Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ആരാണീ പാട്ടുകാരിയെന്ന് ലോകം മുഴുവൻ ചോദിച്ചു'; ആ സ്വരമാധുരിയെ കണ്ടെത്തിയപ്പോൾ പറയാനുള്ളത് സംഗീതത്തെ സ്‌നേഹിച്ച കഥ; പാട്ടുകാരിയാകണമെന്ന് ഏറെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ സുമിതയുടെ ഏറ്റവും വലിയ ആഗ്രഹം ഗായിക ചിത്രയെ നേരിട്ട് കാണണമെന്ന്

'ആരാണീ പാട്ടുകാരിയെന്ന് ലോകം മുഴുവൻ ചോദിച്ചു'; ആ സ്വരമാധുരിയെ കണ്ടെത്തിയപ്പോൾ പറയാനുള്ളത് സംഗീതത്തെ സ്‌നേഹിച്ച കഥ; പാട്ടുകാരിയാകണമെന്ന് ഏറെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ സുമിതയുടെ ഏറ്റവും വലിയ ആഗ്രഹം ഗായിക ചിത്രയെ നേരിട്ട് കാണണമെന്ന്

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമത്തിലൂടെ കലയുടെ ലോകത്തേക്ക് ചുവട് വയ്ച്ചവർ ഏറെയാണ്. കലയെ ജീവന് തുല്യം സ്‌നേഹിക്കുകയും കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് മലയാളികളെന്ന് തെളിയിക്കാനും ഉദാഹരണമേറെ. പാട്ടും, ഡബ്‌സ്മാഷും വഴി സമൂഹ മാധ്യത്തിൽ മികവ് തെളിയിച്ച ശേഷം വെള്ളിത്തിരയിൽ എത്തിയവരും ചുരുക്കമല്ല. അവർക്കിടയിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുകയാണ്. കലയിലുള്ള മികവ് തെളിയിച്ചു എന്നതിലുപരി അതിനെ ജീവന് തുല്യം സ്‌നേഹിക്കുകയും എന്നാൽ അത് നേടാൻ കഴിയാതെ പോകുകയും ചെയ്തു എന്നുള്ള അനുഭവം കൂടി കേൾക്കുമ്പോൾ ഏവരുടേയും നെഞ്ചൊന്ന് പിടയും. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിനിയായ സുമിതയാണ് അടുത്തിടെ സമൂഹ മാധ്യമത്തിൽ വൈറലായത്. ആരാണീ പാട്ടുകാരി എന്ന ചോദ്യത്തോടെ നാളുകളായി സുമിതയുടെ പാട്ട് സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. സുമിതയുടെ പാട്ടിനു പുറമേ സംഗീതത്തോടുള്ള പ്രണയമാണ് നാം അറിയേണ്ടത്.

പതിനേഴു വർഷം പിന്നോട്ട് പോകണം അത് അറിയാൻ. അന്ന് അടച്ചു വച്ച സംഗീതത്തെ രണ്ട് മാസം മുൻപാണ് വീണ്ടും പൊടി തട്ടിയെടുത്തത്. സുമിതയുടെ കഥ ഇങ്ങനെയാണ്.സുഹൃത്തായ പ്രിയയുടെ തയ്യൽക്കടയിലിരുന്ന് സുമിത പാടിയ പാട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രിയയുടെ ടെയിലറിങ് സെന്ററിനോട് ചേർന്ന് ഒരു സംഗീതക്ലാസ് ആരംഭിക്കാൻ സുമിതയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ആ കാര്യങ്ങൾ സംസാരിക്കുന്നതിന് വേണ്ടിയാണ് അവളുടെ അടുത്ത് പോയത്. അങ്ങനെ കൂട്ടുകാരിയാണ് 'ജാനകീ ജാനേ...' എന്ന് തുടങ്ങുന്ന പാട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. കലാകാരന്മാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സോഷ്യൽ മീഡിയ സുമിതയേയും സ്വീകരിച്ചു.

 എസ്. എൻ. കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടിയിട്ടുണ്ട്സുമിത. 96-97 കാലഘട്ടത്തിൽ കൊല്ലം എസ്.എൻ കോളേജിലെ ആർട്ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. പിന്നീടായിരുന്നു വിവാഹം. വിവാഹശേഷം തത്ക്കാലം പാട്ട് മോഹം മാറ്റിവച്ചെന്ന് സുമിത പറയുന്നു. പിന്നീടിങ്ങോട്ട് പതിനേഴ് വർഷങ്ങൾ. ''പാടാതിരുന്ന് എന്റെ ശബ്ദം പോയത് പോലെയൊക്കെ എനിക്ക് തോന്നിയിരുന്നു. വല്ലാത്തൊരു സങ്കടാവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. എന്നെ അറിയാവുന്ന സുഹൃത്തുക്കൾ പാട്ടിലേക്ക് തിരിച്ചു വരാൻ എപ്പോഴും പറയും. അതിലൊരാളാണ് പ്രിയ. എന്നെക്കൊണ്ട് നിർബന്ധിച്ച് പാടിച്ച പാട്ടാണത്. നൂറനാടന്മാർ സൗഹൃദ കൂട്ടായ്മയുടെ പേജിൽ എന്റെ പാട്ട് അവർ ഷെയർ ചെയ്തിരുന്നു. ഒരുപാട് പേർ അത് കേട്ട് നല്ല അഭിപ്രായം പറഞ്ഞു. മുപ്പതിനായിരത്തിലധികം പേരാണ് ആ പേജിൽ നിന്ന് മാത്രം പാട്ട് കേട്ടത്.'' സുമിത പറയുന്നു. 'ആകാശങ്ങൾക്കപ്പുറം'എന്ന കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രത്തിൽ സുമിത ഒരു കവിത പാടിയിട്ടുണ്ട്. അതുപോലെ ഭക്തിഗാനങ്ങളിലും പാടിയിട്ടുണ്ട്. 2016ലായിരുന്നു അത്. പെട്ടെന്നൊരു ദിവസം പാടിത്തുടങ്ങിയതല്ല ആളല്ല ഈ വീട്ടമ്മ.

സുമിതയുടെ ചിറ്റപ്പൻ നൂറനാട് കൃഷ്ണൻകുട്ടി അറിയപ്പെടുന്ന ഗാനരചയിതാവായിരുന്നു.കെ. എസ് ചിത്രയുടെ ഇഷ്ടഗാനങ്ങളിലൊന്ന് അദ്ദേഹം എഴുതിയ പാട്ടാണെന്ന് പറഞ്ഞിട്ടുണ്ട്. ''എന്നെ പാട്ട് പഠിക്കാൻ പ്രോത്സാഹിപ്പിച്ചത് ചിറ്റപ്പനായിരുന്നു. അദ്ദേഹം പോയപ്പോൾ എന്റെ പാട്ടും നിന്നുപോയി.'' സുമിതയുടെ വാക്കുകൾ. കുടുംബസദസ്സുകളിലും സൗഹൃദക്കൂട്ടങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നതാണെങ്കിലും സുമിതയുടെ പാട്ടിന് ആരാധകർ ഏറെയാണ്. കെ.എസ് ചിത്രയുടെ പാട്ടുകൾ കേൾക്കുന്ന, പാട്ടുകൾ പാടാൻ ആഗ്രഹിക്കുന്ന സുമിതയുടെ ആഗ്രഹം ചിത്രച്ചേച്ചിയെ ഒന്നു നേരിട്ട് കാണണം എന്നാണ്. ഭർത്താവ് പ്രദീപിനും മകൻ പ്രണവിനുമൊപ്പം നൂറനാട്ടാണ് സുമിത താമസിക്കുന്നത്. ആകാശവാണിയിലെ ബിഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ് സുമിത. വൈറലായ വീഡിയോയിൽ കെ.എസ്. ചിത്ര പാടിയ 'കണ്ണാളനേ..' എന്ന പാട്ടാണ് സുമിതയും തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രലേഖ മകൻ ശ്രീഹരിയെ ഉറക്കാൻ പാടിയ പാട്ടാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഒരുപക്ഷേ സുമിതയും നാളത്തെ ചന്ദ്രലേഖയാകുമെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP