Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിൽ മാത്രം ഇന്നലെ കബാലി കളിച്ചത് 300 തവണ; ജീവനക്കാർക്ക് ടിക്കറ്റ് എടുത്ത് നൽകി നിരവധി കമ്പനികൾ; ടെക്‌നോപാർക്കിൽ അവധി നൽകി വണ്ടിയിൽ ജീവനക്കാരെ എത്തിച്ച് തരംഗത്തിന്റെ ഭാഗമായി; മോശം റിവ്യൂകൾക്കിടയിലും ആദ്യ ദിനം ആഘോഷമാക്കി കേരളവും

കൊച്ചിയിൽ മാത്രം ഇന്നലെ കബാലി കളിച്ചത് 300 തവണ; ജീവനക്കാർക്ക് ടിക്കറ്റ് എടുത്ത് നൽകി നിരവധി കമ്പനികൾ; ടെക്‌നോപാർക്കിൽ അവധി നൽകി വണ്ടിയിൽ ജീവനക്കാരെ എത്തിച്ച് തരംഗത്തിന്റെ ഭാഗമായി; മോശം റിവ്യൂകൾക്കിടയിലും ആദ്യ ദിനം ആഘോഷമാക്കി കേരളവും

കൊച്ചി: കബാലി ജ്വരത്തിലായിരുന്നു കേരളവും കഴിഞ്ഞ ദിവസം. സ്‌റ്റൈൽ മന്നൻ രജിനിയുടെ കബാലിശ്വരനെ നെഞ്ചിലേറ്റാൻ തമിഴകത്തെ പോലും മലയാളികളും ആഘോഷത്തിമിർപ്പിലായി. ഒരു സിനിമയ്ക്കും കിട്ടാത്ത വലിയ സ്വീകരണമാണ് കബാലിക്ക് കിട്ടയിത്. കബാലിയുടെ ആദ്യദിനത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രദർശനം നടന്നതുകൊച്ചിയിൽ. ജില്ലയിൽ അൻപതിലേറെ സ്‌ക്രീനുകളിലായി മുന്നൂറിലേറെ പ്രദർശനങ്ങളാണു നടന്നത്. നഗരത്തിലെ പ്രത്യേക ഷോ രാവിലെ ഏഴിനു തുടങ്ങി. 18 മുതൽ 23 വരെ പ്രദർശനങ്ങളാണു പ്രധാന മൾട്ടിപ്ലക്‌സുകളിലുണ്ടായിരുന്നത്. പല കമ്പനികളും ജീവനക്കാർക്കു സൗജന്യ ടിക്കറ്റുകൾ നൽകി. യൂബർ ടാക്‌സി സർവീസ് അവരുടെ ഏറ്റവും കൂടുതൽ റേറ്റിങ്ങുള്ള 80 ഡ്രൈവർമാർക്കായി സിനിപോളിസിൽ സൗജന്യ ടിക്കറ്റ് നൽകി.

അങ്ങനെ ടെക്കികൾ ചിത്രത്തിന്റെ ആവേശം ചോർന്ന് പോകാതെ നോക്കി. രജനിയുടെ പതിവ് ചിത്രങ്ങളുടെ മസാലക്കൂട്ടുകൾ കബാലിയിലിലെന്ന് ആദ്യ ഷോയോടെ വ്യക്തമായി. എന്നിട്ടും ആദ്യ ദിനം തന്നെ സിനിമ കാണാനുള്ള ആവേശം ആരിലും കുറഞ്ഞില്ല. ഒരാഴ്ചത്തേക്ക് കേരളത്തിൽ കബാലിയുടെ എല്ലാ ഷോയും ഫുള്ളായിട്ടുണ്ട്. കൊച്ചിയെ പോലെയായിരുന്നു മറ്റിടങ്ങളിലും കബാലി ആഘോഷം. തിരുവനന്തപുരത്ത് ഒൻപതു തിയറ്ററുകളിലെ 12 സ്‌ക്രീനുകളിലായിരുന്നു പ്രദർശനം. പാട്ടും ആട്ടവും പാലഭിഷേകവും കട്ടൗട്ടുമായുള്ള ഘോഷയാത്രയോടെ രജനിയെ തലസ്ഥാനം വരവേറ്റു. നഗരത്തിലെ സർക്കാർ ഓഫിസുകളിൽ അടക്കം ഹാജർനില താണു. പുലർച്ചെ അഞ്ചരയ്ക്കു മൂന്നു തിയറ്ററുകളിൽ ആദ്യ ഷോ തുടങ്ങി. ടെക്‌നോപാർക്കിലെ ചില കമ്പനികൾ അവധി നൽകിയതിനു പിന്നാലെ ജീവനക്കാരെ സ്വന്തം ബസിൽ തിയറ്ററിലെത്തിക്കുകയും ചെയ്തു. കോട്ടയം ജില്ലയിൽ 20 തിയറ്ററുകളിലാണു കബാലി റിലീസ് ചെയ്തത്.

കേരളത്തിൽ മാത്രമല്ല. ദക്ഷിണേന്ത്യ മുഴുവൻ ആവേശത്തോടെയാണ് കബാലിയെ വരവേറ്റത്. ഗൾഫിലും സിനിമ തരംഗമായി. അർക്കും കബാലിയുടെ ഭ്രാന്തിൽ നിന്ന് മാറി നിൽക്കാൻ കഴിയാത്ത സാഹചര്യം. ബംഗളൂരുവിൽനിന്നു 160 ആരാധകരുമായി എയർ ഏഷ്യയുടെ പ്രത്യേക വിമാനം ചെന്നൈയിലേക്കു തിരിച്ചു. അതിനിടെ കബാലിക്ക് എതിരെ ബംഗളൂരുവിൽ പ്രതിഷേധ മാർച്ച് നടത്തിയ കന്നഡ ചലാവലി നേതാവ് വാട്ടാൽ നാഗരാജ് ഉൾപ്പെടെ കന്നഡ സൗഹൃദ സംഘടനകളുടെ 15 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കബാലി ആരാധകർക്കു വേണ്ടിയോ അല്ലാത്തവർക്കു വേണ്ടിയോ മാത്രമായി ഒരുക്കിയിരിക്കുന്ന ചിത്രമല്ലെന്നാണ് വിലയിരുത്തൽ. അമാനുഷിക കഴിവുകളൊക്കെ വേണ്ടെന്നു വച്ച് രജനിയെ ഒരു പച്ച മനുഷ്യനാക്കി അവതരിപ്പിച്ചിരിക്കുന്ന സിനിമ. രജനിയല്ല നടനാണ് സിനിമയിൽ നിറയുന്നത്. രജനികാന്തിന്റെ അമാനുഷിക പ്രകടനങ്ങളിൽ മാത്രമൊതുങ്ങുന്ന മാസ് മസാല സിനിമയല്ല കബാലി. മറിച്ച് കുടുംബ ബന്ധങ്ങൾക്കും സ്‌നേഹബന്ധങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്ന ഇമോഷനൽ ആക്ഷൻ ത്രില്ലറാണ് ഈ സിനിമ.

കബലീശ്വരന്റെയും അയാളുടെ ഭാര്യ കുമുദവല്ലിയുടെയും കഥയാണ് കബാലി. രജനി ഉള്ളപ്പോൾ കഥ എന്തിന് എന്ന ചോദ്യം കബാലി കണ്ടവരാരും ചോദിക്കില്ല. ഈ സിനിമയ്ക്ക് നല്ലൊരു കഥയുണ്ട്. പലയിടത്തും കേട്ടിട്ടുള്ളതാണെങ്കിലും അതിനെ വ്യത്യസ്തമായി അവതരിപ്പിക്കാൻ പി രഞ്ജിത് എന്ന സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്.

വ്യാജൻ ഇന്റർനെറ്റിലെത്തി

അതിനിടെ കബാലി ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. വിവിധ വെബ്‌സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ സൈബർ പൊലീസ് !ഡോമാണ് ചിത്രം ചോർന്നതു കണ്ടെത്തിയത്. പടത്തിന്റെ ചോർച്ച തടയാൻ നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. നേരത്തെ കബാലിയുടെ ഓപ്പണിങ് സീൻ വാട്‌സാപിൽ പ്രചരിച്ചിരുന്നു. ഇന്നലെ രാവിലെയോടെയാണു ചിത്രത്തിലെ രജനീകാന്തിന്റെ മാസ് ഇൻട്രോ സീൻ പുറത്തു വന്നത്. ജയിൽ പശ്ചാത്തലത്തിലുള്ള രംഗമാണു പുറത്തായത്.

ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ച രണ്ട് പേർ പിടിയിലായെന്നും റിപ്പോർട്ടുണ്ട്. ഗൾഫിൽ യുഎഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ 'കബാലി' ഇന്നലെ റിലീസ് ചെയ്തിരുന്നു. കേരളത്തിൽ 300ൽ ഏറെ തീയറ്റുകളിലാണു റിലീസ്. തിരുവനന്തപുരം നഗരത്തിൽ 12 സ്‌ക്രീനുകളിലാണു പ്രദർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP