Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയുടെ യോഗത്തിൽ നടി ആക്രമിക്കപ്പെട്ടതും അപമാനിക്കപ്പെട്ടതും ചർച്ച ചെയ്യാതിരുന്നതിനെ പരോക്ഷമായി വിമർശിച്ച് വിമൺസ് കളക്ടീവ്; ആരും ഉന്നയിച്ചിട്ടല്ല ഒരു സഹപ്രവർത്തകയ്ക്ക് നേരിട്ട പ്രശ്‌നം ചർച്ച ചെയ്യേണ്ടിയിരുന്നതെന്ന് നടിമാരുടെ സംഘടന; നടിയെ മോശമായി ചിത്രീകരിച്ചവർക്കെതിരെ വനിതാ കമ്മീഷന് പരാതി

അമ്മയുടെ യോഗത്തിൽ നടി ആക്രമിക്കപ്പെട്ടതും അപമാനിക്കപ്പെട്ടതും ചർച്ച ചെയ്യാതിരുന്നതിനെ പരോക്ഷമായി വിമർശിച്ച് വിമൺസ് കളക്ടീവ്; ആരും ഉന്നയിച്ചിട്ടല്ല ഒരു സഹപ്രവർത്തകയ്ക്ക് നേരിട്ട പ്രശ്‌നം ചർച്ച ചെയ്യേണ്ടിയിരുന്നതെന്ന് നടിമാരുടെ സംഘടന; നടിയെ മോശമായി ചിത്രീകരിച്ചവർക്കെതിരെ വനിതാ കമ്മീഷന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ടതും സഹപ്രവർത്തകരാൽ തന്നെ അപമാനിക്കപ്പെടുന്നതും ആരും പറഞ്ഞിട്ടല്ല അമ്മ ചർച്ചചെയ്യേണ്ടിയിരുന്നതെന്ന് വിമർശിച്ച് സിനിമാ ലോകത്തെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വിമൺസ് ഇൻ സിനിമാ കളക്ടീവ്. ഇന്നത്തെ അമ്മ യോഗത്തിൽ വനിതാ സംഘടനയുടെ അംഗങ്ങളായ മൂന്നുപേർ പങ്കെടുത്തിട്ടും ആരും അക്കാര്യം ചർച്ചയായി ഉന്നയിച്ചില്ലെന്ന് അമ്മ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ ഫേസ്‌ബുക്കിലൂടെ വിമൺസ് കളക്ടീവ് പ്രതികരിച്ചിരിക്കുന്നത്.

ഒരു സഹപ്രവർത്തകയ്‌ക്കെതിരെ ഉണ്ടായ പ്രശ്‌നം ആരെങ്കിലും ജനറൽബോഡിയിൽ ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ട വിഷയം അല്ലെന്ന ചൂണ്ടിക്കാട്ടിയാണ് വനിതാ കൂട്ടായ്മയുടെ പ്രതികരണം. നമ്മുടെ അംഗവും സഹപ്രവർത്തകയുമായ നടിയുമായ ബന്ധപ്പെട്ട കേസ് അമ്മ ചർച്ച ചെയ്തില്ല. വനിതാ കൂട്ടായ്മ ഈ വിഷയം അമ്മയിൽ ഉയർത്തിക്കാട്ടാൻ ഉദ്ദേശിച്ചിരുന്നില്ല. വനിതാ കൂട്ടായ്മ ഉന്നയിച്ചാൽ മാത്രം ചർച്ചചെയ്യേണ്ട വിഷയമല്ല ഇത്. വനിതാ കൂട്ടായ്മയ്ക്ക് സ്വന്തം നിലയിൽ സഹപ്രവർത്തകയ്ക്ക് പിന്തുണ നൽകാൻ കഴിയും. അതിനുവേണ്ടി പ്രവർത്തിക്കുന്നുമുണ്ട്. നിയമ സഹായവും നൽകുന്നു.

ഇരയെ വീണ്ടും വീണ്ടും ആക്രമിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുന്നതിനെതിരെ ശക്തമായ നിലപാട് വനിതാ സംഘടന സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ ഇരയെ വീണ്ടും അപമാനിക്കുന്നവർക്കെതിരെ ശക്തമായ നടപടി അഭ്യർത്ഥിച്ച് വനിതാ കമ്മിഷന് പരാതി നൽകിയിട്ടുണ്ട് - വിമൺസ് കളക്ടീവിന്റെ പോസ്റ്റിൽ പറയുന്നു. അമ്മ ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്നത് അവരുടെ മാത്രം വിവേചനാധികാരമാണെന്നും ഇപ്പോൾ ക്രൂരമായ അപമാനം നേരിട്ട നടി അമ്മയുടെ അംഗമാണെന്ന നിലയിൽ അമ്മ സുതാര്യമായി നീതി ലഭിക്കാൻ അവളോടൊപ്പം നിലകൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കൂടി വിമൺസ് കളക്ടീവ് പറയുന്നു.

അമ്മ എന്തുചെയ്താലും വേണ്ടില്ല ആക്രമണത്തിനിരയായ സഹപ്രവർത്തകയ്ക്കൊപ്പം നിൽക്കുമെന്നും സഹപ്രവർത്തകയ്ക്കു വേണ്ട നിയമസഹായമുൾപ്പെടെ നൽകുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കുകയാണ് വിമൺസ് കളക്ടവ്. ഇതോടെ ഇന്നത്തെ അമ്മ ജനറൽ ബോഡിയിൽ നടി നേരിട്ട ആക്രമണങ്ങളും അതിന് ശേഷം അവരെ അപമാനിക്കാൻ നടന്മാരുടെ ഭാഗത്തുനിന്നു തന്നെ ഉണ്ടായ പ്രതികരണങ്ങളും അമ്മ ചർച്ചചെയ്യാതിരുന്നതിനെ പരോക്ഷമായി വിമർശിക്കുകയാണ് വിമൺസ് കളക്ടീവ്.


മൂന്ന് അംഗങ്ങളാണ് വിമൺസ് കളക്ടവിന്റെ പ്രതിനിധികളായി യോഗത്തിൽ സംബന്ധിച്ചത്. ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ എന്നീ അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. പക്ഷേ, നടിക്കെതിരെ ഉണ്ടായ അപമാനത്തിന്റെ കാര്യം ഇവരാരും യോഗത്തിൽ ഉന്നയിച്ചിരുന്നുമില്ല. ഇവർ വനിതാ കൂട്ടായ്മയുടെ തീരുമാനപ്രകാരമാണ് വിഷയം ഉന്നയിക്കാതിരുന്നതെന്നും അമ്മയെന്ന സംഘടനയുടെ പൊള്ളത്തരം തുറന്നുകാട്ടാനാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നുമാണ് ഇപ്പോഴത്തെ പ്രസ്താവനയിൽ നിന്നും വ്യക്തമാകുന്നത്.

ആക്രമണത്തിന് ഇരയായ നടിക്കുവേണ്ടി സംസാരിക്കാനോ നടിക്കെതിരെ പ്രസ്താവനകൾ നടത്തിയ ദിലീപ്, സലീംകുമാർ, അജു വർഗീസ് തുടങ്ങിയവർക്കെതിരെ ഒരു ചെറുവിരൽപോലും അനക്കാനോ അമ്മ ജനറൽ ബോഡിയിലെ ഒരു അംഗവും തയ്യാറായില്ലെന്നത് തുറന്നുകാട്ടാനാണ് ഇത്തരമൊരു നിലപാട് വനിതാ കൂട്ടായ്്മ സ്വീകരിച്ചതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതോടെ വരും ദിവസങ്ങളിൽ ശക്തമായി നീങ്ങാനാണ് വനിതാ കൂട്ടായ്്മ ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. മഞ്ജുവാര്യർ സ്വകാര്യ ആവശ്യം ഉന്നയിച്ച് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

ഇതിനിടെ തന്നെ നടിയെ വീണ്ടും അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയ നടന്മാർക്കെതിരെ ഇതുവരെ നിയമനടപടിയിലേക്ക് വനിതാ കൂട്ടായ്മ നീങ്ങിയിട്ടില്ലെങ്കിലും ഇത് ഉടനെ ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. കഴിഞ്ഞദിവസം ചാനൽ ചർച്ചയിൽ നടിയെ അപമാനിക്കും വിധം പ്രസ്താവിച്ച നിർമ്മാതാവ് സജി നന്ത്യാട്ടിനെതിരെ വനിതാ കമ്മീഷന് പരാതിയും വിമൺസ് കളക്ടീവ് നൽകിയിട്ടുണ്ട്.

നടി നേരിട്ടത് കേവലം രണ്ടര മണിക്കൂർ മാത്രം നേരത്തെ പീഡനമാണെന്നും ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനമെന്നുമാണ് നിർമ്മാതാവും ഫിലിം ചേമ്പർ പ്രതിനിധിയുമായ സജി നന്ത്യാട്ട് ഇന്നലെ ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞത്. ഈ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇത് സിനിമാ പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP