Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തിന് അന്നം തരുന്ന കർഷകരെ പൊലീസ് വെടിവച്ചു കൊന്നാൽ അർണാബിനും റിപബ്ലിക് ടിവിക്കും നോവില്ല; വെടിയേറ്റു മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ രാഹുൽ ഗാന്ധി പോയ ബൈക്കിൽ മൂന്നു പേർ കയറിയതും ഹെൽമറ്റ് ധരിക്കാത്തതും ബിഗ് ബ്രേക്കിങ് ന്യൂസ്; ബിജെപിക്കുവേണ്ടി കുഴലൂതുന്ന അർണാബിനെതിരേ വിമർശനം ശക്തം

രാജ്യത്തിന് അന്നം തരുന്ന കർഷകരെ പൊലീസ് വെടിവച്ചു കൊന്നാൽ അർണാബിനും റിപബ്ലിക് ടിവിക്കും നോവില്ല; വെടിയേറ്റു മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ രാഹുൽ ഗാന്ധി പോയ ബൈക്കിൽ മൂന്നു പേർ കയറിയതും ഹെൽമറ്റ് ധരിക്കാത്തതും ബിഗ് ബ്രേക്കിങ് ന്യൂസ്; ബിജെപിക്കുവേണ്ടി കുഴലൂതുന്ന അർണാബിനെതിരേ വിമർശനം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മോദിക്കും ബിജെപിക്കും വേണ്ടി കുഴലൂതുന്നയാളാണ് അർണാബ് ഗോസ്വാമിയെന്ന ആക്ഷേപം ശക്തമാണ്. മുമ്പ് ടൈംസ് നൗവിലായിരുന്നപ്പോഴും പിന്നീട് റിപബ്ലിക് എന്ന പേരിൽ സ്വന്തം ചാനൽ തുടങ്ങിയപ്പോഴും അർണാബിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നുമില്ല. കേന്ദ്രത്തിനും ബിജെപിക്കും മോദിക്കുമെതിരായ വാർത്തകളൊന്നും ചാനലിൽ വരില്ല. ബിജെപിയോ സർക്കാരോ പ്രതിസ്ഥാനത്തു നിൽക്കുന്ന വിഷയമാണെങ്കിൽപ്പോലും ചാനലിന്റെ റിപ്പോർട്ട് നേരേ തിരിച്ചായിരിക്കും.

മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ പൊലീസ് കർഷക പ്രക്ഷോഭത്തിനു നേർക്കു വെടിയുതിർത്ത് ആറുപെരെ വധിച്ച സംഭവത്തിലടക്കം അർണാബിന്റെയും റിപബ്ലിക് ടിവിയുടെയും റിപ്പോർട്ടുകൾ പതുവുപോലെ തന്നെയായിരുന്നു. മധ്യപ്രദേശ് വിഷയത്തിൽ പ്രക്ഷോഭകർ കർഷകരോ അതോ ഗുണ്ടകളോ എന്നതായിരുന്നു ചാനലിന്റെ ചർച്ചാ വിഷയം. കർഷകർ നേരിടുന്ന പ്രശ്‌നങ്ങളൊന്നും ചർച്ചയിൽ ഉയർന്നുവന്നില്ല. ഒടുക്കം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചപ്പോഴും റിപബ്ലിക് ടിവിയുടെ റിപ്പോർട്ട് ജനശ്രദ്ധ തിരിച്ചുവിടുന്നതായിരുന്നു.

രാഹുൽ ഗാന്ധിയുടെ സന്ദർശനവും അറസ്റ്റുമെല്ലാം വെറും നാടകമാണെന്ന് പ്രഖ്യാപിക്കുകയും ഇക്കാര്യം പ്രേക്ഷകരിൽ ഇക്കാര്യം അടിച്ചേൽപ്പിക്കുകയുമാണ് ചാനൽ ഇന്ന് ചെയ്തത്. ഇരുചക്രവാഹനത്തിലാണ് രാഹുൽ ഗാന്ധി സഞ്ചരിച്ചത്. ഈ വാഹനത്തിൽ മൂന്ന് പേർ യാത്ര ചെയ്തു, ഹെൽമറ്റ് ധരിച്ചില്ല, വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ല എന്നീ കാര്യങ്ങളാണ് റിപബ്ലിക് ടിവിയുടെ രണ്ട് റിപ്പോർമാരും അതിലേറെ ക്യാമറകളും ലൈവ് സംവിധാനങ്ങളും അതിഭീകരമായ ഗ്രാഫിക്സുമെല്ലാം ഉപയോഗിച്ച് വാർത്തയാക്കിയിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ ബൈക്ക് യാത്ര നിയമലംഘനമാണെങ്കിലും ഇത്രയും വലിയ വാർത്തയാക്കുന്നതിന് പിന്നിൽ ചാനലിന്റെ രാഷ്ട്രീയ നീക്കം തന്നെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആറ് കർഷകരെ വെടിവെച്ച് കൊന്ന ഗുരുതരമായ സംഭവം ഉണ്ടായപ്പോൾ വൈകി മാത്രം വാർത്ത നൽകിയ ചാനൽ ഇരുചക്രവാഹനത്തിലെ നിയമലംഘനം തത്സമയമാണ് നൽകിയത് എന്ന വൈരുദ്ധ്യവും പലരും ചൂണ്ടിക്കാട്ടുന്നു. ചാനലിന്റെ നിലപാടിനോട് കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടള്ളത്.

എഷ്യാനെറ്റ് ചാനൽ ശൃംഗലയുടെ ഉടമസ്ഥനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെയടക്കം പങ്കാളിത്തത്തിലാണ് മെയ്‌ ആദ്യം റിപബ്ലിക് ചാനൽ പ്രവർത്തിച്ചു തുടങ്ങിയത്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ പ്രതിസ്ഥാനത്തു നിർത്തുന്നതടക്കമുള്ള റിപ്പോർട്ടുകളാണ് ചാനൽ ബിഗ് ബ്രേക്കിങ് ന്യൂസ് ആയി നല്കിയത്. ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ തരൂർ വെല്ലുവിളിച്ചും അർണാബ് അനങ്ങിയില്ല. ഒടുക്കം തരൂർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. രണ്ടു കോടി രൂപ മാനഷ്ടം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതിത ഫയലിൽ സ്വീകരിക്കുകയും അർണാബിനെയും റിപബ്ലിക് ചാനലിനെയും നിശിതമായി വിമർശിക്കുകയും ചെയ്തു.

അതേസമയം അർണാബിന്റെ മാധ്യമപ്രവർത്തനത്തെ കേന്ദ്രമന്ദ്രിമാരായ വെങ്കയ്യ നായിഡുവും സുരേഷ് പ്രഭവും അടക്കമുള്ളവർ പുകഴ്‌ത്തി. ഇങ്ങനെ ബിജെപി അനുകൂല നിലപാടുകളുമായി മുന്നേറുന്ന ചാനൽ മധ്യപ്രദേശ് വിഷയത്തിലും തങ്ങളുടെ റിപ്പോർട്ടിങ് രീതിക്കു മാറ്റം വരുത്താൻ തയാറായില്ല. പ്രക്ഷോഭം നടത്തിയ കർഷകരെ പൊലീസ് വെടിവച്ചുകൊന്ന ഗുരുതരമായ വിഷയം ജനങ്ങളിൽ പരാമവധി വൈകിട്ട് എത്തിക്കാനാണു ചാനൽ ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. ഇതിനൊപ്പം സംഭവത്തിൽ കർഷകരെ പ്രതിസ്ഥാനത്തു നിർത്തുന്നതുപോലെയാണ് ചാനൽ വാർത്തകൾ നല്കിയതും.

കർഷകർ അക്രമികളാണെന്ന് സ്ഥാപിക്കുന്നതിനായി വാഹനങ്ങൾ അഗ്‌നിക്കിരയാക്കിയതിന്റെ ദൃശ്യങ്ങൾ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ചാനൽ സംപ്രേഷണം ചെയ്തത്. എന്നാൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരമുണ്ടാക്കാതിരിക്കുകയും പ്രക്ഷോഭത്തെ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്തപ്പോഴാണ് പ്രതിഷേധക്കാരിൽ ചിലർ അക്രമത്തിലേക്ക് തിരിഞ്ഞത്. ഇവർ കർഷകരോ ഗുണ്ടകളോ എന്നതരത്തിലാണ് ചാനലിൽ ചർച്ചകൾ സംഘടിപ്പിച്ചത് തന്നെ. എന്നാൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളെന്താണെന്നതിനെ പറ്റി ചർച്ച ചെയ്യാതിരുന്ന ചാനൽ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബിജെപിയെ വെള്ള പൂശാൻ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP