Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംടിക്കെതിരായ പ്രതിഷേധം അനാവശ്യമെന്ന് പറഞ്ഞപ്പോൾ കമലിന്റെ കാര്യം വിധിയെന്ന് പറഞ്ഞ് കൈവിട്ടു; ബോഗ്ലിനെതിരെ വിമർശനം ഉന്നയിക്കുന്നത് മുഴുവൻ വായിക്കാത്തവരെന്ന് വിമർശിച്ചു; ബാങ്ക് ക്യൂവിന്റെ പേരിൽ പന്ന്യനുമായി തർക്കിച്ചു: വിമർശനം കടുക്കുമ്പോൾ സംഘപരിവാർ നിലപാടിനോട് കൂടുതൽ അടുപ്പം പ്രഖ്യാപിച്ച് മോഹൻലാൽ

എംടിക്കെതിരായ പ്രതിഷേധം അനാവശ്യമെന്ന് പറഞ്ഞപ്പോൾ കമലിന്റെ കാര്യം വിധിയെന്ന് പറഞ്ഞ് കൈവിട്ടു; ബോഗ്ലിനെതിരെ വിമർശനം ഉന്നയിക്കുന്നത് മുഴുവൻ വായിക്കാത്തവരെന്ന് വിമർശിച്ചു; ബാങ്ക് ക്യൂവിന്റെ പേരിൽ പന്ന്യനുമായി തർക്കിച്ചു: വിമർശനം കടുക്കുമ്പോൾ സംഘപരിവാർ നിലപാടിനോട് കൂടുതൽ അടുപ്പം പ്രഖ്യാപിച്ച് മോഹൻലാൽ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്‌മേക്കർ പുരസ്‌ക്കാര വേദിയിലെ ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമാണ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതാണ് മോഹൻലാലുമായുള്ള സംവാദം. പുലിമുരുകൻ എന്ന സൂപ്പർഹിറ്റ് സിനിമക്കൊപ്പം വിവാദങ്ങളും മോഹൻലാലിനെ പോയവർഷത്തെ വാർത്താ താരമാക്കിയിരുന്നു. ഇതിന് പ്രധാന കാരണം അദ്ദേഹം ബ്ലോഗിൽ എഴുതിയതായിരുന്നു. 'ന്യൂസ്‌മേക്കർ 2016' ഫൈനൽ റൗണ്ടിന്റെ ഭാഗമായ സംവാദത്തിൽ നടൻ മോഹൻലാൽ ഉള്ളുതുറന്നു സംസാരിച്ചു.

സിനിമ മേഖലയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ലാൽ മനസു തുറന്നു. ഇതിനൊപ്പം നിലപാടുകളുടെ ചില പ്രഖ്യാപനങ്ങൾ കൂടി നടത്തി അദ്ദേഹം. സംഘപരിവാർ നിലപാടെന്ന വിമർശനം ഉയർന്ന വിഷയങ്ങളിൽ തന്റെ നിലപാട് മാറ്റാതെ കൂടുതൽ ഊന്നിപ്പറയുകയായിരുന്നു മോഹൻലാൽ. ഈ നിലപാടുകളുടെ പേരിൽ അദ്ദേഹം പന്ന്യൻ രവീന്ദ്രനുമായി തർക്കിക്കുകയും ചെയ്തു ലാൽ.

പോയ വർഷം സിനിമയിൽ തന്റെ വർഷമായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് മോഹൻലാൽ സംവാദം തുടങ്ങിയത്. അതേസമയം വ്യക്തിപരമായി സാധാരണ വർഷമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പുലിമുരുകന്റെ നേട്ടത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. വല്ലപ്പോഴും സംഭവിക്കുന്ന ഒരു വിജയമാണിതെന്നാണ് മോഹൻലാൽ പറഞ്ഞത്. ഒരു ടീമായി ജോലി ചെയ്തതാണ് ഇതിൽ പ്രധാന കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മോഹൻലാൽ എന്ന നടനില്ലെങ്കിൽ പുലിമുരുകൻ ഇല്ലെന്ന് സംവദത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയങ്ങൾ അങ്ങനെ കരുതുന്നുണ്ടെങ്കിൽ നടനെന്ന നിലയിൽ തന്റെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2016ലെ നേട്ടങ്ങളെ കുറിച്ച സംസാരിച്ച അദ്ദേഹത്തിന്റെ അഭിനയത്തിലെ സിദ്ധികളെ കുറിച്ച് സിബി മലയിൽ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി. എന്നാൽ, മികച്ച സംവിധായകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയായിരുന്നു താനെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യാത്രകൾ ഇഷ്ടപ്പെടുന്ന ലാലിന്റെ ജീവിത ശൈലിയും പ്രേക്ഷകർക്ക് മുമ്പിൽ വ്യക്തമായി. വിവാദ വിഷയങ്ങളിലും ആദ്യമായി ലാൽ നേരിട്ട് പ്രതികരിച്ചു. ബ്ലോഗെഴുത്തായിരുന്നു ഇതിൽ പ്രധാനമായിരുന്നത്. നോട്ട് പിൻവലിക്കൽ വിഷയത്തിലെ വിവാദപരാമർശങ്ങൾ, തിയറ്ററുകളിലെ ദേശീയഗാനാലാപനം, എം ടി വാസുദേവൻ നായരും സംവിധായകൻ കമലും നേരിട്ട വിമർശനങ്ങൾ എന്നിവയെക്കുറിച്ചും വിശദമായ പ്രതികരണം. പ്രമോദ് രാമൻ നയിച്ച സംവാദത്തിൽ സിബി മലയിൽ, ബി.ഉണ്ണിക്കൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, ലെന, വിനു മോഹൻ എന്നിവരാണ് പങ്കെടുത്തത്.

എംടി വാസുദേവൻ നായർക്ക് എതിരായ പ്രതിഷേധത്തെ കുറിച്ച ലാൽ പറഞ്ഞതാണ് ഇതിൽ ശ്രദ്ധേയമായത്. ഈ വിഷയത്തിൽ എംടിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിലും അത് പരസ്യമായി പറയാൻ ലാൽ മടിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. അതേസമയം എംടിയെ പിന്തുണച്ച ലാൽ എന്നാൽ ദേശീയ ഗാന വിഷയത്തിൽ സംവിധായകൻ കമലിന്റെ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തു.

എംടി വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടായിരുന്നു ആദ്യം ലാലിന്. ഇതിൽ അഭിപ്രായം പറയാൻ തയ്യാറല്ലെന്ന് പറഞ്ഞ ശേഷം അദ്ദേഹത്തെ വെറുതേ വിടൂവെന്നും അനാവശ്യ പ്രതിഷേധം വേണ്ടെന്നുമാണ് ലാൽ പറഞ്ഞത്. ഇതോടെയാണ് പ്രമോദ് രാമൻ കമൽ വിഷയത്തെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. ഈ വിഷയത്തെ കുറിച്ച് തനിക്ക് കാര്യമായ അറിവില്ലെന്നാണ് ലാൽ പറഞ്ഞത്. ഞാൻ യുഎസിലായിരുന്നു. ഞാൻ അറിഞ്ഞിരുന്നില്ല. ഓരോത്തരുടെ ജീവിതത്തിൽ ഓരോന്നു സംഭവിക്കുന്നുണ്ട്. എന്നു പറഞ്ഞ് ഒഴിവാകുകയായിരുന്നു.

സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിനെ പിന്തുണച്ചാണ് സംവാദത്തിൽ മോഹൻലാൽ പറഞ്ഞത്. സിനിമാ തീയറ്ററിലെ ദേശീയ ഗാനങ്ങൾ ബഹുമാനം ഉൾക്കൊള്ളുതാണ്. സിനിമ തുടങ്ങുന്നതിന് മുമ്പുള്ള ഒരു മുന്നൊരുക്കമാണ് ഇത്. ഇതിൽ എല്ലാവരും ചെയ്യുന്നതു പോലെ എഴുനേറ്റ് നിൽക്കുന്നതല്ലേ നല്ലത്. എഴുനേറ്റ് നിൽക്കാത്തവരെ ഒന്ന് എഴുനേൽക്ക് അനിയാ എന്നു പറയാം.. പേഴ്‌സണൽ സ്‌പേസിൽ നടക്കുന്ന കാര്യമാണ് ചിലതിനെ അനുകരിക്കണം. ചിലതിനെ അനുകൂലിക്കണമെന്നും ലാൽ പറഞ്ഞു.

എം ടിയുടെ തിരക്കഥയിൽ താൻ ഭീമനായി അഭിനയിക്കുിന്ന കാര്യവും ലാൽ വെൡപ്പെടുത്തി. 'രണ്ടാമൂഴം' ഉടൻ യാഥാർഥ്യമാകുമെന്നും എം ടി തിരക്കഥ പൂർത്തിയാക്കിയെന്നും ലാൽ വ്യക്തമാക്കി. രണ്ടാമൂഴം സിനിമയാകുന്നത് 600 കോടി രൂപ മുതൽമുടക്കിലാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ അഭിനയം നിർത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്നും മോഹൻലാൽ പറഞ്ഞു. വൻ താരനിര തന്നെ സിനിമയിൽ ഉണ്ടാകുമെന്നാണ് ലാൽ അറിയിച്ചത്.

അതേസമയം നോട്ടുപിൻവലിക്കൽ വിഷയത്തിലടക്കം സ്വീകരിച്ച വിവാദ നിലപാടുകളും അദ്ദേഹം വിശദീകരിച്ചു. താൻ ബ്ലോഗെഴുതിയ സാഹചര്യവും മോഹൻലാൽ വിശദീകരിച്ചു. ബാങ്ക് ക്യൂവിനെ ബീവറേജസ് ക്യൂവിനോട് ഉപമിച്ചതിൽ താൻ നേരിട്ട വിമർശനങ്ങളിൽ അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ അനുകൂലിച്ചവരോടും പ്രതികൂലിച്ചവരോടും തനിക്ക് നിലപാട് വ്യത്യാസമില്ല. അതേസമയം മോഹൻലാൽ പോലൊരു ആൾ ഈ വിഷയത്തിൽ പ്രതികരണം നടത്തിയതിലെ പരിഭവം പന്ന്യൻ രവീന്ദ്രൻ തുറന്നു പറഞ്ഞു. എങ്കിലും ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കി തർക്കിച്ചു ലാൽ. തന്റെ ബ്ലോഗ് പൂർണമായും വായിക്കാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

മകൻ സിനിമയിൽ എത്തുന്ന കാര്യത്തെ കൂടി പ്രതികരിച്ചാണ് അദ്ദേഹം സംവാദം അവസാനിപ്പിച്ച്. എന്റെ ആ പ്രായത്തിൽ ഞാൻ എന്തൊക്കെ ചിന്തിച്ചിരുന്നോ അതുപോലെ ചിന്തിക്കുന്ന ആളാണ് പ്രണവ്. ഒരുപാട് യാത്രകൾ ചെയ്യുന്ന ആളാണ്, ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ആളാണ്, സംഗീതം ചെയ്യുന്ന ആളാണ്. ഒരുപാട് ആളുകളുടെ നിർബന്ധം കൊണ്ട് പ്രണവ് പറഞ്ഞു, 'ഞാനൊരു സിനിമ ചെയ്യാം'. ഒരുപാട് പേർ വന്നിരുന്നു കഥപറയാൻ. തമിഴ് സിനിമയിൽ നിന്നും വന്നു. കുറേ പരസ്യ ചിത്രങ്ങൾ വന്നു. ഒടുവിൽ ഈ ഒരെണ്ണം മാത്രം ചെയ്യാം എന്ന് പറഞ്ഞാണ് എടുത്തത്.- ലാൽ വ്യക്തമാക്കി.

ജീത്തുവിനൊപ്പം രണ്ട് ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു, എനിക്ക് ജീത്തുവിന്റെ സിനിമയിൽ അഭിനയിക്കാനാണ് കൂടുതൽ കംഫർട്ടബിൾ എന്ന്. ഇപ്പോൾ അതിന് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ് അയാൾ. എന്നോട് ചോദിച്ചിരുന്നു എങ്ങനെയാണ് ചെയ്യാൻ പറ്റുക എന്ന്. ഞാൻ പറഞ്ഞു, എനിക്കൊന്നും ചെയ്യാൻ പറ്റില്ല. എന്റെ മകനായതുകൊണ്ട് അഭിനയിക്കാൻ പറ്റണം എന്നില്ല. അത് സ്വന്തമായി തെളിയിക്കണം. അത് അയാളുടെ വിധിയാണ്. നമുക്ക് വേണമെങ്കിൽ ഒന്നോ രണ്ടോ സിനിമ നിർമ്മിച്ചു കൊടുക്കാം. അത് മോശമാണെങ്കിൽ പിന്നെ നമുക്ക് ചെയ്യാൻ പറ്റില്ല. ആൾക്കാർക്ക് അദ്ദേഹത്തെ ഇഷ്ടമാകുക എന്നത് ഒരു മാജിക്കാണ്. അത് സംഭവിക്കട്ടെ'യെന്നും മോഹൻലാൽ ആശംസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP