Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ ആക്രമിച്ചതിൽ തന്നെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ദിലീപ്; അക്കാലത്ത് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു; വാർത്തകൾക്ക് പിന്നിൽ പ്രമുഖ പരസ്യ കമ്പനി

നടിയെ ആക്രമിച്ചതിൽ തന്നെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ദിലീപ്; അക്കാലത്ത് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു; വാർത്തകൾക്ക് പിന്നിൽ പ്രമുഖ പരസ്യ കമ്പനി

നടിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പുറത്തുവന്ന മാധ്യമവാർത്തകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നടൻ ദിലീപ്. തന്നെ ആ സംഭവത്തിൽ പ്രതിയാക്കാൻ ഒരു പരസ്യക്കമ്പനി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. താനാണ് ആ നടിക്ക് ഏറെ അവസരങ്ങൾ നൽകിയത്. എന്നിട്ടും തന്നെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള വാർത്തകൾക്കെതിരെ ആ നടി രംഗത്തുവരാത്തതിലുള്ള വിഷമവും ദിലീപ് തുറന്നു പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.


നടിക്ക് നേരെ നടന്ന അക്രമത്തിൽ തന്റെ പേര് പരാമർശിക്കപ്പെട്ടത് ജീവിതത്തിലെ ഏറ്റവും ഷോക്കിങ് ആയ സംഭവമാണെന്ന് ദിലീപ് പറഞ്ഞു. താനാണ് അക്രമത്തിന് പിന്നിലെന്ന് കേട്ടപ്പോൾ ജീവിതം മടുത്തതായി തോന്നി. രാവിലെ എണീക്കുമ്പോൾ എന്താ ഏതാ എന്നറിയാത്ത ഒരു സാധനം നമുക്ക് നേരെ വരികയാണ്. അക്കാലത്ത് ആത്മഹത്യയെക്കുറിച്ച് പോലും താൻ ചിന്തിച്ചെന്നും ദിലീപ് പറഞ്ഞു.

തിളക്കം എന്ന സിനിമയിൽ അതിഥി വേഷത്തിൽ ആ നടി വേഷം ചെയ്തിരുന്നു. അതിന് താനാണ് സഹായിച്ചത്. അടുത്ത തന്റെ ചിത്രത്തിൽ ഈ നടിയെ താൻ നായികയാക്കി. ഇവരെ എന്തിന് നായികയാക്കുന്നു എന്ന് അന്ന് പലരും തന്നോട് ചോദിച്ചതായും ദിലീപ് പറയുന്നു. അവർ ഭാവിയിലെ ഹീറോയിൻ ആണെന്നായിരിന്നു തന്റെ മറുപടി. അതിനുശേഷം ആറോ ഏഴോ സിനിമയിൽ ഒന്നിച്ചഭിനയിച്ചു. ഈ എല്ലാസിനിമയിലും നിർമ്മാതാവോ സംവിധായകനോ ഇവരെ നായികയാക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല. താനാണ് ഇവരെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടത്. തെറ്റില്ലാതെ അഭിനയിക്കുന്ന ആർക്കും ചെയ്യാവുന്ന വേഷങ്ങളാണ് അതെല്ലാം. അവരുടെ അച്ഛനുമായി തനിക്ക് അടുപ്പമുണ്ട്, ബഹുമാനമുണ്ട്. ചില സാഹചര്യങ്ങളിൽ അവരുടെ പെരുമാറ്റങ്ങളും രീതികളും ഇഷ്ടപ്പെടാത്തതിനെ തുടർന്ന് താൻ മാറിയെന്നും ദിലീപ് പറഞ്ഞു.

കുറച്ചുകാലം മുൻപ് ഒരു മാസികയിൽ, ഒരു സുപ്പർ താരം തന്റെ ചിത്രങ്ങൾ മുടക്കുന്നു എന്ന് ആ നടി ആരോപിച്ചിരുന്നു. തന്റെ പേര് പറയാത്തതിനാൽ താൻ പ്രതികരിക്കാൻ പോയില്ലെന്നും ദിലീപ് പറഞ്ഞു. അതിന് ശേഷമാണ് ഈ പീഡനപ്രശ്നം. രാമലീലയുടെ ഷൂട്ടിംഗിനിടെ വൈറൽ പനി പിടിച്ച്, തളർന്നുകിടക്കുകയായിരുന്നു താൻ. അറിഞ്ഞയുടൻ ചാടിഎണീറ്റ് രമ്യനമ്പീശനെ വിളിച്ചു. രമ്യയുടെ അമ്മയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞപ്പോളാണ് സാധനം നമുക്ക് നേരെ തിരിഞ്ഞുവന്നത്. സിനിമ ബ്ലോക്ക് ചെയ്തിരുന്ന പ്രമുഖ നടനാണ് പിന്നിലെന്നാണ് പ്രധാന ആരോപണം. ആകെ രണ്ടോ മൂന്നോ സിനിമ മാത്രം ചെയ്യുന്ന ആളാണ് താൻ. ഒരു നായകനെയും വിളിച്ച് അവരെ അഭിനയിപ്പിക്കരുതെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ സിനിമയിൽ വേണ്ടെന്നേ താൻ പറഞ്ഞിട്ടുള്ളൂവെന്നും ദിലീപ് വ്യക്തമാക്കി. തമിഴിലും കന്നടയിലും തെലുങ്കിലുമൊന്നും തനിക്ക് വലിയ പിടിയില്ല. വെറുതെ കാര്യമില്ലാത്ത കാര്യങ്ങളാണ് പേരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. കഴിവും സൗന്ദര്യവും മാത്രമല്ല, ദൈവാനുഗ്രഹവും അവസരത്തിലെ പ്രധാനഘടകമാണ്. അതൊന്നും മനസിലാക്കാതെയായിരുന്നു തനിക്കെതിരെയുള്ള ആരോപണങ്ങൾ. അവർക്ക് അങ്ങനെയൊരു കാര്യം നേരിട്ടതിൽ സങ്കടമുണ്ട്. മഞ്ഞപത്രങ്ങളിലൂടെ തനിക്കെതിരെ വിഷയത്തിൽ പല വാർത്തയും വന്നു. അതിൽ പ്രമുഖമായിരുന്നു റിയൽ എസ്റ്റേറ്റ് ബിസിനസെന്നും ദിലീപ് പറയുന്നു. അത്തരത്തിൽ ഒരു ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന പത്രക്കാർക്ക് ആ ഭൂമി വിട്ടുതരുമെന്ന് ദിലീപ് വെല്ലുവിളിച്ചു.

ഫേസ്‌ബുക്കിലൊക്കെ സജീവമായി നിൽക്കുന്നയാളാണ് ആ നടി. താനാണ് അവരെ ആദ്യമായി നായികയാക്കിയതും, ഇത്രയുംഅവസരങ്ങൾ നൽകിയതും. ഇങ്ങനെ ഒരു സംഭവത്തിൽ താനുമായി യാതൊരു ഇടപാടുമില്ലെന്ന് ഒരു പോസ്റ്റ് നടിക്കിടാം. പക്ഷേ ഈ മൗനം അത് വല്ലാത്ത വിഷമമാണ്. പക്ഷേ രണ്ട് ദിവസം കൊണ്ട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്ന അവരുടെ ചങ്കൂറ്റത്തെ താൻ അഭിനന്ദിക്കുന്നുവെന്നും ദിലീപ് അറിയിച്ചു.

സത്യത്തിൽ എന്താ സംഭവിച്ചതെന്ന് വാദിയായ ആൾക്കും പ്രതിയായ ആൾക്കും മാത്രമേ അറിയൂ. ഗൂഢാലോചനയും ക്വട്ടേഷനുമെല്ലാം തനിക്കെതിരെയായിരുന്നു, ശരീരത്തിൽ ആരും തൊട്ടില്ല എന്നേ വ്യത്യാസമുള്ളൂ. തനിക്കെതിരെ വാർത്തകൾ ചമച്ചത് കോടികളുടെ പരസ്യം നൽകുന്ന ഒരു പരസ്യക്കമ്പിനിയാണെന്നും ദിലീപ് ആരോപിച്ചു. തന്നെ മഫ്ടിയിലെത്തിയ പൊലീസ് ചോദ്യം ചെയ്തെന്ന് പ്രമുഖ പത്രത്തിന്റെ ഒന്നാം പേജിലുൾപ്പെടെ വന്നു. തന്നെ ചലച്ചിത്ര മേഖലയിൽ നിന്ന് പുറത്താക്കുമെന്നാണ് ഒരു പരസ്യക്കമ്പനി മുതലാളി പ്രഖ്യാപിച്ചത്.

ബോംബെയിൽ നിന്നുള്ള ഒരു ഇന്റർനെറ്റ് പത്രത്തിലാണ് ഈ വാർത്ത ആദ്യംവരുന്നത്. ബോംബെയിലുള്ള അധോലോകത്തിനും താനൊരു വിഷയമായിരിക്കുമെന്ന് ദിലീപ് അവകാശപ്പെട്ടു. അവിടുത്തെ ആളുകൾക്ക് ഇത് എന്നിലേക്ക് അക്കിവെക്കണമെന്ന് എന്താണ് താൽപര്യമെന്നും ദിലീപ് ചോദിക്കുന്നു. മാധ്യമങ്ങളിലെ വാർത്താ അവതാരകരുടെ പേരുൾപ്പെടെ പരാമർശിച്ചാണ് ഇക്കാര്യങ്ങൾ ദിലീപ് വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP