Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് സോളാർ കേസിലെ വിവാദ ഉപനായിക; സഫലമാകുന്നത് സീരിയൽ സെറ്റിൽവച്ച് കണ്ടുമുട്ടിയപ്പോൾ മൊട്ടിട്ട പ്രണയം: വിവാഹ വാർത്ത സോഷ്യൽ മീഡിയ ആഘോഷിക്കുമ്പോൾ ശാലു മേനോൻ തീർത്ഥാടനത്തിൽ

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് സോളാർ കേസിലെ വിവാദ ഉപനായിക; സഫലമാകുന്നത് സീരിയൽ സെറ്റിൽവച്ച് കണ്ടുമുട്ടിയപ്പോൾ മൊട്ടിട്ട പ്രണയം: വിവാഹ വാർത്ത സോഷ്യൽ മീഡിയ ആഘോഷിക്കുമ്പോൾ ശാലു മേനോൻ തീർത്ഥാടനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നർത്തകിയും സിനിമാ-സീരിയൽ നടിയുമായ ശാലുമേനോന് വിവാദങ്ങളൊഴിഞ്ഞ് പൊന്നിൻചിങ്ങത്തിൽ വിവാഹം. വരനായെത്തുന്നത് സീരിയൽ നടനും കൊല്ലം വാക്കനാട് സ്വദേശിയുമായ സജി ജി നായർ. ഗുരുവായൂരപ്പ സന്നിധിയിൽവച്ച് സെപ്റ്റംബർ ഒമ്പതിന് സജിയും ശാലുവുമായുള്ള വിവാഹം നടക്കുമെന്ന ക്ഷണക്കത്ത് സോഷ്യൽ മീഡിയ വഴിയാണ് പ്രചരിച്ചത്. അടുത്ത സുഹൃത്തുക്കൾക്ക് നൽകിയ ക്ഷണക്കത്ത് ഫെയ്‌സ് ബുക്കിലും മറ്റും പ്രചരിച്ചതോടെ ഇതുസംബന്ധിച്ച വാർത്തകളും പുറത്തുവന്നു.

അമൃത ടിവിയിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന സത്യംശിവം സുന്ദരമെന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പം വിവാഹത്തിലേക്ക് എത്തുന്നതും. സീരിയലിൽ നാരദവേഷം അവതരിപ്പിക്കുന്നത് സജിയാണ്. കൊല്ലം വാക്കനാട് ഗോകുലത്തിൽ കെ പി ഗോപാലകൃഷ്ണൻ നായരുടേയും ടി വസന്തകുമാരി അമ്മയുടെയും മകനാണ് സജി ജി നായർ. ചങ്ങനാശ്ശേരി പെരുന്ന അരവിന്ദത്തിൽ പരേതനായ എസ് വേണുഗോപാലിന്റെയും കലാദേവിയുടെയും മകളാണ് ശാലു. ചിങ്ങം 23ന് രാവിലെ പത്തിനും പത്തരയ്ക്കുമിടക്കുള്ള മുഹൂർത്തത്തിലാണ് വിവാഹം നടക്കുക.

കൊല്ലം വാക്കനാട് ഗോകുലത്തിൽ കെ പി ഗോപാലകൃഷ്ണൻ നായരുടേയും ടി വസന്തകുമാരി അമ്മയുടെയും മകനായ സജി ജി നായരും ചങ്ങനാശ്ശേരി പെരുന്ന അരവിന്ദത്തിൽ പരേതനായ എസ് വേണുഗോപാലിന്റെയും കലാദേവിയുടെയും മകളായ ശാലുവും തമ്മിലുള്ള വിവാഹം ചിങ്ങം 23ന് രാവിലെ പത്തിനും പത്തരയ്ക്കുമിടക്കുള്ള മുഹൂർത്തത്തിലാണ് നടക്കുക. പിറ്റേന്ന് കൊല്ലത്തെ സുരഭി ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നുമുതൽ റിസപ്ഷനും നടക്കും.

സീരിയൽ സെറ്റിൽവച്ച് കണ്ടുമുട്ടി ഇരുവരും അടുപ്പത്തിലാകുകയായിരുന്നുവെന്നും മലയാളം സീരിയലിൽ നാരദവേഷമിട്ടെത്തിയ നടനാണ് സജി ജി നായരെന്നുമെല്ലാം സോഷ്യൽ മീഡയിലൂടെ പ്രചരിക്കുമ്പോൾ ശാലുമേനോൻ ഒരു തീർത്ഥാടനത്തിലാണ്. കഴിഞ്ഞദിവസങ്ങളിൽ ഗുരുവായൂരപ്പനേയും കൊല്ലൂർ മൂകാംബികയേയും വണങ്ങി വിവാദങ്ങളൊഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് നടി. ഈ മാസം 22ന് ഗുരുവായൂരിലും 26,27 തീയതികളിൽ മൂകാംബിക സന്നിധിയിലും എത്തിയ ചിത്രങ്ങൾ നടിതന്നെയാണ് ഫേസ്‌ബുക്കിൽ ഷെയർചെയ്തത്.

സോളാർ കേസിൽ ബിജു രാധാകൃഷ്ണനോടൊപ്പം കൂട്ടുപ്രതിയായതോടെയാണ് ശാലു മേനോൻ വിവാദങ്ങളിൽപ്പെടുന്നത്. കേരളത്തെ, പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കളെ പിടിച്ചുലച്ച സോളാർ കേസിൽ സരിതയ്ക്കുപിന്നാലെ ഉപനായികയായതോടെ മികച്ച നർത്തകിയായും നടിയായും അറിയപ്പെട്ടിരുന്ന ശാലുവിന്റെ മേൽ ആരോപണങ്ങളുടെ കരിനിഴൽ വന്നുവീണു. ബിജു രാധാകൃഷ്ണനുമായി ഏറെ അടുപ്പംപുലർത്തിയെന്നതും സോളാർകേസ് ശക്തമായിത്തുടങ്ങിയ കാലത്ത് അയാളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നതും ശാലുവിനെതിരെ ശക്തമായ ആരോപണങ്ങളായി ഉയർന്നു.

സോളാർ കേസിലെ പേരുദോഷം മാറിയില്ലെങ്കിലും അതിനെ വിധിയെന്ന് പറഞ്ഞ് സമാധാനിക്കുകയാണെന്ന് ശാലു മേനോൻ കഴിഞ്ഞദിവസം സോളാർ കമ്മീഷനുമുന്നിൽ മൊഴി നൽകാനെത്തിയപ്പോൾ പ്രതികരിച്ചിരുന്നു. പഴയതുപോലെ, അല്ലെങ്കിൽ അതിനെക്കാൾ കൂടുതൽ ഡാൻസിലും അഭിനയത്തിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോഴെന്നും കഴിഞ്ഞു പോയ സംഭവങ്ങളെ കുറിച്ചിപ്പോൾ ചിന്തിക്കാറില്ലെന്നുമായിരുന്നു സോളാർ കമ്മീഷന്റെ കൊച്ചിയിലെ ഓഫീസിൽ അമ്മ രാധാദേവിയ്‌ക്കൊപ്പം മൊഴി നൽകാൻ എത്തിയപ്പോൾ ശാലുവിന്റെ പ്രതികരണം.

സോളാർ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണനുമായി ചേർന്ന് വിൻഡ്മിൽ സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടാം പ്രതിയായി 2013 ജൂലായിൽ ശാലു അറസ്റ്റിലായി. റിമാൻഡിലായതോടെ ഇവരെ പിന്നീട് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.

കുറച്ചുനാളത്തെ ജയിൽവാസത്തിനുശേഷം ശാലുവിന് ജാമ്യം ലഭിച്ചെങ്കിലും സോളാർ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ അവർക്കെതിരെ ഉയർന്നു. വീടുവച്ചതും കാറുവാങ്ങിയതും ബിജു രാധാകൃഷ്ണൻ നൽകിയ പണംകൊണ്ടായിരുന്നെന്നുമുള്ള ആരോപണങ്ങളാണ് ഉയർന്നത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വീടിന്റെ പാലുകാച്ചിനെത്തിയതിനെച്ചൊല്ലിയും കെസി വേണുഗോപാൽ സന്ദർശിച്ചതിനെ ചൊല്ലിയും വിവാദമുണ്ടായി.

ഇതോടൊപ്പം ബിജുരാധാകൃഷ്ണൻ ശാലുവിനെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നതായും ആരോപണമുയർന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായി ബിജുരാധാകൃഷ്ണൻ പറയുകയും ചെയ്തിരുന്നു. ഭാര്യ രശ്മിയുടെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ബിജു രാധാകൃഷണൻ ഇപ്പോൾ ജയിലിലാണ്. ഇയാൾ രശ്മിയെ കൊലപ്പെടുത്തിയത് സരിതയെ വിവാഹം കഴിക്കാനാണെന്നും, അല്ല ശാലുവിനെ വിവാഹം കഴിക്കാനാണെന്നുമെല്ലാം പ്രചരണം നടന്നുവെങ്കിലും ശാലു അതെല്ലാം നിഷേധിച്ചു.

ബിജുവിനെ തന്റെ നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക കോൺഗ്രസ് നേതാവാണ് പരിചയപ്പെടുത്തിയതെന്നും അയാൾ തട്ടിപ്പുകാരനാണെന്ന് കരുതിയിരുന്നില്ലെന്നുമാണ് ശാലു പിന്നീട് പറഞ്ഞത്. തനിക്ക് സോളാർ കേസുമായി യാതൊരു ബന്ധവുമില്ലെന്നും ബിജുവിനെ അടുത്ത പരിചയക്കാരനായിരുന്നതിനാൽ സഹായിച്ചുവെന്നേയുള്ളൂ എന്നുമാണ് ശാലു വ്യക്തമാക്കുന്നത്. വിവാദങ്ങളുയർന്നതോടെ കുറച്ചുകാലം നൃത്തരംഗത്തുനിന്നും അഭിനയരംഗത്തുനിന്നും വിട്ടുനിന്നെങ്കിലും പിന്നീട് ശാലു തിരിച്ചെത്തി.

മോഹൻലാലിനൊപ്പം കാക്കക്കുയിലിൽ അഭിനയിച്ചിട്ടുള്ള ശാലുമേനോൻ കവർ സ്റ്റോറി, വക്കാലത്ത് നാരായണൻകുട്ടി, മകൾക്ക്, കിസാൻ, ഇന്ദ്രജിത്ത്, ഇത് പാതിരാമണൽ, എന്നും സംഭവാമി യുഗേ യുഗേ തുടങ്ങിയ സിനിമകളുടെ ഭാഗമായി. വിവാദങ്ങൾക്കുശേഷം വീണ്ടുമൊരിക്കൽക്കൂടി ബിഗ്‌സ്‌ക്രീനിൽ ലാൽ സിനിമയിലെത്തി. എം പത്മകുമാർ സംവിധാനം ചെയ്ത കനൽ എന്ന ചിത്രത്തിൽ.

സ്ത്രീജന്മം, കടമറ്റത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവീമാഹാത്മ്യം, പെൺമാനസം, വീര മാർത്താണ്ഡവർമ്മ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ട നടി ഇപ്പോൾ സീരിയൽ രംഗത്തുനിന്നുതന്നെ ജീവിതപങ്കാളിയെ കണ്ടെത്തുന്നു. വിവാദങ്ങളൊഴിഞ്ഞ ഒരു പുതുജീവിതത്തിനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP