Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരുമക്കളെ കണ്ണീരു കുടിപ്പിക്കുന്ന അമ്മായിയമ്മ വേഷത്തിന്റെ പേരിൽ ആരെങ്കിലും സുകുമാരിയമ്മയെയോ മീനച്ചേച്ചിയെയോ കുറ്റപ്പെടുത്തിയോ? പാർവതിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ മമ്മൂട്ടി എന്ന നടനോ മനുഷ്യനോ അല്ല; മമ്മൂട്ടിയെ വെറുതെ വിടുക...അറുപതോ നൂറോ വയസുകാരനാകട്ടെ.. അഭിനയമെന്ന മോഹത്തിൽ സ്വസ്ഥനാകാൻ അനുവദിക്കുക; മെഗാ സ്റ്റാറിനെ പിന്തുണച്ച് ഒടിയൻ സംവിധായകൻ

മരുമക്കളെ കണ്ണീരു കുടിപ്പിക്കുന്ന അമ്മായിയമ്മ വേഷത്തിന്റെ പേരിൽ ആരെങ്കിലും സുകുമാരിയമ്മയെയോ മീനച്ചേച്ചിയെയോ കുറ്റപ്പെടുത്തിയോ? പാർവതിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ മമ്മൂട്ടി എന്ന നടനോ മനുഷ്യനോ അല്ല; മമ്മൂട്ടിയെ വെറുതെ വിടുക...അറുപതോ നൂറോ വയസുകാരനാകട്ടെ.. അഭിനയമെന്ന മോഹത്തിൽ സ്വസ്ഥനാകാൻ അനുവദിക്കുക; മെഗാ സ്റ്റാറിനെ പിന്തുണച്ച് ഒടിയൻ സംവിധായകൻ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: പാർവതി തൊടുത്തുവിട്ട കസബ വിവാദത്തിൽ മമ്മൂട്ടിയെ പിന്തുണച്ചു കൊണ്ട് മോഹൻലാലിന്റെ ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ രംഗത്ത്. പാർവതിക്ക് നേരെയുള്ള ആക്രമണങ്ങളുടെ പേരിൽ മമ്മൂട്ടി എന്ന മനുഷ്യൻ കീറിമുറിക്കപ്പെടുന്നുവെന്നും അദ്ദേഹം ഒരു നടനാണെന്ന് ഓർണക്കണമെന്നനും പറഞ്ഞു കൊണ്ടാണ് ശ്രീകുമാർ മലയാളത്തിന്റെ മെഗാ സ്റ്റാറിനെ പിന്തുണക്കുന്നത്. മനുഷ്യനാണ് സൈദ്ധാന്തികതയുടെ മുഴക്കോലുകൾ വച്ച് അദ്ദേഹത്തെ അളക്കുന്നത് തെറ്റാണെനന്നും ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു. ഫേസ്‌ബുക്കിലൂടെയാണ് ശ്രീകുമാർ മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയത്.

സ്ത്രീവിരുദ്ധമായ സംഭാഷണം മമ്മൂട്ടിയെപ്പോലൊരാൾ പറയാൻ പാടില്ലായിരുന്നുവെന്നാണ് വാദം. പറഞ്ഞത് മമ്മൂട്ടിയല്ല,ദുർനടത്തക്കാരനായ ഒരുപൊലീസ് ഓഫീസർ കഥാപാത്രമാണ്. ആ കഥാപാത്രം ഒരു എഴുത്തുകാരന്റെ സൃഷ്ടിയാണ്. ഭാരതകഥാ കാലം മുതല്കേ സൃഷ്ടികളിൽ നന്മമാത്രമല്ല ഉള്ളത്. ദുശ്ശാസനന്മാരും,ശകുനിമാരും,ആണിനെ ചതിക്കുന്ന പൂതനമാരുമുണ്ടായിട്ടുണ്ട് രചനകളിൽ. മമ്മൂട്ടിയുടെ കഥാപാത്രം അത്തരമൊരു സൃഷ്ടിയായിരുന്നു എന്ന് മനസിലാക്കാൻ സാധാരണബുദ്ധിമാത്രം മതി. നമ്മൾ വെറുത്തത് അമ്മായിഅമ്മമാരെ മാത്രമാണ്. സുകുമാരിയമ്മയെയോ,മീനച്ചേച്ചിയെയോ അല്ല. മരുമക്കൾ ഒഴുക്കിയ കണ്ണീരിന്റെ പേരിൽ ആരും അവരെ കഴുവേറ്റിയതുമില്ല.- ശ്രീകുമാർ പറഞ്ഞു. ശ്രീകുമാരിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുടവേ:

ചരിത്രം ഒരുകല്ലേറിൽ തിരുത്തപ്പെടില്ല

കഴിഞ്ഞകുറേ ദിവസങ്ങളായി മമ്മൂട്ടി എന്ന വാക്കിന് ചുറ്റും റാകിപ്പറക്കുകയാണ് ഒരുപാട്പേർ. ഒരു സിനിമയിലെ സംഭാഷണശകലത്തിന്റെ പേരിൽ (പേര് അടുത്തിരുന്ന് തോണ്ടിപ്പറഞ്ഞുതരേണ്ട ആവശ്യമുണ്ടായിട്ടല്ല, അത് അത്രമേൽ പ്രസക്തമാണ് എന്ന് തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ കുറിക്കാത്തത്)മമ്മൂട്ടി എന്ന മനുഷ്യൻ കീറിമുറിക്കപ്പെടുന്നു. ഓർക്കുക,മമ്മൂട്ടി എന്ന നടനല്ല,മനുഷ്യനാണ് സൈദ്ധാന്തികതയുടെ മുഴക്കോലുകൾ വച്ച് അളക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും.

കേട്ടുകേട്ട് ഈ വാദകോലാഹലങ്ങളുടെ പരകോടിയിൽ മമ്മൂട്ടിക്ക് തന്നെ പറയേണ്ടിവന്നു. തനിക്കുവേണ്ടി സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും,ആവിഷ്‌കാരസ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്നും. ആ വാക്കുകൾ മമ്മൂട്ടി ഇപ്പോൾ കടന്നുപോകുന്ന മാനസികസംഘർഷങ്ങളുടെ പ്രതിഫലനംപോലെയാണ് തോന്നിയത്. കാരണം അങ്ങനെ പെട്ടെന്ന് ഒന്നിലും ഉലഞ്ഞുപോകുന്നയാളോ ചാടിക്കയറി അഭിപ്രായം പറയുന്നയാളോ അല്ല അദ്ദേഹം. പ്രശസ്തിക്കുവേണ്ടിയുള്ള പുറംഅഭിനയങ്ങൾ വശമില്ലാത്തയാൾ. തനിക്കുനേരെയുള്ള എല്ലാ കുത്തുവാക്കുകളെയും കൂരമ്പുകളെയും സ്ഥിതപ്രജ്ഞന്റെ ഉൾച്ചിരിയോടെ കാണാൻ മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. പക്ഷേ ഇത്തവണ അത് അദ്ദേഹത്തെ വല്ലാതെ നോവിച്ചുകളഞ്ഞിട്ടുണ്ടാകണം.

ഇത് മമ്മൂട്ടിക്കുവേണ്ടിയുള്ള അഭിപ്രായംപറച്ചിലല്ല. വക്കാലത്ത് എടുക്കലുമല്ല. കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ തീർത്തും സാധാരണമായ പരിസരങ്ങളിൽ ജനിച്ചുജീവിച്ച്, അഭിനയമെന്ന കലയോടുള്ള അടങ്ങാത്തമോഹം കൊണ്ട് പഠിച്ച തൊഴിൽ ഉപേക്ഷിച്ച്, നിത്യസാധനകൊണ്ടും നിതാന്തമായ അധ്വാനംകൊണ്ടും അസാധാരണനായി മാറിയ ഒരാളോടുള്ള ആദരവിന്റെ അക്ഷരങ്ങൾ മാത്രമാണ്. കഴിഞ്ഞ നാല്പതുവർഷമായി മമ്മൂട്ടിയെ അനല്പമായ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും നോക്കിനില്കുന്ന അനേകലക്ഷം മലയാളികളിലൊരാളുടെ വികാരം.

മമ്മൂട്ടിയെ പ്രതിനായകസ്ഥാനത്ത് പ്രതിഷ്ഠിച്ച ഈ വിവാദത്തിന്റെ തുടക്കത്തിലേക്ക് പോകുക. സ്ത്രീവിരുദ്ധമായ സംഭാഷണം മമ്മൂട്ടിയെപ്പോലൊരാൾ പറയാൻ പാടില്ലായിരുന്നുവെന്നാണ് വാദം. പറഞ്ഞത് മമ്മൂട്ടിയല്ല,ദുർനടത്തക്കാരനായ ഒരുപൊലീസ് ഓഫീസർ കഥാപാത്രമാണ്. ആ കഥാപാത്രം ഒരു എഴുത്തുകാരന്റെ സൃഷ്ടിയാണ്. ഭാരതകഥാ കാലം മുതല്കേ സൃഷ്ടികളിൽ നന്മമാത്രമല്ല ഉള്ളത്. ദുശ്ശാസനന്മാരും,ശകുനിമാരും,ആണിനെ ചതിക്കുന്ന പൂതനമാരുമുണ്ടായിട്ടുണ്ട് രചനകളിൽ. മമ്മൂട്ടിയുടെ കഥാപാത്രം അത്തരമൊരു സൃഷ്ടിയായിരുന്നു എന്ന് മനസിലാക്കാൻ സാധാരണബുദ്ധിമാത്രം മതി. നമ്മൾ വെറുത്തത് അമ്മായിഅമ്മമാരെ മാത്രമാണ്. സുകുമാരിയമ്മയെയോ,മീനച്ചേച്ചിയെയോ അല്ല. മരുമക്കൾ ഒഴുക്കിയ കണ്ണീരിന്റെ പേരിൽ ആരും അവരെ കഴുവേറ്റിയതുമില്ല.

അഭിനയത്തിൽ മാത്രമല്ല എന്തിലും സ്ത്രീവിരുദ്ധത കണ്ടെത്താം. 'നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാൻ'എന്നും 'കദളീമുകുളങ്ങളിൽ വിരൽനഖപ്പാടുകൾ ഞാൻ തീർക്കു'മെന്നും പാടിയത് ഗന്ധർവസ്ഥാനം നല്കി നമ്മൾ നെഞ്ചേറ്റിയ ഗായകനാണ്. അതുപോലെയുള്ള വരികളെഴുതിയത് മഹാകവികളെന്ന് വാഴ്‌ത്തപ്പെട്ടവരും. വയലാറിനും യേശുദാസിനും എന്നെങ്കിലും ആരെങ്കിലും സ്ത്രീവിരുദ്ധന്റെ ടാറ്റൂകുത്തികൊടുത്തിട്ടുണ്ടോ? അറിയില്ല. ഏതൊരു ഭൂകമ്പത്തിനും ഒരു പ്രഭവകേന്ദ്രമുണ്ടാകും. അതുപോലെ തന്നെ ഏതൊരുവിവാദത്തിനും ഒരു ഉത്ഭവബിന്ദുവും. ഇപ്പോഴത്തെ വിവാദത്തിന്റെ ഉത്ഭവകേന്ദ്രമായ അഭിപ്രായത്തെക്കുറിച്ച് സാധാരണയുക്തിയോടെ ആലോചിച്ചാൽ മതി എത്രമേൽ അർഥശൂന്യമായിരുന്നു അതെന്ന് ബോധ്യപ്പെടാൻ. ഈ ഭൂകമ്പം വെറുതെ സൃഷ്ടിക്കപ്പെട്ടതാണ് തിരിച്ചറിയാൻ..

മലയാളസിനിമയിൽ ആണധികാരത്തിന്റെ അടയാളങ്ങളായ നായകന്മാർമാത്രമല്ല ഉണ്ടായിട്ടുള്ളത്. വഞ്ചനയും നെറികേടും സമൂഹം നിശ്ചയിച്ചിട്ടുള്ള ന്യായപരിധികളുടെ ലംഘനവും കാട്ടിത്തന്ന നായികമാരുമുണ്ട്. കടലിൽപ്പോയ കണവനെ മറന്ന കറുത്തമ്മമാരെ മുതൽ പ്രണയച്ചതിയുടെ പ്രതികാരമായി ലിംഗച്ഛേദം നടത്തിയ ടെസമാരെ വരെ അതിൽ കാണാം. ടെസയുടെ പ്രവൃത്തിയെ സ്വാതന്ത്ര്യപ്രഖ്യാപനമായി ആഘോഷിക്കുന്നവർ അതേ നാവുകൊണ്ട് കോടതിവിധിക്കുന്നശിക്ഷയ്ക്കെതിരെ സംസാരിക്കുന്നതിൽ കാപട്യമുണ്ട്.

അതേപോലൊരു കാപട്യമാണ് മമ്മൂട്ടിയെ ഒരുകളത്തിലും കേരളത്തിലെ സ്ത്രീകളെ മുഴുവൻ മറുകളത്തിലും നിർത്തിക്കൊണ്ടുള്ള ബൗദ്ധികസർക്കസുകൾ. പുരുഷവിരുദ്ധമായ കഥാപാത്രത്തിന്റെ പേരിൽ, (സ്ത്രീവിരുദ്ധം എന്നൊരു സംജ്ഞയുണ്ടെങ്കിൽ അതിനൊരു വിപരീതവും തീർച്ചയായുമുണ്ട്) കുടുംബം എന്ന വ്യവസ്ഥയെ തലയണമന്ത്രങ്ങളാൽ തകർക്കുകയും കളിവീടാക്കുകയുംചെയ്യുന്ന ഭാര്യമാരുടെ പേരിൽ ഇന്നേവരെ ഒരു നായികയും വിമർശിക്കപ്പെട്ടിട്ടില്ല. ഞാൻ അത്തരമൊരു കഥാപാത്രം ചെയ്യില്ലെന്ന് ഒരു അഭിനേത്രിയും
പ്രഖ്യാപിച്ചിട്ടുമില്ല. പക്ഷേ അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്ര്യവുമുണ്ട്.

മമ്മൂട്ടിയെന്ന നടൻ വിമർശനത്തിന് അതീതനുമല്ല. അദ്ദേഹത്തിനെതിരെ അഭിപ്രായം പറഞ്ഞാൽ അശ്ലീലംകൊണ്ട് ആക്രമിക്കുന്ന രീതിയും എതിർക്കപ്പെടേണ്ടതാണ്. പക്ഷേ അവിടെയും മമ്മൂട്ടി എന്ന നടനോ മനുഷ്യനോ അല്ല സൈബർ അക്രമങ്ങളുടെയോ കലാപാഹ്വാനത്തിന്റെയോ പിന്നിൽ. ആരാധകർക്കുമേൽ കടിഞ്ഞാണുള്ള ഒരു നടനും ഈ ഭൂമിയിലില്ല. സ്വിച്ചിട്ടാൽ തന്റെ ഇച്ഛപ്രകാരം ചലിക്കുന്നവരാണ് ആരാധകസഹസ്രങ്ങളെങ്കിൽ ഇവിടത്തെ താരങ്ങളെന്നേ സ്വേച്ഛാധിപതികളായേനെ.  തൊഴിൽപരമായി തുടങ്ങി വ്യക്തിപരമായി മാറിയ ആഴത്തിലുള്ള സൗഹൃദമുണ്ട് മമ്മൂട്ടിയോട്. സംഭാഷണങ്ങളിൽ ഒരിക്കൽപ്പോലും അദ്ദേഹം ചതിയൻചന്തുവോ ഭാസ്‌കരപട്ടേലറോ മുരിക്കൻകുന്നത്ത് അഹമ്മദ്ഹാജിയോ രാജൻസക്കറിയയോ ആയില്ല. പകരം എപ്പോഴും മമ്മൂട്ടി എന്ന മനുഷ്യൻ മാത്രമായിരുന്നു. ഇക്കാലമത്രയും മമ്മൂട്ടിക്കുമേൽ സ്ത്രീവിരുദ്ധതയുടെ എന്നല്ല മാനവികതയ്ക്ക് നിരക്കാത്ത ഒന്നിന്റെയും കളങ്കം ആർക്കും ആരോപിക്കാനാകില്ല. അത്രയും തെളിമയോടെ ജീവിതത്തിലും തൊഴിൽമേഖലയിലും സഞ്ചരിക്കാൻ അദ്ദേഹത്തിനാകുന്നു.

നാലുപതിറ്റാണ്ടുകൊണ്ട് നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും മമ്മൂട്ടി കൈവരിച്ച ഔന്നത്യമുണ്ട്. അത് ആർക്കും നിഷേധിക്കാനാകില്ല. ചരിത്രമാണത്. അതിനെ ഒരു കല്ലേറുകൊണ്ട് തിരുത്തിയെഴുതാനാകില്ല. മമ്മൂട്ടി എന്ന നടനും മനുഷ്യനും അടയാളപ്പെടുത്തിയ ആ പാദമുദ്രകളെ മായ്ക്കാൻ ശ്രമിച്ചുകൊണ്ടാണ്(അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ്) ബുദ്ധിജീവിനാട്യങ്ങളുടെ ആട്ടക്കലാശം. കെട്ടുകാഴ്ചയുടെ താരശരീരമെന്ന് പുച്ഛിക്കുമ്പോൾ മമ്മൂട്ടിക്ക് മുമ്പേ നരച്ചുപോയ മുടിയെ കറുപ്പിന്റെ മൂടുപടത്തിലൊളിപ്പിക്കുന്നുണ്ട്,ഒരു നിരൂപക. അങ്ങനെയെഴുതിയ വിരലുകളിലെ ചുളിവുകളെ മറയ്ക്കാൻ നഖങ്ങളിൽ നിറംവാരിയണിയുന്നുമുണ്ട്.

കറുപ്പ് അപമാനമാണെന്ന് തോന്നുന്നതുകൊണ്ട് പാൻകേക്കുകളിൽ മുഖത്തെ വെള്ളപൂശാൻ ശ്രമിക്കുന്ന അവതാരകയാണ് അറുപത്കഴിഞ്ഞ വയോധികനെന്ന് ആക്ഷേപിക്കുന്നതും. പത്മശ്രീയും മികച്ചനടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങളും എണ്ണമറ്റ മറ്റ് അംഗീകാരങ്ങളും മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട് മമ്മൂട്ടി. ഹൃദയത്തിലും പ്രവൃത്തികളിലും നന്മയുള്ള കലാകാരൻ. വീട്ടിലെ വായനാമുറിയിൽ ഏറ്റവും പുതിയപുസ്തകങ്ങൾക്ക് മുന്നിലിരിക്കുന്ന മമ്മൂട്ടിയെ കണ്ടിട്ടുണ്ട്. സാഹിത്യത്തെയും ചിത്രകലയെയും സിനിമയിലെ ക്ലാസിക്കുകളെയും കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് അമ്പരപ്പിച്ചിട്ടുണ്ട്. പക്ഷേ ബൗദ്ധികനിലവാരത്തിന്റെ സ്വയംപ്രഖ്യാപനഇടങ്ങളിൽ നിങ്ങൾ മമ്മൂട്ടിയെ പ്രതീക്ഷിക്കരുത്. അത് അദ്ദേഹത്തിന്റെ ദൗർബല്യമായി കാണേണ്ടതില്ല. അതുകൊണ്ട് ദയവായി ഇസങ്ങളുടെയും സൈദ്ധാന്തികപ്രയോഗങ്ങളുടെയും പുക മമ്മൂട്ടിയുടെ മുഖത്തേക്ക് ഊതിപ്പറത്താതിരിക്കുക.

പക്ഷേ മമ്മൂട്ടി ഇത്രയും ആക്രമിക്കപ്പെട്ടിട്ടും അദ്ദേഹത്തിനുവേണ്ടി ഒരുവാചകമെങ്കിലും പറയാൻ കേരളത്തിലെ സാംസ്‌കാരികനായകർക്കിടയിൽനിന്ന് ആരും മുന്നോട്ടുവന്നില്ല എന്നത് അമ്പരപ്പിക്കുന്നു. അതിലേറെ സങ്കടപ്പെടുത്തുന്നു. അങ്ങനെ ഒറ്റയാക്കപ്പെടേണ്ടയാളല്ല മമ്മൂട്ടി.
അത്തരമൊരു സങ്കടത്തിൽനിന്നും ബോധ്യത്തിൽനിന്നുമാണ് ദീർഘമായിപ്പോയ ഈ കുറിപ്പ് ജനിക്കുന്നത്. ഇത്രയും എഴുതിയില്ലെങ്കിൽ മനുഷ്യൻ,നന്മ തുടങ്ങിയ പദങ്ങൾ പറയാൻ ഇനിയൊരിക്കലും ഞാൻ അർഹനല്ല എന്ന് തിരിച്ചറിയുന്നു. ഇത് എന്റെ കടമയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട്....അഭ്യർത്ഥനയാണ്.. മമ്മൂട്ടിയെ വെറുതെ വിടുക...അറുപതോ നൂറോ വയസുകാരനാകട്ടെ.. അഭിനയമെന്ന മോഹത്തിൽ സ്വസ്ഥനാകാൻ അദ്ദേഹത്തെ അനുവദിക്കുക...ഒരു സ്ത്രീയെയും അപമാനിക്കാത്ത മനുഷ്യനായി മമ്മൂട്ടി ഇനിയും ജീവിച്ചുപൊയ്ക്കോട്ടെ..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP