Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടിയേരി ഏലസ് കെട്ടിയെന്ന് പറഞ്ഞുള്ള പരിപാടി; ഏഷ്യനെറ്റിലെ ചിത്രം വിചിത്രം അവതാരകർ ഒടുവിൽ ക്ഷമ പറഞ്ഞു: ഏഷ്യനെറ്റ് പരിപാടിയെ കുറിച്ചുള്ള വാർത്ത തെറ്റിദ്ധരിപ്പിച്ചതിൽ മറുനാടനും ക്ഷമ ചോദിക്കുന്നു

കോടിയേരി ഏലസ് കെട്ടിയെന്ന് പറഞ്ഞുള്ള പരിപാടി; ഏഷ്യനെറ്റിലെ ചിത്രം വിചിത്രം അവതാരകർ ഒടുവിൽ ക്ഷമ പറഞ്ഞു: ഏഷ്യനെറ്റ് പരിപാടിയെ കുറിച്ചുള്ള വാർത്ത തെറ്റിദ്ധരിപ്പിച്ചതിൽ മറുനാടനും ക്ഷമ ചോദിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യനെറ്റിലെ ചിത്രം വിചിത്രം എന്ന പരിപാടിയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കയ്യിൽ ഏലസ് കെട്ടിയെന്ന് സൂചിപ്പിച്ചു നൽകിയ വാർത്ത ഉണ്ടാക്കിയ കോലാഹലങ്ങൾക്ക് അന്തമായി. വിവാദത്തിന ഇടയായ പരിപാടിയുടെ അവതാരകർ പരസ്യമായി ക്ഷമാപണവുമായി രംഗത്തെത്തിയതോടെയാണ് വിവാദത്തിന് അറുതിയായത്. ഇന്നലെ 9.30ന് പരിപാടി തുടങ്ങുന്നതിന് മുമ്പാണ് ചാനൽ അവതാരകർ ക്ഷമാപണവുമായി രംഗത്തെത്തിയത്.

പരിപാടി അവതരിപ്പിച്ചപ്പോൾ പിഴവു സംഭവിച്ചത് ഗോപീകൃഷ്ണനാണെങ്കിലും മറ്റൊരു അവതാരകൻ കൂടിയായ ലല്ലു ശശിധരൻ പിള്ളയും ചേർന്നാണ് പ്രേക്ഷകരോട് ക്ഷമാപണം നടത്തിയത്. തങ്ങൾക്ക് തെറ്റുപറ്റിയെന്നും അത് അംഗീകരിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി. പരിപാടി തുടങ്ങിയ ശേഷം ക്ഷമാപണം നടത്തുന്നതിനായി ഇതാദ്യമായാണ് രണ്ട് അവതാരകരും ഒരുമിച്ച് ചിത്രം വിചിത്രത്തിൽ എത്തുന്നത്. തെറ്റുകൾ ചൂണ്ടികാട്ടുന്നതും വിമർശിക്കുന്നതും അംഗീകരിക്കുന്നതായി പറഞ്ഞുകൊണ്ടാണ് ചിത്രം വിചിത്രം അവതാരകർ മാപ്പു പറഞ്ഞത്.

തങ്ങൾക്കെതിരായ വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് ഇരുവരും വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു. ട്രോളുകൾ ഏറ്റു വാങ്ങേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് തങ്ങൾ മാപ്പു പറയുന്നതായി ഇരുവരും വ്യക്തമാക്കിയത്. ഇന്നലെ കോടിയേരിയുടെ പ്രമേഹ മാപിനിയായി ചിത്രീകരിച്ചത് പിഴവായി. തങ്ങളെ കുറിച്ചുള്ള വിമർശനം അംഗീകരിക്കുന്നുവെന്നും ഇരുവരു വ്യക്തമാക്കി. കോടിയേരി ഉപയോഗിക്കുന്ന പ്രമേഹം അളക്കുന്ന ചിപ്പ് ഏലസാണെന്നായിരുന്നു ചിത്രം വിചിത്രത്തിലൂടെ ഇവർ പ്രചരിപ്പിച്ചത്. സത്യം കോടിയേരി തന്നെ വെളിപ്പെടുത്തിയതോടെ ശക്തമായ വിമർശനമാണ് ഏഷ്യനെറ്റിനെതിരെയും അവതാരകർക്കെതിരെയും ഉയർന്നത്. ഇതോടെയാണ് മാപ്പ് പറഞ്ഞത്.

ചിത്രം വിചിത്രത്തിൽ ഇങ്ങനെ ഒരു പരിപാടി കാണിച്ചു എന്നു മാത്രമാണ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നത്. സോഷ്യൽ മീഡിയ സജീവമായി ചർച്ച ചെയ്യുന്ന ഒരു വിഷയവും അവഗണിക്കാൻ ഒരു ഓൺലൈൻ പത്രം എന്ന നിലയിൽ ഞങ്ങൾക്ക് സാധിക്കാത്തതുകൊണ്ടാണ് ഇതും പ്രസിദ്ധീകരിച്ചത്. എന്നാൽ അതു പ്രമുഖരുമായി ബന്ധപ്പെട്ട മെഷീൻ ആണ് എന്ന വിശദീകരണം ഉണ്ടായ ഉടൻ തന്നെ അതേ കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്യുകയും ആദ്യ വാർത്ത അപ്രധാന സ്ഥാനത്തേക്ക് മാറ്റി പുതിയ വാർത്ത ബാനർ ആക്കി നൽകുകയും ചെയ്തതാണ് ഞങ്ങൾ തെറ്റ് തിരുത്തിയത്.

ഒരു ഓൺലൈൻ മാദ്ധ്യമം എന്ന നിലയിൽ ഞങ്ങൾ തെറ്റു ചെയ്തിട്ടില്ല എന്നു തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. കേരളത്തിലെ എല്ലാ ഓൺലൈൻ പത്രങ്ങളും ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത മറുനാടൻ പ്രസിദ്ധീകരിച്ചതോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും വൻ ചർച്ചയായി തീരുകയും ചെയ്തത് എന്നതും സിപിഐ(എം) പോലെ ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഏലസ് കെട്ടി എന്നു ആരെങ്കിലും വിശ്വസിക്കുന്നത് ആ പാർട്ടിൽ പ്രവർത്തിക്കുന്നവരുടെ വികാരം വ്രണപ്പെടുത്തുന്ന സാഹചര്യം ഉണ്ടാക്കും എന്നതു കൊണ്ടും മനഃപൂർവ്വമല്ലാതെ സംഭവിച്ചതാണെങ്കിലും വസ്തുതാപരമായ ഈ പിശകിൽ ഞങ്ങളും ആത്മാർത്ഥമായി ക്ഷമ ചോദിക്കുകയാണ്.

എഫ്‌ഐആറിന്റെയോ പരാതിയുടെയോ ആരോപണത്തിന്റെയോ ഒക്കെ അടിസ്ഥാനത്തിൽ വാർത്ത എഴുതാനുള്ള മീഡിയ സ്വാതന്ത്ര്യത്തിന് നിയന്ത്രണം വേണം എന്ന മറുനാടന്റെ നിലപാടിന് ഈ സംഭവം അടിവരയിടുകയാണ്. അത്തരം ഒരു നിയന്ത്രണം ഇല്ലാത്തിടത്തോളം കാലം ഞങ്ങളെ പോലെയുള്ളവർക്ക് ഇതു പ്രസിദ്ധീകരിക്കാതിരിക്കാൻ സാധ്യമല്ല എന്നതാണ് അവസ്ഥ. മാദ്ധ്യമ സ്വാതന്ത്ര്യം എന്നാൽ ആർക്കും എന്തും എഴുതാം എന്ന സാഹചര്യത്തിന് അറുതി വരുത്താനുള്ള മറ്റൊരു ഉദാഹരണമായി ഇതു മാറട്ടെ എന്നാണ് പ്രത്യാശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP