Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജു വാര്യരും തുടക്കമിട്ട വനിതാ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയിൽ നിന്നും ഭാഗ്യലക്ഷ്മിയെയും മാലാ പാർവതിയെയും ഒഴിവാക്കിയത് മനപ്പൂർവമോ? നല്ല കുടുംബത്തിൽ പിറന്നവർ മാത്രം മതിയെന്ന് കരുതിക്കാണുമെന്ന് വിമർശിച്ച് മാലാ പാർവതി; പ്രത്യേക രാഷ്ട്രീയമുണ്ടോ എന്ന് സംശയിക്കുന്നതായി ഭാഗ്യലക്ഷ്മി

മഞ്ജു വാര്യരും തുടക്കമിട്ട വനിതാ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയിൽ നിന്നും ഭാഗ്യലക്ഷ്മിയെയും മാലാ പാർവതിയെയും ഒഴിവാക്കിയത് മനപ്പൂർവമോ? നല്ല കുടുംബത്തിൽ പിറന്നവർ മാത്രം മതിയെന്ന് കരുതിക്കാണുമെന്ന് വിമർശിച്ച് മാലാ പാർവതി; പ്രത്യേക രാഷ്ട്രീയമുണ്ടോ എന്ന് സംശയിക്കുന്നതായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ നേതൃത്വത്തിൽ വനിതാ സിനിമ പ്രവർത്തകർ തുടക്കമിട്ട വനിതാ സിനിമാ സംഘടനയുടെ രൂപീകരണത്തിന് പിന്നാലെ വിവാദങ്ങളും. വനിതാ സംഘടനയായ വിമൺ ഇൻ സിനിമാ കളക്ടീവിന്റെ രൂപീകരണ വേളയിൽ തിരുവനന്തപുരത്തുണ്ടായിട്ടും നടിമാരായ ഭാഗ്യലക്ഷ്മിയെയും മാലാ പാർവതിയെയും ഒഴിവാക്കി എന്നതാണ് ആരോപണം. ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ഇരുവരും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മഞ്ജു വാര്യർ തുടക്കമിട്ട സിനിമ സംഘടന്ക്ക് പിന്നിൽ സി.പി.എം ആണെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് തങ്ങളെ ഒഴിവാക്കിയതിന് പിന്നിലും ചില രാഷ്ട്രീയ കാര്യങ്ങളുണ്ടെന്ന് ഇരുവരും പറഞ്ഞത്. 

സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും അനഭമിതരാണ് എന്ന കാരണം കൊണ്ടാണ് തങ്ങളെ ഒഴിവാക്കിയതെന്നാണ് മാലാ പാർവതി വ്യക്തമാക്കിയത്. സംഘടനയുമായി ബന്ധപ്പെട്ട യാതൊന്നും തനിക്ക് അറിയില്ലെന്ന് മാലാ പാർവ്വതി വ്യക്തമാക്കി. സാമൂഹിക വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെ ഉൾപ്പെടുത്തിയാൽ മുഖ്യമന്ത്രിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്ന് സംഘടന രൂപീകരിച്ചവർ കരുതി കാണുമെന്ന് മാലാ പാർവ്വതി പറഞ്ഞു.

മാധ്യമങ്ങളിൽ നിന്നാണ് സംഘടനയെ പറ്റി അറിയുന്നതെന്നും അവർ പറഞ്ഞു. എല്ലാവരും സംഘടന രൂപീകരിച്ചതിൽ എന്റെ പങ്കുണ്ടെന്ന് കരുതി എന്നെ വിളിച്ച് അഭിനന്ദിക്കുന്നു. എല്ലാവർക്കും വേണ്ടി അങ്ങനെ ഒരു സംഘടനയുണ്ടാവുന്നത് നല്ലതല്ലേ. പക്ഷേ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. സിനിമയിൽ ഞാനൊരു പുതുമുഖമാണ്. എന്നെ ഒഴിവാക്കിയതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. ഭാഗ്യലക്ഷ്മിയെ ഒഴിവാക്കിയതിലാണ് എനിക്ക് അത്ഭുതമെന്നും പാർവതി പറഞ്ഞു.

പിന്നെ അഭിപ്രായം പറയുന്നവരൊന്നും വേണ്ടെന്ന് അവർ തീരുമാനിച്ച് കാണും. എല്ലാത്തിലും കേറി അഭിപ്രായം പറയുന്നവരൊന്നുമല്ലാതെ കുടുംബത്തിൽ പിറന്ന കുറച്ച് പേർ മതിയെന്ന് അവർ വിചാരിച്ചിക്കും. സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും ഒക്കെ അനഭിമതരായിട്ടുള്ളവരെ വേണ്ടെന്ന് വെക്കുന്നതായിരിക്കും സംഘടനയ്ക്ക് നല്ലതെന്ന് അവർ കരുതി കാണും. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഞാൻ സിപിഐഎമ്മിന് അനഭിമതയാണെന്നാണ് ഞാനിപ്പോൾ മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് ഞങ്ങളെ സഹകരിപ്പിക്കുന്നതിൽ താത്പര്യമില്ലായിരിക്കാം. ഞങ്ങളെടുത്ത നിലപാടുകളോട് യോജിക്കാനാകാത്തതിനാൽ ആവാം ഇത്തരമൊരു സംഘടന രൂപീകരിച്ചതെന്നും അവർ പറഞ്ഞു.

വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ എന്നോടും ചർച്ച ചെയ്തിരുന്നുവെന്ന് പാർവതി പറഞ്ഞു. ഞാനും സംഘടനാ രൂപീകരണത്തെക്കുറിച്ച് എന്റെ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്താണ്. എന്നാൽ പിന്നീടുള്ള ചർച്ചകളോ സംഘടനാ രൂപീകരണമോ ഞാൻ അറിഞ്ഞിട്ടില്ല. സംഘടന രൂപീകരിച്ചതായും മുഖ്യമന്ത്രിയെ സന്ദർശിക്കുന്നതായും മാധ്യമങ്ങൾ വഴിയാണ് ഞാൻ അറിഞ്ഞത്. തുടക്കത്തിൽ ഇതിന്റെ ഭാഗമായിരുന്ന എന്നെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് ഞാൻ ആലോചിച്ചവെന്നും അവർ പറഞ്ഞു.

സംഘടനയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നാണ് പലരും തിരുവനന്തപുരത്ത് എത്തിയത്. എന്നിട്ടും തൊട്ടടുത്തുണ്ടായിരുന്ന എന്നോട് മുഖ്യമന്ത്രിയെ സന്ദർശിക്കുന്ന കാര്യവും സംഘടനാ രൂപീകരണവും പറഞ്ഞില്ലെന്നത് എന്തുകൊണ്ടാണെന്നാണ് ഞാൻ ആലോചിക്കുന്നത്. എന്നോട് മിക്കപ്പോഴും സംസാരിക്കുന്നവരും അടുപ്പമുള്ളവരുമാണ് ഈ സംഘടനയുടെ ഭാഗമായവരെല്ലാം, അതു കൊണ്ട് തന്നെ ഇത്തമൊരു നല്ല ശ്രമം ഉണ്ടായപ്പോൾ അതിന്റെ ആരംഭഘട്ടത്തിൽ ചർച്ചകളിലൊക്കെ ഭാഗഭാക്കായ ഞാൻ ഒഴിവാക്കപ്പെട്ടു എന്നതാണ് ഞാൻ ആലോചിക്കുന്നത്. രാഷ്ട്രീയ കാരണത്താൽ ആവാം എന്നെ സംഘടനയിൽ നിന്ന് മാറ്റിനിർത്തിയതെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ എന്നെയും പാർവതിയെയും ഒഴിവാക്കിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടോ എന്ന് പലരും ചോദിക്കുമ്പോൾ അത്തരമൊരു സംശയം എനിക്കുമുണ്ട്.- ഭാഗ്യലക്ഷ്മി പറഞ്ഞു.

സിപിഐഎം നേതാവ് ഉൾപ്പെട്ട വടക്കാഞ്ചേരി പീഡന ആരോപണത്തിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പിണറായി വിജയൻ സർക്കാരിനെതിരെ ഭാഗ്യലക്ഷ്മി പരസ്യനിലപാടെടുത്തിരുന്നു. വടക്കാഞ്ചേരി പീഡന ആരോപണത്തിലെ ഇരയെ മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്ന ഭാഗ്യലക്ഷ്മിയുടെ പ്രസ്താവന ഏറെ വിവാദവുമായിരുന്നു. പിന്നീട് സിപിഐഎം നേതൃത്വത്തിലുള്ള പൊതുപരിപാടികളിൽ നിന്ന് ബോധപൂർവ്വം തന്നെ മാറ്റിനിർത്തുന്നതായും ഭാഗ്യലക്ഷ്മി നേരത്തേ പറഞ്ഞിരുന്നു. പാർട്ടിയെ ജനങ്ങൾക്ക് മുന്നിൽ നാണംകെടുത്തിയ നിങ്ങൾ പാർട്ടിയുടെ ശമ്പളത്തിൽ അല്ലേ ചോറുണ്ണത് എന്ന് പലരും ഫേസ്‌ബുക്കിലൂടെ ചോദിച്ചതിന്റെ അടിസ്ഥാനത്തിൽ കൈരളി ചാനലിൽ അവതരിപ്പിക്കുന്ന 'സെൽഫി' എന്ന പ്രോഗ്രാം അവസാനിപ്പിക്കുന്നതായും ഭാഗ്യലക്ഷ്മി അറിയിച്ചു.

പാർട്ടി തീരുമാനമെടുത്ത് തന്നെ പ്രോഗ്രാം അവതാരക സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിന് മുമ്പേ സ്വയം പിന്മാറുകയായിരുന്നുവെന്നായിരുന്നു ഇവരുടെ വിശദീകരണം. തൃശൂരിലെ ഒരു പരിപാടിക്കിടെ ഹോട്ടലിൽ വിശ്രമിക്കുന്നതിനിടെ അനിൽ അക്കര തന്നെ സന്ദർശിച്ചത് പഞ്ചനക്ഷത്ര ഹോട്ടലിൽ ഭാഗ്യലക്ഷ്മിയും അനിൽ അക്കരയും മുറിയടച്ചിരുന്ന് ഗൂഢാലോചന എന്ന് ദേശാഭിമാനി നാല് കോളം വാർത്ത നൽകിയെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു. പിണറായി സർക്കാരിൽ നൂറ് ശതമാനം നിരാശയാണെന്ന് മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞത് ചർച്ചയായിരുന്നു. പാർവതിയും പല വേളകളിൽ സർക്കാർ നിലപാടുകൾക്കെതിരെ രംഗത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP