Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോഴും മതിലുചാടുന്ന രഞ്ജിനിയുടെ മസ്റ്റ് ഡു ലിസ്റ്റിൽ ഇനിയും കല്യാണമെത്തിയില്ല; നേർവഴിയിലൂടെ നീതി കിട്ടാത്തതിനാൽ തെറ്റു കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുമെന്നും രഞ്ജിനി

ഇപ്പോഴും മതിലുചാടുന്ന രഞ്ജിനിയുടെ മസ്റ്റ് ഡു ലിസ്റ്റിൽ ഇനിയും കല്യാണമെത്തിയില്ല; നേർവഴിയിലൂടെ നീതി കിട്ടാത്തതിനാൽ തെറ്റു കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുമെന്നും രഞ്ജിനി

അങ്ങോട്ട് പോയി അഭിപ്രായം പറയുന്ന ശീലം രഞ്ജിനി ഹരിദാസിനില്ല. എന്നാൽ ഇങ്ങോട്ട് വന്ന് ചോദിച്ചാൽ എല്ലാം പറയും. തന്നെ ഇഷ്ടപ്പെടുന്നവരും കുറ്റപറയുന്നവരുമുണ്ടെന്ന് തിരിച്ചറിഞ്ഞ വ്യക്തികൂടിയാണ് രഞ്ജിനി. ഇതിൽ ആരാണ് ശരിയെന്ന് രഞ്ജിനിയോട് ചോദിച്ചാൽ രണ്ടും ശരിയല്ലെന്നാണ് നടിയും അവതാരകയുമായ 32 കാരിയുടെ അഭിപ്രായം. കാരണം താൻ എന്താണെന്ന് ശരിക്കും തനിക്ക് മാത്രമേ അറിയൂ. എന്റെ അമ്മയ്ക്ക് പോലും അത് മനസ്സിലായിട്ടില്ലെന്നാണ് രഞ്ജിനിയുടെ വിശദീകരണം

മനോരമ ഓൺലൈനിലെ 'ഐ മീ മൈസെൽഫ്' എന്ന പരിപാടിക്കുവേണ്ടി നൽകിയ അഭിമുഖത്തിലാണ് രഞ്ജിനിയുടെ മനസ്സുതുറക്കൽ. നേർ വഴിക്ക് നടക്കാൻ മുപ്പത്തി രണ്ടാം വയസ്സിലും കഴിയുന്നുവെന്ന അഭിപ്രായവുമില്ല. മതിലുചാട്ടം പോലുമുണ്ട്. പതിനെട്ടകാരിയുടെ മനസ്സോടെയാണ് ഇവ ചെയ്യുന്നത്. പാർട്ടികൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി പന്ത്രണ്ട് മണിയാകും. വീട്ടിൽ കയറാൻ മതിലുചാട്ടമാണ് മാർഗ്ഗം. ഇതിന് അമ്മ ഇപ്പോഴും വഴക്കു പറയാറുണ്ടെന്ന് രഞ്ജിനി വിശദീകരിക്കുന്നു.

തരക്കേടില്ലാത്ത കുരത്തക്കേട് ഇപ്പോഴുമുണ്ട്. അമ്മയോട് പണ്ട് മുതലേ നുണപറയും. സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് പാർട്ടിക്ക് പോകും. എന്നാൽ ഇപ്പോഴത് കുറഞ്ഞിട്ടുണ്ട്. പ്രായമായപ്പോൾ സ്വാതന്ത്ര്യം കൂടി. അതു കൊണ്ട് തന്നെ നുണ പറയലിന്റെ ആവശ്യവുമില്ലെന്ന് രഞ്ജിനി ഹരിദാസ് വ്യക്തമാക്കുന്നു. ആരു കമന്റടിച്ചാലും പ്രതികരിക്കുന്നതിനും ഒരു കാരണമുണ്ട്.

എയർപോർട്ട് സംഭവത്തിലും ഹാപ്പിയാണ്. തെറിവിളി കേട്ടതിനാലാണ് പ്രതികരിച്ചത്. നിയമപരമായി തന്നെ മുന്നേറി. പക്ഷേ ഒന്നും സംഭവിച്ചില്ല. ആർക്കും നീതി കിട്ടിയില്ല. കുറേ ദിവസം മാദ്ധ്യമങ്ങൾ ചർച്ച ചെയ്തു. അല്ലാതെ ഒരു നടപടിയുമുണ്ടായില്ല. നിരവധി സൈബർ കേസുകൾ കൊടുത്തിട്ടുണ്ട്. പക്ഷേ ഒരു നടപടിയുമില്ല. കൊടുത്ത പരാതി വീണ്ടും കൊടുത്തു. നേർവഴിയിലൂടെ നീതി കിട്ടില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ തെറ്റുകണ്ടാൽ പ്രതികരിക്കും. ആരും പരാതി പറഞ്ഞിട്ട് കാര്യവുമില്ലെന്ന് രഞ്ജിനി വിശദീകരിക്കുന്നു.

ഞാൻ ഭയങ്കര അഹങ്കാരിയും ജാഡക്കാരിയും പ്രശ്‌നക്കാരിയുമാണെന്ന ധാരണ കേരളത്തിൽ ഉള്ളവർക്കുണ്ട്. അതു അങ്ങനെ തന്നെ നിൽക്കട്ടെ എന്നാണ് എന്റെ താൽപര്യം. ഒരു പെണ്ണിനെ ആൾക്കാർ പേടിക്കുന്നത് നല്ലതല്ലേ! ഒരു സ്ത്രീ എന്ന നിലയിൽ കേരളത്തിൽ ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ പൊതുവേ എല്ലാവരെയും ഒന്നു പേടിപ്പിച്ചു നിർത്തുന്ന സ്വഭാവം എനിക്കുണ്ട്. അഹങ്കാരി ഇമേജ് ഉണ്ടെങ്കിലേ നമ്മുടെ നാട്ടിൽ സർവൈവ് ചെയ്യാൻ പറ്റൂ. പിന്നെ തന്റേടം എന്നു പറയുന്നത് ഒരു നെഗറ്റീവ് വാക്ക് ആണെന്ന് എനിക്കു തോന്നുന്നില്ല.

എന്റെ ജീവിത സാഹചര്യം കൊണ്ടു വളരെ ചെറിയ പ്രായം തൊട്ട് എന്റെ കാര്യങ്ങൾ സ്വയം ചെയ്യേണ്ട സ്ഥിതിയായിരുന്നു എനിക്ക്. അങ്ങനെ തന്റേടി ആവേണ്ടത് എന്റെ ആവശ്യമായിരുന്നു. അച്ഛനില്ലാതെ വളർന്നതുകൊണ്ട് സ്വന്തമായ ഇടത്തിനായി തന്റേടത്തോടെ നിൽക്കേണ്ടി വന്നു. 16ാം വയസിൽ ജോലി ചെയ്തു തുടങ്ങിയ ആളാണ് ഞാൻ. പല ജോലി സാഹചര്യങ്ങളിലും പിടിച്ചു നിൽക്കാൻ ഞാൻ വളർത്തി എടുത്തതു തന്നെയാണ് ഈ തന്റേടം. അതിനെക്കുറിച്ചു ആര് എന്തു പറയുന്നു എന്നതിൽ ഞാൻ ആശങ്കപ്പെടാറില്ല.

ലൈംഗികതയുടെ കാര്യത്തിൽ നമ്മുടെ രാജ്യം ഉണ്ടാക്കിവച്ചിട്ടുള്ള കുറേ നിയമങ്ങളുണ്ട്. കല്യാണ പ്രായം മുതൽ വിവാഹശേഷം മാത്രമേ സെക്‌സ് പാടുള്ളൂ എന്ന കാര്യങ്ങളിൽ വരെ നിബന്ധനകളുണ്ട്. അതുകൊണ്ടു തന്നെ ലൈംഗിക വിദ്യാഭ്യാസം നമ്മുടെ രാജ്യത്ത് ദുർബലമാണ്, പ്രത്യേകിച്ച് കേരളത്തിൽ. പക്ഷേ ഭാഗ്യവശാൽ ഞാൻ പഠിച്ച സ്‌കൂളിൽ എല്ലാം പറഞ്ഞു തരുമായിരുന്നു. ഒരു ആൺകുട്ടി എങ്ങനെ മച്വർ ആകും, ഒരു പെണ്ണ് എങ്ങനെ പ്രായപൂർത്തിയാകും എന്നൊക്കെ മനസിലാക്കി തന്നിരുന്നു.

അതുകൊണ്ട് എനിക്കതെല്ലാം അറിയാനായി. പക്ഷേ ലൈംഗികതയുടെ കാര്യത്തിലുള്ള ഏറ്റവും വലിയ പ്രശ്‌നം ഇപ്പോളും ആൾക്കാർക്ക് ഇതേ കുറിച്ചു സംസാരിക്കാൻ മടിയാണ്, പ്രത്യേകിച്ച് നമ്മുടെ സീനിയർ ജനറേഷനും വളർന്നു വരുന്ന തലമുറയ്ക്കും ഇതുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ മീഡിയയുടെ സ്വാധീനം വളരെ വലുതാണ്. നമ്മൾ മണ്ടന്മാരൊന്നും അല്ലല്ലോ. ഇറക്കംകുറഞ്ഞ ഡ്രസിലൊക്കെ നമ്മൾ പെൺകുട്ടികളെ കാണുന്നു, 16 വയസിൽ ബോയ് ഫ്രണ്ട്‌സ്, അവർ ഒന്നിച്ച് സിംഗപ്പൂർ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ പോകുന്നു, ഒന്നിച്ച് ഒരു ഹോട്ടൽ മുറിയിൽ താമസിക്കുന്നു.

നമ്മൾ പൊട്ടന്മാരൊന്നും അല്ലല്ലോ. നമുക്കറിയാം ഇങ്ങനെ ചെയ്താൽ എന്തു സംഭവിക്കുമെന്ന്. പക്ഷേ ആളുകൾക്ക് ഒരു മനോഭാവമുണ്ട് - ഓ .... ഒന്നുമില്ല, ഒന്നും സംഭവിച്ചിട്ടില്ല എന്നൊക്കെ. എന്നാൽ ചെയ്യേണ്ടത് നമ്മുടെ മാതാപിതാക്കൾ തന്നെ കുട്ടികളോടു പറഞ്ഞു മനസിലാക്കണം - കോണ്ടം മുതലായവ മാർക്കറ്റിൽ ലഭ്യമാണ്. ഏതാണ് ശരി ഏതാണ് തെറ്റ് എന്നൊക്കെ അവരെ പറഞ്ഞു മനസിലാക്കണം. കുട്ടികൾക്ക് നമ്മുടെ അടുത്തു വന്നു പറയാനുള്ള ആത്മവിശ്വാസം നൽകണം. അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ കോണ്ടം സഹായിക്കുമെന്ന് അറിയണം, അല്ലെങ്കിൽ അമ്മയാകാൻ സന്നദ്ധയല്ലെങ്കിൽ ഇതുപോലുള്ള കാര്യങ്ങൾക്കു പോകരുതെന്നും അവർ മനസിലാക്കണം. അല്ലാതെ അവർക്ക് ഇതൊന്നും അറിയില്ല, അവർ പൊട്ടിപ്പിള്ളാരാണ് എന്നു പറയുന്നതിൽ അർത്ഥമില്ല

എന്റെയടുത്ത് ചിലരൊക്കെ ചോദിക്കും രഞ്ജിനി എന്തിനാ ഇങ്ങനെ കണ്ണിൽ കാണുന്നതിനെല്ലാം പ്രതികരിക്കാൻ പോകുന്നുത്, ആരെ പ്രൂവ് ചെയ്യാനാണ് എന്നൊക്കെ. എനിക്ക് ആരെയും കൺവിൻസ് ചെയ്യാനില്ല. മറ്റൊരാളെ കൺവിൻസ് ചെയ്യാൻ വേണ്ടിയല്ല ഞാൻ സംസാരിക്കുന്നത്. എന്നോട് ചോദിക്കുന്ന കാര്യങ്ങളിൽ എന്റെ അഭിപ്രായം ഞാൻ തുറന്നു പറയുന്നു. ഏതെങ്കിലും ഒരു വീട്ടിൽ ഏതെങ്കിലും ഒരു കുട്ടി ടിവിയിൽ ഇതു കാണുന്നുണ്ടാവും.

ആ ഒരു കുട്ടിക്ക് ഇത് പ്രയോജനപ്പെടും. അതുമതി എനിക്ക്, എല്ലാവരേയും മാറ്റാനൊന്നും ഞാൻ ഇറങ്ങുന്നില്ല. ഞാൻ യാത്ര ചെയ്യുമ്പോൾ മലബാർ സൈഡിലുള്ള ഉമ്മച്ചിമാരൊക്കെ വന്നു പറയും - മോളേ, മോളേ കണ്ടിട്ടാണ് ഞങ്ങളുടെ വീട്ടിലെ പെൺകുട്ടികളൊക്കെ വളർന്നു വരുന്നത്, അതുകൊണ്ട് മോള് സംസാരിക്കുന്നത് നിർത്തരുത്, ഇന്നത്തെ കാലത്ത് ഞങ്ങൾക്ക് ചെയ്യാൻ പറ്റാത്ത കുറേ കാര്യങ്ങൾ ഉണ്ട്. മോൾ കാണിക്കുന്ന ആത്മവിശ്വാസം ഞങ്ങളുടെ കുട്ടികൾക്കും ഉണ്ടാവണം.... എന്നൊക്കെ അവരു പറയും. അതൊക്കെ തന്നെ എനിക്കു ധാരാളം.

കല്യാണം കഴിക്കുന്നില്ലേ എന്ന് എന്റെ വീട്ടിൽ ആരും ചോദിക്കാറില്ല. എന്നാൽ എന്റെ ചില ടീച്ചേഴ്‌സ് പറയാറുണ്ട്. രഞ്ജിനി.. കല്യാണം കഴിക്കണം എന്നു പറഞ്ഞവർ നിർബന്ധിക്കാറുണ്ട്. എന്റെ ജീവിതത്തിൽ കല്യാണം ഒരു മസ്റ്റ് അല്ല. കല്യാണം കഴിക്കണമെന്നു പറഞ്ഞൊരു പാത എനിക്കില്ല. ചിലപ്പോൾ അതിനു സമയം ആയിട്ടുണ്ടാവില്ല. കല്യാണം നല്ലതാണെന്നോ ചീത്തയാണെന്നോ ഞാൻ ഒരിക്കലും പറയില്ല. എന്തായാലും എന്റെ മസ്റ്റ് ഡു ലിസ്റ്റിൽ ഇപ്പോൾ കല്യാണം ഇല്ല.

അതിനേക്കാൾ പ്രധാന്യമുള്ള വേറെ കാര്യങ്ങൾ ഇപ്പോളുണ്ട്. മാത്രമല്ല എനിക്ക് ഇപ്പോൾ 32 വയസാണ് പ്രായം, എന്റെ സ്വഭാവം ഒക്കെ രൂപപ്പെട്ടു കഴിഞ്ഞു. ഇനി ഒരു സുപ്രഭാതത്തിൽ ഒരാൾക്കു വേണ്ടി ഇതു മാറ്റാൻ പറ്റില്ല. അതുകൊണ്ട് എന്റെ പോലത്തെ ടൈംടേബിൾ ഉള്ള ഒരാൾ വന്നാൽ നമുക്കു നോക്കാം. രാത്രി മുന്നു മണി വരെ എണീറ്റിരിക്കണം, രാവിലെ പത്തു മണിക്ക് എനിക്കു ചായ ഉണ്ടാക്കിത്തരണം, മൊട്ട ഞാൻ അങ്ങോട്ട് ഉണ്ടാക്കിത്തരാം.

കുറച്ച് ചിൽ ചെയ്യാം, കൂടുതൽ സോഷ്യലൈസ് ചെയ്യണം, പാർട്ടികളിലൊക്കെ പോകണം, ഡ്രൈവ് ചെയ്യണം, സെൻസ് ഓഫ് ഹ്യൂമർ വേണം, യാത്ര ചെയ്യണം, എല്ലാത്തിലുമുപരി എന്നെക്കാൾ വരുമാനം ഉണ്ടാവണം. കാരണം അയാൾക്ക് കോംപ്ലക്‌സ് അടിക്കാൻ പാടില്ലല്ലോ!-രഞ്ജിനി പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP