Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിനായകൻ പുറത്തായത് രണ്ട് വോട്ടിന്; സുരഭിക്ക് ഉർവ്വശി പട്ടം നൽകുന്ന കാര്യത്തിൽ ഏകാഭിപ്രായം; മോഹൻലാലിന് ഭരത് അവാർഡ് നഷ്ടമായത് തലനാരിഴയ്ക്ക്; ദേശീയ ജൂറിയിൽ സംഭവിച്ചത്

വിനായകൻ പുറത്തായത് രണ്ട് വോട്ടിന്; സുരഭിക്ക് ഉർവ്വശി പട്ടം നൽകുന്ന കാര്യത്തിൽ ഏകാഭിപ്രായം; മോഹൻലാലിന് ഭരത് അവാർഡ് നഷ്ടമായത് തലനാരിഴയ്ക്ക്; ദേശീയ ജൂറിയിൽ സംഭവിച്ചത്

ന്യൂഡൽഹി : കമ്മട്ടിപ്പാടത്തിലെ ഗംഗയേയും ദേശീയ അവാർഡിന് പരിഗണിച്ചിരുന്നു. സംസ്ഥാനത്ത് മികച്ച നടനുള്ള പുരസ്‌കാരമാണ് ഗംഗയെ അവതരിപ്പിച്ച വിനായന് കിട്ടയത്. എന്നാൽ ദേശീയ അവാർഡിൽ ഇത് സഹനടനായി. വിനായകനു മികച്ച സഹനടനുള്ള ദേശീയ അവാർഡു നഷ്ടമായതു രണ്ടു വോട്ടിന്റെ വ്യത്യാസത്തിൽ. അവാർഡു നിർണയത്തിൽ മറാഠി നടൻ മനോജ് ജോഷിയുമായി അവസാനഘട്ടം വരെ വിനായകൻ ഒപ്പത്തിനൊപ്പം നിന്നതിനാൽ തീരുമാനമെടുക്കാൻ വോട്ടെടുപ്പു വേണ്ടി വന്നതായി ജൂറി ചെയർമാൻ പ്രിയദർശൻ വെളിപ്പെടുത്തി.

മികച്ച നടിയായി തിരഞ്ഞെടുത്തതിൽ ജൂറിയിൽ ഏകാഭിപ്രായമായിരുന്നു. മിന്നാമിനുങ്ങ് എന്ന സിനിമയെ ആദ്യാവസാനം തനിച്ചു തോളിലേറ്റി മുന്നോട്ടു കൊണ്ടു പോയതു നായികയാണ്. ഏറെ വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്.പരിചയസമ്പന്നരായ നടിമാരെ നിഷ്പ്രഭരാക്കിയ പ്രകടനം. മികച്ച നടനെ നിർണയിക്കാനുള്ള അവസാനഘട്ടത്തിൽ പരിഗണിക്കപ്പെട്ട നാലു പേരിൽ മോഹൻലാലും. മലയാളത്തിനൊപ്പം (മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുലിമുരുകൻ) തെലുങ്കിലും (ജനതാ ഗാരിജ്) മോഹൻലാൽ മികച്ച പ്രകടനം കാഴ്ചവച്ചതു ജൂറി കണക്കിലെടുത്തു. എന്നാൽ അവസാന നിമിഷം മോഹൻലാൽ പിന്തള്ളപ്പെട്ടു. അക്ഷയ് കുമാർ മികച്ച നടനുമായി.

പ്രാദേശിക ജൂറി ശുപാർശ ചെയ്യാതിരുന്നിട്ടും കേന്ദ്ര ജൂറിയുടെ പ്രത്യേക അധികാരം വിനിയോഗിച്ചാണ് പുലിമുരുകൻ അവാർഡു നിർണയത്തിനായി വരുത്തിയത്. ഇത് ഏറെ വിവാദം ഉണ്ടാക്കുന്നുണ്ട്. പ്രിയദർശൻ സുഹൃത്തായ മോഹൻലാലിന് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് ആരോപണം. ദംഗൽ, ജനതാ ഗാരിജ് തുടങ്ങി നാലു സിനിമകൾ കൂടി കേന്ദ്ര ജൂറി തിരിച്ചുവിളിച്ചു പരിഗണിച്ചു. പന്ത്രണ്ടു ബാലതാരങ്ങളെങ്കിലും ശ്രദ്ധേയമായ പ്രകടനം നടത്തി.

മികച്ച നടനുള്ള ദേശീയ അവാർഡിന് ദക്ഷിണ മേഖലാ ജൂറി തിരഞ്ഞെടുത്ത് അയച്ചത് ഒരേ ഒരു നടന്റെ പേരു മാത്രമായിരുന്നു. വിനായകൻ. നടിയുടെ പേരും ഒന്നു മാത്രം സുരഭി. വാദപ്രതിവാദങ്ങൾ കൂടാതെ സുരഭിയെ മികച്ച നടിയായി തിരഞ്ഞെടുത്തപ്പോൾ വിനായകനെ തഴയുകയായിരുന്നു. പ്രിയദർശന്റെ ജൂറി വിനായകനെ സഹനടനാക്കി. ഒടുവിൽ അതും നൽകിയില്ല.

നാല് മേഖലകളായി തിരിച്ചാണ് അവാർഡ് നിർണയം. കമ്മട്ടിപ്പാട'ത്തിലെ വിനായകന്റെ അഭിനയത്തെ വെല്ലാൻ സൗത്ത് വൺ മേഖലയിൽ പരിഗണിച്ച നടന്മാർക്കാർക്കും കഴിഞ്ഞില്ലെന്ന് സൗത്ത് വൺ മേഖലാ ജൂറി വിലയിരുത്തി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരെയും നിരസിച്ച ശേഷം വിനായകന്റെ പേരു മാത്രം ജൂറി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം കാര്യങ്ങൾ മാറി മറിഞ്ഞു. അക്ഷയ്കുമാർ മികച്ച നടനായി. മോഹൻലാലിന്റെ പേര് അവസാന റൗണ്ടിൽ പ്രിയദർശന്റെ നിർബന്ധപ്രകാരം ഉൾപ്പെടുത്തുകയായിരുന്നു. ചില അംഗങ്ങൾ എതിർത്തെങ്കിലും പ്രിയൻ തന്നെയാണ് അക്ഷയ്കുമാറിനു വേണ്ടിയും വാദിച്ചതെന്നാണ് അറിയുന്നത്.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുലിമുരുകൻ എന്നീ ചിത്രങ്ങൾക്കൊപ്പം തെലുങ്ക് ചിത്രമായ ജനതാ ഗാരേജ് കൂടി എടുത്തു പറഞ്ഞാണ് മോഹൻലാലിനെ അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ദേശീയ അവാർഡിന് മലയാളത്തിൽ നിന്ന് പത്ത് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ പുലിമുരുകൻ ഉണ്ടായിരുന്നില്ല. ഈ ചിത്രത്തെ തിരിച്ചുവിളിച്ചാണ് അവാർഡ് നൽകിയത്. ജനതാ ഗാരേജും ഇങ്ങനെ തിരിച്ചു വിളിക്കുകയായിരുന്നു. ദംഗലിലെ അഭിനയത്തിന് ആമിർഖാനും പരിഗണനയിൽ വന്നെങ്കിലും ആദ്യ റൗണ്ടിൽ തന്നെ അദ്ദേഹത്തെ ഒഴിവാക്കിയതും ചർച്ചയായിട്ടുണ്ട്.

ഒരു തർക്കത്തിനും ഇടനൽകാതെയാണ് സുരഭിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മിന്നാമിനുങ്ങ് എന്ന സിനിമയ്ക്ക് സാങ്കേതികമായും നിർമ്മാണപരമായും ഏറെ പാളിച്ചകളുണ്ടെന്ന് ജൂറി കണ്ടെത്തിയെങ്കിലും സുരഭിയുടെ അഭിനയം ഉജ്ജ്വലമായിരുന്നുവെന്നാണ് വിലയിരുത്തിയത്. 2003ൽ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മീരാ ജാസ്മിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം അവസാനം നേടിയ മലയാളി. മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആറാമത്തെ മാത്രം മലയാളി നടിയാണ് സുരഭി.

നവാഗതനായ അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് മാതൃസ്‌നേഹത്തിന്റെ കഥയാണ് പറഞ്ഞത്. ഈ ചിത്രത്തിൽ സുരഭിയുടെ കഥാപാത്രത്തിന് പേരില്ല. മകൾക്കുവേണ്ടി ജീവിക്കുന്ന ഒരമ്മ. മകൾ ചീരുവിന്റെയും അമ്മയുടെയും നൊമ്പരപ്പെടുത്തുന്ന കഥയായിരുന്നു മിന്നാമിനുങ്ങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP