Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമുഖം നടത്തിയെന്ന് സൂചിപ്പിച്ച ഓഫർ ലെറ്ററുകൾ ചൊടിപ്പിച്ചു; ഏഷ്യാനെറ്റിൽ നിന്നും മനോരമയിൽ നിന്നും മാതൃഭൂമിയിൽ നിന്നും ആളെ പിടിക്കാനുള്ള രാജീവ് ദേവരാജിന്റെയും ജയദീപിന്റെയും നീക്കങ്ങൾ പൊളിഞ്ഞു: മലയാളം ചാനലിലെ അംബാനിഫിക്കേഷൻ പാളുന്നുവോ?

അഭിമുഖം നടത്തിയെന്ന് സൂചിപ്പിച്ച ഓഫർ ലെറ്ററുകൾ ചൊടിപ്പിച്ചു; ഏഷ്യാനെറ്റിൽ നിന്നും മനോരമയിൽ നിന്നും മാതൃഭൂമിയിൽ നിന്നും ആളെ പിടിക്കാനുള്ള രാജീവ് ദേവരാജിന്റെയും ജയദീപിന്റെയും നീക്കങ്ങൾ പൊളിഞ്ഞു: മലയാളം ചാനലിലെ അംബാനിഫിക്കേഷൻ പാളുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളത്തിലെ അംബാനിഫിക്കേഷൻ പാളുന്നു. മുകേഷ് അംബാനിയുടെ മാദ്ധ്യമസംരംഭമായ ന്യൂസ് 18 കേരളയിൽ കാര്യങ്ങൾ അത്ര സുഗമമായല്ല നടക്കുന്നത്. കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ചാനലിന്റെ സ്ഥിതി അതീവ ദയനീയമാണ് ഇപ്പോൾ. മലയാളത്തിലെ മുഖ്യധാരാ ജേർണലിസ്റ്റുകളെ അടക്കം കൂട്ടി ചാനൽ വൻ സംരംഭം ആക്കുമെന്നാണ് തുടക്കത്തിൽ അംബാനി ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ മലയാളത്തിലെ പ്രമുഖ ചാനലുകളിൽ ഒന്നിലും നിന്ന് മുഖ്യമാദ്ധ്യമപ്രവർത്തകർ ആരും ന്യൂസ് 18 ലേക്ക് ചേക്കേറാൻ തയ്യാറല്ല.

ചാനൽ തുടങ്ങിയപ്പോൾ നാല് പ്രമുഖർ ന്യൂസ് 18 ലേക്ക് എത്തിയിരുന്നു. ഏഷ്യാനെറ്റിലെ കെ.പി. ജയദീപ്, മനോരമയിലെ ടി.ജെ. ശ്രീലാൽ, രാജീവ് ദേവരാജ്, ഇന്ത്യാവിഷനിലെ ബി. ദിലീപ് കുമാർ എന്നിവരായിരുന്നു ചാനലിലെത്തിയ പ്രമുഖ മാദ്ധ്യമപ്രവർത്തകർ. ഇതിൽ ജയദീപിനും രാജീവിനും മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി ഉൾപ്പെടെയുള്ള പ്രമുഖ ചാനലുകളിൽ നിന്ന് മുഖ്യധാരാ ജേർണലിസ്റ്റുകളെ ന്യൂസ് 18 ലേക്ക് എത്തിക്കുക എന്ന ദൗത്യമായിരുന്നു നിർവ്വഹിക്കാൻ ഉണ്ടായിരുന്നത്. വൻ ശമ്പളത്തിലാണ് ഈ നാലുപേരെയും ചാനലിൽ നിയമിച്ചത്. എന്നാൽ മാസങ്ങൾ ഇത്രയായിട്ടും മനോരമയിൽ നിന്നോ ഏഷ്യാനെറ്റിൽ നിന്നോ മാതൃഭൂമിയിൽ നിന്നോ ഒരാളിനെപ്പോലും കൊണ്ടുവരാൻ ഈ രണ്ടംഗസംഘത്തിന് കഴിഞ്ഞില്ല.

ഇതിനിടെ മാതൃഭൂമിയിലെ ചിലർക്ക് ഇവർ ഓഫർ ലെറ്റർ അയക്കുകയും ചെയ്തു. അപർണ്ണാ കുറുപ്പ്, വി. ഹരിലാൽ, അമൽ തുടങ്ങിയവർ ഓഫർ ലെറ്റർ ലഭിച്ചവരിൽ പെടുന്നു. എന്നാൽ നിലവിൽ ലഭിക്കുന്ന ശമ്പളത്തേക്കാൾ തുച്ഛമായ തുകയാണ് കൂട്ടിനൽകാമെന്ന് ന്യൂസ് 18 അറിയിച്ചത്. ഇതോടെ ഇവരും രോഷാകുലരായി .ന്യൂസ് എഡിറ്റർ തസ്തികയിൽ മാതൃഭൂമിയിൽ ജോലി ചെയ്യുന്നയാളാണ് അമൽ. അമലിനെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ തസ്തികയിൽ ന്യൂസ് 18 ൽ നിയമിക്കാമെന്നായിരുന്നു ന്യൂസ് 18 ന്റെ ഓഫർ. കൂടിയ സ്ഥാനത്തുനിന്ന് കുറഞ്ഞ സ്ഥാനത്തേക്ക് പോകേണ്ടി വരുന്ന അവസ്ഥ അമലിനെയും ചൊടിപ്പിച്ചു. മാതൃഭൂമിയിലെ തന്നെ ഹർഷനെയും ന്യൂസ് 18 സമീപിച്ചതായാണ് വിവരം. എന്നാൽ ന്യൂസ് 18 മാനേജ്‌മെന്റിന്റെ സമീപനത്തിൽ ഒട്ടും തൃപ്തിയില്ലാത്ത ഇവർ ചാനലിലേക്ക് ചേക്കേറെണ്ടെന്ന് കൂട്ടത്തോടെ തീരുമാനിക്കുകയായിരുന്നു.

ഏഷ്യാനെറ്റാണ് ന്യൂസ് 18 ഇരകളെ കാത്ത് ലക്ഷ്യമിട്ട അടുത്ത ചാനൽ. ലല്ലു ഉൾപ്പെടെയുള്ള പ്രമുഖരെ വലവീശിപ്പിടിക്കാമെന്ന് നേരത്തെ ഏഷ്യാനെറ്റിന്റെ മേധാവി ആയിരുന്ന കെ.പി. ജയദീപ് ഉൾപ്പെടെയുള്ളവർ കരുതി. എന്നാൽ മാതൃഭൂമിയിലെ ജീവനക്കാർക്ക് കുറഞ്ഞ ശമ്പളമാണ് ന്യൂസ് 18 ഓഫർ ചെയ്തതെന്ന വാർത്ത പുറത്തുവന്നതോടെ ഏഷ്യാനെറ്റ് ജീവനക്കാരും ന്യൂസ് 18 ലേക്ക് പോകാൻ മടിച്ചു. മാത്രമല്ല, ഇത്തവണ വൻശമ്പള വർദ്ധനയാണ് ഏഷ്യാനെറ്റിൽ നടപ്പാക്കിയിരിക്കുന്നത്. 40000 രൂപവരെ ബോണസും നൽകി.

ഈ സുരക്ഷിതത്വത്തിൽ നിന്ന് സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ലാത്ത ന്യൂസ് 18 ലേക്ക് ചേക്കേറെണ്ടെന്നുതന്നെയാണ് ഏഷ്യാനെറ്റിലെയും മാദ്ധ്യമപ്രവർത്തകരുടെയും നിലപാട്. മനോരമ ന്യൂസിലെ ജീവനക്കാരും സമാനമായ നിലപാടുതന്നെയാണ് കൈക്കൊണ്ടിരിക്കുന്നത്. രാജീവ് ദേവ് രാജും, ടി.ജെ. ശ്രീലാലും മനോരമയിലെ മുൻസഹപ്രവർത്തകരുമായി പലതവണ ആശയവിനിമയം നടത്തിയതാണ് ഒരു ലിസ്റ്റ് അവർ തയ്യാറാക്കുകയും ചെയ്തു. എന്നാൽ ഈ ലിസ്റ്റിൽ ഉൾപ്പെട്ട ആരുംതന്നെ ന്യൂസ് 18 ലേക്ക് വരാൻ തയ്യാറല്ലായെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്.

പഴയപോലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചാനലുകളായ റിപ്പോർട്ടർ ടി.വി, ജയ്ഹിന്ദ് തുടങ്ങിയവയെ ആശ്രയിക്കുകയാണ് ഇപ്പോൾ ന്യൂസ് 18. സാമ്പത്തിക അരക്ഷിതാവസ്ഥയുള്ള റിപ്പോർട്ടർ ടി.വിയിൽ നിന്ന് ബി.എസ്. ജോയ് ന്യൂസ് 18 ൽ ചേർന്നിട്ടുണ്ട്. പ്രിൻസിപ്പിൽ കറസ്‌പോണ്ടന്റ് ആയാണ് നിയമനം. നേരത്തെ ജയ്ഹിന്ദ് ടി.വിയിലുണ്ടായിരുന്ന പി.ആർ. പ്രവീണും ന്യൂസ് 18 ൽ ചേർന്നു. മലയാളത്തിലെ കരുത്തരായ മാദ്ധ്യമസ്ഥാപനങ്ങളിൽ നിന്നൊന്നും ആളെക്കിട്ടാത്ത അവസ്ഥയാണ് മുകേഷ് അംബാനിയുടെ ന്യൂസ് 18 ൽ ഇപ്പോൾ. ഒരുവശത്ത് ആളെക്കിട്ടാത്ത പ്രശ്‌നം ഇങ്ങനെ നിലനിൽക്കുമ്പോൾ സ്ഥാപനത്തിൽമൊത്തം അസ്വസ്ഥത പടരുന്നതായാണ് റിപ്പോർട്ടുകൾ. മൊത്തത്തിൽ ഒരു ഉത്തരേന്ത്യൻ സംസ്‌കാരമാണ് ചാനലിൽ നിലനിൽക്കുന്നത്.

ഒരുദിവസം 1000 സ്‌ക്രോളെങ്കിലും ചാനലിൽ എഴുതിക്കാണിക്കണം. ഇത് അപ്പാടെ ട്രാൻസ്‌ലേറ്റ് ചെയ്ത് ഹൈദരബാദിലേക്ക് അയച്ചുകൊടുക്കണം. ചാനലിൽ സ്‌ക്രോൾ പോയോ പോയില്ലെയൊ എന്നതൊന്നും ഹൈദരാബാദിൽ വിഷയമല്ല. 1000 ട്രാൻസ്ലേറ്റഡ് സ്‌ക്രോളുകൾ അവർക്ക് കിട്ടിയിരിക്കണമെന്ന് മാത്രം. ബ്രേക്കിങ് ന്യൂസുകളുടെ കാര്യമാണെങ്കിലും പറയുകയും വേണ്ട .മറ്റ് ചാനലുകളിൽ (ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ) വരുന്ന ബ്രേക്കിങ് ന്യൂസുകൾ അപ്പോൾതന്നെ അതേപടി എടുത്തുകൊടുക്കും. എന്നിട്ട് സ്വന്തം റിപ്പോർട്ടർമാരെ വിളിച്ചുപറയും ഇങ്ങനെയൊരു ബ്രേക്കിങ് ന്യൂസ് വന്നിട്ടുണ്ട് അന്വേഷിക്കൂ എന്ന്. ചാനൽ തുടങ്ങി മാസങ്ങളായിട്ടും. കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വാർത്തയോ വിവാദമോ കൊണ്ടുവരാൻ ന്യൂസ് 18 ന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ചാനലിന്റെ ന്യൂസ് നെറ്റ് വർക്കിന്റെ ദയനീയ മുഖത്തിന്റെ കാഴ്‌ച്ചയാണ്.

പണംവാരിക്കോരി ചെലവഴിച്ചാണ് ചാനൽ നടത്തുന്നതെന്നായിരുന്നു അംബാനി ഗ്രൂപ്പുകാരുടെ ആദ്യഘട്ട പ്രഖ്യാപനം. ഡി .എസ്.എൻ.ജികളടക്കം ആധുനിക സംവിധാനങ്ങളും ഇവർ കേരളത്തിൽ ഇറക്കി. പക്ഷേ ഇപ്പോൾ വരുന്നത് വിചിത്രമായ മറ്റൊരുവാർത്തയാണ് കഴിഞ്ഞ കുറേ മാസമായി ചാനലിനുവേണ്ടി അഹോരാത്രം ഓടിക്കൊണ്ടിരുന്ന ടാക്‌സി ഡ്രൈവർമാർക്ക് ഇതുവരെ പണം നൽകിയിട്ടില്ലത്രേ. ഒരു ജില്ലാ റിപ്പോർട്ടർ സ്വന്തം വാഹനമാണ് ചാനലിനുവേണ്ടി വിട്ടുകൊടുത്തിരുന്നത് പെട്രോൾ ഇനത്തിലും വാഹനക്കൂലിയിനത്തിലും വൻതുകയാണ് ഈ ജില്ലാ റിപ്പോർട്ടർക്ക് കിട്ടാനുള്ളത്. കഴിഞ്ഞ ദിവസം ഈ റിപ്പോർട്ടർ തിരുവനന്തപുരത്തെ പ്രധാന ഓഫീസിലെത്തി സ്ഥാപന മേലധികാരികളെ കണ്ടു. എന്നാൽ അവർ കൈമലർത്തുകയായിരുന്നു. ഈ പണം കിട്ടാൻ ആരെസമീപിക്കണം എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ജില്ലാ റിപ്പോർട്ടർ. സമാനമായ അനുഭവങ്ങളാണ് സ്ഥാപനത്തിനുവേണ്ടി വാടകയ്ക്ക് വാഹനം നൽകിയ പലർക്കുമുള്ളത്.

വാൽക്കഷ്ണം: ഉത്തരേന്ത്യയിൽ നിന്ന് വന്ന രണ്ട് ഉദ്യോഗസ്ഥരുണ്ട് തിരുവനന്തപുരത്ത് .നാക്കെടുത്താൽ ഹിന്ദിയിലെ അശ്ലീല വാക്കുകളെ ഉപയോഗിക്കൂ. ഇവർക്കെതിരെ ഒരുസംഘം ജീവനക്കാർ പരാതിപ്പെട്ടു. അപ്പോൾ പരാതിപ്പെട്ടവരെ ചീത്തവിളിക്കാതെയായി. പരാതിപ്പെടാത്തവർക്ക് നേരെയായി പരാക്രമം. എന്തായാലും ഹിന്ദിയിലെ തെറിവാക്കുകൾ മലയാളത്തിലേക്ക് സംഭാവന ചെയ്യുന്നുവെന്നതാണ് അംബാനിഫിക്കേഷന്റെ മറ്റൊരു ഗുണമെന്നാണ് വിമർശകർ പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP