Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും നൃത്തം ചെയ്തും അവർ കാത്തിരുന്നു; സ്‌ക്രീനിൽ സ്റ്റൈൽ മന്നൻ എത്തിയപ്പോൾ ഭ്രാന്ത് പിടിച്ച തമിഴകം ഇളകി മറിഞ്ഞു; മകൻ കാളിദാസുമൊത്ത് ജയറാം നാലുമണിയോടെ ഷോയ്‌ക്കെത്തി; ഇന്ത്യൻ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ആഘോഷമായി കാബാലീശ്വരൻ വന്നു; തമിഴ്‌നാട്ടിലെ 2000 തീയേറ്ററുകളിലും ഹൗസ് ഫുൾ

പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും നൃത്തം ചെയ്തും അവർ കാത്തിരുന്നു; സ്‌ക്രീനിൽ സ്റ്റൈൽ മന്നൻ എത്തിയപ്പോൾ ഭ്രാന്ത് പിടിച്ച തമിഴകം ഇളകി മറിഞ്ഞു; മകൻ കാളിദാസുമൊത്ത് ജയറാം നാലുമണിയോടെ ഷോയ്‌ക്കെത്തി; ഇന്ത്യൻ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ആഘോഷമായി കാബാലീശ്വരൻ വന്നു; തമിഴ്‌നാട്ടിലെ 2000 തീയേറ്ററുകളിലും ഹൗസ് ഫുൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും നൃത്തം ചെയ്തും കബാലിയുടെ വരവിനെ ആഘോഷമാക്കി. കബാലി ലഹരിയിലാണ് സിനിമാ ലോകം. ചരിത്രം തിരുത്തിക്കുറിക്കുന്ന വരവേൽപ്പാണ് വെള്ളിത്തിരയിൽ സ്‌റ്റൈൽ മന്നന്റെ പുത്തൻ പടത്തിന് ലഭിച്ചത്. രജനി കാന്തിന്റെ കാബാലി കാത്തിരിപ്പിന് ശേഷം തിയേറ്ററിലെത്തുമ്പോൾ അത് പുതു ചരിത്രമായി. ഇന്നേ വരെ ഒരു സിനിമയ്ക്കും സമാനമായ പ്രതികരണം ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. തമിഴകത്തെ സൂപ്പർ സ്റ്റാറിന്റെ ആഗോള പ്രസക്തിക്ക് തെളിവായി മാറുകയാണ് കബാലിയുടെ റിലീസിങ്. തമിഴ്‌നാട്ടിൽ മാത്രമല്ല ചിത്രം റിലീസ് ചെയ്തിടത്തെല്ലാം രജനി ആരാധകർ ചിത്രം കണ്ട് ഇളകി മറിഞ്ഞു.  

കബാലിക്ക് തമിഴകത്ത് വൻവരവേൽപ്പ്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലർച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് മക്കൾആഘോഷമാക്കി. നടൻജയറാമും മകൻകാളിദാസുമടക്കമുള്ള താരങ്ങൾകബാലിയുടെ ആദ്യ പ്രദർശനത്തിനെത്തി. പുലർച്ചെ ഒരു മണിക്ക് തന്നെ ചെന്നൈ കാശി തീയറ്ററിൽആഘോഷം തുടങ്ങി. നല്ല നെരുപ്പ് ആഘോഷം. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ബാൻഡ്‌മേളവം നൃത്തവുമൊക്കെയായി ആഘോഷം കൊഴുത്തു. ഒരു മണിക്ക് തുടങ്ങുമെന്ന് പ്രതീക്ഷിച്ച ആദ്യ ഷോ ആരംഭിച്ചത് നാല് മണിയോടെ.

ആവേശത്തിമിർപ്പിൽ നടൻ ജയറാമും മകൻകാളിദാസുമടക്കമുള്ള താരങ്ങൾ ആദ്യ പ്രദർശനത്തിന് തന്നെ സീറ്റുറപ്പിച്ചു. മലയാളത്തിന്റെ പ്രിയതാരം ജയറാമും മകൻ കാളിദാ!സനും കെ കെ നഗറിലെ കാശി തീയറ്ററിൽ ആദ്യദിവസം ആദ്യഷോ കാണാനെത്തി. ജീവിതത്തിലാദ്യമായാണ് തമിഴ്‌നാട്ടിലെ രജനി ആരാധകർക്കൊപ്പം സ്‌റ്റൈൽമന്നന്റെ സിനിമ നേരിട്ടു കാണുന്നതെന്ന് ജയറാം പറഞ്ഞു. ആൾക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം വിസിലടിച്ച് ഇരുവരും ആഘോഷത്തിൽ പങ്കുചേർന്നു. ഒടുവിൽ സ്‌ക്രീനിൽ സൂപ്പർസ്റ്റാർ പ്രത്യക്ഷപ്പെട്ടതോടെ തീയറ്റർഇളകി മറിഞ്ഞു. രജനികാന്തിന്റെ ഒരോ ഡയലോഗും ആക്ഷനുമെല്ലാം വിസിലടിച്ചും ആർത്തും വിളിച്ചുമാണ് ആരാധകർവരവേറ്റത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി വെളുപ്പിന് തുടങ്ങിയ ഷോയ്ക്ക് വലിയ പ്രതികരണമാണ് ഉണ്ടായത്. ഗൾഫിലും മറ്റു നാടുകളിലും ചിത്രം ഇന്നലെ തന്നെ റിലീസിനെത്തിയിരുന്നു. ഇന്ത്യയിൽ 3000ത്തോളം തിയറ്ററുകളിൽ മിക്കവയിലും രാവിലെ 4.30ന് തന്നെ കബാലി പ്രദർശിപ്പിച്ചു തുടങ്ങി.

കേരളത്തിൽ 250 ഒളം തിയറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. ഇതിൽ പ്രധാന നഗരങ്ങളിലെ തിയറ്ററുകളിൽ രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു. അതേ സമയം കബാലിയുടെ ആദ്യദിവസത്തെ ആദ്യഷോയ്ക്ക് ടിക്കറ്റ് നൽകാത്തതിൽ ഫാൻസ് അസോസിയേഷൻ പ്രവർത്തക!ർക്ക് പ്രതിഷേധ പ്രകടനം നടത്തി. ചെന്നൈയിലെ കാശി തീയറ്ററിൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധസൂചകമായി തങ്ങൾ കെട്ടിയ പോസ്റ്ററുകളെല്ലാം ഫാൻസ് അസോസിയേഷനുകാർ അഴിച്ചുമാറ്റി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസിന് ഇടപെടേണ്ടി വന്നു. 

കബാലി ഡാ, നെരുപ്പ് ഡാ തുടങ്ങിയ കബാലിയിലെ പഞ്ച് സംഭാഷണങ്ങൾ ഇടക്കിടെ ആരാധകർ മുഴക്കിക്കൊണ്ടിരുന്നു. ചിത്രം ആരംഭിച്ച രജനി പ്രത്യക്ഷപ്പെട്ടപ്പോൾ ആവേശം പാരമ്യതയിലെത്തി. തലൈവന് ജയ് വിളികളോടെ കുറേ സമയത്തേക്ക് ചിത്രത്തിന്റെ സംഭാഷണങ്ങൾ ആരും കേട്ടില്ല. ജനങ്ങൾക്ക് നല്ലത് ചെയ്യുക എന്നതാണ് കബാലി ഗ്യാങ്ങിന്റെ രീതി. കുടുംബത്തെ ഇല്ലാതാക്കിയ എതിരാളികളോടുള്ള ഏറ്റുമുട്ടൽ തുടങ്ങുന്നു. റിയലിസ്റ്റിക് സ്വഭാവമുള്ള രജനിയുടെ സിനിമയാണ് കാബാലി. ഇവിടെ രജനിയെന്ന നടനോടുള്ള സ്‌നേഹമാണ് ആരാധകർ തിയേറ്ററുകളിൽ നിറയ്ക്കുന്നത്. തമിഴ്‌നാടിനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കേരളത്തിലും തിയ്യറ്ററുകളിൽ കബാലിക്ക് ലഭിക്കുന്ന സ്വീകരണം. പുലർച്ചെ അഞ്ചു മണിക്കുള്ള ആദ്യ ഷോയ്ക്ക് നാല് മണിക്ക് മുൻപ് തന്നെ ആരാധകർ എത്തിത്തുടങ്ങിയിരുന്നു കോഴിക്കോട് കൈരളി തിയ്യറ്ററിൽ. കൊച്ചിയിലും തിരുവനന്തപുരത്തും പാലക്കാട്ടുമെല്ലാം സ്ഥിതി വ്യത്യസ്തമല്ല. 

മാഫിയാ സംഘത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ തകർപ്പൻ തുടക്കം. പിന്നീട് കബാലീശ്വരൻ എങ്ങിനെ ഒരു മാഫിയാത്തലവനായി എന്ന കഥ പറയുന്നു. അൽപം തണുത്ത മട്ടിലാണ് ഒന്നാം പകുതി. അതുകൊണ്ട് തന്നെ ആദ്യപകുതി നേരിയ നിരാശയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആരാധകർക്ക് വലിയ ആഘോഷത്തിന് അവസരമില്ലാത്ത ഒരു റിയലിസ്റ്റിക് ചിത്രമായാണ് കബാലിയുടെ ഒന്നാം പകുതിക്ക് തിരശ്ശീല വീണത്. വികാരനിർഭരമായാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിലെ സഞ്ചാരം. ആദ്യ പകുതി മലേഷ്യയായിരുന്നെങ്കിൽ രണ്ടാം പകുതി ഇന്ത്യയിലേയ്ക്ക് പറിച്ചുനട്ടിരിക്കുകയാണ്. കബാലിയുടെ ഭാര്യയായി രാധികാ ആപ്‌തെയുടെ തകർത്ത് അഭിനയിച്ചു. ധൻസികയുടേതും കിടയറ്റ പ്രകടനം തന്നെ.

രാണ് രജനീകാന്ത് ഇന്ത്യയിൽ ഏറ്റവും അധികം ഫാൻ ബേസുള്ള നായകൻ. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലുമുണ്ട് രജനീകാന്തിന് ഫാൻസ്. 2016 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ രജനി ചിത്രം കൂടിയാണ് കബാലി. കബാലീശ്വരൻ ശിവനാണ്. പക്ഷേ ശിവന്റെ കഥയല്ല കബാലി. കബാലീശ്വരൻ എന്ന പേരുള്ള ചെന്നൈ ഡോണിന്റെ കഥയാണ്. മലേഷ്യയായിരുന്നു കബാലീശ്വരന്റെ തട്ടകം. മലേഷ്യയിലെ തമിഴർക്ക് പ്രിയപ്പെട്ടവനായിരുന്നു കബാലീശ്വരൻ. റിലീസിന് മുൻപേ റെക്കോഡുകൾ ഒട്ടനവധി ഭേദിച്ചുകഴിഞ്ഞു പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ രജനി ചിത്രം. കലൈപ്പുലി എസ്. താണുവാണ് നിർമ്മാണം. റലീസിംഗിലും അത് തുടരുകയാണ്.

റിയലിസ്റ്റിക്ക് പശ്ചാത്തലത്തിൽ പാ രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന കബാലി കാണുമ്പോൾ രജനിയുടെ മറ്റൊരു മുഖമാണ് തെളിഞ്ഞത്. താടിയും മുടിയുമൊക്കെ നരയുള്ള രജനിയുടെ മുഖത്തിന് തന്നെ ഒരു റിയലിസ്റ്റിക്ക് ടച്ചുണ്ട്. ഇത് പ്രേക്ഷകർ ഏറ്റെടുത്തു. കബലീശ്വരൻ ഡോണാണ്. തമിഴ്‌നാട്ടിൽ ബാഷ ഉണ്ടാക്കിയതിനെക്കാൾ വലിയ പ്രകമ്പനമാണ് കബാലി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സ്വന്തം സിനിമാ ആവിഷ്‌ക്കാരങ്ങൾക്ക് മുൻപ് എൻ. ലിങ്കസ്വാമിയുടെയും വെങ്കട്പ്രഭുവിന്റെയുമൊക്കെ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ള പാ രഞ്ജിത്തിന്റെ സിനിമകളിൽ റിയലിസ്റ്റിക്ക് ടച്ചും കൊമേഴ്‌സ്യൽ ചേരുവകളും ഒരുപോലെ ഉണ്ടാകാറുണ്ട്. ഈ രീതിയിലേക്ക് രജനിയും പറിച്ചു നടന്നു. കബാലിയുടെ ഓരോ ഫ്രെയ്മിലും നിറഞ്ഞ് നിൽക്കുന്നത് രജനീകാന്ത് തന്നെ ആണ്.

പ്രവാസികളും കാബലിയെ ഏറ്റെടുത്തു

ബാലി കാണാൻ യുഎഇയിലെ തിയറ്റററുകളിൽ റെക്കോർഡ് ജനക്കൂട്ടം. തമിഴ് നാട് സ്വദേശികളോടൊപ്പം കേരളം, കർണാടക, ആന്ധ്രപ്രദേശ്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുമെത്തിയപ്പോൾ തിയറ്ററുകൾ ഇളകിമറിഞ്ഞു. വ്യാഴം വൈകിട്ട് 6.15 മുതലാണ് യുഎഇ അടക്കമുള്ള ഗൾഫിലെ തിയറ്ററുകളിൽ ചിത്രം റിലീസായത്. ഇന്ത്യയിൽ വെള്ളിയാണ് റിലീസെന്നതിനാൽ, ഗൾഫ് മലയാളികൾക്ക് ചിത്രം ആദ്യം കാണാനുള്ള അവസരമുണ്ടായി. ഗൾഫിനും മുൻപ് അമേരിക്കയിലാണ് ചിത്രം ആദ്യം കണ്ടത്. യുഎഇയിൽ ആദ്യ പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ പ്രേക്ഷകർ തിയറ്ററുകളിലെത്തി കാത്തിരുന്നു.

ദിവസങ്ങൾക്ക് മുൻപ് തന്നെ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ നൂറിലേറെ സ്‌ക്രീനുകളിലേക്കുള്ള ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ഇന്നും നാളെയും ശനിയാഴ്ചയുമായി ഒരു ലക്ഷം ടിക്കറ്റുകളാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ വിറ്റുപോയതെന്ന് ചിത്രം വിതരണം ചെയ്യുന്ന ഗോൾഡൻ സിനിമയുടെ പ്രതിനിധി പറഞ്ഞു. ഓൺലൈൻ വഴിയാണ് അഡ്വാൻസ് ബുക്കിങ് കൂടുതലും നടന്നത്. യുഎഇയിൽ ഇതുവരെ രേഖപ്പെടുത്താത്ത റെക്കോർഡ് അഡ്വാൻസ് ബുക്കിങ് ആണ് കബാലിക്കുണ്ടായത്. അഡ്വാൻസ് ബുക്കിങ് തിരക്ക് കാരണം ഹിന്ദി ചിത്രങ്ങൾ ഒഴിവാക്കിയാണ് കബാലി പ്രദർശിപ്പിച്ചത്.

നവമാദ്ധ്യമങ്ങളിലും കബാലി തന്നെ താരം

കബാലി തരംഗമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കബാലിയുടെ വ്യാജൻ പുറത്തിറക്കുമെന്ന് വരെ പ്രഖ്യാപിച്ചവരുണ്ട്. അതിനിടെയാണ് പ്രമുഖ ഡൗൺലോഡിങ് സൈറ്റായ കിക്ക്ആസ് ടൊറന്റ് പൂട്ടിപ്പോയത്. അതിന്റെ ഉടമയെ പോളണ്ടിൽ വച്ച് അറസ്റ്റ് ചെയ്തത്രേ, ഇത് കബാലി ഇഫക്ട് ആണെന്നാണ് സോഷ്യൽമീഡിയയിലെ സംസാരം...കബാലി കംപ്യൂട്ടറിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചാൽ രജനി വൈറസ് കേറുമെന്ന് മറ്റൊരു കമന്റ്...അങ്ങനെ പോകുന്ന തമാശകൾ

കേരളത്തിൽ രജനി ചിത്രമായ കബാലി സംസ്ഥാനത്ത് ഏറ്റവുമധികം തിയ്യേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത് പാലക്കാട്ടാണ്. ഇന്നലെ രാത്രി മുതൽ തന്നെ തിയ്യേറ്ററുകളിൽവലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മിക്ക തിയറ്ററുകളിലും രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP