Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ താറടിച്ചു; ഊരുവിലക്കുമെന്നും വധിക്കുമെന്നും ഭീഷണി മുഴക്കി; ഐഎഫ്എഫ്‌കെ വേദിയിൽ ഫ്‌ളാഷ് മോബ് നടത്തിയ മലപ്പുറം സ്വദേശിനിയെ അപമാനിച്ച കേസിൽ ഒൻപത് പേർക്കെതിരെ കേസ്; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത് സ്ത്രീകൾക്കെതിരെ അപവാദ പ്രചാരണത്തിനും ഐടി ആക്ടിലെ വകുപ്പുകളും ചേർത്ത്

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ താറടിച്ചു; ഊരുവിലക്കുമെന്നും വധിക്കുമെന്നും ഭീഷണി മുഴക്കി; ഐഎഫ്എഫ്‌കെ വേദിയിൽ ഫ്‌ളാഷ് മോബ് നടത്തിയ മലപ്പുറം സ്വദേശിനിയെ അപമാനിച്ച കേസിൽ ഒൻപത് പേർക്കെതിരെ കേസ്; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത് സ്ത്രീകൾക്കെതിരെ അപവാദ പ്രചാരണത്തിനും ഐടി ആക്ടിലെ വകുപ്പുകളും ചേർത്ത്

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ വച്ച് ഫ്‌ളാഷ്മൊബ് നടത്തിയ മലപ്പുറം സ്വദേശിനി ജസ്ല മാടശ്ശേരിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവരുടെ പേരിൽ പൊലീസ് കേസെടുത്തു.

ജസ്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കൊപ്പം ജസ്ല കൈമാറിയ വീഡിയോകളിലും സ്‌ക്രീൻഷോട്ടുകളിലും ഉൾപ്പെട്ട ഒൻപത് പേർക്കെതിരെയാണ് പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കെതിരെ അപവാദപ്രചരണം നടത്തിയതിനുള്ള വകുപ്പുകളും, ഐടി ആക്ടിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്.

മലപ്പുറത്ത് കുന്നുമ്മൽ ടൗണിൽ തട്ടമിട്ട മൂന്ന് പെൺകുട്ടികൾ ഫ്ളാഷ് മോബ് കളിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിന്റെ അലയൊലികൾ ഐഎഫ്എഫ്കെയിലും പ്രതിഫലിച്ചിരുന്നു. പൊതുവിടത്തിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ സ്ത്രീകൾ അഭിപ്രായം പറയുമ്പോൾ ഉണ്ടാകുന്ന മോശം പ്രതികരണങ്ങളെ സൂചിപ്പിക്കാനാണ് ജസ് ല മാടശ്ശേരിയും കൂട്ടരും ഐഎഫ്എഫ്കെ വേദിയിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.

ഇതേ തുടർന്ന് തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരെ ജസ്ല വനിതാ കമ്മീഷന് പരാതി നൽകി. തന്നെ ഊരു വിലക്കാൻ ആഹ്വാനം ചെയ്തുള്ള ഫേസ്‌ബുക്ക് -വാട്സാപ്പ് സന്ദേശങ്ങൾക്കെതിരെയാണ് മഞ്ചേരി സ്വദേശിനിയായ ജസ്ല വനിതാ കമ്മീഷന് പരാതി നൽകിയത്.ചിലർ സാമൂഹിക മാധ്യമങ്ങളിൽ കൂടി വധഭീഷണി മുഴക്കിയ സാഹചര്യത്തിൽ, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.

ഞായറാഴ്‌ച്ച വൈകുന്നേരം തിരുവനന്തപുരം ടാഗോർ തിയറ്ററിലെ ചലച്ചിത്രമേളയുടെ വേദിയിൽ വെച്ചുനടന്ന ഫ്ളാഷ് മോബിൽ പങ്കെടുത്തതിന് പിന്നാലെയാണ് ജസ്ലയ്ക്കെതിരേ സദാചാര ആങ്ങളമാർ സാമൂഹിക മാധ്യമങ്ങളിൽ വാളോങ്ങിയത്. ഫേസ്‌ബുക്കിലെ ഫ്രീ തിങ്കർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണു ഈ പരിപാടി സംഘടിപ്പിച്ചത്.

എന്നാൽ ജസ്ല ഇസ്ലാം മതത്തെ അവഹേളിച്ചുവെന്നും നാടിനു നാണക്കേടുണ്ടാക്കിയെന്നും ആരോപിച്ചാണു സൈബർ ആങ്ങളമാർ രംഗത്തെത്തിയത്. സലിം ബാവ എന്ന മഞ്ചേരിക്കാരനായ യുവാവാണു ഭീഷണിയുമായി ആദ്യം രംഗത്തെത്തിയത്. ഫേസ്‌ബുക്കിലിട്ട ലൈവ് വീഡിയോയിൽ ഇയാൾ ജസ്ലയോട് മലപ്പുറമെന്നും മഞ്ചേരിയെന്നും പറഞ്ഞതുവരെ താൻ ക്ഷമിച്ചിരിക്കുന്നുവെന്നും അതിനപ്പുറം കൃത്യമായ സ്ഥലപ്പേരു പറഞ്ഞ് തന്റെ നാടിനെ അപമാനിക്കാൻ തുനിയരുതെന്നുമുള്ള ഭീഷണിയാണു മുഴക്കിയത്. മുൻപൊരിക്കൽ താൻ ഫെമിനിസത്തെക്കുറിച്ച് പോസ്റ്റിട്ടപ്പോൾ അതിനുതാഴെ വന്നു അശ്ലീല കമന്റിട്ടയാളാണു ഈ സലീം ബാവയെന്ന് ജസ്ല പറയുന്നു.

ഫേസ്‌ബുക്ക് ലൈവിലൂടെ കാര്യങ്ങൾ വിശദീകരിക്കാനും ജസ്ല ശ്രമിച്ചു. ഏതെങ്കിലും മതത്തിന്റെയോ, രാഷ്ട്രീയ കക്ഷിയുടെയോ പ്രതിനിധിയായല്ല തങ്ങൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചതെന്നും ഫ്രീതിങ്കർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയതെന്നും അവർ പറഞ്ഞു.

സൈബർ ആങ്ങളമാർ ആക്ഷേപിക്കുന്നതുപോലെ പബ്ലിസിറ്റി ഫീലിങ്ങല്ല ഇതൊക്കെ കാണുമ്പോൾ തനിക്ക് തോന്നുന്നത്. പൂച്ഛമോ, കോമഡിയോ ഒക്കെയാണ്. പൊതുവിടത്തിലെ സ്ത്രീരാഷ്ട്രീയം പ്രതിഫലിപ്പിക്കുക എന്നതാണ് തങ്ങൾ ഉദ്ദേശിച്ചത്. കാര്യങ്ങൾ നേരാംവണ്ണം മനസിലാക്കാൻ സൈബർ ആങ്ങളമാർ ശ്രമിക്കണമെന്നും തന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും വിളിച്ച് ഭീഷണി മുഴക്കുന്നത് അവസാനിപ്പിക്കണമൈന്നും ജസ്ല മാടശ്ശേരി ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.ആശയത്തെ ആശയം കൊണ്ട് നേരിടാനാണ് ഫേസ്‌ബുക്ക് ആങ്ങളമാർ പഠിക്കേണ്ടതെന്നും ജസ്ല പറഞ്ഞു.കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ് ജസ്്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP