Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സവർക്കർ ആറ് തവണ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തു; ഒരോ തവണയും മാപ്പെഴുതിക്കൊടുത്ത് ജയിലിൽ നിന്ന് ഇറങ്ങി ബ്രിട്ടീഷുകാർക്കെതിരെ പോരാടി; 'കാൾ മാക്‌സ് ഇന്ത്യയ്ക്കു വേണ്ടി എന്തു ചെയ്തു, മാക്‌സിയൻ ഫിലോസഫി എന്തിന് ഇവിടെ പഠിക്കുന്നു, സ്വാതന്ത്ര്യസമരത്തെ ഒറ്റിയത് കമ്യൂണിസ്റ്റുകാർ'; ചാനൽ ചർച്ചകളിൽ മണ്ടത്തരം വിളമ്പി താരമായി ജെ ആർ പത്മകുമാർ

സവർക്കർ ആറ് തവണ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തു; ഒരോ തവണയും മാപ്പെഴുതിക്കൊടുത്ത് ജയിലിൽ നിന്ന് ഇറങ്ങി ബ്രിട്ടീഷുകാർക്കെതിരെ പോരാടി; 'കാൾ മാക്‌സ് ഇന്ത്യയ്ക്കു വേണ്ടി എന്തു ചെയ്തു, മാക്‌സിയൻ ഫിലോസഫി എന്തിന് ഇവിടെ പഠിക്കുന്നു, സ്വാതന്ത്ര്യസമരത്തെ ഒറ്റിയത് കമ്യൂണിസ്റ്റുകാർ'; ചാനൽ ചർച്ചകളിൽ മണ്ടത്തരം വിളമ്പി താരമായി ജെ ആർ പത്മകുമാർ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ബിജെപി സ്ഥാപക നേതാവ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാൻ സ്‌കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ അയച്ച നടപടിയുമായ ബന്ധപ്പെട്ടായിരുന്നു ഇന്നലെ ചാനലുകളിലെ ചർച്ചകൾ. ഈ ചർച്ചകളിൽ ഇന്നലെ താരമായത് ബിജെപി നേതാവ് ജെആർ പത്മകുമാറായിരുന്നു. മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിലും ന്യൂസ് 18 ചാനലിന്റെ ചർച്ചയിലും പങ്കെടുത്ത ജെ ആർ പത്മകുമാർ ചരിത്രം പറഞ്ഞ് ഒരേ സമയം ബിജെപിക്കാരുടെ പോലും കണ്ണിൽ കരടായി. അത്തരത്തിലായിരുന്നു അദ്ദേഹം ചാനൽ ചർച്ചകളിൽ ഉന്നയിച്ച വാദങ്ങൾ.

ന്യൂസ് 18 ചർച്ചയിൽ വാദം മുറുകവേ സാവർക്കർ 6 തവണ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തിട്ടുണ്ടെന്നാണ് പത്മകുമാർ പറഞ്ഞത്. ഇങ്ങനെ മാപ്പെഴുതി കൊടുക്കുന്നതും ഒരു സമരത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഒരു തവണ മാപ്പെഴുതിക്കൊടുത്ത് ജയിലിൽ നിന്ന് ഇറങ്ങി ബ്രിട്ടീഷുകാർക്ക് എതിരെ പോരാടുകയായിരുന്നു. ഇതോടെ ബ്രിട്ടീഷുകാർ വീണ്ടും ജയിലിൽ ഇടുമെന്നുമായിരുന്നു പത്മകുമാറിന്റെ വാദങ്ങൾ. ഇങ്ങനെ ബ്രിട്ടീഷുകാരെ മണ്ടനാക്കിയെന്ന വാദം പത്മകുമാർ ചാനൽ ചർച്ചയിൽ ഉന്നയിച്ചതോടെ സംഘപരിവാറുകാർ പോലും നേതാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

അതേസമയം മനോരമ ന്യൂസ് ചാനലിന്റ ചർച്ചയിൽ പങ്കെടുത്ത പത്മകുമാറിന്റെ അഭിപ്രായങ്ങളും ഏരെ വിവാദങ്ങൾക്ക് വഴിവെച്ചു. രാഷ്ട്ര നിർമ്മാണത്തിൽ ദീനദയാൽ ഉപാധ്യായ വഹിച്ച പങ്ക് എന്താണെന്നാണ് കേരളത്തിലെ കുട്ടികൾ പഠിക്കേണ്ടത് എന്ന അവതാരിക ഷാനിയുടെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞ പത്മകുമാർ വിചിത്രമായ വാദങ്ങളാണ് ഉന്നയിച്ചത്.

ഇതിന് മറുപടിയായി ദീനദയാൽ ഉപാധ്യായയുടെ ആശയങ്ങളിൽ നിങ്ങൾക്കുള്ള എതിർപ്പ് എന്താണ് എന്ന ചോദ്യത്തോടെയാണ് ജെആർ പത്മകുമാർ പ്രതികരിച്ചത്. തുടർന്ന് ഇന്ത്യയുടെ രാഷ്ട്രനിർമ്മാണത്തിൽ കാറൽ മാർക്സ് ചെയ്ത കാര്യങ്ങൾ എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. മാർക്സിയൻ ഫിലോസഫി ഇവിടെ പഠിക്കുന്നില്ലെന്നില്ലേയെന്നും പത്മകുമാർ ചോദിച്ചതോടെ ചർച്ചയ്ക്ക് പങ്കെടുക്കാനെത്തിയവരിൽ ചിരി വിടരാൻ തുടങ്ങി.

അപ്പോൾ, മറ്റു ആരെയും അധിക്ഷേപിക്കാതെ താങ്കൾക്ക് നേരീട്ട് താങ്കളുടെ രാഷ്ട്രീയ നേതാവിന്റെ പങ്കാളിത്തം എന്താണെന്ന് വിശദീകരിക്കാനുള്ള അവസരമാണ് താങ്കൾ മുസ്ലിം ലീഗിനെയും കാറൽ മാർക്സിനെയും പഴി ചാരി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് ഷാനി പത്മകുമാറിനെ ഓർമ്മിപ്പിച്ചു. ഭാരതത്തിന്റേതായ ഒരു തത്വസംഹിത ക്രോഡീകരിച്ചയാളാണ് ദീനദയാൽ ഉപാധ്യായയെന്നായിരുന്നു അതിനുള്ള പത്മകുമാറിന്റെ മറുപടി.

പിന്നേയും മുന്നോട്ട് കത്തിക്കയറിയ പത്മകുമാർ, ഒരു രാജ്യം സ്വതന്ത്രമാകുന്നത് എങ്ങനെയാണ്, ബ്രിട്ടിഷുകാർ ഇവിടെ ഭരിച്ചു. ഇതിനെക്കാൾ നന്നായിട്ട് സോവിയറ്റ് യൂണിയനോ ചൈനയോ ഇവിടെ വന്ന് ഭരിച്ചാൽ എല്ലാവർക്കും സുഖജീവിതം നൽകിയാൽ എല്ലാം സുഗമമാകുമോയെന്നും ചോദിച്ചു. സ്വാതന്ത്ര്യസമരത്തെ ചർച്ചയിലേക്ക് പത്മകുമാർ തന്നെ കൊണ്ടു വന്നതോടെ അവതാരികയും മറ്റ് പാനൽ അംഗങ്ങളും ആവേശഭരിതരായി.

സ്വാതന്ത്ര സമരം ചെയ്ത് ഈ രാജ്യത്തിൽ നിന്ന് അവരെ തുരുത്തിയോടിച്ചത് ആരാണ് എന്നായി അവതാരകയുടെ ചോദ്യം. ഇന്ത്യയിലെ ജനങ്ങൾ എന്നായിരുന്നു അതിനുള്ള പത്മകുമാറിന്റെ മറുപടി. തൊട്ടു പിന്നാലെ അതിനെ ഒറ്റിയത് ആരായെന്നായിരുന്നു എന്നും പത്മകുമാർ ചോദിച്ചു. തീർന്നില്ല, കമ്യൂണിസ്റ്റുകാർക്ക് സ്വാതന്ത്ര്യ സമരത്തിൽ എന്ത് പങ്കാണ് ഉള്ളതെന്നും ബ്രിട്ടീഷുകാരുടെ കാശ് വാങ്ങി ഒറ്റിയത് കമ്യൂണിസ്റ്റുകാരണെന്നുമൊക്കെ പത്മകുമാർ തട്ടി വിടാൻ തുടങ്ങി. 1963 ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത ഏക രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ സ്വയം സേവക സംഘമാണ് നെഹ്റുവാണ് പങ്കെടുപ്പിച്ചതെന്നും പത്മകുമാർ പറഞ്ഞു.

സ്വാതന്ത്യസമരത്തിൽ പങ്കെടുത്തുവെന്ന കാരണത്താൽ ബ്രിട്ടിഷുകാരോട് മാപ്പ് അപേക്ഷിച്ച നേതാവ് ഏത് സംഘടനയിലാണ് എന്ന് അവതാരികയുടെ മറുചോദ്യം വന്നതോടെ അതുവരെ ചിരിയടക്കി നിന്ന പാനൽ അംഗങ്ങൾ പോലും പിടി വിട്ട് ചിരിക്കാൻ തുടങ്ങി. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഇത് ചോദിക്കുന്നതെന്ന് പത്മകുമാർ ചോദിച്ചു.നിങ്ങൾ പറയുന്നതു പോലെ ഒരു തവണയല്ല ആറ് തവണ വി.ഡി. സവർക്കർ മാപ്പ് എഴുതി കൊടുത്തുവെന്നും അത് സവർക്കറുടെ ജീവിതദൗത്യം ബ്രിട്ടിഷുകാർക്കെതിരെ പോരാട്ടമായതിനാലാണെന്നുമായിരുന്നു പത്മകുമാറിന്റെ വാദം. ഓരോ തവണയും മാപ്പ് എഴുതി കൊടുത്തു തിരിച്ചു വന്നിട്ട് അദ്ദേഹം സ്വാതന്ത്യത്തിനു വേണ്ടി പോരാടുകയായിരുന്നുവെന്നും പത്മകുമാർ പറഞ്ഞതോടെ ചിരിക്ക് വഴി മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP