ചിറകുമുളച്ച പെൺമ/കൾ
ഷാജി ജേക്കബ്
'എനിക്കു വേരുകളില്ല, ചിറകുകളേയുള്ളു' - പ്രിയങ്കചോപ്ര
മലയാളനോവലിന്റെ കലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സവിശേഷമായ സൗന്ദര്യശാസ്ത്രവ്യതിയാനങ്ങളിലൊന്ന്, സ്ത്രൈണാനുഭവങ്ങളുടെ ആഖ്യാനമെന്ന നിലയിൽ അതിനുകൈവരുന്ന ഭാവുകത്വപദവികളാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ രൂപംകൊണ്ട ചില സ്ത്രീ-ആത്മകഥകൾ കേട്ടെഴുത്തും പറഞ്ഞെഴുത്തുമൊക്കെയായി അവതരിപ്പിച്ച 'അനുഭവ'സാഹിത്യത്തിന്റെ തുടർവഴികളിലാണ് ഇങ്ങനെയൊരു ഭാവനാമണ്ഡലം നോവലിൽ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. നാനാതലങ്ങളിൽ ഉരുവംകൊണ്ടുതുടങ്ങിയ സ്ത്രീസ്വത്വബോധത്തിന്റെയും സ്ത്രീവാദത്തിന്റെയും രാഷ്ട്രീയമൂലധനത്തിനൊപ്പം മുഖ്യമായും മാധവിക്കുട്ടിയുടെ രചനകൾ സൃഷ്ടിച്ചുനൽകിയ സാംസ്കാരിക മൂലധനവുമാണെന്നുതോന്നുന്നു, മലയാളത്തിൽ ഇങ്ങനെയൊരു എഴുത്തുഗണത്തിനടിത്തറയൊരുക്കിയത്. എന്തായാലും, സാറാജോസഫ് മുതൽ ദീപാനിശാന്ത് വരെയുള്ളവർ താന്താങ്ങളുടെ രചനാമണ്ഡലങ്ങളിൽ പുനഃസൃഷ്ടിക്കുന്ന സ്ത്രൈണതയുടെ ഭിന്ന കർതൃത്വങ്ങൾ മലയാളഭാവനയുടെ രാഷ്ട്രീയ-സൗന്ദര്യമണ്ഡലങ്ങളിലെ ഏറ്റവും ജനകീയമായ ഭാവധാരയായി വേറിട്ടുനിൽക്കുന്നു.
കെ. ആർ. ഗൗരിയമ്മയും കെ. അജിതയും നിലമ്പൂർ ആയിഷയും ദേവകിനിലയങ്ങോടും സി.കെ. ജാനുവും സെലീനാപ്രക്കാനവും നളിനി ജമീലയും സിസ്റ്റർ ജസ്മിയും മയിലമ്മയും എം.കെ. രമയും ജെ. ദേവികയും ഖദീജാമുംതാസും ശാരദക്കുട്ടിയും ഭാഗ്യലക്ഷ്മിയും സാറാജോസഫും സംഗീതാശ്രീനിവാസനും കെ.ആർ. മീരയും ഇന്ദുമേനോനും ഉമാപ്രേമനും ഷെമിയും ഷേർലിവാസുവും രേഖാരാജും ദീപാനിശാന്തും അരുന്ധതിയും ഉൾപ്പെടെ എത്രയെങ്കിലും സ്ത്രീകളുണ്ട്, തങ്ങളുടെ വ്യക്ത്യനുഭവങ്ങളെയും സ്ത്രീയുടെ സാമൂഹ്യാവസ്ഥകളെയും കൂട്ടിയിണക്കുന്ന സൗന്ദര്യരാഷ്ട്രീയത്തിന് 'സാഹിത്യ'സ്വരൂപം നൽകി രംഗത്തുവന്നവരായി.
ചരിത്രത്തിന്റെ ബലതന്ത്രങ്ങൾ മുതൽ ഭരണകൂടത്തിന്റെ അധീശത്വങ്ങൾവരെ; പ്രത്യയശാസ്ത്രങ്ങളുടെ ഫാസിസ്റ്റ് ക്രമങ്ങൾ മുതൽ ജാതിവ്യവസ്ഥയുടെ ഭ്രാന്തുകൾവരെ; മതങ്ങളുടെ മതിൽക്കെട്ടുകൾ മുതൽ ശരീര-ലൈംഗിക കാമനകളുടെ തീത്തള്ളലുകൾ വരെ; രാഷ്ട്രീയ-വൈജ്ഞാനിക മണ്ഡലങ്ങളിലെ പുരുഷക്കോയ്മകൾ മുതൽ കലാസാഹിത്യരംഗങ്ങളിലെ ലാവണ്യശാസ്ത്രങ്ങൾ വരെ-ഒന്നും ഈയൊരു സ്ത്രൈണ സർഗാത്മകതയുടെ കുത്തൊഴുക്കിൽ ആഞ്ഞുലയാതെ ബാക്കിനിൽക്കുന്നില്ല. അപൂർവമായെങ്കിലും ഇത്തരമൊരു സ്ത്രൈണകർതൃത്വത്തിന്റെ ഭാവമണ്ഡലത്തിലിടപെടാൻ ശ്രമിക്കുന്ന ആണെഴുത്തുകളുമുണ്ട്. കെ.വി. മണികണ്ഠന്റെ 'മൂന്നാമിടങ്ങൾ' എന്ന നോവൽ ഇത്തരമൊരു ശ്രമമാണ്.
1984 മുതലുള്ള അരനൂറ്റാണ്ടിന്റെ കാലഭൂമികയിൽ 2033ൽ ഭാവനചെയ്യപ്പെടുന്ന നോവലായാണ് 'മൂന്നാമിടങ്ങ'ളുടെ അവതരണം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം ശശിക്കും ലളിതക്കും ജനിച്ച പെൺകുഞ്ഞിന് അവർ ഇന്ദിര എന്നു പേരിട്ടു. ലളിതയുടെ സഹോദരിയുടെ മക്കളാണ് നരേന്ദ്രനും ദേവേന്ദ്രനും. ഇന്ദിരക്ക് ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠനും സുഹൃത്തുമായിരുന്നു നരേന്ദ്രൻ. അസാധാരണ പ്രതിഭയുള്ള ചിത്രകാരനായി അവൻ വളർന്നു. പഠനത്തിൽ മോശമായപ്പോൾ അച്ഛൻ നരേന്ദ്രനെ ബോർഡിംഗിലാക്കി. അവിടെ നിന്നു പുറത്താക്കപ്പെട്ട് വീട്ടിലെത്തിയ നരേന്ദ്രൻ അമ്മയ്ക്കൊപ്പം താമസിക്കാനെത്തിയ ഭാനുച്ചേച്ചിയുമായി അടുത്തു. അച്ഛനുമമ്മയും അതുകണ്ടുപിടിച്ചതോടെ നാടുവിട്ട നരേന്ദ്രൻ കൽക്കത്തയിലെത്തി. വിഖ്യാത ചിത്രകാരനായ ആലംബാബാ ഖുർഷിദിന്റെ ശിഷ്യനായി. ഗിൽബർട്ട് എന്ന ചിത്രവ്യാപാരിയുടെ സഹായത്തോടെ ഫ്രാൻസിലെത്തിച്ചേർന്ന നരേന്ദ്രൻ രാജ്യാന്തര പ്രശസ്തനായി. അയാൾക്കു ലഭിച്ച പുരസ്കാരത്തിന്റെ വാർത്ത ടെലിവിഷനിൽ കണ്ട് അമ്മയും ഇന്ദിരയുമൊക്കെ വീട്ടിലേക്കയാളെ തിരിച്ചുവിളിച്ചു. ബാബയുടെ മകൾ സാറ, ദുബായിയിലെ ഷേക്കിന്റെ മകൾ റോള തുടങ്ങി പല സ്ത്രീകളും നരേന്ദ്രന്റെ ജീവിതത്തിൽ കയറിയിറങ്ങിപ്പോയി. ഒടുവിൽ നാട്ടിലെത്തിയ നരേന്ദ്രനെ അമ്മയുടെ കണ്ണീരും ഇന്ദിരയുടെ സ്നേഹവും അവിടെത്തന്നെ തടഞ്ഞുനിർത്തി. ഒരുകാലത്ത് നക്സലൈറ്റായിരുന്ന ഇളയച്ഛൻ ശിവരാമകൃഷ്ണൻ മന്ത്രവാദിയായും ഭ്രാന്തനായും മാറുന്നതിന് നരേന്ദ്രനും ഇന്ദിരയും സാക്ഷികളായി. ഇന്ദിര വക്കീലും കവിയുമായിക്കഴിഞ്ഞിരുന്നു. 'ഞാനൊരു കന്യകയല്ല' എന്നു പ്രഖ്യാപിച്ച മസോക്കിസ്റ്റും പത്രപ്രവർത്തകയുമായ അഹല്യയെ നരേന്ദ്രൻ വിവാഹം ചെയ്തു. ഇന്ദിരയ്ക്കു നരേന്ദ്രനോടുള്ളത് അഗമ്യഗമനമെന്നുതന്നെ വിളിക്കാവുന്ന പ്രണയവും ആരാധനയുമാണെന്നു മനസ്സിലാക്കിയ അഹല്യ, അവളെയും തങ്ങൾക്കൊപ്പം താമസിപ്പിക്കുന്നു; പിന്നെ പിണക്കിയയ്ക്കുന്നു. പിന്നീടവർ ഫ്രാൻസിലേക്കുപോയി. ഗർഭപാത്രഭിത്തികളുടെ കനക്കുറവുമൂലം തനിക്കൊരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കുന്ന അഹല്യ, നരേന്ദ്രനെ നിർബന്ധിച്ച് ഇന്ദിരയെ ഫ്രാൻസിലേക്കു വരുത്തുന്നു. നരേന്ദ്രന്റെയും അഹല്യയുടെയും കുഞ്ഞിനെ ഇന്ദിരയുടെ ഗർഭപാത്രത്തിൽ വളർത്താൻ അവർ അവളെക്കൊണ്ട് സമ്മതിപ്പിക്കുന്നു. ഇരട്ടക്കുട്ടികളായിരുന്നു, ജനിച്ചത്. യമുനയും കാവേരിയും. യമുനയെ നരേന്ദ്രനും അഹല്യയും എടുത്തു. കാവേരിയെ ഇന്ദിരക്കുനൽകി. അവൾ മകളുമൊത്ത് ഇന്ത്യയിലേക്കു മടങ്ങി. വർഷങ്ങൾക്കുശേഷം ഇന്ദിരയുടെ കുമ്പസാരം ഒരു ടിവിചാനൽ സംപ്രേഷണം ചെയ്യുന്നു.
സ്വന്തം സഹോദരന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചും അതേറ്റുപറഞ്ഞും സമൂഹത്തിൽ സദാചാരക്കൊടുങ്കാറ്റിളക്കിവിട്ട ഇന്ദിരയുടെ ജീവചരിത്രം അവളുടെ ഉറ്റ സുഹൃത്തും സഹപ്രവർത്തകയും ജീവിതപങ്കാളിതന്നെയുമായ ഡാലിയ നോവലായി എഴുതി. അഹല്യയും ഇന്ദിരയും ഡാലിയയും നരേന്ദ്രനുമൊക്കെച്ചേർന്ന് അത് എഡിറ്റുചെയ്തു. അഹല്യയെ പ്രാപിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഹരിനാരായണൻ എന്ന മാദ്ധ്യമമേധാവി ആ നോവൽ പ്രസിദ്ധീകരിച്ചു. അതാണ് 'മൂന്നാമിടങ്ങൾ'.
ജീവിതവും കഥയും രണ്ടല്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് മെറ്റഫിക്ഷന്റെ (അധികഥ) ആഖ്യാനരസതന്ത്രമേറ്റുവാങ്ങി കെ. വി. മണികണ്ഠൻ രചിക്കുന്ന 'മൂന്നാമിടങ്ങൾ' കഥയ്ക്കുള്ളിലെ ജീവിതവും ജീവിതത്തിനുള്ളിലെ കഥയുമായി നേടുന്ന ഇരട്ട സ്വരൂപമാണ് ഈ നോവലിന്റെ ഏറ്റവും ശ്രദ്ധേയമായ കലാതന്ത്രം. പല ലാവണ്യധർമങ്ങൾ ഒരുമിച്ചു നിറവേറ്റിക്കൊണ്ടാണ് മൂന്നാമിടങ്ങൾ ഈവിധമൊരു ആഖ്യാനഘടന മുന്നോട്ടുവയ്ക്കുന്നത്. എഴുത്തിലും പ്രസാധനത്തിലും പുലർത്തുന്ന 'അധ്യാത്മകത', നോവലിലെ മനുഷ്യർ എന്ന നിലയിലും നോവലെഴുതുന്ന മനുഷ്യർ എന്ന നിലയിലും കഥാപാത്രങ്ങൾ കൈവരിക്കുന്ന ഉഭയജീവിതം, ഡാലിയയുടെ നോവൽ കഥയും മണികണ്ഠന്റെ നോവൽ ജീവിതവുമായി മാറുന്ന (തിരിച്ചും പറയാം!) കൗതുകകരമായ ഭാവനാതലം, കഥാപാത്രങ്ങൾതന്നെ എഡിറ്റുചെയ്യുന്ന എഴുത്തിന്റെ മാന്ത്രികഘടന, ആത്മകഥ, ജീവചരിത്രം, നോവൽ, അനുഭവം തുടങ്ങിയ രൂപങ്ങൾ കലങ്ങിമറിയുന്ന ആഖ്യാനം.... അധികഥയുടെ സൗന്ദര്യശാസ്ത്രങ്ങളെ അതിസമർഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മൂന്നാമിടങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്.
നോവൽ എന്നതിനെക്കാൾ അസാധാരണമായ ഒരു ജീവിതത്തിന്റെ അനുഭവം എന്ന നിലയിൽ എഴുതപ്പെടുന്ന മലയാളത്തിലെ സമീപകാല സാഹിത്യരൂപത്തിന്റെ ഘടനയും സ്വരൂപവും നിലനിർത്തുന്ന രചനകൂടിയാണ് മൂന്നാമിടങ്ങൾ. നരേന്ദ്രൻ, ഇന്ദിര, അഹല്യ, ഡാലിയ എന്നീ നാലു പ്രധാന കഥാപാത്രങ്ങളുടെയും ആത്മകഥാപരമോ ജീവചരിത്രപരമോ ആയ ഇടപെടലുകളിലൂടെയാണ് നോവൽ വികസിക്കുന്നത്. ഡാലിയ കർതൃസ്ഥാനത്തുള്ളപ്പോഴും ഈ കഥാപാത്രങ്ങൾ തങ്ങളുടെ കഥ നേരിട്ടോ അന്യോന്യമോ പൂരിപ്പിക്കുന്ന രീതിയിലാണ് നോവലിന്റെ ഘടന. 'ജീവിച്ചിരിക്കുന്നവരും മരിച്ചവരുമാണ് ഈ നോവലിലെ മുഴുവൻ കഥാപാത്രങ്ങളു'മെന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഡാലിയ തന്റെ രചനയുടെ ഭാവതലം നോവലിനും അനുഭവത്തിനുമിടയിൽ, ഭാവനയ്ക്കും ജീവിതത്തിനുമിടയിൽ സമർഥമായി രൂപപ്പെടുത്തുന്നു.
ഒന്നിലേറെ സ്ത്രീകളുടെ സ്ത്രൈണകർതൃത്വവും സ്വത്വവും കൂട്ടിയിണക്കുന്ന അസാധാരണമായൊരു രാഷ്ട്രീയസ്വരൂപവും മൂന്നാമിടങ്ങൾക്കുണ്ട്. ഇന്ദിരയാണ് നോവലിന്റെ ഭാവകേന്ദ്രമെങ്കിലും അഹല്യക്കും സുഭദ്രക്കും ഭാനുവിനും സാറക്കും ഡാലിയക്കുമൊക്കെ കഥയിൽ കൈവരുന്ന നിർവഹണധർമങ്ങൾ ഒട്ടും ചെറുതല്ല. സ്ത്രീയുടെ ബഹുസ്വരലിംഗപദവികൾ കൊണ്ട് അടിമുടി പ്രത്യയശാസ്ത്രബദ്ധമായ ഒരു സാംസ്കാരികവിനിമയം നടപ്പാക്കുകയാണ് ഈ നോവൽ എന്നുതന്നെ പറയാം. പ്രണയം, ഉഭയ-സ്വവർഗ ലൈംഗികതകൾ, കന്യകാത്വം, വിവാഹം, ദാമ്പത്യം, മാതൃത്വം, ബ്രഹ്മചര്യം... തുടങ്ങിയ കർതൃസ്ഥാനങ്ങളോരോന്നും മുഴുവൻ യാഥാസ്ഥിതികതകൾക്കുമപ്പുറത്തേക്കു വളർത്തിപ്പടർത്തുകയാണ് മണികണ്ഠൻ.
'സിനിമാറ്റിക്' എന്നു വിളിക്കാവുന്നവിധം, ആധുനികതയിൽ പ്രചാരം നേടിയ നോവലിന്റെ എഴുത്തുകലയെ ആദിമധ്യാന്തം സജീവമാക്കി നിലനിർത്തുന്നുണ്ട് മൂന്നാമിടങ്ങൾ. കാഴ്ചയുടെ കോയ്മയിൽ സൃഷ്ടിക്കപ്പെടുന്ന നോവലിന്റെ ദൃശ്യവാങ്മയം. ഓരോ കഥാപാത്രവും താന്താങ്ങളുടെ ജീവിതാവസ്ഥകൾ ഭാഷാത്മകമെന്നതിനെക്കാൾ ദൃശ്യാത്മകമായി പകർന്നുവയ്ക്കുന്നു. മൊണ്ടാഷുകളുടെ പരമ്പരതന്നെയുണ്ട് നോവലിൽ. ദൃശ്യബിംബങ്ങളുടെ സമൃദ്ധിയും വർണ-വാങ്മയങ്ങളുടെ വിന്യാസത്തിൽപോലും സന്നിഹിതമാകുന്ന വിഷ്വൽ എഡിറ്റിംഗിന്റെ കലാത്മകതയും നോവലിലുടനീളം പ്രകടമാണ്.
അഗമ്യഗമനത്തിന്റെ നടുക്കുന്ന മുഹൂർത്തങ്ങൾ പ്രതീക്ഷിക്കുന്ന വായനക്കാരെ സ്വച്ഛന്ദമായൊരു നൂൽപ്പാലത്തിലൂടെ സാകൂതം നടത്തി മറുകരയെത്തിക്കുന്നു, മണികണ്ഠൻ. ഇന്ദിര സ്വന്തം സഹോദരന്റെ മക്കളെ പ്രസവിച്ചുവളർത്തുന്നുവെന്ന താക്കോൽ സന്ദർഭത്തിൽ നിന്നാരംഭിക്കുന്ന നോവലിന്റെ കഥനം, കഥാന്ത്യംവരെ ആ ആകാംക്ഷയുടെ മുൾമുനയൊടിയാതെ സൂക്ഷിക്കുന്നുണ്ട്. ഒരുപക്ഷെ മൂന്നാമിടങ്ങളുടെ ആഖ്യാനത്തിലെ ഏറ്റവും സൂക്ഷ്മമായ ലാവണ്യസമവാക്യവും ഭാവനയുടെ ഈയൊരു വാൾത്തലയാത്രയാണ്.
അതേസമയം, ഈ നോവലിന്റെ കലയെ അനുഭൂതികളായി സ്ഥാനപ്പെടുത്തുന്ന മുഖ്യസൂചിതങ്ങളായി പ്രവർത്തിക്കുന്നത് 'മൂന്നാമിടം' എന്ന രൂപകമാണ്. ഓരോ കഥാപാത്രത്തിന്റെയും ജീവിതം നർവഹിക്കപ്പെടുന്നത് പൊതുബോധം നിശ്ചയിക്കുന്ന ഇടങ്ങളിലല്ല. 'നരേന്ദ്രന്റെ അച്ഛനിഷ്ടം നരേന്ദ്രനെയല്ല, മറ്റുള്ളവരുടെ മക്കളെയാണ്' എന്ന ആദ്യവാക്യം തൊട്ടുതുടങ്ങുന്നു, ഈ ഭാവബന്ധം. നരേന്ദ്രന്റെയും അഹല്യയുടെയും മകൾ അവരുടേതു മാത്രമല്ല, തന്റേതുകൂടിയാണെന്ന് ഇന്ദിരയറിയുന്ന അവസാന വാക്യംവരെ അതു തുടരുകയും ചെയ്യുന്നു. തങ്ങളുടെ കുഞ്ഞു ജനിക്കേണ്ടത് മൂന്നാമതൊരു ശരീരത്തിൽ നിന്നാണെന്നു തിരിച്ചറിയുന്ന നരേന്ദ്രനും അഹല്യയും കണ്ടെത്തുന്ന 'വാടകമാതൃത്വ'(surrogate motherhood)ത്തിന്റെ വെറുമൊരു കഥയല്ല 'മൂന്നാമിടങ്ങൾ' . മർത്യജീവിതത്തിൽ നിയോഗങ്ങൾപോലെ വന്നുഭവിക്കുന്ന മൂന്നാമിടങ്ങളുടെ കഥയാണത്. സ്ഥല-കാലസങ്കല്പങ്ങളിൽ, ആവാസ-കർമമണ്ഡലങ്ങളിൽ, ശരീര-ലൈംഗികകർതൃത്വങ്ങളിൽ, ഭൗതിക-ആത്മീയ വ്യവസ്ഥകളിൽ, ആത്മ-അപരസ്വത്വങ്ങളിൽ ഒക്കെയും ഈ നോവലിലെ ഭാവബന്ധങ്ങളായി പ്രവർത്തിക്കുന്നത് ഈ മൂന്നാമിടങ്ങൾ തന്നെയാണ്.
ശിവരാമകൃഷ്ണന്റെയും കുഞ്ഞർദ്ദുവിന്റെയും വൈരുധ്യാത്മക ഭൗതികവാദത്തെ ആത്മീയതയുടെയും കച്ചവടത്തിന്റെയും വൈരുധ്യങ്ങളില്ലാത്ത വിപണിസമവാക്യങ്ങളിലേക്കു സഞ്ചരിപ്പിക്കുന്ന ആക്ഷേപഹാസ്യത്തോളമെത്തുന്ന ഐറണികൾ മുതൽ 2033ലെഴുതുന്ന നോവലിന്റെ കാലമാപിനിയിലെ ഭാവിസൂചകങ്ങൾ വരെ എത്രയെങ്കിലും ജീവിതസന്ദർഭങ്ങളിലേക്കു വേരുപടർത്തുന്നുണ്ട് 'മൂന്നാമിടങ്ങൾ' . ചിത്രകലയും കവിതയും ഭ്രാന്തും മന്ത്രവാദവും സ്വവർഗരതിയും വിവാഹേതര ലൈംഗികതയും സൃഷ്ടിക്കുന്ന കാമനാലോകങ്ങളുടെ നിറന്ന പീലിയാട്ടങ്ങൾ നോവലിലുടനീളം കാണാം. രതി-വിരതികളുടെ സംഗമസ്ഥാനങ്ങൾ മുതൽ സ്ത്രീ-പുരുഷജന്മങ്ങളുടെ വപരീതനിയോഗങ്ങൾ വരെയുള്ളവ മൂന്നാമിടങ്ങളിൽ ഒരേപോലെ തിടംവച്ചുനിൽക്കുന്നു. ഭാഷയുടെയും ഭാഷണത്തിന്റെയും രൂപകസമ്പന്നമായ ചിഹ്നവ്യവസ്ഥകളിലൂടെ ഈ നോവൽ കൈവരിക്കുന്ന വായനാക്ഷമത എടുത്തുപറയേണ്ട ഒന്നാണ്. അതിന്റെ സൂക്ഷമമായ നിരീക്ഷണപാടവവും അനുഭവസാന്ദ്രമായ മനുഷ്യാവസ്ഥകളും സംയോജിപ്പിക്കുന്ന എത്രയോ ഭാവഗീതങ്ങളുണ്ട് മൂന്നാമിടങ്ങളിൽ. ചിലത് നോക്കുക.
'നരേന്ദ്രന്റെ ഉള്ളിൽനിന്ന് കരച്ചിൽ നുരഞ്ഞുപൊന്തി. അത് നിശ്ശബ്ദമാക്കാൻ വലിയ വലുപ്പത്തിൽ വായ തുറന്നുപിടിച്ചു. ഹാ, എന്ന ശബ്ദത്തിൽ കരച്ചിൽ തളച്ചിട്ടു'.
'ഈ അച്ഛനും അമ്മയും പണ്ട് പ്രേമത്തിലായിരുന്നു. ലില്ലി ടീച്ചർ ഡെയ്സി ടീച്ചറോട് പറയുന്നത് അവൾ കേട്ടതാണ്. കോളേജിൽ അച്ഛൻ സാറും അമ്മ കുട്ടിയുമായിരുന്നു. അപ്പോ അമ്മ അച്ഛനെ എന്തായിരുന്നാവോ വിളിച്ചിരുന്നത്? സാർ എന്നോ മാഷേ എന്നോ അതോ വേണുവേട്ടാ എന്നോ. സംശയം അമ്മയോടൊരിക്കൽ ചോദിച്ചു. വെണ്ടക്ക മുറിക്കുകയായിരുന്നു അമ്മ. അതുനിർത്തി ഇത്തിരി നേരം അഹല്യയെ നോക്കിയിരുന്നു. പിന്നെ ശ്വാസം ഉള്ളിലേക്കു നീട്ടിവലിച്ചു. അതുപോലെ നീട്ടി പുറത്തേക്കു വിട്ടു'.
'ഗർഭപാത്രത്തിലേക്കു നീളുന്ന വളഞ്ഞുപുളഞ്ഞു കിടക്കുന്ന നീളമേറിയ പൊക്കിൾകൊടിപോലെയാണ് വീട്ടിലേക്കുള്ള വഴി'.
'താഴെ, ദേഹം നിറയെ ഉദ്ധരിച്ച ലിംഗങ്ങളുള്ള വിചിത്രരൂപിയായ കടൽജീവി കണക്കെ ദുബായ് നഗരം കടലിൽ ചത്തുപൊന്തി കിടക്കുന്നത് നരേന്ദ്രൻ കണ്ടു'.
സമീപകാലത്ത് മലയാള നോവൽഭാവനയിലുണ്ടായ മൗലികമായ രചനകളിലൊന്ന് എന്ന നിലയിൽ മൂന്നാമിടങ്ങൾ നമ്മുടെ സാഹിത്യചരിത്രത്തിൽ സ്വന്തം സ്ഥാനമുറപ്പിക്കുന്നത് എഴുത്തിന്റെയും വായനയുടെയും പലതരം സാമ്പ്രദായിക ഇടങ്ങളെയും റദ്ദാക്കി സ്വയം കണ്ടെത്തുന്ന ഒരപരസ്ഥലിയിലാണ്.
നോവലിൽനിന്ന്:-
'കുറച്ചുമാസങ്ങൾക്കു മുമ്പാണ്, സുബൈർ എന്ന കുട്ടി അവളെ അമൂൽ ബേബി എന്നു വിളിച്ചത്. ആൺകുട്ടികൾക്ക് ഒരു സൂത്രപ്പണിയുണ്ട്. ചില ദിവസം അവർ പെൺകുട്ടികളുടെ ഡെസ്ക്കിൽ മഷി പുരട്ടും. കാണാൻ മാത്രം ഒന്നുമുണ്ടാകില്ല. എന്നാലും നെഞ്ചും ചാരി ക്ലാസിലിരുന്നപ്പോൾ, അഹല്യയുടെ വെളുത്ത യൂണിഫോമിൽ ഒരു നീല വര! മാറിടത്തിന് കുറുകെ.
അമൂൽ ബേബിയെന്ന് സുബൈർ കളിയാക്കിയത് അവളത്ര കാര്യമാക്കിയിരുന്നില്ല. ഷർച്ച് വൃത്തികേടാക്കിയതിന് പോരാതെ അവന്റെയൊരു തുള്ളിച്ചാട്ടം. അന്നാകട്ടെ അഹല്യ അമ്മയോട് വഴക്കിട്ടാണ് സ്കൂളിൽ വന്നതും. അഹല്യയ്ക്ക് തലയ്ക്കകത്ത് ചൂട് പടർന്നു. ചെലിയിൽനിന്ന് ആവി പുറത്തേക്ക് പോകുന്നതുപോലെ. പിന്നെ ഒന്നും അവളുടെ നിയന്ത്രണത്തിലായിരുന്നില്ല. സുബൈറിനെ അവൾ കോളറിൽ പിടിച്ച് പൊക്കി. വലിപ്പമില്ലാത്ത ചെക്കനാണ്. അത് ഭയന്ന് പോയി. ഷെർളിയും വേറെ ചിലരും കൂടി അവളെ പിടിച്ചുമാറ്റി. അഹല്യയുടെ സ്വഭാവം ക്ലാസിൽ എല്ലാവർക്കുമറിയാം. സുബൈർ പെട്ടെന്ന് സ്ഥലം കാലിയാക്കി.'
'നീ, ചൂടാകാതെ. ഇതു കണ്ടോ?' തെല്ലഭിമാനത്തോടെ ഷെർളി നെഞ്ചുന്തി പിടിച്ചു. രണ്ടു ഭാഗത്തായി ചെറിയ ഒരുതരം ചതുരാകൃതിയിൽ നീല മഷി. 'ഇങ്ങനെ രണ്ടു സ്പോട്ടടിച്ചാൽ നീ ലേഡിയാകും. ഈ നേർവര കിട്ടിയാൽ അമൂൽ ബേബി' എല്ലാവരും ചിരിച്ചു. ചിരിച്ചവർക്കെല്ലാം രണ്ടു മഷിപ്പാടുണ്ട്.
അവർ സ്ത്രീകളാണ്. താനൊരു കുട്ടിയും. അഹല്യയ്ക്കത് കുറച്ചിലായിപ്പോയി.
അന്നു മുതൽ കുളിമുറിയിലെ വലിയ കണ്ണാടിയിൽ അഹല്യ ദേഹപരിശോധന തുടങ്ങിയതാണ്. സ്വന്തം ശരീരം അവളിൽ കൗതുകമുണർത്താൻ തുടങ്ങി.
വായിൽ വിരലിട്ട് മലർന്ന് കിടക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉണ്ട് ഷോകേസിൽ. അതിൽ പോലും തനിക്ക് ഇതിലും വലിയ മാറിടങ്ങളാണെന്ന് അവൾക്കു തോന്നി. ഇപ്പോളാകട്ടെ, വീടിനു പിറകിൽ ചിലപ്പോൾ കാണാറുള്ള വവ്വാൽ ചപ്പിയിട്ട കശുമാങ്ങപോലെ പരന്ന നെഞ്ച്.
കപ്പിലെ വെള്ളം കണ്ണാടിയിലേക്ക് അമർഷത്തോടെ എറിയുമായിരുന്നു, ആയിടയ്ക്ക്.
ഈയിടെയായി ലോകമാകെ മാറിയപോലെ തോന്നി അഹല്യയ്ക്ക്. ഇത്തിരിയുള്ള സുബൈറിനുപോലും പെട്ടെന്ന് പൊടിമീശ മുളച്ചിരിക്കുന്നോ? ആൺകുട്ടികളുടെ ഒച്ചയ്ക്കെല്ലാം ഗാംഭീര്യം കൂടിയപോലെ. നടക്കുമ്പോൾ അവളറിയാതെ തലകുനിഞ്ഞുപോകുന്നുണ്ടോ. നിർബന്ധബുദ്ധിയോടെ തല ഉയർത്തിതന്നെ നടക്കാൻ അവൾ നിരന്തരം ശ്രമം തുടങ്ങി.
കുറഞ്ഞ നാളുകൾക്കുള്ളിൽ കണ്ണാടിയിലെ തന്റെ ശരീരം മാറുന്നത് അഹല്യ തിരിച്ചറിഞ്ഞു. നിമ്നോന്നതങ്ങൾ രൂപം കൊള്ളുന്നു.
പുതുമഴയിൽ പൊന്തുന്ന നനുത്ത കറുകനാമ്പുകൾ.
ഓമനത്തത്തോടെ അവൾ അവളെത്തന്നെ താലോലിച്ച ദിവസങ്ങൾ.
കണ്ണാടി ലജ്ജിച്ച ആ ദിനങ്ങളിലൊരിക്കൽ നെഞ്ചിനുള്ളിൽ എന്തൊക്കെയോ മുളപൊട്ടുന്നതവൾ ആഹ്ലാദത്തോടെ കേട്ടു. പരന്ന മാറിടങ്ങൾ വാശിയോടെ കുടഞ്ഞെണീക്കാൻ തുടങ്ങി.
പിന്നീടൊരിക്കൽ തന്റെ ഒരു ലേഖനപരമ്പരയിൽ കാലമൊരു കാനായി കുഞ്ഞിരാമനാണ് എന്ന് അഹല്യ എഴുതിയിട്ടുണ്ട്.
ആൺകുട്ടികൾ ഇപ്പോൾ മഷിപുരട്ടാത്തതിൽ അവൾക്കു നിരാശ തോന്നി. ഒരു നാൾ വളരെ നേരത്തെ ക്ലാസിലെത്തി ഡെസ്ക്കുകളിൽ ആരുമറിയാതെ അഹല്യ മഷി പുരട്ടി.
ഇന്റർവെല്ലിന് മാറത്ത് പതിഞ്ഞ രണ്ട് മുദ്രകളുമായി പെണ്ണത്വത്തോടെ അവൾ നെഞ്ചു വിരിച്ച് നടന്നു'.
മൂന്നാമിടങ്ങൾ
(നോവൽ)
കെ.വി. മണികണ്ഠൻ
ഡി.സി. ബുക്സ്
വില: 195 രൂപ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്