Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ ദിവസങ്ങളിൽ ബോബി അനുഭവിച്ച മാനസിക സംഘർഷം നേരിട്ട് കണ്ട എനിക്ക് എങ്ങനെ ലല്ലുവിനോടും സീജി കടക്കലിനോടും ക്ഷമിക്കാൻ പറ്റും? മാദ്ധ്യമപ്രവർത്തകർ ഇത്രയും വെറുക്കപ്പെട്ടവരാകാൻ കാരണം അന്തിചർച്ചകളോ? ഡെമോക്രസി അവതാരകൻ മധുവിനോട് ചില ചോദ്യങ്ങൾ

ആ ദിവസങ്ങളിൽ ബോബി അനുഭവിച്ച മാനസിക സംഘർഷം നേരിട്ട് കണ്ട എനിക്ക് എങ്ങനെ ലല്ലുവിനോടും സീജി കടക്കലിനോടും ക്ഷമിക്കാൻ പറ്റും? മാദ്ധ്യമപ്രവർത്തകർ ഇത്രയും വെറുക്കപ്പെട്ടവരാകാൻ കാരണം അന്തിചർച്ചകളോ? ഡെമോക്രസി അവതാരകൻ മധുവിനോട് ചില ചോദ്യങ്ങൾ

ഷാജൻ സ്‌കറിയ

ന്റെ ആത്മമിത്രങ്ങളിൽ ഒരാൾ ആണ് റിപ്പോർട്ടർ ചാനലിലെ ഡെമോക്രസി അവതരിപ്പിക്കുന്ന കെ വി മധു. ഇടക്കിടെ ഞങ്ങൾ വിളിച്ചു സംസാരിക്കും. ഇത്രയും സത്യസന്ധനായ മാദ്ധ്യമ പ്രവർത്തകനെ മഷിയിട്ട് നോക്കിയാൽ കണ്ടെത്താൻ കഴിയില്ല. മാദ്ധ്യമ പ്രവർത്തകർ മുഴുവൻ മോശക്കാരാണ് എന്ന് തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമാവുമ്പോൾ മധുവിനെ പോലെയുള്ള അനേകരാണ് വേദനിക്കുന്നതും നിരാശരാകുന്നതും.

മധുവിനെ എടുത്ത് പറയാൻ കാരണമുണ്ട്. മനോരമയിലെ ജാവേദ് പർവേശിനെ ഒക്കെ പോലെ വേറെയും അനേകം മാദ്ധ്യമ പ്രവർത്തകർ ഉണ്ട് പൂർണ്ണമായും സത്യത്തിന്റെ വഴിയെ സഞ്ചരിക്കുന്നവർ. എന്നാൽ അവരൊക്കെ കലാപകാരികളും സന്ധിയില്ലാ സമരം ചെയ്യുന്നവരുമാണ്. എന്നാൽ മധുവാകട്ടെ തന്റെ സാഹചര്യങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നു കൊണ്ട് ഒരുപാട് സ്വപ്നങ്ങളോ മോഹങ്ങളോ ഒന്നുമില്ലാതെ സ്വന്തം പണി ചെയ്തു ജീവിക്കുന്നവരുടെ കൂടെയാണ്.

മധു പതിവില്ലാത്ത ഗൗരവത്തിലായിരുന്നു ഇന്നു വിളിച്ചത്. ഷാജേട്ടാ എനിക്ക് നിങ്ങളോട് എല്ലാക്കാലത്തും പൂർണ്ണ യോജിപ്പുള്ള ആളാണ് എന്നറിയാമല്ലോ, പക്ഷെ മാദ്ധ്യ പ്രവർത്തകർ മുഴുവൻ മോശക്കാരാണ് എന്ന സന്ദേശം പരത്തുന്ന തരത്തിലുള്ള ഇടപെടൽ ഇപ്പോൾ ചെയ്യുന്നതിലുള്ള വിഷമം പറയാൻ കൂടിയാണ് ഞാൻ വിളിച്ചത് എന്ന് പറഞ്ഞായിരുന്നു തുടക്കം. കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർ വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് എന്നെപ്പോലെയൊരാൾ ഇങ്ങനെ ഒര നിലപാട് എടുക്കുന്നതിലെ വിഷമം ആണ് മധു പ്രധാനമായും സംസാരിച്ചത്.

പ്രസ്സ് ക്ലബിലെ ബാർ വിഷയം മുതൽ വൻകിട കമ്പനികൾക്കെതിരെയുള്ള യുദ്ധം വരെ എല്ലാ കാര്യങ്ങളിലും മറുനാടനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം പത്രക്കാർ ഇവിടെ ഉണ്ടായിരുന്നെന്നും അവരൊക്കെ ഇപ്പോൾ വല്ലാതെ നിരാശപ്പെട്ടിരിക്കുന്നു എന്നുമാണ് മധു പറഞ്ഞത്. ഒരിക്കൽ മറുനാടനിൽ ജോലി ചെയ്യണം എന്നഗ്രഹിക്കുന്നവർ പോലും ഉണ്ടത്രേ മുഖ്യധാര മാദ്ധ്യമങ്ങളിൽ ജോലി ചെയ്യുന്നവർക്കിടയിൽ. അവരൊക്കെ പത്ര - അഭിഭാഷക വിഷയത്തിൽ മറുനാടനും ഞാനും എടുത്ത നിലപാടിൽ കടുത്ത നിരാശരാണെന്നും ഒരേ തൊഴിൽ ചെയ്യുന്നവർ നേരിടുന്ന പ്രതിസന്ധിയിൽ ഇങ്ങനെ ഒരു വഞ്ചാന പടില്ലെന്നുമാണ് മധുവിന്റെ നിലപാട്.

ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നിന്നു ഞങ്ങളുടെ സംഭാഷണം. മധു പറഞ്ഞ ചില കാര്യങ്ങൾ ഞാൻ ശരിവയ്ക്കുകയാണ്. കേരളത്തിലെ മാദ്ധ്യമ പ്രവർത്തകരിൽ 95 ശതമാനം പേരും സത്യസന്ധരും നീതിമാന്മാരും സമൂഹത്തിൽ വലിയ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. എന്നാൽ ചെറിയൊരു ന്യൂപക്ഷം വരുന്ന കച്ചവടക്കാരും അഹങ്കാരികളുമായ മാദ്ധ്യമ പ്രവർത്തകർ ഈ സമൂഹത്തിന് മുഴുവൻ അവമതി ഉണ്ടാക്കുകയാണ്.

വാസ്തവത്തിൽ 80 ശതമാനം വരുന്ന മാദ്ധ്യമ പ്രവർത്തകർ നിശബ്ദരായി അവരുടെ ജോലി ചെയ്തു ജീവിക്കുന്നവരാണ്. അവരാണ് പത്രങ്ങളുടെയും ചാനലുകളുടെയും ഡെസ്‌ക്കിൽ ജോലി ചെയ്യുന്നവർ. കോളം എഴുതുന്നവരും റിപ്പോർട്ടർമാരും മാത്രമാണ് മാദ്ധ്യമ പ്രവർത്തകർ എന്ന നിലയിൽ അറിയപ്പെടുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും സ്വന്തം പേര് അച്ചടിച്ചു വന്നിട്ടില്ലാത്തവർ പോലും മാദ്ധ്യമ പ്രവർത്തകർക്കിടയിലുണ്ട്. അത്ര നിശബ്ദമായി ജീവിക്കുന്നവർ പോലും ഈ ബ്രാക്കറ്റിൽ പെട്ട് ഞെരിപിളി കൊള്ളേണ്ട സാഹചര്യം ഉണ്ടാവുന്നത് ശരിയല്ല എന്നു തന്നെയാണ് എന്റെയും അഭിപ്രായം.

എന്തിനേറെ പറയുന്നു ആദ്യമായും അവസാനമായും ഞാനും ഒരു മാദ്ധ്യമ പ്രവർത്തകൻ ആണ്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഒരോ കല്ലേറും എനിക്ക് നേരെയുള്ള കല്ലേറ് കൂടിയാണ്. എന്നിട്ടും എന്തു കൊണ്ടാണ് ഞാൻ ഈ കല്ലേററിന് കൂട്ടു നിൽക്കുന്നത് എന്നു വിശദീകരിക്കേണ്ടത് എന്റെ കൂടി കാര്യമാണ്. ഒന്നാമത് ഞാനോ മറുനാടനോ മാദ്ധ്യമ പ്രവർത്തകർക്ക് എതിരല്ല എന്ന് പറയട്ടെ. മറുനാടനിൽ ജോലി ചെയ്യുന്ന എല്ലാവരും തന്നെ ഏതെങ്കിലും പത്ര സ്ഥാപനങ്ങളിൽ മുൻപ് ജോലി എടുത്തിട്ടുള്ളവരാണ്. ഇവരിൽ പലർക്കും ഇപ്പോൾ പ്രസ്സ് ക്ലബുകളിൽ അംഗത്വവും ഉണ്ട്, ഇവരുടെ ജീവിത പങ്കാളികളിൽ മിക്കവരും ഏതെങ്കിലും പത്രസ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ശത്രുത എന്ന വാക്കു അപ്രസ്‌കതമാണ്.

ഞാൻ എതിർക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളെയാണ്. ഇഷ്ടമില്ലാത്ത വാർത്തകൾ മറച്ച് വയ്ക്കുന്നതും ഇഷ്ടമില്ലാത്തവരെക്കുറിച്ച് നുണകൾ എഴുതുന്നതുമാണ് ഈ രണ്ട് കാര്യങ്ങൾ. മാദ്ധ്യമ അഭിഭാഷക യുദ്ധത്തിൽ മാദ്ധ്യമ പ്രവർത്തകരെ ഞാൻ എതിർത്തത് തങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ മാത്രം എഴുതുകയും സംപ്രേഷണം ചെയ്യുകയും അഭിഭാഷകരുടെ ഭാഗങ്ങൾ വിസ്മരിക്കുകയും ചെയ്തു എന്നിടത്താണ്. ഒരു വാർത്തയും മറച്ച് വയ്ക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാൻ. അത് എനിക്ക് എതിരാണെങ്കിൽ കൂടി. അഭിഭാഷക വിഷയത്തിൽ മാദ്ധ്യമങ്ങൾ എടുക്കുന്ന സമീപനത്തിൽ ഈ ധർമ്മം മറന്നു പോകുന്നു.

കൊച്ചിയിൽ അഭിഭാഷകരെ പൊലീസ് തല്ലിച്ചതച്ചത് വാർത്ത ആക്കാതിരുന്നതും കോഴിക്കോട് വിമോദ് എന്ന പൊലീസുകാരനെ ക്രിമിനലാക്കിയും മാത്രം മതി ഉദാഹരണത്തിന്. മാഞ്ഞൂരാൻ വിഷയത്തിലെ മാദ്ധ്യമങ്ങളുടെ നിലപാടിനോട് ഒരു വിയോജിപ്പുമുള്ളയാളല്ല ഞാൻ, നിലവിലുള്ള സാഹചര്യത്തിൽ മാഞ്ഞൂരാൻ വിഷയം അങ്ങനെയെ റിപ്പോർട്ട് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. എല്ലാ വിഷയങ്ങളും ഇങ്ങനെ തന്നെയാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തുടർന്ന് അഭിഭാഷകരെ മോശക്കാരാക്കുന്ന തരത്തിൽ ബോധപൂർവ്വം വാർത്തകൾ സൃഷ്ടിച്ചതിനെയാണ് ഞാൻ എതിർത്തത്.

മുൻപ് പല തവണ ഞാൻ ചൂണ്ടിക്കാട്ടിയത് പോലെ ഒരു എഫ്ഐആറിന്റെയോ പരാതിയുടെയോ അടിസ്ഥാനത്തിൽ ആരേക്കുറിച്ചും എന്തും എഴുതാം എന്ന മാദ്ധ്യ സ്വാതന്ത്ര്യം മാദ്ധ്യമങ്ങൾക്കെതിരായ കാരണമാകുന്നു. ഒരു പക്ഷെ ചാനലുകളിലെ അന്തി ചർച്ചകൾ മാത്രം മതിയാവും മാദ്ധ്യമങ്ങളെ വെറുപ്പിക്കാൻ ജനങ്ങൾക്ക് പ്രചോദനം ആകാൻ. വേണു ബാലകൃഷ്ണൻ എന്ന ഒറ്റയാൾ ആണ് മാദ്ധ്യമ പ്രവർത്തകർക്ക് കിട്ടുന്ന അപമാനത്തിനും തല്ലിനും പ്രധാന കാരണക്കാരൻ എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. എനിക്ക് ആ അഭിപ്രായം ഇല്ലെങ്കിലും ഇത്തരം വിഷയങ്ങളും കാണാതിരുന്നു കൂടാ.

ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകർ ഇഷ്ടമില്ലാത്തവരെ വാർത്ത എഴുതി ഇല്ലാതാക്കും എന്ന് കരുതുന്നതാണ് ഈ ദുരന്തത്തിന്റെ രണ്ടാം ഭാഗം. തരക്കേടില്ലാത്ത ജനസ്വാധീനമുള്ള സ്വന്തം മാദ്ധ്യമം എനിക്കുണ്ടായിട്ടു കൂടി പ്രസ്സ് ക്ലബ് ബാർ വിഷയത്തിലെ വൈരാഗ്യം തീർക്കാൻ എന്റെ ഭാര്യയെ മോശക്കാരിയാക്കി ചിത്രീകരിച്ചവർ സാധാരണക്കാരോട് ചെയ്യുന്നത് എന്താവും എന്ന ചോദ്യം പ്രസക്തമല്ലേ? ഒരു അണുവിട പോലും നീതി രഹിതമായി പ്രവർത്തിക്കാൻ ആഗ്രഹിക്കാത്ത അനാവശ്യമായ പബ്ലിസിറ്റിക്കോ വഴക്കിന് പോകാത്ത അർഹതയുള്ള ആനൂകൂല്യങ്ങൾ പോലും വേണ്ടന്ന് വയ്ക്കുന്ന ഒരു അത്ലറ്റിനെയാണ് അവർ അപമാനിച്ചത്.

ആ ദിവസങ്ങളിൽ ബോബി അനുഭവിച്ച മാനസിക സംഘർഷം നേരിട്ട് കണ്ടു എനിക്ക് എങ്ങനെ ഇവരോട് ക്ഷമിക്കാൻ കഴിയും എന്ന് ഞാൻ മധുവിനോട് ചോദിച്ചു. കാൽ നൂറ്റാണ്ട് അസാധാരണമായ ഡെഡിക്കേഷനോടെ സ്‌പോട്‌സ് ചെയ്യുകയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും തിരസ്‌കരിക്കുയും ചെയ്ത് ബോബി ഉണ്ടാക്കിയ സൽപ്പേര് മുഴുവൻ ഒറ്റയടിക്ക് എന്നോടുള്ള വിദ്വേഷം തീർക്കാനായി അവർ ഉപയോഗിച്ചു. വീടിനു പുറത്തിറങ്ങാൻ പോലും ഭയന്ന് പള്ളിയിൽ പോലും പോവാതെ ബോബി കരഞ്ഞ കണ്ണീരു കണ്ട ഞാൻ മാതൃഭൂമിയുടെ സി ജെ കടയ്ക്കിലിനോടും ഏഷ്യനെറ്റിലെ ലല്ലു ശശിധര പിള്ളയോടും എന്നെങ്കിലും പകരം വീട്ടാൻ കാത്തിരുന്നതിൽ ആർക്കെങ്കിലും എന്നെ കുറ്റം പറയാൻ പറ്റുമോ?

ഒരു കാര്യം കൂടിയുണ്ട് എനിക്കു ചോദിക്കാൻ. പ്രസ് ക്ലബിൽ ബാറുണ്ട് എന്ന യാഥാർത്ഥ്യം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ എന്റെ ഓഫീസ് അടിച്ചു തകർക്കുകയും എന്നെക്കുറിച്ച് നുണ പ്രചരിപ്പിക്കുകയും ചെയ്ത സമയത്തു ഒരു നല്ല വാക്ക് പറയാൻ ആരെങ്കിലും ഉണ്ടായിരുന്നോ? മാദ്ധ്യമ പ്രവർത്തകരുടെ സംഘടന പോവട്ടെ, ഒരു മാദ്ധ്യമ പ്രവർത്തകൻ എന്നെ വിളിച്ച് ഷാജൻ നിങ്ങൾക്കൊപ്പമാണ് ഞാൻ എന്ന് എന്നോടു പറഞ്ഞോ? ഞാൻ ചെയ്ത തെറ്റെന്താണ്, എന്റെ വായനക്കാർ അറിയേണ്ട ഒരു വാർത്ത ധൈര്യപൂർവ്വം പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ എന്റെ ഓഫീസ് തല്ലി തകർത്തവർ എന്തടിസ്ഥാനത്തിലാണ് ഒന്നുമല്ലെങ്കിൽ നമ്മളൊക്കെ പത്രപ്രവർത്തകരല്ലേ എന്നു ചോദിക്കുന്നത്.

എന്റെ ചോദ്യങ്ങൾക്കു മധുവും ഉത്തരം പറഞ്ഞില്ല. വാഗ്വാദത്തിൽ ഉത്തരങ്ങൾ പ്രതീക്ഷിച്ചുകൊണ്ടല്ല ഞാൻ ചോദിക്കുന്നത്. അനർഹമായി ആനൂകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ അത് ഔദാര്യമാണ് എന്നു കരുതി അതിനുള്ള മര്യാദ കാട്ടണം എന്നു മാത്രമെ ഞാൻ പറയുന്നുള്ളു. അല്ലാതെ ഇതു ഞങ്ങളുടെ അർഹതയാണ് എന്ന അഹങ്കാരം ഉപേക്ഷിക്കണം. പത്രക്കാർ പ്രസ് ക്ലബിൽ ഇരുന്നു മദ്യപിക്കുന്നതുകൊണ്ട് എനിക്ക് വ്യക്തിപരമായി വിയോജിപ്പില്ല. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ അത് ഞങ്ങളുടെ അർഹതയാണ് എന്നു വീമ്പുപറുകയും ചോദ്യം ചെയ്യുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും അരുത്.

ശരിയുടെ പക്ഷത്ത് നിന്നേ എനിക്ക് സഞ്ചരിക്കാൻ പറ്റൂ. അതിൽ ഞാൻ ഒരു വിവേചനവും ചെയ്യില്ല. എന്റെ ബിസിനസ്സ് മോഡൽ പോലും അങ്ങനെയാണ്. ഇത്രയേറെ ശത്രുക്കൾ എന്റെ ചുറ്റും കിടുന്നു നൃത്തം ചെയ്തിട്ടും ഞാൻ ഇങ്ങനെയൊക്കെ ജീവിക്കുന്നത് സത്യത്തിലുള്ള എന്റെ ഉറച്ച വിശ്വാസം മൂലമാണ്. ജീവിക്കാനുള്ള സമ്പാദ്യം കഠിന പ്രയ്തനം ചെയ്തു ഉണ്ടാക്കിയ ശേഷമാണ് ഞാൻ ഈ പണിക്ക് ഇറങ്ങിയത്. എന്റെ ലക്ഷ്യം പണസമ്പാദ്യമല്ല, പ്രത്യുത എല്ലാ ജീവനക്കാരും സന്തുഷ്ടരായ എല്ലാ വായനക്കാർക്കും സന്തോഷം തോന്നുന്ന ഒരു ഉട്ടോപ്യൻ മാദ്ധ്യമ സ്ഥാപനം ആണ്. അപ്പോൾ പ്രിയപ്പെട്ട മധു ചിലപ്പോൾ ഇങ്ങനെയൊക്കെ എനിക്ക് പെരുമാറേണ്ടി വരും. അതു മനസ്സിലാക്കി ഇപ്പോഴത്തെ പോലെ ഒരു ചേട്ടനായി തന്നെ നിങ്ങൾ എന്നെ കരുതുമെന്നാണ് എന്റെ വിശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP