Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറുക്കാൻ നേരം തുള്ളിക്കൊണ്ട് നിന്ന കാളയുടെ ചെവിയിൽ ഓതിയപ്പോൾ കിടന്നു കൊടുത്തു; വേദനയില്ലാതെ പ്രസവിക്കാൻ നബിയുടെ ചെരുപ്പിന്റെ ചിത്രം കൈവിരലിൽ വച്ചാൽ മതി! എപി ഉസ്താദിന്റെ കാൽപ്പാദം പതിഞ്ഞതോടെ കർണാടകത്തിൽ മഴ പെയ്തു; ലെഗിൻസും സൽവാറും നരകത്തിലേക്കുള്ള ഷോട്ട്കട്ട്: മതപ്രഭാഷകരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കി ഏഷ്യാനെറ്റിന്റെ മലബാർ മാന്വൽ

അറുക്കാൻ നേരം തുള്ളിക്കൊണ്ട് നിന്ന കാളയുടെ ചെവിയിൽ ഓതിയപ്പോൾ കിടന്നു കൊടുത്തു; വേദനയില്ലാതെ പ്രസവിക്കാൻ നബിയുടെ ചെരുപ്പിന്റെ ചിത്രം കൈവിരലിൽ വച്ചാൽ മതി! എപി ഉസ്താദിന്റെ കാൽപ്പാദം പതിഞ്ഞതോടെ കർണാടകത്തിൽ മഴ പെയ്തു; ലെഗിൻസും സൽവാറും നരകത്തിലേക്കുള്ള ഷോട്ട്കട്ട്: മതപ്രഭാഷകരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കി ഏഷ്യാനെറ്റിന്റെ മലബാർ മാന്വൽ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളം മതപ്രഭാഷണങ്ങൾ നടത്തുന്ന നിരവധി പേരുണ്ട്. വാഗ്മിത്തം കൊണ്ടും സംഭാഷണ ശൈലി കൊണ്ടും ശ്രദ്ധേയരായവർ. എന്നാൽ, വർഗീയ പ്രഭാഷണം നടത്തിയും അനുയായികളെ പണത്തിന് വേണ്ടി ചൂഷണം ചെയ്തു മറ്റൊരു വിഭാഗവുമുണ്ട്. ആൾക്കൂട്ടത്തെ കണ്ട് ആവേശഭരിതരായി വിഡ്ഡിത്തങ്ങളു ശരിയാണെന്ന് വരുത്താൻ ശ്രമിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഇത്തരം മതപ്രഭാഷകരെ പൊളിച്ചടുക്കി ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മലബാർ മാന്വൽ രംഗത്തെത്തി. ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെ എം ഷാജഹാനാണ് മുസ്ലിം മതപ്രഭാഷകരുടെ പൊള്ളത്തരങ്ങളെ കുറിച്ച് അക്കമിട്ട് നിരത്തി പൊളിച്ചടുക്കൽ നടത്തിയത്.

ചാനലിൽ ഈ മാസം ആദ്യം സംപ്രേഷണം ചെയ്ത പരിപാടി സോഷ്യൽ മീഡിയിൽ യുക്തിവാദികൾ ആഘോഷമാക്കിയപ്പോൾ മറുവശത്ത് മറ്റൊരു വിഭാഗം കടുത്ത എതിർപ്പുയർത്തി രംഗത്തെത്തി. വിശ്വാസികളെ പരലോകത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും പണം കൂടുതൽ നൽകിയ സ്വർഗം ലഭിക്കാൻ ഇടനിലക്കാരാകുന്നതുമായി തട്ടിപ്പുകൾ തുറന്നു കാട്ടുകയായിരുന്നു ചാനൽ. പ്രാസംഗികർ പറയുന്ന കാര്യങ്ങളിലെ പൊള്ളത്തരങ്ങൾ വീഡിയോ കണ്ടു തന്നെ മനസിലാക്കാം. ദേശീയ തലത്തിൽ ഗോമാതാ ചർച്ചകൾ സജീവമാകുമ്പോൾ അതിനെ കുറിച്ചു സൂചിപ്പിച്ചു കൊണ്ടാണ് കേരളത്തിലെ കോമഡികളിലേക്ക് അവതാരകൻ ഷാജഹാൻ ക്ഷണിക്കുന്നത്.

മുഹമ്മദ് അസ്ഹനി എന്ന പ്രഭാഷകന്റെ വാക്കുകളുടെ കസർക്കാണ് ഈ വിഷയത്തിൽ എടുത്തുകാണിച്ചത്. മലപ്പുറത്തെ ബലിപ്പെരുന്നാളിന് അറുക്കാൻ കൊണ്ടുവന്ന കാള ഇടഞ്ഞ കാര്യമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. കാളക്കൊമ്പൻ അറുക്കാൻ സമ്മതിക്കാതെ ചീറ്റിക്കൊണ്ട് ചാടുന്നു. അറുക്കാൻ ശ്രമിച്ചവർക്ക് യാതൊരു കാരണവശാലും അറുക്കാനും സാധിക്കുന്നില്ല. ഈ ഘട്ടത്തിൽ അബ്ദുള്ള മുസ്ലിയാര് പറഞ്ഞുവെന്ന് പറഞ്ഞ് ചെവിയിൽ ഓതി. ഇതോടെ അതുവരെ ചീറ്റിക്കൊണ്ടു നിന്ന കാളകൊമ്പൻ കിടന്നു കൊടുക്കുകയായിരുന്നു. ഈ പ്രസംഗത്തെ കണക്കിന് പരിഹസിക്കുന്നുണ്ട് അവതാരകൻ.

മഴ പെയ്യിക്കുന്ന കാന്തപുരം ഉസ്താദ്!

ഇതിന് ശേഷം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പുകഴ്‌ത്തികൊണ്ട് നടത്തിയ ഒരു പ്രസംഗമാണ് ചാനൽ എടുത്തിട്ടത്. കർണാടകത്തിൽ മഴ പെയ്യാതിരുന്ന പ്രദേശങ്ങളിൽ പോലും കാന്തപുരത്തിന്റെ പാദസ്പർശം ഏറ്റതോടെ കൂടി മഴ ആരംഭിച്ചു. ഇത് വെറുതേ പറയുകയല്ല എന്നും നിങ്ങൾ കുർബർഗയിൽ പോയി നോക്കൂവെന്നുമാണ് അസ്സയ്യിദ് ഉജിറെ തങ്ങൾ തട്ടിവിടുന്നത്. ഈ പ്രസംഗത്തിലെ തള്ളലിനോട് അവതാരകന്റെ മറുപടി പറ്റുമെങ്കിൽ കാന്തപുരം സഹാറയിലും അൽക്കദാമ മരുഭൂമിയിലും ഒന്നു പോകണം. അവിടെയും മഴ പെയ്യണമല്ലോ?

മുഹമ്മദ് റിയാസ് ആലുവ എന്ന പ്രഭാഷകൻ പറയുന്നത് കേട്ടാൽ വൈദ്യശാസ്ത്രം ശരിക്കും നാണിച്ചു തലതാഴ്‌ത്തിപ്പോകും. അത്രയ്ക്ക് തള്ളലാണ് ഇദ്ദേഹം പ്രസംഗത്തിൽ നടത്തിയത്. നബിയുടെ ചെരുപ്പിന്റെ ചിത്രം വരച്ച് കൈവിരലിൽ വച്ചാൽ മതിയെന്നാണ് അദ്ദേഹം പറയുന്നത്. ഇത് വിജയകരമായി കാര്യമാണെന്ന് പറയാൻ വേണ്ടി ഒരു ഉദാഹരവും പറയുന്നു. മൗലവി പറയുന്നത് ഉമ്മയുടെ അനിയത്തിയുടെ മകളുടെ പ്രസവത്തിന്റെ കാര്യമാണ്. പ്രസവ വേദന മാറാൻ വേണ്ടി നബിയുടെ ചിത്രം വരച്ച് വിരലിന് അടിയിൽ വെച്ചു. ഇതോടെ ഒരു വേദനയും കൂടാതെ പ്രസവം കഴിഞ്ഞു. ഡെലിവറി കഴിഞ്ഞ ഒരു സിസ്റ്റർ കുട്ടിയെ അടിച്ചു കൊണ്ട് പറഞ്ഞത്രേ. മോളേ നീ വെറുയേങ്കിലും ഒന്നു കരയൂ... വേദനയുണ്ടോ എന്ന് അറിയട്ടേ..!

ദുബായ് ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ആയത്ത് പരിഹാരം!

പ്രാർത്ഥനകൾ കൊണ്ട് എല്ലാ പ്രശ്‌നങ്ങളും മാറുമെങ്കിൽ അത് നല്ലകാര്യമല്ലേ എന്നാണ് വിമർശകൻ കൂടിയയായ എംഎൻ കാരശ്ശേരിയുടെ പക്ഷം. അവിടം കൊണ്ടും തീരുന്നില്ല മൗലവിമാരുടെ വിഡ്ഡിത്തരങ്ങൾ. ചില ജോത്സ്യന്മാർ നിർദ്ദേശിക്കുന്നതു പോലെ പ്രശ്‌നപരിഹാര കഥ പറഞ്ഞ മൗലിയാണ് അടുടത്ത താരം. ദുബായിൽ പോയി ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്ത പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നതാണ് അടുത്ത വിഷയം. ഫർഹ് നിസ്‌ക്കാരത്തിന് ശേഷം ഉസ്താദ് പറഞ്ഞ ആയത്ത് മൂന്ന് തവണ ഓതുക. ഡ്രൈവിങ് ലൈസൻസ് കിട്ടുമെന്ന കാര്യത്തിൽ ഈ ഉസ്ദാതിന് സംശയം ഏതുമില്ല.

എന്നു വിവാദ പ്രസംഗങ്ങൾ നിരത്തിയ നൗഷാദ് ബാഖവിയുടെ പ്രസംഗവും കെ എം ഷാജഹാൻ മലബാർ മാന്വലിൽ എത്തി. സദാചാര പ്രസംഗം നടത്തന്ന ഉസ്താദുമാരുടെ കൂട്ടത്തിലാണ് നൗഷാദ് ബാഖവിയെയും അവതാരൻ ഉൾപ്പെടുത്തിയത്. മുസ്ലിം സ്ത്രീകൾ പർദ്ദ ഇടണമെന്നാണഅ മൗലവി പറയുന്നത്. നല്ല പർദ്ദ ഇടുമ്പോൾ സ്ത്രീ ശരീരത്തിന്റെ എല്ലാ ഭാഗവും മറയും. എന്നാൽ, ഇപ്പോൾ അരക്കെട്ട് തെളിഞ്ഞു കാണിക്കുന്ന വിധത്തിലാണെന്നും ഇത് ഇബലീസാണെന്നും ബാഖവി പറയുന്നു. സൽവാറുകളും ലെഗിൻസും നരകത്തിലേക്കുള്ള ഷോട്ട് കട്ടാണെന്നും തല മറയ്ക്കാതെ പുറത്തിറങ്ങരുതെന്നും ജൗഹർ അയനിക്കാട് ഉപദേശിക്കുന്നു.

വിവാഹത്തിന് പ്രായം നോക്കേണ്ട.. ശരീര വളർച്ച മാത്രം മതി!

സർക്കാറിനെയും നിയമങ്ങളെയും അനുസരിക്കേണ്ട കാര്യമില്ലെന്നാണ് വേറൊരു ഉസ്താദ് പറയുന്നത്. ഇസ്ലാമിക നിയമപ്രകാരം വിവാഹം കഴിക്കാൻ വേണ്ടി 18ഉം 17ഉം വയസ് തികയേണ്ടതില്ല. മറിച്ച് ശാരീരിക വളർച്ച മാത്രം എത്തിയോ എന്ന് നോക്കിയാൽ മതിയെന്നും തൗഫീഖ് മൗലവി പേഴയ്ക്കാപ്പിള്ളി പറയുന്നു. അവിടം കൊണ്ടും ഉസ്താദുമാരുടെ സദാചാര ചിന്തകൾ തീർന്നിട്ടില്ല. നവാസ് മന്നാനി എന്ന പ്രഭാഷകൻ പറയുന്നത്. ഭാര്യമാരാണ് നമ്മുടെ ഏറ്റവും വലിയ ശത്രുക്കൾ എന്നാണ്.

ഇസ്ലാമിലെ വിവാഹ വിഷയങ്ങൾ എല്ലായെപ്പോഴും വിവാദങ്ങളിൽ നിറഞ്ഞതാണ്. ഇതേക്കുറിച്ചുള്ള മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗവും വിവാദമായിരുന്നു. അദ്ദേഹം ഒരു പ്രസംഗത്തിൽ പറയുന്നത് സ്വന്തം അനുഭവം പറഞ്ഞാണ്. മൂന്ന് പെൺകുട്ടികളയെല്ല, 30 പെൺകുട്ടികൾ വേണമെങ്കിലും ഭാര്യ പ്രസവിക്കട്ടെ എന്നാണ്. നിനക്ക് പറ്റില്ലെങ്കിൽ രണ്ടാമത് ഒന്നു കൂടി ഞാൻ കെട്ടിയേക്കാം.. എന്നു പറഞ്ഞെന്നും മുജാഹിദ് ബാലുശ്ശേരി പറയുന്നു. നാല് വരെ കെട്ടാമെന്ന് ഖുർആൻ പറയുന്നത്. അത് മനസാ വാചാ സ്വീകരിക്കേണ്ടതാണെന്നാണ് ബാലുശ്ശേരിയുടെ അഭിപ്രായം.

അതിനിടെ നാസയിലെ ശാസ്ത്രജ്ഞൻ പോലും ഇസ്ലാം മതം സ്വീകരിക്കുന്നതും മറിച്ചാൽ എന്തു സംഭവിക്കുമെന്നു അവതാരകൻ ചൂണ്ടിക്കാട്ടുന്നു. പത്തനാപുരത്തെ ഹാഫിസ് ഇ പി അബൂബക്കർ ഖാസിമിയുടെ പ്രസംഗമാണ് ഷാജഹാൻ ഉദാഹരിക്കുന്നത്. മതം വിട്ടുപോയാൽ നരകമാണെന്ന വിധത്തിലുള്ള കാര്യമാണ് അദ്ദേഹം പറയുന്നത്. പ്രസംഗത്തിൽ രജനീകാന്ത് സിനിമയിൽ പറയുന്ന ഞെരുപ്പ്ഡാ പരാമർശവും ഹാഫിസ് ഉദാഹരിക്കുന്നു. മോദിയുടെ നോട്ട് നിരോധനം ലോകാവസാനത്തിന്റെ സൂചനയാണെന്ന് പറഞ്ഞാണ് കബീർ ബാഖവിയുടെ പ്രസംഗം. നോട്ട് നിരോധനത്തിന്റെ സൂചന ഖുർആനിൽ പറയുന്നുണ്ടത്രേ..!

ബസിൽ മുൻസീറ്റിൽ മുജാഹിദുകളെ കണ്ടാൽ പിന്നിലേക്ക് നടക്കണം

കാലങ്ങളായി എ പി - ഇകെ സംഘർഷം കേരളത്തിൽ അങ്ങോളമിങ്ങോളം നിലനിൽക്കുന്നുണ്ട്. ഇതേക്കുറിച്ചാണ് ഷാജഹാൻ വീണ്ടും ശ്രദ്ധ ക്ഷണിച്ചത്. എ പി സുന്നികൾ മറ്റുള്ളവരെ കണ്ടാൽ മാറി നടക്കണമെന്നാണ് ഒരു തങ്ങളുടെ അഭിപ്രായം. മരിച്ച വീട്ടിൽ ആയാൽ പോലും സലഫികൾ അടക്കമുള്ളവർ വന്നാൽ എന്തിനാ വന്നതെന്ന് ചോദിക്കണം. ബസിൽ മുൻസീറ്റിൽ വെച്ച് മുജാഹിദുകളെയോ മറ്റോ കണ്ടാൽ പിന്നിലേക്ക് നടക്കണമെന്നുമാണ് ഈ ഉസ്താദ് പറയുന്നത്.

സ്ത്രീകളിലെ ചേലാകർമ്മത്തെ പിന്തുണച്ച് രംഗത്തെത്തിയ ഉസ്താദിന്റെ കാര്യവും ചൂണ്ടിക്കാട്ടുന്നു. ചേലാകർമ്മത്തെ കേരളത്തിലെ സംഘടനകൾ തള്ളിപ്പറയുമ്പോൾ തള്ളിപ്പറയാത്തവരുണ്ടെന്ന കാണിക്കാനാണ് നവാസ് മന്നാനിയുടെ പ്രസംഗം ചാനൽ ചൂണ്ടിക്കാട്ടിയത്. ചേലാകർമ്മം എന്നു പറയുന്നത് ആണിനു പെണ്ണിനും അല്ലാഹുവിന്റെ ദീൻ പറയുന്നകാര്യമാണെന്നും അത് ചെയ്യണെന്നും പറഞ്ഞാണ് ചേലാകർമ്മത്തെ പ്രാസംഗികൻ പിന്തുണക്കുന്നത്. ഇത് കൂടാതെ ഇഹലോകം ലഭിക്കാൻ വേണ്ടി പണം വാങ്ങുന്ന മൗലവിമാരുടെ കാര്യവും ചൂണ്ടിക്കാട്ടുന്നു. നൂറും അഞ്ഞൂറും രൂപയുമായി എത്തിയാൽ ആത്മാവിന്റെ നൊമ്പരങ്ങൾ തീർക്കാനും സ്വർഗ്ഗത്തിന് വേണ്ടി പരിശ്രമിക്കാമെന്നും മറ്റൊരു പ്രഭാഷകൻ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ ഉസ്താദുമാരുടെ പ്രസംഗത്തിലെ പൊള്ളത്തരങ്ങളും അതിന് പിന്നിലെ സാമ്പത്തിക താൽപ്പര്യങ്ങളും തുറന്നു കാട്ടുന്ന എപ്പിസോഡായിരുന്നു ഏഷ്യാനെറ്റിലെ മലബാർ മാന്വൽ. പരിപാടി സംപ്രേഷണം ചെയ്തപ്പോൾ കടുത്ത ഭാഷയിൽ വിമർശനങ്ങളുമായി ഈ പ്രഭാകരുടെ അനുനായികളും രംഗത്തെത്തി. പല ഭീഷണികളും നേരിടേണ്ടി വന്നുവെന്ന് പരിപാടിയുടെ അവതാരകൻ ഷാജഹാൻ തന്നെ വ്യക്തമാക്കുകയുണ്ടായി. ഇങ്ങനെ വിമർശകർ തയ്യാറാക്കിയ യൂട്യൂബ് വീഡിയോ ചാനൽ മലബാർ മാന്വലിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തു. എന്നാൽ, പൊള്ളത്തരം പറഞ്ഞ് ആളാകാൻ ശ്രമിച്ച മതപ്രഭാഷകരെ പൊളിച്ചടുക്കേണ്ട അനിവാര്യതയും പലരും ചൂണ്ടിക്കാട്ടി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP