Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംടിയുടെ രണ്ടാമൂഴം സിനിമയിൽ മഹാഭാരതമാകും; ആയിരം കോടിയുടെ മുതൽമുടക്കിൽ സിനിമ ഒരുക്കുക ശ്രീകുമാർ നായർ തന്നെ; നിർമ്മാതാവിന്റെ റോളിലെത്തുക ബിആർ ഷെട്ടി; മോഹൻലാൽ ഭീമനാകുമ്പോൾ ദ്രൗപദിയായി മഞ്ജുവാര്യരെത്തിയേക്കും; ഭീഷ്മരുടെ റോളിൽ ബച്ചന് പരക്കാരനെ തേടി സംവിധായകൻ

എംടിയുടെ രണ്ടാമൂഴം സിനിമയിൽ മഹാഭാരതമാകും; ആയിരം കോടിയുടെ മുതൽമുടക്കിൽ സിനിമ ഒരുക്കുക ശ്രീകുമാർ നായർ തന്നെ; നിർമ്മാതാവിന്റെ റോളിലെത്തുക ബിആർ ഷെട്ടി; മോഹൻലാൽ ഭീമനാകുമ്പോൾ ദ്രൗപദിയായി മഞ്ജുവാര്യരെത്തിയേക്കും; ഭീഷ്മരുടെ റോളിൽ ബച്ചന് പരക്കാരനെ തേടി സംവിധായകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എം ടി.വാസുദേവൻനായരുടെ 'രണ്ടാമൂഴം' സിനിമയാവുക 'മഹാഭാരതം' എന്ന പേരിലെന്ന് സൂചന. മോഹൻലാൽ ഭീമനായി വേഷമിടുന്ന ചിത്രം പ്രമുഖ പ്രവാസി വ്യവസായി ബി.ആർ.ഷെട്ടിയാണ് നിർമ്മിക്കുക. ആയിരം കോടി രൂപയാണ് ഷെട്ടി സിനിമയ്ക്കായി മാറ്റി വയ്ക്കുക. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ വിവിധഭാഷകളിൽനിന്നുള്ള മുൻനിര അഭിനേതാക്കൾക്കുപുറമേ ചില ഹോളിവുഡ് വമ്പന്മാരും ഇതിൽ മോഹൻലാലിനൊപ്പം അണിനിരക്കും. മഞ്ജുവാര്യരാരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുയെന്നാണ് സൂചന. എം ടി.വാസുദേവൻനായരുടെ ഐതിഹാസികമായി തിരക്കഥ സിനിമായാക്കാൻ സാധിച്ചത് ജന്മാന്തരപുണ്യമായി കാണുന്നുവെന്ന് ശ്രീകുമാർ മേനോനും പ്രതികരിച്ചു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം ടി.യുടെ തന്നെ തിരക്കഥയിൽ പ്രശസ്ത പരസ്യചിത്ര സംവിധായകൻ വി.എ.ശ്രീകുമാർ മേനോനാണെന്നും വ്യക്തമായി. പ്രിയദർശൻ, രാജമൗലി തുടങ്ങിയ പ്രമുഖർ സംവിധായകാരാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതെല്ലാം അവസാനിക്കുകയാണ്. ശ്രീകുമാർ മേനോൻ തന്നെയാകും ചിത്രത്തിന്റെ സംവിധായകനെന്നും ഉറപ്പായി. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവർഷം സെപ്റ്റംബറിൽ തുടങ്ങും. 2020ൽ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളിൽ രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. ഓസ്‌കർ അവാർഡ് ജേതാക്കൾ ഉൾപ്പെടെ പ്രമുഖരുടെ ഒരു നിര തന്നെ അണിയറയിലുണ്ടാകും. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി.എഫ്.എക്സിന്റെയും സ്റ്റണ്ട് കൊറിയോഗ്രഫിയുടെയും കാഴ്ചകളാകും 'മഹാഭാരതം'സമ്മാനിക്കുന്നത്.

ഇതാദ്യമായാണ് മഹാഭാരതം ഇത്രയും വലിയൊരു ക്യാൻവാസിൽ ഒരു സിനിമയാകുന്നത്. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനിൽക്കുന്നതാകും സിനിമയെന്ന് യു.എ.ഇ എക്സേഞ്ചിന്റെയും എൻ.എം.സി ഹെൽത്ത് കെയറിന്റെയും സ്ഥാപകൻ കൂടിയായ ബി.ആർ.ഷെട്ടി പറഞ്ഞു. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്രരൂപത്തിൽ പ്രദർശിപ്പിക്കുകയെന്നത് എന്റെ സ്വപ്നമായിരുന്നു. അത് സാക്ഷാത്കരിക്കപ്പെടുകയാണ് ഇതിലൂടെ. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാൻ ആദ്യം വായിച്ചത്. അതിനുശേഷം ഇപ്പോൾ തിരക്കഥയും വായിച്ചു. എം ടി.യുടെ അക്ഷരങ്ങൾ ഈ സിനിമയിലൂടെ ലോകസിനിമയുടെ ഔന്ന്യത്തിത്തിലെത്തും. ഈ ചിത്രത്തിന്റെ സംവിധായകൻ വി.എ.ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്‌കരണമികവിലും പൂർണവിശ്വാസമുണ്ട്-ബി.ആർ.ഷെട്ടി പറയുന്നു.

'ഏതാണ്ട് 20വർഷത്തെ ഗവേഷണത്തിനുശേഷമാണ് 'രണ്ടാമൂഴം' എഴുതുന്നത്. അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിർമ്മാണച്ചെലവിൽ ഒതുങ്ങിനിൽക്കുന്നതല്ല ഈ കഥ. ഇത് അത്രയും വലിയൊരു പ്രതലത്തിൽ മാത്രമേ ചിത്രീകരിക്കാനാകൂ. അതുകൊണ്ടാണ് ഇത്രയും നാൾ 'രണ്ടാമൂഴം' എന്ന സിനിമ സംഭവിക്കാതിരുന്നത്. പക്ഷേ തിരക്കഥ ഏറ്റുവാങ്ങുമ്പോൾ സംവിധായകൻ ശ്രീകുമാർ തന്ന ഉറപ്പ്, 'രണ്ടാമൂഴം' എന്ന കൃതി അർഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാൻ സാധിച്ചാൽ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ്. ഈ കഥയിൽ ബി.ആർ.ഷെട്ടി അർപ്പിച്ച വിശ്വാസത്തിൽ ഏറെ സന്തോഷമുണ്ട്'-എം ടി.പറഞ്ഞു.

രണ്ടാമൂഴം എന്ന ചിത്രത്തിൽ താൻ ഭീമനായി അഭിനയിക്കുന്നുവെന്ന് മോഹൻലാൽ തന്നെയാണ് വെളിപ്പെടുത്തിയത്. ഭീഷ്മരെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുമെന്നും വാർത്ത എത്തി. പീറ്റർ ഹെയ്‌നാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി നിർവഹിക്കുകയെന്നും സൂചനയെത്തി. ഇതിനിടെ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് ബച്ചൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഭീഷ്മരാകാൻ പുതിയ താരത്തെ തേടുകയാണ് സംവിധായകൻ. ഐശ്വര്യാ റായിയെ ദ്രൗപദിയാക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ അവരും അസൗകര്യം അറിയിച്ചു. ഇതോടെയാണ് ദ്രൗപദിയാകാൻ മഞ്ജുവാര്യരെ തെരഞ്ഞെടുത്തതെന്നാണ് സൂചന. നേരത്തെ കല്ല്യാണും ഗോകുലം ഗോപാലനുമാകും നിർമ്മാതാക്കലെന്നും സൂചനയെത്തി. എന്നാൽ ആയിരം കോടിയുടെ വമ്പൻ മുതൽമുടക്കിന് ഇവർ തയ്യാറായില്ല. ഇതോടെയാണ് ആഗോള വ്യവസായ ഭീമനെന്ന ഖ്യാതിയുള്ള ബി ആർ ഷെട്ടി സനിമാ നിർമ്മാണത്തിന് തയ്യാറായത്. ഇതോടെ രണ്ടാമൂഴവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും മാറുകയാണ്.

ശ്രീകുമാർ നായരുടെ രണ്ടാമൂഴത്തിന് മഹാഭാരതമെന്ന പേരു നൽകുന്നത് ആഗോള തലത്തിൽ അംഗീകരിക്കപ്പെടാനാണ്. രണ്ടാമൂഴമെന്നത് മലയാള വാക്കാണ്. ഇത് മറ്റ് ഭാഷകളിലേക്ക് തർജ്ജമ ചെയ്യുമ്പോൾ യാഥാർത്ഥ അർത്ഥം ഉൾക്കൊള്ളില്ല. ഭീമൻ എന്ന പേരും ചിത്രത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ മഹാഭാരത കഥ മുഴുവൻ ഭീമന്റെ കണ്ണിലൂടെ പറയുന്നതു കൊണ്ട് ചിത്രത്തിന്റെ പേര് മഹാഭാരതമെന്നാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ബാഹുബലിക്ക് ശേഷം താൻ മഹാഭാരതം എന്ന് പേരിൽ സിനിമയെടുക്കുമെന്ന് രാജമൗലി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പേരിൽ അന്തിമ തീരുമാനം നീട്ടുന്നത്. വിവാദങ്ങൾ ഒഴിവാക്കാൻ കൂടിയാണ് ഇത്.

മഹാഭാരതത്തെ ആസ്പദമാക്കി എപിക് ട്രൈലോജിയാണ് രാജമൗലി ഒരുക്കുന്നത്. ഈ അടുത്തിടെ ദേശീയചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത വർഷം സിനിമയുടെ തിരക്കഥ പൂർത്തിയാക്കാനാണ് രാജമൗലിയുടെ തീരുമാനം. അതിന് ശേഷമാകും ചിത്രം അനൗൺസ് ചെയ്യുക. ബാഹുബലി പോലെ തന്നെ നൂതനസാങ്കേതികവിദ്യയുടെ എല്ലാ സഹായത്തോടെയുമായിരിക്കും മഹാഭാരതം ഒരുങ്ങുക. ഇത് പ്രഖ്യാപിച്ച സാഹചര്യത്തിൽ എടിയുടെ സിനിമയക്ക് മഹാഭാരതമെന്ന പേരു നൽകുന്നത് ചർച്ചകൾക്കും വഴി വയ്ക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP