Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുസ്തകങ്ങളുടെ ചരിത്രജീവിതം

പുസ്തകങ്ങളുടെ ചരിത്രജീവിതം

ഷാജി ജേക്കബ്

' ഹിന്ദു' പത്രത്തിൽ പ്രദീപ് സെബാസ്റ്റ്യൻ വർഷങ്ങളായി എഴുതിവരുന്ന End paper എന്ന പ്രതിവാര പംക്തി വായിക്കുന്നവർക്കറിയാം, പുസ്തകവിജ്ഞാനീയത്തിന്റെയും പുസ്തകചരിത്രത്തിന്റെയും ജനപ്രിയ, സംസ്‌കാരപഠനങ്ങളുടെ അപാരമായ സാധ്യതകൾ. അവിശ്വസനീയമാംവിധം പരപ്പുള്ള ഒരു വിശകലന മേഖലയാണ് പുസ്തകവിജ്ഞാനീയത്തിന്റേത്. അസാധാരണമാംവിധം ജനപ്രിയവും.

പുസ്തകമെന്ന ആധുനികരൂപത്തിന്റെ എഴുത്തുകാരും പ്രസാധകരും വിതരണക്കാരും വായനക്കാരും നിരൂപകരുമൊന്നും ഒറ്റ സ്വഭാവമുള്ള സ്ഥാപനങ്ങളല്ല. ഒരുപാട് വൈവിധ്യങ്ങൾ ഓരോ രംഗത്തും നിലനിൽക്കുന്ന ഒരു സമാന്തര സംസ്‌കാരമണ്ഡലമാണ് ഇവയോരോന്നും. ആധുനികതയുടെതന്നെ അക്ഷരമാപിനികൾ പ്രദീപിന്റെ പംക്തി നോക്കിയാലറിയാം, പുസ്തകപ്രേമ/ശേഖരണക്കാരുടെ (bibliophile) ജീവിതയാത്രകളുടെ വന്യവും അസാമാന്യവുമായ ഉപരി-അധോലോകങ്ങളും ഒരേസമയം ജനനിബിഡവും വിജനവുമായ അവയുടെ നെടുമ്പാതകളും ഇടവഴികളും.

പുസ്തകച്ചന്തകൾ മുതൽ പുസ്തകഹത്യകൾ വരെ; അപൂർവ പുസ്തകങ്ങളുടെ കണ്ടെത്തലുകൾ മുതൽ പുസ്തകമോഷണം വരെ-അനന്ത വൈവിധ്യമുള്ള പുസ്തകാനുഭവങ്ങളുടെ ലോകമാണത്. മലയാളത്തിൽ ആനന്ദിന്റെ കഥകളും നോവലുകളും സാമൂഹ്യപഠനങ്ങളും വായിക്കുന്ന വർക്കുമറിയാം, പുസ്തകങ്ങൾ തുറന്നിടുന്ന അത്ഭുതലോകത്തിന്റെ ആഴക്കാഴ്ചകളും ചരിത്രജീവിതങ്ങളും.

ഒറ്റപ്പുസ്തകത്തിന്റെ കഥ മുതൽ പുസ്തകങ്ങൾക്കുവേണ്ടി പ്രാണൻ കളഞ്ഞ ലൈബ്രേറിയന്മാരുടെ ജീവിതം വരെയും യുദ്ധങ്ങൾക്കു തുടക്കമിട്ട പുസ്തകങ്ങൾ മുതൽ വിപ്ലവങ്ങൾ സൃഷ്ടിച്ച പുസ്തകങ്ങൾ വരെയും - ഗുട്ടൻ ബർഗ് ഗാലക്‌സിയെന്നറിയപ്പെടുന്ന, ആധുനികതയുടെ പ്രപഞ്ചരഹസ്യങ്ങൾ ഉള്ളിലൊതുക്കുന്ന അക്ഷരത്തിന്റെ അച്ചുകല, അതിന്റെ ഏറ്റവും മൂർത്തമായ രൂപം തേടുന്ന പുസ്തകത്തിന്റെ ചരിത്രം സാങ്കേതികവും മാദ്ധ്യമപരവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ലിംഗപരവും വംശപരവും മതപരവുമൊക്കെയായ സംസ്‌കാരമണ്ഡലങ്ങളുടെകൂടി ചരിത്രമാണ്.

മലയാളത്തിൽ, കേവലം പുസ്തകപ്രേമി എന്നതിനപ്പുറത്ത് പുസ്തകജ്ഞാനിതന്നെയായി മാറിയ കെ.എം. ഗോവി എഴുതിയ ആദിമുദ്രണം: ഭാരതത്തിലും കേരളത്തിലും എന്ന ഗ്രന്ഥത്തിലും അദ്ദേഹംതന്നെ സൃഷ്ടിച്ച മലയാളഗ്രന്ഥസൂചിയിലും ഏ.ജി. ശ്രീകുമാറിന്റെ ഗവേഷണപഠനത്തിലുമൊതുങ്ങുന്നു, മലയാളത്തിലെ പുസ്തകചരിത്രാന്വേഷണവും രചനകളും. പുസ്തകവിജ്ഞാനീയത്തിന്റെ കഥയും മറ്റൊന്നല്ല. ആനന്ദിന്റെ കൃതികളിൽ അതിനു കൈവരുന്ന ചിന്താപരവും ചരിത്രപരവുമായ രാഷ്ട്രീയമാനങ്ങൾകൂടി ഇതോടൊപ്പം ചേർത്തുവയ്ക്കാം എന്നു മാത്രം. ഈ പശ്ചാത്തലത്തിലാണ് പി.കെ. രാജശേഖരന്റെ 'ബുക്സ്റ്റാൾജിയ' പ്രസക്തമാകുന്നത്. പണ്ട് (വളരെ പണ്ടൊന്നുമല്ല!) സുക്കൻ ബർഗിനും ഫേസ്‌ബുക്കിനും ആമസോൺ കിൻഡിലിനും ഡിജിറ്റൽ ലൈബ്രറികൾക്കും മുൻപ്, ഡി.സി. ബുക്‌സിനും കറന്റ് ബുക്‌സിനും മുൻപ്, റ്റെറോഡക്ടയിലുകളെപ്പോലെ ചിറകുവീശി നിന്നിരുന്ന കൂറ്റൻ പ്രസുകൾക്കും മുൻപ്, കല്ലിലും മരത്തിലും ലോഹത്തിലും തീർത്ത ജംഗമാച്ചുകളുടെയും അച്ചുകൂടങ്ങളുടെയും കാലത്ത് മലയാളലിപിയിൽ മഷിപുരട്ടി യന്ത്രസാരസ്വതത്തിന്റെ ജാതകം കുറിച്ച മഹാ വിദ്വാന്മാരുടെ ജീവിതവും അക്ഷരചരിത്രവും രണ്ടല്ലാതിരുന്ന അവസ്ഥയുടെ ഇരുണ്ട ഏടുകളുടെ ആഖ്യാനമാണ് ബുക്സ്റ്റാൾജിയ. ഒപ്പം ആ കാലത്തിനും ഒരുനൂറ്റാണ്ടിനുശേഷം ജനിച്ച ഒരു മലയാളിപുസ്തകവായനക്കാരൻ എന്ന നിലയിൽ തന്റെ മധ്യവയസ്സിൽ അനുഭവിക്കുന്ന ഗൃഹാതുരത്വങ്ങളുടെ കഥയും. അക്കാദമികവും ജനപ്രിയവും പ്രാമാണികവും വാമൊഴിപരവും വരേണ്യവും കീഴാളവും പുരുഷവും സ്‌ത്രൈണവും സാഹിതീയവും വൈജ്ഞാനികവുമൊക്കെയായ പുസ്തകങ്ങളെ കേന്ദ്രീകരിച്ചെഴുതിയ മലയാളപുസ്തകത്തിന്റെ സാംസ്‌കാരികചരിത്രം. മറ്റൊരു രീതിയിൽ പറഞ്ഞാൽ പുസ്തകവായനയെ തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ അർഥപൂർണമായിക്കണ്ട ഒരു ആധുനിക മലയാളിയെഴുതിയ വായനയുടെ ആത്മകഥ. എൻ. ശശിധരന്റെ പ്രയോഗം കടമെടുത്തു പറഞ്ഞാൽ, 'പുസ്തകങ്ങളും മനുഷ്യനാണ്' എന്നു തോന്നിപ്പിക്കുന്ന മലയാളഗ്രന്ഥം.

മലയാളത്തിലെ ഏറ്റവും മികച്ച ബുക്ക് എഡിറ്ററാണ് പി.കെ. രാജശേഖരൻ. ഇരുപതാം നൂറ്റാണ്ട്: വർഷാനുചരിതം മുതൽ നൂറുവർഷം, നൂറുകവിത വരെയുള്ള അരഡസനോളം ബൃഹദ്‌ഗ്രന്ഥങ്ങൾ ഇതിനു തെളിവാണ്. ഒപ്പം, ആധുനിക, ആധുനികാനന്തര മലയാളസാഹിത്യത്തിന്റെ വിശേഷിച്ചും നോവലിന്റെ ഏറ്റവും ഊർജ്ജസ്വലനായ വിമർശകനും കാല്പനിക കവിയായ ഒ.എൻ.വി. കുറുപ്പിനും ആധുനിക കവിയായ ബാലചന്ദ്രൻ ചുള്ളിക്കാടിനും മാത്രമല്ല ഒ.വി. വിജയനും എൻ.എസ്. മാധവനും വരെ അവതാരികയെഴുതിയ നിരൂപകൻ. ലോക നോവൽസാഹിത്യത്തെക്കുറിച്ച് മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച പഠനലേഖനപരമ്പരയും രാജശേഖരന്റേതാണ് - 'വാക്കിന്റെ മൂന്നാംകര'. എൻ.എസ്. മാധവൻ ഒരിക്കൽ പറഞ്ഞതുപോലെ, മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച ക്രിക്കറ്റ് സാഹിത്യമാണ് രാജശേഖരന്റെ ആദ്യകാല കൃതികളിലൊന്നായ 'ക്രിക്കറ്റ് : കളിയും പൊരുളും'. ഹോളിവുഡ് സിനിമയെക്കുറിച്ച് ഒരുകാലത്ത് രാജശേഖരൻ എഴുതിയിരുന്ന പരമ്പരയും ശ്രദ്ധേയമാണ്. സംശയരഹിതമായി പറയാം, ഇന്നു മലയാളത്തിലുള്ള ഏറ്റവും മികച്ച ലിറ്റററി എഡിറ്ററും രാജശേഖരൻ തന്നെയാണ്. മാതൃഭൂമി ദിനപത്രത്തിൽ ന്യൂസ് എഡിറ്ററായ (മലപ്പുറം) രാജശേഖരന്റെ ശ്രദ്ധേയമായ പത്താമത്തെ പുസ്തകമാണ് 'ബുക്സ്റ്റാൾജിയ'.

കേരളത്തിലെ ഭൂരിപക്ഷം വരുന്ന ദരിദ്രബാല്യങ്ങൾക്കും കൗമാരങ്ങൾക്കും സ്വന്തമാക്കാൻ കഴിയാതിരുന്ന പുസ്തകമെന്ന മാന്ത്രികച്ചെപ്പിന്റെ കാലത്തുനിന്ന്, പ്രതിമാസം 199 രൂപ വാടക കൊടുത്താൽ പത്തുലക്ഷം പുസ്തകങ്ങൾ വായിക്കാൻ കിട്ടുന്ന ആമസോൺ കിൻഡിൽ ഇ-ബുക്‌റീഡറിന്റെ കാലമെത്തുമ്പോൾ, അച്ചടിച്ച പുസ്തകം ഒരു ജൈവരൂപവും ഗൃഹാതുരതയുമായി മാറുന്നതെങ്ങനെയെന്നു തെളിയിക്കുന്നു, 'ബുക്സ്റ്റാൾജിയ'. ഏറ്റവും സ്വകാര്യമായ ഒരനുഭൂതിലോകത്തിന്റെ നിർമ്മിതിയിലൂടെ മുഴുവൻ ലോകത്തിലേക്കും തുറന്ന ഒറ്റവാതിൽ എന്ന നിലയിൽ പുസ്തകം തന്റെ തലമുറയിലെ മലയാളിയുടെയും ഭാവുകത്വങ്ങളെ നവീകരിച്ചതിന്റെ ഐതിഹ്യമാലയാണ് രാജശേഖരനെഴുതുന്നത്. 

പൊതുവെ മൂന്നു വിഭാഗത്തിൽപ്പെടുത്താം, ഈ പുസ്തകത്തിലെ ഇരുപത്തേഴു രചനകളെ. പുസ്തകത്തിന്റെ ചരിത്രാനുഭവങ്ങളും സൗന്ദര്യാനുഭൂതികളും മുൻനിർത്തി തന്റെ (ആധുനികതയുടെ തന്നെയും) പുസ്തകവായനയുടെ മാനിഫെസ്റ്റോ എന്ന നിലയിൽ എഴുതിയവയാണ് ആദ്യലേഖനവും അവസാന ലേഖനവും. ഗുട്ടൻബർഗ് മുതൽ സുക്കൻബർഗ് വരെയുള്ള കഴിഞ്ഞ അഞ്ചര നൂറ്റാണ്ടിന്റെ മാദ്ധ്യമചരിത്രത്തിൽ ഏറ്റവും വലിയ വഴിത്തിരിവു സൃഷ്ടിച്ച സാംസ്‌കാരികാനുഭവം സൈബർ സാങ്കേതികതയുടെ വരവാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇ-ബുക്കുകളുണ്ടാകുന്നു. അച്ചടിവിദ്യയിൽ നിന്ന് ഇലക്ട്രോണിക് വിദ്യയിലേക്കു പുസ്തകത്തിനുണ്ടായ രൂപാന്തരം പുസ്തകമണ്ഡലത്തിന്റെ തന്നെ ജന്മാന്തരാനുഭവമായി മാറുകയായിരുന്നു.

പുസ്തകമെന്ന ആത്മീയവസ്തുവിനെ ഓർമയുടെ പക്ഷിസങ്കേതമായും ഭൗതികവസ്തുവിനെ ഉംബർട്ടോ എക്കോയുടെ പരികല്പനയായ ധാതുസ്മൃതിയും (കരിങ്കല്ലിലും കളിമൺപലകകളിലും മറ്റും കൊത്തിവച്ച ചിത്രലിപികളുടെ അക്ഷരവിദ്യ) സസ്യസ്മൃതിയും (അച്ചടിവിദ്യ) കൊണ്ടു നിർമ്മിച്ച ചരിത്രത്തിന്റെ ഭൂപടമായി വിശദീകരിച്ചുകൊണ്ട് രാജശേഖരൻ എഴുതുന്നു : 'ഇലകളിൽ നിന്ന്, മരങ്ങളിൽനിന്നു വരുന്ന കടലാസിലാണ്, ഒന്നിനെയും ചെറുത്തുനില്ക്കാൻ ശേഷിയില്ലാത്തവിധം ദുർബലമായ ആ സസ്യസ്മൃതിയിലാണ് കഴിഞ്ഞ അഞ്ഞൂറിലധികം വർഷമായി മനുഷ്യൻ ഓർമയും ഭാവനയും അറിവും മൂഢത്വവും വിശ്വാസവുമെല്ലാം സംഭരിച്ചുവച്ചിരിക്കുന്നത്. ഗുട്ടെൻബെർഗിന്റെ ജംഗമാച്ചുകളും അച്ചടിയും വഴി ധാതുസ്മൃതി ആ സസ്യസ്മൃതിയുമായി വിവാഹബന്ധത്തിലേർപ്പെട്ടതിന്റെ കഥയാണ് ആധുനിക പുസ്തകത്തിന്റേത്. ആ ചിരകാലബന്ധം മുറിയുന്നതിന്റെ, ആ ബന്ധം ആവശ്യമില്ലെന്ന സാങ്കേതികവാദത്തിന്റെ, സിലിക്കണിന്റെ ധാതുസ്മൃതിയിൽ ഓർമകളെല്ലാം സംഭരിക്കാമെന്ന യന്ത്രവാദത്തിന്റെ സന്നിധിയിലാണ് നാമിപ്പോൾ-ബുക്കിനെ വെല്ലുവിളിക്കുന്ന ഇ-ബുക്കിന്റെ കാലത്ത്. മഷിയുടെ മരണകാലം'.

അവസാന ലേഖനത്തിൽ, കംപ്യൂട്ടർ സ്‌ക്രീനിലെ ഡിജിറ്റൽവായന നൽകുന്ന കണ്ണുതള്ളിക്കുന്ന ('spend two hours reading a novel on your computer and your eyes turns into tennis balls...') അനുഭവമല്ല പുസ്തകവായനയുടെതെന്ന എക്കോയുടെതന്നെ നിരീക്ഷണങ്ങളെ പിൻപറ്റി രാജശേഖരൻ താൻ പുസ്തകം വായിക്കുകതന്നെ ചെയ്യും എന്നു പ്രഖ്യാപിക്കുന്നു (എക്കോ, ഇ-ബുക് റീഡറിനു മുൻപാണ് ഈ പ്രസ്താവന നടത്തിയത് എന്നു കരുതേണ്ടിയിരിക്കുന്നു. നിശ്ചയമായും കംപ്യൂട്ടർ സ്‌ക്രീനിലെ കണ്ണുതള്ളിക്കുന്ന വായനാനുഭവമല്ല ഇ-ബുക് റീഡറിലേത്). അനുഭൂതികളുടെ പുൽമേടുകളിൽ ആത്മാവിനെ മേയാൻവിടുന്ന ആധുനികതയുടെ ഗൃഹാതുരതയെന്ന നിലയിൽ അച്ചടിച്ച പുസ്തകത്തിന്റെ വായനയെ മുറുകെപ്പിടിച്ച് അതുനൽകിയ ആത്മനിർവൃതികളെ രാജശേഖരൻ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു : 'ഓർമകൾ സൂക്ഷിക്കാനാണ്, അവയുടെ ആലേഖനത്തിനാണ് മനുഷ്യൻ പുസ്തകം കണ്ടുപിടിച്ചത്. ഓർമയും മറവിയും തമ്മിലുള്ള, മറവി അന്തിമവിജയം നേടുന്ന യുദ്ധമായ ജീവിതത്തെ നിലനിർത്തുന്ന ഇന്ധനമായ ഓർമയുടെ ഭൗതികരൂപമാണു പുസ്തകം. പുസ്തകം മരിച്ചാൽ ഓർമ മരിക്കും, സംസ്‌കാരവും. ആ മരണങ്ങൾ അനുവദിക്കാമോ എന്ന ചോദ്യത്തിന് എന്തുത്തരമാണു നാം പറയുക? ഓർമയ്ക്ക് നനവും തണലുമുള്ളതിനാൽ മനുഷ്യന്റെ സസ്യസ്മൃതിയുടെ ഭാഗമായ കടലാസിൽ അച്ചടിച്ച പുസ്തകത്തിലേ അതു സൂക്ഷിക്കാനാവൂ. കാഴ്ചയിലൂടെ മാത്രമല്ല, സ്പർശത്തിലൂടെയും ഗന്ധത്തിലൂടെയും വായനക്കാരിലേക്ക് ആ ഓർമകൾ കിനിഞ്ഞിറങ്ങും. കണ്ണിനെയും മനസ്സിനെയും അവ തണുപ്പിക്കും. ജീവിതത്തെ പ്രത്യാശാനിർഭരവും സമരസന്നദ്ധവും സഹകരണസന്നദ്ധവുമാക്കി നിലനിർത്തും. സസ്യസ്മൃതിയുടെ നനവും തണലും. നൂറുനൂറായിരം പുസ്തകങ്ങളും പടങ്ങളും ഒരു ചെറുസ്ഥലത്തു സൂക്ഷിക്കുന്ന കമ്പ്യൂട്ടറുകളുടെ ഗംഭീരമായ സംഭരണശേഷി അവയെ കാഴ്ച മാത്രമാക്കി വെട്ടിച്ചുരുക്കുന്നു. വൈദ്യുതിയുടെ ഔദാര്യം വേണ്ട, കണ്ണിനെ കളിപ്പന്തുപോലെ തുറിപ്പിച്ചുനോവിക്കുന്ന ഇലക്ട്രോണിക് സ്‌ക്രീനുകളിൽ ദൃശ്യാനുഭവമേയുള്ളൂ. സ്പർശാനുഭവവും ഗന്ധാനുഭവവുമില്ല. സസ്യാനുഭവത്തിന്റെ നനവും തണലുമില്ല. കളിമൺപലകകളിലും കരിങ്കൽപ്പാളികളിലും അക്ഷരങ്ങൾ കൊത്തിയ ധാതുസ്മൃതിപാരമ്പര്യത്തിന്റെ തുടർച്ചയായാണ് സിലിക്കണിനെ ആധാരമാക്കി നില്ക്കുന്ന കമ്പ്യൂട്ടറുകൾ. അവ അലമാരകളാണ്, ഗ്രന്ഥാലയങ്ങളല്ല. നനവും തണലുമില്ലാത്തതിനാൽ അവയിൽ സംഭരിക്കപ്പെടുന്ന പുസ്തകങ്ങൾക്ക് ഓർമയുടെ ജൈവതയില്ല. ഓർമ നീക്കംചെയ്യപ്പെട്ട, ആത്മാവു നഷ്ടപ്പെട്ട പുസ്തകരൂപം മാത്രമാണവ. അക്ഷരങ്ങളുടെയും വാക്കുകളുടെയും വ്യാകരണബദ്ധമായ വിന്യാസവും ശ്രേണീക്രമവും ചിത്രരൂപവും മാത്രമല്ല പുസ്തകം. അതിദുർബലവസ്തുക്കളിലൊന്നായ കടലാസിൽ നിർമ്മിക്കപ്പെട്ട ഭൂമിയിലെ ഏറ്റവും ശക്തമായ ആലയമാണത്. തോമസ് കാർലൈൻ പറഞ്ഞതുപോലെ, 'മനസ്സിന്റെ നഗരം, ക്ഷേത്രം, വേദപാഠശാല, ഭൂമിയിലെ ജ്ഞാതിജനങ്ങളെല്ലാം തീർത്ഥാടനം നടത്തുന്ന പ്രവചനപർവതം'.'

'ഓർമ തിരസ്‌കരിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന' ഇ-പുസ്തകവായനയുടെ കാലത്തുനിന്ന് ഒരു മധ്യവർഗ മലയാളി 1960-70 കാലത്തു താൻ പിന്നിട്ട ബാല്യകൗമാരങ്ങളിലെ അപുസ്തക വായനാലോകത്തേക്കു നടത്തുന്ന ഓർമ്മയുടെ സഞ്ചാരമാണ് രണ്ടാമത്തെ വിഭാഗം രചനകൾ.

തന്റെ ഏകസമ്പാദ്യമായ തുണിപ്പെട്ടിയിലെ കൂറമണങ്ങൾക്കൊപ്പം പാവം അമ്മ സൂക്ഷിച്ച സന്ധ്യാനാമകീർത്തനഗ്രന്ഥങ്ങൾ മുതൽ സോവിയറ്റ് യൂണിയൻ മൂന്നാം ലോക ബാല്യങ്ങൾക്ക് സോഷ്യലിസത്തിന്റെ വർണ്ണക്കടലാസിൽ പൊതിഞ്ഞുനൽകിയ അക്ഷരമിഠായികൾ വരെ; ലോകം, താളുകൾക്കും വാക്കുകൾക്കുമിടയിൽ ജീവനുള്ള മണങ്ങളായൊളിച്ചിരുന്ന മൂന്നാംപാഠത്തിന്റെ മായിക സ്മൃതി മുതൽ മരണത്തിന്റെ ഉപപാഠപുസ്തകം പോലെ കുഞ്ഞുബാല്യത്തെ പേടിപ്പിച്ച നാലാം ക്ലാസിലെ മലയാള പാഠപുസ്തകം വരെ; ആൾദൈവങ്ങൾപോലെയവതരിച്ച താരങ്ങളെ കണ്ടു കൺമിഴിച്ചിരുന്ന കാലത്തെ ചലച്ചിത്രക്കമ്പങ്ങളവതരിപ്പിച്ച പാട്ടുപുസ്തകങ്ങളുടെ കഥ മുതൽ തീപ്പെട്ടിച്ചിത്രങ്ങൾ കൊണ്ടുണ്ടാക്കിയ കുട്ടികളുടെ ചരിത്രപുസ്തകങ്ങൾ വരെ; കുറ്റാന്വേഷണത്തിന്റെ മായികലോകങ്ങൾ തുറന്നിട്ട ദുർഗാപ്രസാദ് ഖത്രിയുടെ രചനകൾ മുതൽ കണ്ണാടി വിശ്വനാഥന്റെയും ഇന്ദ്രജാൽ കോമിക്കിന്റെയും വീരസാഹസിക ചിത്രകഥകൾ വരെ; പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഡൽഹിയിലെ ദരിയാഗഞ്ചിലെ പുസ്തകത്തെരുവുകളുടെ അക്ഷരജീവിതം മുതൽ ഉത്സവപ്പറമ്പുകളിലെ അരയണപ്പുസ്തകങ്ങളിൽ നിന്നുയിർകൊണ്ട സാക്ഷരകേരളത്തിന്റെ പുറമ്പോക്കുചരിത്രങ്ങൾ വരെ; ഗൂഢശാസ്ത്രങ്ങളുടെ അധോലോകമണ്ഡലങ്ങൾ മുതൽ 'ദേജാവു' അനുഭവം സൃഷ്ടിക്കുന്ന പുസ്തകങ്ങളുടെ ജന്മാന്തര സൗഹൃദങ്ങൾ വരെ.

അങ്ങേയറ്റം ആത്മനിഷ്ഠമായ അനുഭവക്കുറിപ്പുകളും ഓർമകളുമായിരിക്കുമ്പോഴും ഈ രചനകൾ സൃഷ്ടിക്കുന്ന അസാധാരണമായ ചില പ്രതീതികളുണ്ട്. ആധുനികതയുടെ സാംസ്‌കാരികാനുഭൂതികളുടെ കേന്ദ്രസ്ഥാനത്ത് വായനയെയും അതിന്റെ മൂർത്തരൂപകമായി പുസ്തകത്തെയും പ്രതിഷ്ഠിക്കുന്നതിൽ രാജശേഖരൻ സ്വീകരിക്കുന്ന രീതിശാസ്ത്രത്തിന്റെ സാധ്യതകളാണ് അവയിൽ പ്രമുഖം. ഒപ്പം, വരേണ്യ, ആധികാരികപാഠങ്ങൾക്കും രൂപങ്ങൾക്കുമൊപ്പം വായനയുടെ ആശയമണ്ഡലത്തെയും വ്യക്തിപരമെന്നപോലെ സാമൂഹികമായ അതിന്റെ അനുഭൂതിമണ്ഡലങ്ങളെയും അടയാളപ്പെടുത്തുന്ന കീഴാള, ജനകീയ പാഠങ്ങളുടെയും രൂപങ്ങളുടെയും പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതിലെ ആർജ്ജവം.

മൂന്നാം വിഭാഗത്തിലെ രചനകൾ പൊതുവെ മലയാളപുസ്തകചരിത്രത്തിന്റെ കാണാത്ത കാഴ്ചകളും വായിക്കപ്പെടാത്ത ഏടുകളും മറനീക്കുന്ന സാംസ്‌കാരിക ചരിത്രനിർമ്മാണത്തിന്റെ പ്രക്രിയാസ്വരൂപങ്ങളാണ്. ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലീ നിർമ്മാണത്തിനു പിന്നിലെ ദുരിതപൂർണ്ണവും ദുഃഖഭരിതവുമായ പീഡാനുഭവങ്ങളും ആത്മബലിയും പ്രസാധകരെ മാത്രം വാഴ്‌ത്തുന്ന പുസ്തകചരിത്രങ്ങൾ (അതുതന്നെയും മലയാളത്തിൽ കുറവാണ്) പാടേമറന്നുകളഞ്ഞ സാങ്കേതിക വിദഗ്ധരുടെ നഷ്ടജീവിതങ്ങളും മലയാളത്തിൽ പുസ്തകവ്യവസായത്തിനു വിത്തുപാകിയ കാളഹസ്തിയപ്പ മുതലിയാർ, ഈശ്വരപിള്ള വിചാരിപ്പുകാർ, ചാവറ കുര്യാക്കോസ് ഏലിയാസ് എന്നീ പ്രസാധകരുടെ ഐതിഹാസികമായ അച്ചടിചരിത്രങ്ങളും ബംഗാളിനോവലുകൾ തർജമചെയ്ത് മലയാളിയെ വംഗദേശത്തിന്റെ ദത്തുപുത്രരാക്കിയ വിവർത്തകരുടെ വന്യജന്മങ്ങളും വിദ്വാൻ കെ. പ്രകാശത്തിന്റെ അത്ഭുതകരമായ മഹാഭാരത പുനരാഖ്യാനസപര്യയും കെ.എം. ഗോവിയുടെ വിസ്മയകരമായ അക്ഷരവ്യാപാരവും ആവിഷ്‌ക്കരിക്കപ്പെടുന്നു, ഈ രചനകളിൽ.

ചരിത്രം എക്കാലത്തും വിജയികളുടേതായിരുന്നു. പരാജിതരും നിസ്വരും പുറമ്പോക്കുവാസികളും അതിനുപുറത്താണ്. അച്ചടിചരിത്രത്തിൽ, പുസ്തകവിജ്ഞാനീയത്തിൽ ഈവിധം പുറമ്പോക്കു മനുഷ്യരായി മാറിയ അച്ചുകൊത്തുകാരും ലിപിനിരത്തുകാരും മഷിപുരട്ടുകാരുമായ ഒരുപറ്റം ജീവികളുടെ അറിയപ്പെടാത്ത ജീവിതത്തെ അടയാളപ്പെടുത്തുകയാണ് രാജശേഖരൻ. ശ്രീകണ്‌ഠേശ്വരത്തിന്റെയും ആദ്യകാല പ്രസാധകരുടെയും കഷ്ടരാത്രികളും വ്യർഥമാസങ്ങളും സഹനത്തിന്റെ കാര്യത്തിൽ ഇതിൽനിന്ന് അത്ര മെച്ചമൊന്നുമല്ല. പുതിയ സാങ്കേതികവിദ്യയും സാംസ്‌കാരികാനുഭവവും വഴി മലയാളിയുടെയും മലയാളത്തിന്റെയും ഭാവി രൂപപ്പെടുത്താൻ ആ മനുഷ്യർ ഇന്ധനമാക്കിയത് തങ്ങളുടെ തന്നെ ആയുസ്സായിരുന്നു. 'വാഴത്തടവിപ്ലവ'ത്തിലൂടെ ചാവറയച്ചൻ മലയാളിയുടെ ആത്മാഭിമാനം ചരിത്രത്തിൽ കൊത്തിവച്ച കഥ രാജശേഖരൻ അനന്യമായ ഗവേഷണചാതുരിയോടെ രേഖപ്പെടുത്തുന്നു. ഒറ്റപ്പെട്ട വ്യക്തികൾ, അവരുടെ പ്രജ്ഞയും സാഹസവും വിട്ടുവീഴ്ചയില്ലാത്ത ഭാഷാസ്‌നേഹവും പുസ്തകപ്രേമവും കൊണ്ടു നേടിയ മഹാവിജയങ്ങളുടെയും കൊടും പരാജയങ്ങളുടെയും മധുരവും കയ്പും നിറഞ്ഞ ജീവിതയാത്രകളുടെ ഓർമപുസ്തകമാണ് 'ബുക്സ്റ്റാൾജിയ'. മലയാളിയുടെ ഗൃഹാതുരത നിറഞ്ഞ വായനയുടെതന്നെ ആത്മകഥ.

പുസ്തകത്തിൽ നിന്ന്

'പുതിയൊരു സാങ്കേതികവിദ്യയെ അഭിമുഖീകരിക്കലും അതിലൂടെ ആശയങ്ങളും അറിവും വിതരണം ചെയ്യലും മാത്രമായിരുന്നില്ല 19-ാം നൂറ്റാണ്ടിലെ കേരളത്തിൽ അച്ചടിക്കു തുനിഞ്ഞവരുടെ പ്രസ്‌നം. ദുർലഭവും വലിയ വിലയുള്ളതുമായ യൂറോപ്യൻ സാങ്കേതികവിദ്യ ആർജിക്കലും അതു പഠിച്ചെടുത്ത് മാതൃഭാഷാനുകൂലമാക്കലുംകൂടി വേണ്ടിയിരുന്നു അവർക്ക്. സാങ്കേതികവിദ്യയെ മാത്രമല്ല, കൊളോണിയലിസത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക താത്പര്യത്തെക്കൂടി അഭിമുഖീകരിച്ചുകൊണ്ടു മാത്രമേ 19-ാം നൂറ്റാണ്ടിൽ അതു സാധ്യമാകുമായിരുന്നുള്ളൂ. അച്ചടിയന്ത്രം മാത്രമല്ല അതിൽ ഉപയോഗിക്കേണ്ട സാമഗ്രികളും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിരുന്നില്ല. യൂറോപ്യൻ അധിനിവേശകരെ ആശ്രയിക്കുകയോ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിക്കുകയോ ലഭ്യമായ വിദ്യയെ മാതൃഭാഷയ്ക്കും തങ്ങളുടെ സംസ്‌കാരത്തിനുമനുസരിച്ചു രൂപപ്പെടുത്തുകയോ ചെയ്യാനുള്ള വലിയ ബാധ്യതയായിരുന്നു അവരുടേത്. തദ്ദേശീകരണത്തിന്റെ ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് 19-ാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിലുള്ള അച്ചടിക്കാർ കേരളത്തെ ആധുനികത്വത്തിലേക്കു നയിച്ചത്. കേരളാധുനികത്വത്തിന്റെ യഥാർഥ പണിയാലകളായിരുന്നു അവർ സ്ഥാപിച്ച അച്ചടിശാലകൾ (അച്ചകമെന്നും ഛാപകമെന്നും പേരുണ്ടായിരുന്നു ഒരിക്കൽ മുദ്രണാലയങ്ങൾക്ക്). യൂറോപ്യൻ ക്രിസ്തുമതപ്രചാരകരായ ബെഞ്ചമിൻ ബെയ്‌ലിയിലും (സി.എം.എസ്.പ്രസ്, കോട്ടയം, 1822) ഹെർമൻ ഗുണ്ടർട്ടിലും (മിഷൻ പ്രസ്, തലശ്ശേരി, 1845) നിന്നു തുടങ്ങുന്ന ആ മുദ്രണാധുനികത്വപാരമ്പര്യം തദ്ദേശീയമായിത്തുടങ്ങുന്നത് തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ രാമവർമ (ഗവൺമെന്റ് പ്രസ്, തിരുവനന്തപുരം, 1836) മുതലാണ്.

മഹാരാജാവായ സ്വാതിതിരുനാളിന് അച്ചടിശാല സ്ഥാപിക്കാൻ ഭൗതികാധ്വാനമോ വൈയക്തികക്ലേശമോ വേണ്ടിവന്നിരിക്കാനിടയില്ല. ആധുനികത്വത്തിലേക്കുള്ള തന്റെ ഭാവിനോട്ടത്തെ ഒരു 'തുല്യംചാർത്തലി'ലൂടെ നടപ്പാക്കാൻ രാജാവിനു കഴിയുമായിരുന്നു. അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗർകോവിലിൽ (ഇന്ന് തമിഴ്‌നാട്ടിൽ) ഇംഗ്ലീഷ് മതപ്രചാരകനായ ചാൾസ് മീഡ് സ്ഥാപിച്ച എൽ.എം.എസ്. (ലണ്ടൻ മിഷൻ സൊസൈറ്റി) പ്രസ്സിൽനിന്ന് (ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്ത് പ്രസ് ഉണ്ടാക്കുന്നതിനു മുൻപ് 1820-ൽത്തന്നെ ചാൾസ് മീഡ് പ്രസ് സ്ഥാപിച്ചുവെങ്കിലും അവിടെ അച്ചടിച്ചതെല്ലാം തമിഴിലുള്ള ക്രിസ്തുമതപ്രചാരണഗ്രന്ഥങ്ങളായിരുന്നു.) എത്തിയ അച്ചടിവേലക്കാരായ സമാധാനം മേസ്തിരിയും മറ്റു തൊഴിലാളികളും ചേർന്ന് തിരുവനന്തപുരത്ത് സർക്കാർ അച്ചുകൂടം പണിതു. തിരുവിതാംകൂറിന്റെ ഭാഗമായ കോട്ടയത്തു പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷ് പ്രൊട്ടസ്റ്റന്റ് മതപ്രചാരകനായ ബെഞ്ചമിൻ ബെയ്‌ലി തന്റെ പണിക്കാർവഴി മലയാളം അച്ചുകൾ ഉണ്ടാക്കിക്കൊടുത്തും മഹാരാജാവിനെയും സർക്കാർ അച്ചകത്തെയും സഹായിച്ചു. രാജകല്പനയ്ക്കു കല്ലേപ്പിളർക്കുന്ന ശക്തിയുള്ള കാലമായിരുന്നതിനാൽ അച്ചുകൾക്ക് അതു ബാധകമായിരുന്നു.

വൈദേശികരായ ക്രിസ്തുമതപ്രചാരണസംഘങ്ങൾക്കും സർക്കാർ സംവിധാനത്തിനും പുറത്ത് വൈയക്തികമായ ഒരു ധാരയുണ്ട് മലയാളമുദ്രണത്തിന്റെ ചരിത്രത്തിൽ. ഒറ്റ മനുഷ്യൻ നടത്തിയ അച്ചടിവിപ്ലവത്തിന്റെ കഥയാണത്. അങ്ങേയറ്റത്തെ ക്ലേശങ്ങളും ഇല്ലായ്മയും സഹിച്ചുകൊണ്ട് സാങ്കേതികവിദ്യ തനതായി വികസിപ്പിച്ചും സ്വായത്തമാക്കിയും കേരളത്തെ ആധുനികത്വത്തിലേക്കു നയിച്ച മുദ്രണപാരമ്പര്യം. ലാഭകരമാവുമെന്ന് ഒരു ഉറപ്പുമില്ലാതെ നടത്തിയ ആ അച്ചടിപാരമ്പര്യത്തെ ദാരിദ്ര്യത്തിന്റെ മുദ്രണമെന്നു വിളിക്കാം. അച്ചടിയിലെ കേരളീയപാരമ്പര്യത്തിന്റെ തുടക്കമായിരുന്നു അത്. കുര്യാക്കോസ് ഏലിയാസ് ചാവറ എന്ന ചാവറയച്ച(1805-1871)നിൽനിന്നാണ് അതിന്റെ ആരംഭം. ഭാരതീയമായ ക്രൈസ്തവ സന്ന്യാസപാരമ്പര്യം സൃഷ്ടിച്ച ചാവറയച്ചൻ കേരളീയ ക്രൈസ്തവ ആധ്യാത്മികപാരമ്പര്യത്തിലെ അദ്ഭുതമാണ്. ആധ്യാത്മികതയെയും ആധുനികത്വത്തെയും കൂട്ടിയിണക്കിയ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. പള്ളിയിൽനിന്നു പള്ളിക്കൂടത്തിലേക്കും അച്ചുകൂടത്തിലേക്കും എഴുത്തിലേക്കും നീങ്ങിയ അദ്ദേഹം 19-ാം നൂറ്റാണ്ടിലെ കേരളത്തിലുണ്ടായ സാമൂഹികപരിവർത്തനങ്ങളുടെ ചാലകരിലൊരാളാണ്. 'വാഴത്തടവിപ്ലവ'ത്തിലൂടെ മലയാള മുദ്രണത്തിമന്റെ കേരളീയതാവഴി തുടങ്ങിവച്ച ചാവറയച്ചന്റെ മുദ്രകപാരമ്പര്യത്തിൽ നക്ഷത്രശോഭയോടെ നില്ക്കുന്ന ഒട്ടേറെ പേരുകൾ കാണാം. നമ്മുടെ നവോത്ഥാന ('ആധുനികത്വ'ത്തിനു പകരം 'നവോത്ഥാനം' എന്ന സംജ്ഞയാണ് മുൻപ് പൊതുവേ ഉപയോഗിച്ചിരുന്നത്. യൂറോപ്യൻ ആസ്പദമുള്ള റിനസാൻസ്/ഞലിമശമൈിരല എന്ന സംജ്ഞയുടെ പരിഭാഷയായ 'നവോത്ഥാന'ത്തിൽ ആ യൂറോപ്യൻനിഴൽ വീണുകിടക്കുന്നതിൽ 'ആധുനികത്വ'മാണ് കൂടുതൽ ഉചിതം)ത്തിന്റെ ചരിത്രങ്ങളിൽ പൊതുവേ പ്രത്യക്ഷപ്പെടാത്ത ആ പേരുകളിങ്ങനെ: കുര്യാക്കോസ് ഏലിയാസ് ചാവറ (സെന്റ് ജോസഫ്‌സ് പ്രസ്, മാന്നാനം, കോട്ടയം, 1846), ഈശ്വരപിള്ള വിചാരിപ്പുകാർ ('കേരളവിലാസം', തിരുവനന്തപുരം, 1852-53), മാനുവൽ പഞ്ഞിക്കാരൻ (സെഞ്ചോൺ അച്ചുകൂടം, ഫോർട്ട് കൊച്ചി, 1860?), തമിഴരായ ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാർ, അദ്ദേഹത്തിന്റെ മകൻ അരുണാചലം മുതലിയാർ (വിദ്യാവിലാസം, മഞ്ചേരിയിലും പിന്നീട് കോഴിക്കോട്ടും, 1862?), പാറമ്മേൽ ഉ(ഇ)ട്ടൂപ്പ്(സെയ്ന്റ് തോമസ് അച്ചുകൂടം, കൊച്ചി, 1869, വിദ്യാരത്‌നപ്രഭ, കുന്നംകുളം, 1881), ഗുജറാത്തിയായ ദേവ്ജിഭീംജി (വെസ്റ്റേൺ സ്റ്റാർ, മട്ടാഞ്ചേരി, കൊച്ചി, 1864).... അങ്ങനെ നീളുന്നു 19-ാം നൂറ്റാണ്ടിലെ വൈയക്തികമുദ്രകരുടെ നിര. കേരളീയരുടെ മലയാളം അച്ചടിപാരമ്പര്യം അവരിൽനിന്നാണു തുടങ്ങുന്നത് (ഗുജറാത്തിയും തമിഴനും ഈ കൂട്ടത്തിലുണ്ടെങ്കിലും അവർ കേരളീയരായിരുന്നു). അച്ചടിയും അച്ചടിച്ച പുസ്തകവും വഴി ആധുനികത്വത്തെ ആനയിച്ച അവരുടെ പേരുകൾ അപൂർവമായേ അച്ചടിച്ച ചരിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളൂ'.

ബുക്സ്റ്റാൾജിയ
പി.കെ. രാജശേഖരൻ
മാതൃഭൂമി ബുക്‌സ്
2015, 170 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP