ചെമ്മീൻ സിനിമയുടെ സുവർണ ജൂബിലി ഒലിച്ചുപോയത് ധീവരസഭയെ ഭയമുള്ളതുകൊണ്ടെന്ന് വി ദിനകരൻ; ഞങ്ങൾക്കൊപ്പം ആളില്ലെന്ന് ജി സുധാകരൻ പറഞ്ഞപ്പോൾ എകെ ബാലന് കാര്യം മനസ്സിലായി; അമ്പതുലക്ഷം അനുവദിച്ചിട്ടും ആഘോഷം നടക്കാതെ പോയത് പ്രതിഷേധം സർക്കാർ പരിഗണിച്ചതുകൊണ്ടെന്ന് ധീവരസഭാ നേതാവ്
June 14, 2017 | 04:01 PM | Permalink

മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: തകഴി എഴുതിയ ചെമ്മീൻ എന്ന വിഖ്യാത നോവലിനെതിരെയും അതിനെ ആധാരമാക്കി എടുത്ത മലയാള സിനിമയ്ക്ക് ആദ്യ സുവർണ ചകോരം സമ്മാനിച്ച രാമു കാര്യാട്ടിന്റെ ചെമ്മീൻ എന്ന ലോകപ്രശസ്ത ചിത്രത്തേയും ധീവരസഭ അംഗീകരിക്കുന്നില്ല.
ഇക്കാര്യം അടുത്തകാലത്ത് ചെ്മ്മീൻ സിനിമയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്ന കാര്യം വന്നപ്പോഴും വലിയ തോതിൽ ചർച്ചയായിരുന്നു. എന്നാൽ എതിർപ്പുകളെ പരിഗണിക്കാതെ സിനിമയുടെ സുവർണജൂബിലി ആഘോഷിക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞതോടെ അത് ധീവരസഭയ്ക്ക് എതിരായ പ്രഖ്യാപനമായും വ്യാഖ്യാനിക്കപ്പെട്ടു.
ഇക്കാര്യത്തിൽ പുതിയ പ്രതികരണങ്ങളുമായി വന്നിരിക്കുകയാണ് ധീവരസഭ നേതാവ് വി. ദിനകരൻ. സംസ്ഥാന മന്ത്രിസഭയിൽ വിവരമുള്ള മന്ത്രിമാരും ഉണ്ടെന്നും അതുകൊണ്ടാണ് ചെമ്മിൻ സിനിമയുടെ 50-ാം വാർഷികാഘോഷം ഒലിച്ചു പോയതെന്നും ആണ് അഖിലകേരള ധീവരസഭാ നേതാവ് വി ദിനകരൻ പ്രതികരിച്ചിരിക്കുന്നത്.
ചെമ്മീൻ സിനിമയുടെ വാർഷികം സർക്കാർ ആഘോഷിച്ചാൽ അത് ധീവരസഭയുടെ പ്രതിഷേധത്തിന് കാരണമാകുമെന്ന് മനസ്സിലായതോടെയാണ് ഇത്തരമൊരു തീരുമാനം സർക്കാർ കൈക്കൊണ്ടതെന്ന് സൂചിപ്പിക്കുകയായിരുന്നു ദിനകരൻ.
സഭയുടെ പ്രതിഷേധം ഒന്നു കൊണ്ടു മാത്രമാണ് ആഘോഷം നടക്കാതെ പോയത്. 50 ലക്ഷം രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. മത്സ്യത്തൊഴിലാളികളെ മോശക്കാരായി ചിത്രീകരിക്കുന്ന ചെമ്മീൻ സിനിമയുടെ 50-ാം വാർഷികം ആഘോഷിക്കരുതെന്ന് ധീവരസഭ ആവശ്യപ്പെട്ടപ്പോൾ മന്ത്രി ജി സുധാകരൻ പറഞ്ഞത് ഞങ്ങൾക്കൊപ്പം ആളില്ലെന്നും പ്രതിഷേധം കാര്യമാക്കണ്ട എന്നുമായിരുന്നു.
സാംസ്കാരിക മന്ത്രി എകെ ബാലനെ കണ്ട് കാര്യങ്ങൾ സംസാരിച്ചപ്പോൾ അദ്ദേഹത്തിന് ഗൗരവം മനസിലായി. നിങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ പരിപാടി വേണ്ടെന്നു വയ്ക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് ഏപ്രിൽ എട്ടിന് നടത്താനിരുന്ന ആഘോഷം വേണ്ടെന്നു വച്ചത്. സുധാകരൻ പറയുന്നതു പോലെയല്ല. ആളെക്കൂട്ടാൻ അറിയാവുന്ന പ്രസ്ഥാനമാണിത്.
ചെമ്മീന്റെ തോടുപോലും ഇപ്പോൾ കാണാതായില്ലേ? ചെമ്മീൻ നോവലിനോട് പ്രതിഷേധമില്ല. അത് ആര് വായിക്കാനാണ്? പ്രതിഷേധം സിനിമയ്ക്ക് എതിരേയാണ്. ഈ സിനിമ ഇറങ്ങിയപ്പോഴും താൻ പ്രതിഷേധിച്ചിരുന്നു. നീണ്ട ലേഖനം എഴുതി പ്രമുഖ പത്രങ്ങൾക്ക് അയച്ചു കൊടുത്തു. കുഴപ്പമുണ്ടാകുമെന്ന് കരുതി അവരത് പ്രസിദ്ധീകരിക്കാതെ ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.