഒരു ഗ്രാമം വേദിയാകുന്നു. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കപ്പെടുന്ന 'ദേശിയ വാഴ മഹോത്സവം 2018'നാണ് തിരുവനന്തപുരം കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വേദിയാകുന്നത്. ഫെബ്രുവരി 17 മുതൽ 21 വരെ കല്ലിയൂർ വെള്ളായണി മൈതാനിയിലാണ് വാഴ മഹോത്സവം അരങ്ങേറുക.

വൈവിധ്യ സംരക്ഷണം, സ്വത്വ സംരക്ഷണം, മൂല്യ വർദ്ധനവ് എന്നിവയാണ് ദേശിയ വാഴ മഹോത്സവത്തിന്റെ പ്രധാന വിഷയങ്ങൾ. ദേശീയ സെമിനാർ, എക്‌സിബിഷൻ, പരിശീലന പരിപാടികൾ, കർഷക സംഗമം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി ഒരേ സമയം വിജ്ഞാനപ്രദവും വിനോദവുമുൾപ്പെടുത്തി നടത്തപ്പെടുന്ന ഈ അഞ്ച് നാൾ നീണ്ടു നിൽക്കുന്ന മഹോത്സവത്തിൽ ചെറുകിട കർഷകർക്കും ഉപഭോക്താക്കൾക്കും അവസരങ്ങൾ വർധിപ്പിക്കുന്നതിന് ഗവേഷണം എങ്ങനെ പ്രയോജനകരമാക്കാം എന്നും വ്യാഖ്യാനിക്കും.

മുഖ്യമായും ജൈവ കൃഷി പിന്തുടരുകയും കീടനാശിനി വിമുക്ത പഴങ്ങളും പച്ചക്കറികളും വിളയിച്ചെടുക്കുകയും വഴി ശ്രദ്ധേയരായ കല്ലിയൂരിലെ കർഷക സമൂഹത്തിലേക്ക് വികസനവും ഗവേഷണ വിവരങ്ങളും എത്തിക്കുകയെന്നതാണ് ഇത്തരത്തിലൊരു ദേശീയ വാഴ മഹോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്രീ സുരേഷ് ഗോപി എം പി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇത് കൂടാതെ കേരളത്തിലെയും തെക്കൻ തമിഴ് നാട്ടിലെയും വാഴ കർഷകർക്ക് പ്രയോജനകരാമാം വിധം ദേശീയ തലത്തിലുള്ള പുതിയ ഗവേഷണങ്ങളും മുന്നേറ്റങ്ങളും വാഴമഹോത്സവത്തിലൂടെ അവതരിപ്പിക്കാനുമാകും. പ്രധാനമന്ത്രിയുടെ സാൻസദ് ആദർശ് ഗ്രാമ യോജനയുടെ കീഴിൽ ശ്രീ സുരേഷ് ഗോപി എം പി ദത്തെടുത്ത കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വൈവിധ്യമാർന്ന വാഴ കൃഷിയാൽ കാർഷിക മേഖലയിൽ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

കല്ലിയൂർ ഗ്രാമ പഞ്ചായത്ത്, മിത്ര നികേതൻ കൃഷി വിജ്ഞാന കേന്ദ്രം, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റിയാൽ അംഗീകൃതമായ റീജിയണൽ സെന്റർ ഓഫ് എക്‌സ്‌പെർട്ടീസ്, ഐ സി എ ആർ- നാഷണൽ സെന്റർ ഫോർ ബനാന, തിരുച്ചിറപ്പള്ളി, യുനെസ്‌കോ ന്യൂ ഡൽഹി, ബനാന ഗവേഷണത്തിലും പ്രചാരത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ഈ മേഖലയിലെ സന്നദ്ധ സംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് സിസ്സ ദേശിയ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്.

ആഗോള വാഴ ഉത്പാദനത്തിന്റെ 18% നൽകുന്ന ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഴ ഉത്പാദകരാണ്. ഈ സാഹചര്യത്തിലും ഉത്പാദനത്തിന്റെ 1% മാത്രമേ കയറ്റി അയക്കപ്പെടുന്നുള്ളു. പരിപാലനത്തിലും പാക്കിങ്ങിലും പാക്കേജിങ്ങിലുമെല്ലാമുള്ള ആധുനിക സാങ്കേതികതകൾ കർഷകരിലേക്ക് എത്തിച്ച് വിപണി നേരിടുന്ന 25 മുതൽ 40% വരെയുള്ള നഷ്ടം ഒഴിവാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ലക്ഷ്യമിട്ടാണ് ദേശിയ തലത്തിൽ ഈ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്.

ഇതിനോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനങ്ങൾ, ഛായാഗ്രഹണ മത്സരങ്ങൾ, വിവിധയിനം സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. കാർഷിക മേഖലയിലെ നവയുഗ സാങ്കേതികതകളും വിവരങ്ങളും ലഭ്യമാക്കുന്നതിന് പുറമെ സൃഷ്ടിപരമായ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്നതിനും പങ്കെടുക്കുന്നവർ പ്രാപ്തരാകുന്നുവെന്ന് ഡോ സി എസ് രവീന്ദ്രൻ, ദേശിയ വാഴ മഹോത്സവം സെക്രട്ടറി ജനറൽ, പറഞ്ഞു.ഗ്രാമങ്ങളിൽ ഇത്തരത്തിലുള്ള മഹോത്സവങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ കർഷകർക്ക് നവയുഗ സാങ്കേതിക വിദ്യകളെക്കുറിച്ച് കൂടുതലറിയുവാനും പ്രയോഗികmമാക്കുന്നതിനും സാധ്യമാകുമെന്നും കല്ലിയൂരിലെ കർഷകർക്കും ഉപയോക്താക്കൾക്കും ദീർഘ കാലാടിസ്ഥാനത്തിൽ പുരോഗതി ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധർക്ക് പുറമെ തമിഴ് നാട് കാർഷിക സർവകലാശാല, ഭാഭ അറ്റോമിക് റിസർച്ച് സെന്റർ (BARC), നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനാസ്- ട്രിച്ചി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോർട്ടികൾച്ചർ റിസർച്ച്- ബാംഗ്ലൂർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ്, കോയമ്പത്തൂർ, ജെ എൻ യു ഡൽഹി, അസം കാർഷിക സർവകലാശാല, ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്- മധുര, മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂറൽ ഇന്ഡസ്ട്രിയലിസേഷൻ, വൈ എസ് ആർ ഹോർട്ടികൾച്ചറൽ സർവകലാശാല, ആന്ധ്രാ പ്രദേശ്; ഐ സി എ ആർ റിസർച്ച് കോംപ്ലക്‌സ് ഫോർ എൻ ഇ എച്ച് റീജിയൺ, മേഘാലയ, സി എസ് ഐ ആർ, എ പി ഇ ഡി എ എന്നിവിടങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും പ്രഭാഷണം നടത്തും. കൂടാതെ മഹോത്സവത്തിൽ ഈ സ്ഥാപനങ്ങളുടെയെല്ലാം സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP