Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനിയുള്ള ഒരാഴ്ചക്കാലം അനന്തപുരിയുടെ രാവും പകലും സിനിമമയം; കേരളത്തിന്റെ ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തുടക്കമായി; സാംസ്‌കാരിക-ദൃശ്യ വൈവിധ്യത്തിന്റെ മേളയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

ഇനിയുള്ള ഒരാഴ്ചക്കാലം അനന്തപുരിയുടെ രാവും പകലും സിനിമമയം; കേരളത്തിന്റെ ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തുടക്കമായി; സാംസ്‌കാരിക-ദൃശ്യ വൈവിധ്യത്തിന്റെ മേളയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അനന്തപുരിയുടെ രാവിനും പകലിനും സിനിമാനിറങ്ങൾ പകർന്നു കേരളത്തിന്റെ 21-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കു തുടക്കമായി. നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരത്തിന്റേയും കാഴ്ചയുടേയും വൈവിധ്യം തുറക്കുന്നതാണ് മേളയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേളയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വരുംദിനങ്ങളിൽ ചലച്ചിത്രോത്സവ നഗരമായി തിരുവനന്തപുരം മാറുകയാണ്. ആയിരക്കണക്കിന് പേർക്ക് തൊഴിലവസരം നൽകുന്നതാണ് ചലച്ചിത്ര മേഖല. ലോകത്തിലെ ഏറ്റവും ഉന്നതമായ ചലച്ചിത്രാസ്വാദകർ കേരളത്തിലുണ്ട്. അവരുമായി സംവദിക്കാൻ രാജ്യാന്തര അതിഥികൾക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി എകെ ബാലൻ അധ്യക്ഷനായി. ലോകത്തിന് മുന്നിൽ മലയാള സിനിമ മാർക്കറ്റിങ് നടത്താൻ സംസ്ഥാന സർക്കാർ അവസരമൊരുക്കുമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലൻ പറഞ്ഞു. ഗ്രാമീണ മേഖലയിലെ തീയറ്ററുകൾ നശിക്കുകയാണ്. ഗ്രാമീണ മേഖലയിലെ ചലച്ചിത്ര സംസ്‌കാരം നിലനിർത്തുമെന്നും എകെ ബാലൻ വ്യക്തമാക്കി. നവീകരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കും. ഗ്രാമീണ മേഖലയിൽ 20 തീയറ്ററുകൾ ഉടൻ നിർമ്മാണം തുടങ്ങും. ഫിലിം ഫെസ്റ്റിവെലിന് തിരുവനന്തപുരത്ത് സ്ഥിരം വേദി നിർമ്മിക്കും. ചിത്രാജ്ഞലി സ്റ്റുഡിയോ ഫിലിം സിറ്റി ആയി വികസിപ്പിക്കുമെന്നും എകെ ബാലൻ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയെ പരിചയപ്പെടുത്തി. സിറിയ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് ഉൾപ്പടെ പലായനം ചെയ്യുന്ന അഭയാർത്ഥികൾക്കായി ചലച്ചിത്രമേള സമർപ്പിക്കുന്നുവെന്ന് കമൽ പറഞ്ഞു. അഭയാർത്ഥികളായി മരിച്ചുവീണ് ലോകത്തിന് കണ്ണീരായ അയ്ലൻ കുർദ്ദി അടക്കമുള്ള കുട്ടികൾക്കും ഐഎഫ്എഫ്കെ സമർപ്പിക്കുന്നു. ട്രാൻസ് ജെൻഡേഴ്സിനും ചലച്ചിത്രമേളയിൽ ഇത്തവണ അവസരമൊരുക്കിയിട്ടുണ്ടെന്നും കമൽ പറഞ്ഞു.

സംവിധായകനായ അമോൽ പലേക്കർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവെൽ ബുക് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് പ്രകാശനം ചെയ്തു. തിരുവനന്തപുരം മേയർ അഡ്വ. വികെ പ്രശാന്തിന് കൈമാറിയാണ് ചടങ്ങ് നിർവഹിച്ചത്. പ്ലാസ്റ്റിക് രഹിത മേളയാക്കാൻ പ്രതിനിധികൾ നഗരസഭയുമായി സഹകരിക്കണമെന്ന് അഡ്വ. വികെ പ്രശാന്ത് അഭ്യർത്ഥിച്ചു.

16 വരെയാണ് മേള. ആഗോളതലത്തിൽ സമീപകാലത്തെ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുന്ന അഭയാർത്ഥി പ്രശ്നം ചർച്ച ചെയ്യുന്ന മൈഗ്രേഷൻ വിഭാഗവും ലിംഗ സമത്വത്തേക്കുറിച്ചു പ്രതിപാദിക്കുന്ന ജെൻഡർ ബോഡർ വിഭാഗവും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ മേള.

അറബ് രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യുന്നവരുടെ ദുരിതം ചർച്ച ചെയ്യുന്ന അഫ്ഗാൻ ചിത്രമായ പാർട്ടിങ് (Parting) ആണ് ഉദ്ഘാടന ചിത്രം. മൂന്നാംലോക രാഷ്ട്രങ്ങളുടെ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചുള്ളതാണ് ഈ സിനിമ. നവീദ് മൊഹ്മൂദിയാണ് സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. ഇതിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനം കൂടിയാണ് ഇത്. 62 രാജ്യങ്ങളിൽ നിന്നായി 185 ചിത്രങ്ങളാണ് പല വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്നത്. അന്താരാഷ്ട്ര മൽസര വിഭാഗത്തിൽ 15 സിനിമകളും ലോക സിനിമാവിഭാഗ ത്തിൽ 81 സിനിമകളും പ്രദർശിപ്പിക്കും.

ഇന്ത്യൻ സിനിമ ഇപ്പോൾ, മലയാള സിനിമ ഇന്ന്, ലോക സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ മികച്ച ചിത്രങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു. കമൽ ചെയർമാനായതിനു ശേഷമുള്ള ആദ്യമേളയാണ് ഇത്. മൺമറമഞ്ഞുപോയ പ്രതിഭകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന വിഭാഗതത്തിൽ മലയാളത്തിൽ നിന്ന് ട്രാഫിക്( രാജേഷ് പിള്ള), നാരായം ( ശശിശങ്കർ), പെരുമഴക്കാലം ( ടി എ റസാക്), അവളുടെ രാവുകൾ ( എ ഷെരീഫ്), തനിച്ചല്ല ഞാൻ ( കൽപ്പന), ആയിരത്തിലൊരുവൻ ( കലാഭവൻ മണി) എന്നിവരുടെ ഓരോ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

തിരുവനന്തപുരത്തിലെ 13 തിയേറ്ററുകളിലാണ് പ്രദർശനം. എല്ലാ തീയേറ്ററുകളിലും കൂടി 9000 സീറ്റുകളാണുള്ളത്. 13000 ഡെലിഗേറ്റുകളാണ് രജി സ്റ്റർ ചെയ്തിരിക്കുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2500 പേർക്ക് സിനിമ കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇവിടെ എല്ലാ ദിവസവും വൈകുന്നേരം 6നും 8നും 10നും പ്രദർശനം ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP