Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവത്തിന് സ്തുതി, വീണ്ടും കാണാൻ സാധിച്ചതിൽ... കാണാനാകുമെന്ന് കരുതിയതല്ല... താടി വച്ച ആ ലുക്ക് മൂന്ന് മാസത്തെ സുനാമിയിൽ നിന്നും ഞാൻ തന്നെ ഉണ്ടാക്കിയത്; അതിന് സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി; കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് ദിലീപ് എത്തിയത് കുത്തും മുനയും വെച്ച് വികാരാധീനനായി ആത്മവിശ്വാസം മങ്ങാതെ

ദൈവത്തിന് സ്തുതി, വീണ്ടും കാണാൻ സാധിച്ചതിൽ... കാണാനാകുമെന്ന് കരുതിയതല്ല... താടി വച്ച ആ ലുക്ക് മൂന്ന് മാസത്തെ സുനാമിയിൽ നിന്നും ഞാൻ തന്നെ ഉണ്ടാക്കിയത്; അതിന് സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി; കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് ദിലീപ് എത്തിയത് കുത്തും മുനയും വെച്ച് വികാരാധീനനായി ആത്മവിശ്വാസം മങ്ങാതെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി മൂന്ന് മാസം ജയിലിൽ കിടന്നെങ്കിലും ദിലീപിന്റെ ഹ്യൂമർസെൻസിന് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നത്. അഴിക്കുള്ളിലെ തറയിൽ കിടന്ന് ശീലിച്ച താരം പുറത്തിറങ്ങി സിനിമയിൽ സജീവമാകുകയും ചെയ്തു. ദിലീപ് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന കമ്മാരംസംഭവം എന്ന സിനിമയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നടൻ എത്തിയത് വലിയ ആത്മവിശ്വാസത്തോടെയായിരുന്നു. മാധ്യമങ്ങളാണ് ദിലീപിനെ അഴിക്കുള്ളിലാക്കാൻ മുന്നിൽ നിന്നതെന്ന കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ കൊട്ടിക്കൊണ്ടായിരുന്നു ദിലീപിന്റെ പ്രസംഗം.

നടിയെ ആക്രമിച്ച കേസിൽ താനിപ്പോഴും നിരപരാധിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളായിരുന്നു അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. അതിന് അൽപ്പം വികാരാധീനനാകുകയും ചെയ്തു അദ്ദേഹം. ഇത് തന്റെ രണ്ടാം ജന്മമാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ജയിൽ മോചിതനായ ശേഷം ഒരു വേദിയിൽ ദിലീപ് ആദ്യമായാണ് എത്തിയത്. അതുകൊണ്ട് തന്നെ കാണാൻ സാധിച്ചതിൽ നന്ദി, കാണാനാകുമെന്ന് കരുതിയതല്ലെന്നും പറഞ്ഞ് ദിലീപ് വികാധീനനായി.

'ദൈവത്തിന് സ്തുതി, വീണ്ടും കാണാൻ സാധിച്ചതിൽ. എന്നെ സ്‌നേഹിക്കുന്ന മലയാളിപ്രേക്ഷകരോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. എന്റെ ഗുരുസ്ഥാനത്തുള്ള ജോഷി സാർ, സിദ്ദിഖ് ഇക്ക, സുഹൃത്തുക്കൾ അങ്ങനെ ഒരുപാട് പേര് ഇവിടെ വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചടത്തോളം ഇതെന്റെ രണ്ടാം ജന്മത്തിലെ ആദ്യത്തെ വേദിയാണ്.'ദിലീപ് പറഞ്ഞു. കമ്മാരസംഭവത്തിൽ താടിവെച്ച ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഈ ലുക്കിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് താരം മാധ്യമങ്ങൾക്ക് നേരെയും ഒളിയമ്പെയ്തത്.

കമ്മാരനിലെ ലുക്ക്പിറന്നത് മൂന്നുമാസത്തെ സുനാമിയിലാണെന്നാണ് ദിലീപ് പറഞ്ഞത്. അത്രക്ക് സംഘർഷഭരിതമായ നാളുകളായിരുന്നു താൻ കടന്നു പോയതെന്ന് പറയാനാണ് ദിലീപ് സുനാമി എന്ന വിശേഷണം തന്നെ നടത്തിയത്. വർഷങ്ങൾക്കു മുമ്പേ സംവിധായകൻ രതീഷ് അമ്പാട്ട് ഈ കഥ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ സാഹചര്യങ്ങൾ മൂലം വൈകിയതാണെന്നും ദിലീപ് പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്നവർക്കെല്ലാം നന്ദി പറയാനും ദിലീപ് മറന്നില്ല. 'രതീഷിന്റെ ക്ഷമയുടെ മുന്നിൽ ഞാൻ തലകുനിക്കുന്നു. കാരണം ക്ഷമയുടെ നെല്ലിപല്ലക കൊണ്ട് രതീഷിന്റെ വീട്ടിൽ തീപ്പൊരി ഉണ്ടായി കാണും.'ദിലീപ് പറഞ്ഞു.

അഞ്ച് ഗെറ്റപ്പ് ആണ് സിനിമയിൽ. അതിൽ മൂന്ന് പ്രധാനവേഷങ്ങൾ. ഒന്ന് വയസൻ ആയിട്ടും പിന്നെ പാട്ടിൽ വരുന്ന ലുക്ക്, പിന്നെ ഉള്ളത് എന്ത് ലുക്ക് വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാൻ വലിയ ഒരു സൂനാമിയിൽ പെട്ട് പോകുന്നതു, ആ 3മാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച ആ ലുക്ക്. അതുണ്ടാകാൻ സഹായിച്ച മാധ്യമങ്ങളോട് നന്ദി.- ദിലീപ് പറഞ്ഞു.

നിർമ്മാതാവ് ഗോകുലം ഗോപാലനെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. കമ്മാരസംഭവം ഞാനാണ് ആദ്യം നിർമ്മിക്കാനിരുന്നത്. എന്നാൽ വലിയ സിനിമയായ കൊണ്ട് ചെയ്യാൻ സാധിച്ചില്ല. അങ്ങനെ ഗോകുലം ഗോപാലന്റെ മരുമകൻ പ്രവീണിനെ കാണുകയും അദ്ദേഹം സിനിമ ഏറ്റെടുക്കുകയും ചെയ്തു. സിനിമയ്ക്കായി നിർമ്മാതാവ് ഗോകുലം ഗോപാലന് 10 കോടി ചെലവഴിച്ച സമയത്താണ്, ഞാൻ അകത്ത് പോകുന്നത്. രതീഷ് ആകെ ഷോക്കിലായി. ഞാൻ പോയ രണ്ടാമത്തെ ദിവസം പ്രവീൺ, സംവിധായകൻ രതീഷിനെ വിളിച്ചു. 'അയാൾ അതൊന്നും ചെയ്യില്ല, അയാൾ വരട്ടെ, അതുവരെ നമുക്ക് കാത്തിരിക്കാം.' അങ്ങനെയാണ് പ്രവീൺ, രതീഷിനോട് പറഞ്ഞത്.

സിനിമ മുടങ്ങിപ്പോകുമെന്ന് വിചാരിച്ചിരുന്ന ഘട്ടത്തിൽ തിരിച്ചുവരുമെന്ന് പൂർണമായി വിശ്വസിച്ച് ഒപ്പം നിന്ന നിർമ്മാതാവിനോടുള്ള നന്ദി എപ്പോഴും മനസിലുണ്ടാകും. ഏപ്രിൽ അഞ്ചിനല്ല ചിത്രം റിലീസ് ചെയ്യുന്നത്. സെൻസർ കഴിഞ്ഞേ പറയാൻ കഴിയൂ.'ദിലീപ് പറഞ്ഞു. അഭിനയജീവിതത്തിലെ മികച്ച വേഷം തന്നതിന് തിരക്കഥാകൃത്ത് മുരളീഗോപിക്കും ദിലീപ് നന്ദി അറിയിച്ചു. ഒപ്പം അഭിനയിച്ച നടൻ സിദ്ദാർഥിന്റെ നല്ല മനസ് ഒന്നുകൊണ്ടുമാത്രമാണ് സിനിമ പൂർത്തിയാക്കാൻ സാധിച്ചത്.

കമ്മാരസംഭവത്തിലെ മൂന്ന് ലുക്കും ഭംഗിയായി ചെയ്ത മേക്കപ്പ്മാൻ റോഷന്റെ കൈ ദൈവത്തിന്റെ കൈയാണ്, മറക്കാൻ പറ്റാത്ത ആളാണ് റോഷൻ. മായാമോഹിനി, സൗണ്ട്‌തോമ എന്നീ ചിത്രങ്ങളിലും തന്റെ മേക്കപ്പ്മാൻ റോഷനായിരുന്നുവെന്നും ദിലീപ് ഓർത്തുകൊണ്ടാണ് പ്രസംഗം അവസാനിപ്പിക്കുന്നത്. സിനിമ വിജയമാകാൻ പ്രേക്ഷകരുടെ പിന്തുണ വേണെന്നം ദിലീപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP