Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അശ്വമേധ'ത്തിന്റെ വളർച്ച എന്നെ അഹങ്കാരിയാക്കി; അഹങ്കാരം തലയ്ക്കുപിടിച്ചപ്പോൾ മദ്യത്തിനും അടിമയായി; മലയാളി ഹൗസിലെ പങ്കാളിത്തം കൊണ്ട് കടങ്ങൾ ഒരു പരിധിവരെ ഒഴിവായി; എന്നിട്ടും ഗത്യന്തരം ഇല്ലാതായപ്പോൾ കിടപ്പാടം വരെ വിൽക്കേണ്ടി വന്നു; എല്ലാം തിരിച്ചു പിടിക്കാൻ ലഹരിയെ പടിക്കു പുറത്തു നിർത്തി പുതുജന്മം: ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് സ്വന്തം ജീവിതകഥ പറയുമ്പോൾ

'അശ്വമേധ'ത്തിന്റെ വളർച്ച എന്നെ അഹങ്കാരിയാക്കി; അഹങ്കാരം തലയ്ക്കുപിടിച്ചപ്പോൾ മദ്യത്തിനും അടിമയായി; മലയാളി ഹൗസിലെ പങ്കാളിത്തം കൊണ്ട് കടങ്ങൾ ഒരു പരിധിവരെ ഒഴിവായി; എന്നിട്ടും ഗത്യന്തരം ഇല്ലാതായപ്പോൾ കിടപ്പാടം വരെ വിൽക്കേണ്ടി വന്നു; എല്ലാം തിരിച്ചു പിടിക്കാൻ ലഹരിയെ പടിക്കു പുറത്തു നിർത്തി പുതുജന്മം: ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് സ്വന്തം ജീവിതകഥ പറയുമ്പോൾ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: മലയാളികൾ ഏറെക്കാലം ആഘോഷമാക്കിയ റിവേഴ്‌സ് ക്വിസ് ഷോയാണ് ജി എസ് പ്രദീപിന്റെ അശ്വമേധം എന്ന പരിപാടി. കൈരളി ടിവിയിൽ ആരംഭിച്ച ഈ പരിപാടി കുറേക്കാലം മലയാളം ചാനൽ റേറ്റിംഗിൽ മുമ്പിൽ നിന്ന പരിപാടിയായിരുന്നു. ജി എസ് പ്രദീപിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പലരും വെമ്പൽ കൊണ്ടിരുന്ന കാലം. പ്രദീപ് എന്ന വ്യക്തിയെ എല്ലാവരും വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. എന്നാൽ, ചുരുങ്ങിയ സമയം കൊണ്ട് കുത്തനെ വളരുകയും പിന്നീട് അതേവേഗത്തിൽ താഴേക്ക് വരികയും ചെയ്ത കരിയർ ഗ്രാഫാണ് പ്രദീപിന്റേത്.

ഒരു കാലത്ത് ജീവിതം അതിവേഗം വളർത്തിയെടുത്ത അദ്ദേഹം പിന്നീട് മദ്യത്തിന് അടിമപ്പെട്ട് സർവവും നശിക്കുന്ന ഘട്ടത്തിൽ എത്തിയിരുന്നു. സ്വന്തം വീട് പോലും കടക്കാർ കൊണ്ടുപോയ അവസ്ഥ. രണ്ട് കൊല്ലം മുമ്പത്തെ അദ്ദേഹത്തിന്റെ ജീവിതം അങ്ങനെയായിരുന്നു. പിന്നീട് ജീവിതം തിരിച്ചുപിടിച്ചു അദ്ദേഹം. മദ്യമെന്ന ലഹരിയെ അതിജീവിച്ച് വീണ്ടും തന്റെപരിപാടികളിൽ സജീവമായി അദ്ദേഹം. ഇപ്പോൾ സാക്ഷി ടിവിയിൽ ഗ്രാൻഡ് മാസ്റ്റർ എന്ന ക്വിസ് പരിപാടി അവതരിപ്പിക്കുകയാണ് അദ്ദേഹം. എന്നാൽ, മൂന്ന് വർഷം മുൻപ് അദ്ദേഹം തന്നെ സ്വന്തം ജീവിതം പറഞ്ഞപ്പോൾ ഏവരും ഞെട്ടലോടെയാണ് അത് കേട്ടത്.  ഒരു കാലത്ത് മിന്നിത്തിളങ്ങി നിന്ന അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് മൂന്ന് വർഷം മുമ്പ് എ പ്രദീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്:

 

'കൈരളി ടി.വിയിലെ 'അശ്വമേധ'ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവർഷമായിരുന്നു ആ പരിപാടി. അതിൽ നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറിൽ ഞാൻ ഇരുനില വീടുവച്ചത്. അതിന് ഞാനിട്ട പേരും 'അശ്വമേധം' എന്നായിരുന്നു. കൈരളിക്കുശേഷം സ്റ്റാർ, സാക്ഷി ടി.വികളിലും ശ്രീലങ്കയിലെ ശക്തി ടി.വിയിലും ക്വിസ് പ്രോഗ്രാം ചെയ്തു. പിന്നീട് ജയ്ഹിന്ദിൽ. അതിനുശേഷം കഴിഞ്ഞ രണ്ടുവർഷക്കാലം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ആരും എന്നെ അന്വേഷിച്ചില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ടി.വി.ചാനലുകളുടെ ലൈംലൈറ്റിൽ വരാത്തതിനാൽ എല്ലാവരും മറന്നു.

'അശ്വമേധ'ത്തിന്റെ വളർച്ചയാണ് എന്നെ അഹങ്കാരിയാക്കിയത്. ചില സമയത്ത് മനുഷ്യർ അങ്ങനെയാണ്. എന്റെ കഴിവുകൾ എന്റേതുമാത്രമാണെന്ന ധാരണ വന്നു. ഓരോ സീബ്രകൾക്കും ഓരോ വരകളാണ്. ഒരേപോലെ വരകളുള്ള സീബ്രകൾ ലോകത്തിലില്ല. അതുപോലെ എല്ലാവർക്കും അവരവരുടേതായ കഴിവുകളുണ്ട്. ഈ കഴിവ് എന്റേതല്ല. ദൈവം അനുഗ്രഹിച്ചതാണ്. പക്ഷേ അതൊന്നും എനിക്ക് തിരിച്ചറിയാനായില്ല. അഹങ്കാരം തലയ്ക്കുപിടിച്ച ഞാൻ പതുക്കെ മദ്യത്തിന് അടിമയായി. അതോടൊപ്പം കടങ്ങൾ പെരുകി. ആയിരത്തിൽ നിന്ന് അത് ലക്ഷങ്ങളുടെ ഡേഞ്ചർസോണിലെത്തി. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ജി.എസ്.പ്രദീപ് എന്ന ഗ്രാൻഡ്മാസ്റ്റർ അങ്ങനെ ഏറ്റവും വലിയ കടക്കാരനായി. മുഴുവൻ സമയ മദ്യജീവിയായി മാറിയപ്പോൾ സമയം അറിയാതായി. ഒൻപതുമണിക്ക് സ്റ്റുഡിയോയിൽ എത്തേണ്ട ഞാൻ പന്ത്രണ്ടരയ്ക്ക് വന്നുതുടങ്ങി.

അതോടെ ടെലിവിഷൻ ചാനലുകളിൽ നിന്നും ആരും വിളിക്കാതായി. അവരാരും എന്റെ പ്രതിഭയെ തള്ളിപ്പറഞ്ഞില്ല. ജി.എസ്.പ്രദീപ് എന്ന വ്യക്തിയായിരുന്നു അവർക്ക് പ്രശ്നം. ആ സമയത്തും ലൈവ് ക്വിസ് പ്രോഗ്രാമുകളുമായി വിദേശരാജ്യങ്ങളിൽ സഞ്ചരിച്ചു. 'സ്പിരിറ്റ്' എന്ന സിനിമ എന്റെ ജീവിതം കണ്ട് എഴുതിയതാണെന്ന് സുഹൃത്തുക്കൾ പറയുന്ന അവസ്ഥ വരെയെത്തി. ജീവിതം ചെകുത്താനും കടലിനും നടുവിലെത്തിയിട്ടും മിഥ്യാഭിമാനം കൈവിടാൻ തയാറായില്ല.

അഞ്ചാം തവണയും ലൈവ് ക്വിസ് ഷോ ചെയ്യാൻ ബഹറിനിലെത്തിയപ്പോൾ വിസ്മയിപ്പിച്ചത് അവിടത്തെ ജനക്കൂട്ടമായിരുന്നു. തുടർച്ചയായി ആറുമണിക്കൂർ നേരമാണ് അവിടെ പരിപാടി അവതരിപ്പിച്ചത്. തിരിച്ച് നാട്ടിലേക്കു വരാൻ എയർപോർട്ടിന്റെ ബിസിനസ് ലോഞ്ചിലിരിക്കുമ്പോഴാണ് സംഘാടകനായ ഒരു ചെറുപ്പക്കാരൻ അടുത്തേക്കുവന്നത്. ''ജി.എസ്. പ്രദീപ് എന്ന പ്രതിഭയുടെ ഷോ കാണാൻ ഇനിയും ആളുകൾ വരും. പക്ഷേ താങ്കളെ ഇങ്ങനെ കാണേണ്ടിവന്നതിൽ സങ്കടമുണ്ട്. ഈ കഴിവുകൾ മറ്റാർക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നുപോലും ദൈവത്തോട് പ്രാർത്ഥിച്ചുപോയിട്ടുണ്ട്.''

മദ്യത്തിന്റെ ആസക്തിയിൽ ലയിച്ചിരിക്കുന്ന എനിക്ക് അയാളുടെ വാക്കുകളുടെ വില മനസിലായില്ല. ഞാനത് വകവച്ചതുമില്ല. പിറ്റേ ദിവസം തിരുവനന്തപുരത്തെത്തിയിട്ടും രാത്രിയാണ് വീട്ടിലെത്തിയത്. മുറിയിൽ ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയാണ്. അവരെത്തന്നെ കുറേനേരം നോക്കിയിരുന്നപ്പോൾ എനിക്കു കുറ്റബോധം തോന്നിത്തുടങ്ങി. ഒപ്പം ബഹറിനിലെ ആ ചെറുപ്പക്കാരന്റെ വാക്കുകൾ എന്നെ വല്ലാതെ വേട്ടയാടി. അന്നവിടെവച്ച് ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും മദ്യം കഴിക്കില്ല. പിന്നീട് ഒരു തുള്ളിപോലും കഴിച്ചില്ല. അതോടെ കടത്തിന്റെ പെരുകൽ നിലച്ചു.

മദ്യം നിർത്തി ആറുമാസം കഴിഞ്ഞപ്പോഴാണ് 'മലയാളിഹൗസി'ലേക്ക് വിളിക്കുന്നത്. അതിൽ നിന്നും കിട്ടിയ വരുമാനം കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല എന്റെ കടങ്ങൾ. അതിനാൽ 'അശ്വമേധം' എന്ന ഈ വീടു കൂടി വിറ്റു.. ഇപ്പോൾ വാടകവീട്ടിലാണ്. ഇപ്പോൾ വീണ്ടും കൈരളിയിൽ 'അശ്വമേധം' പുനർജനിക്കുകയാണ്. എനിക്കും ഇതൊരു പുതുജീവിതമാണ്.'

നമ്മൾ ഒരിക്കലും നമ്മളെ മറന്ന് ജീവിക്കരുത് എന്ന പാഠമാണ് ഗ്രാൻഡ് മാസ്റ്റർ ജി. എസ്. പ്രദീപ് അന്നത്തെ അഭിമുഖത്തിൽ പങ്കുവെച്ചത്. മദ്യലഹരിയിൽ സ്വയം മറന്ന് ജീവിച്ചപ്പോൾ വെട്ടിപ്പിടിച്ചതെല്ലാം അദ്ദേഹത്തിന് നഷ്ടമായി. മലയാളി ഹൗസിൽ പങ്കെടുക്കാൻ ഇടയായ സാഹചര്യവും അദ്ദേഹം വരുത്തിവെച്ച കടങ്ങളായിരുന്നു. ഇപ്പോൾ പ്രഭാഷകനായും ടി വി അവതാരകനായും വീണ്ടും അദ്ദേഹം ശോഭിക്കുന്നുണ്ട്. ലഹരിയെ കൈവിട്ട് ജീവതം തിരികെ പിടിക്കുകയായിരുന്നും പ്രദീപ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP