Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദേശീയമുസ്ലിമിനും രാഷ്ട്രീയ ഇസ്ലാമിനും ഇടയിൽ...

ദേശീയമുസ്ലിമിനും രാഷ്ട്രീയ ഇസ്ലാമിനും ഇടയിൽ...

ഷാജി ജേക്കബ്

'Avenues and public venues from now on are eclipsed by the screen, by electronic displays, in a preview of the 'vision machines' just around the corner' എന്ന് പോൾ വിറിലിയോ എഴുതിയത് രണ്ടുപതിറ്റാണ്ടു മുൻപാണ്. 1994-ൽ ഇവിടെനിന്നും എത്ര മുന്നോട്ടുപോയിരിക്കുന്നു, നമ്മുടെ സാമൂഹ്യ, മാദ്ധ്യമ, ഇന്ദ്രിയാനുഭൂതികൾ! ശൃംഖലിത (networked) മാദ്ധ്യമങ്ങളും അവ സൃഷ്ടിക്കുന്ന ഡിജിറ്റൽ, പങ്കാളിത്ത സാധ്യതകളും നവ-സാമൂഹ്യ മാദ്ധ്യമങ്ങളുടെ വിനിമയലോകത്തെ അനുദിനം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യസ്ഥലങ്ങളിൽനിന്ന് സംവാദങ്ങൾ മാദ്ധ്യമസ്ഥലങ്ങളിലേക്കു കൂടുമാറിയതാണ് ആധുനികാനന്തര രാഷ്ട്രീയ-സാഹിതീയ പൊതുമണ്ഡലങ്ങളുടെ സവിശേഷ സ്വഭാവങ്ങളിലൊന്ന്.

രാഷ്ട്രീയത്തിൽ ടെലിവിഷൻ തുടക്കമിട്ട ഈ മാറ്റത്തെ സാമൂഹ്യമാദ്ധ്യമങ്ങൾ ഏറെ മുന്നോട്ടു കൊണ്ടുപോയിരിക്കുന്നു. പ്രാതിനിധ്യ ജനാധിപത്യത്തിൽനിന്ന് പങ്കാളിത്ത ജനാധിപത്യത്തിലേക്കുണ്ടായ ദിശാവ്യതിയാനത്തിന്റെ കാലമാപിനിയായി രാഷ്ട്രീയത്തിൽ ഈ മാറ്റം വിലയിരുത്തപ്പെടുമ്പോൾ, ആധുനികതയുടെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ അപനിർമ്മിതിയായി സൈബർസാഹിത്യമണ്ഡലം സ്വയം നിർവ്വചിക്കുന്നു. നവമാദ്ധ്യമങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്ന ഇത്തരമൊരു സാംസ്‌കാരികക്കുതിപ്പിനു സമാന്തരമായി പരമ്പരാഗത മാദ്ധ്യമങ്ങളും നവമാദ്ധ്യമ സാങ്കേതികതകളുപയോഗപ്പെടുത്തി സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നു.

മുഖ്യധാരാ പൊതുമണ്ഡലത്തിന്റെ നിർവാഹകത്വം ഏറ്റെടുത്തിരുന്ന ആധുനികമാദ്ധ്യമങ്ങളിൽനിന്നു ഭിന്നമായി ബദൽ പൊതുമണ്ഡലങ്ങളുടെ നിർമ്മിതിയിലാണ് നവ-സാമൂഹ്യ മാദ്ധ്യമങ്ങളുടെ ഇടപെടലുകൾ വ്യാപകമായി ശ്രദ്ധിക്കുന്നത്. മിക്കപ്പോഴും ആധുനിക മാദ്ധ്യമങ്ങളുടെകൂടി പങ്കാളിത്തത്തോടെയാവും നവമാദ്ധ്യമങ്ങളുടെ സാമൂഹ്യ ഇടപെടലുകൾ നടപ്പാകുക. അറബ് വസന്തവും അണ്ണാഹസാരെ പ്രസ്ഥാനവുമൊക്കെ ഉദാഹരണമാണ്. ഫേസ്‌ബുക്ക് വിപ്ലവം, ട്വിറ്റർ വിപ്ലവം എന്നൊക്കെ വിളിക്കപ്പെടുമ്പോഴും ഇവയുടെ തുടക്കം ടെലിവിഷനിലും (അൽ-ജസീറ മുതൽ ഇന്ത്യൻ വാർത്താചാനലുകൾ വരെ) വളർച്ച സാമൂഹ്യമാദ്ധ്യമങ്ങളിലും വ്യാപനം മൊബൈൽഫോണിലുമായിരുന്നു എന്നതു കാണാതിരുന്നുകൂടാ. ആധുനികമാദ്ധ്യമങ്ങളിൽനിന്നു ഭിന്നമായ വൈയക്തിക, പങ്കാളിത്ത അനുഭവങ്ങളും ചെലവുകുറവും യുവാക്കളുടെ സാന്നിധ്യവും സാങ്കേതികതയുടെ സൗകര്യങ്ങളും ബഹുമാദ്ധ്യമ (multi media) സ്വരൂപവും മറ്റും മറ്റും കൊണ്ട് നവമാദ്ധ്യമങ്ങൾക്ക് മേൽക്കൈ ലഭിച്ചു എന്നതാണ് ശ്രദ്ധേയം.

ഏതർഥത്തിലും, കൂടുതൽ ജനാധിപത്യപരവും വൈയക്തികവും സ്വതന്ത്രവും ശൃംഖലാബദ്ധവും ആഗോളവും മറ്റുമായ സ്വഭാവങ്ങളിലേക്കും സ്വരൂപങ്ങളിലേക്കും വ്യാപിക്കുന്ന സംവാദാത്മക പൊതുമണ്ഡലത്തിന്റെ വിനിമയസ്ഥലങ്ങളായി മാറുന്നു, സൈബർ, നവ, സാമൂഹ്യ മാദ്ധ്യമങ്ങൾ. ഡിജിറ്റൽ ജനാധിപത്യം, ശൃംഖലിതപൊതുമണ്ഡലം തുടങ്ങിയ പരികല്പനകൾ രൂപപ്പെടുത്തി നവമാദ്ധ്യമ, സാമൂഹ്യ ചിന്തകർ ഈയവസ്ഥ വിശകലനം ചെയ്യുന്ന പശ്ചാത്തലമിതാണ്.

മലയാളത്തിലും ഇത്തരമൊരു സാഹചര്യം രൂപംകൊണ്ടു കഴിഞ്ഞിരിക്കുന്നു. ടെലിവിഷൻ നിർമ്മിച്ചുകൊണ്ടിരിക്കുന്ന സംവാദാത്മക രാഷ്ട്രീയപൊതുമണ്ഡലത്തിന്റെ പരിമിതികളും സാധ്യതകളും ഏറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞതാണ്. നവ-സാമൂഹ്യ മാദ്ധ്യമങ്ങളുടെ പങ്കാളിത്ത-ഡിജിറ്റൽ ജനാധിപത്യ സംവാദസാധ്യതകളും ചർച്ചചെയ്യപ്പെട്ടു വരുന്നു. വ്യക്തിഗത ബ്ലോഗുകളുടെ പ്രചാരം ഇപ്പോൾ കുറവാണ്. ട്വിറ്ററിൽ പരിമിതമായ ആശയവിനിമയമേ നടക്കൂ. അതുകൊണ്ടുതന്നെ മുഖ്യമായും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യപ്പെടുന്ന അഭിപ്രായങ്ങളും ലേഖനങ്ങളുമാണ് നമ്മുടെ കാലത്തെ ഏറ്റവും ശ്രദ്ധേയമായ സംവാദരൂപങ്ങൾക്കു തുടക്കമിടുന്നത്. നൂറുകണക്കിനു മലയാളികൾ ഈ രംഗത്തു സജീവമാണ്. ഉദാഹരണത്തിന്, തോമസ് ഐസക്ക്, വി.ടി. ബൽറാം, കെ.ജെ. ജേക്കബ് തുടങ്ങിയവരുടെ രാഷ്ട്രീയവിശകലനങ്ങളും ഹരീഷ് വാസുദേവന്റെയും മറ്റും പാരിസ്ഥിതിക ഇടപെടലുകളും ടി.ടി. ശ്രീകുമാർ, ജെ. ദേവിക, മുരളി തുമ്മാരുകുടി തുടങ്ങിയവരുടെ സാമൂഹിക-രാഷ്ട്രീയ വിമർശനങ്ങളും സൃഷ്ടിക്കുന്ന സംവാദങ്ങളുടെ ലോകം ശ്രദ്ധിച്ചാൽമതി.

അച്ചടി, ദൃശ്യ മാദ്ധ്യമങ്ങൾക്കു സമാന്തരമായ (മിക്കപ്പോഴും മുന്നോടിയുമായ) ഒരു സംവാദാന്തരീക്ഷത്തിനു രൂപംകൊടുക്കാൻ ഇത്തരം നൂറുകണക്കിനാളുകളുടെ സാമൂഹ്യ മാദ്ധ്യമ സാന്നിധ്യത്തിനു കഴിയുന്നു. രാഷ്ട്രീയം, മതം, ജാതി, സിനിമ, കല, സാഹിത്യം, സ്ത്രീ, പരിസ്ഥിതി, വികസനം, ആസൂത്രണം, അഴിമതി, വർഗീയത..... എന്നിങ്ങനെ ഏതു വിഷയത്തിലും ഇന്നു മലയാളത്തിൽ ഏറ്റവും ക്രിയാത്മകമായ സംവാദങ്ങളും ഏറ്റവും സംവാദാത്മകമായ ആശയവിനിമയങ്ങളും നടക്കുന്നത് നവ-സാമൂഹ്യ മാദ്ധ്യമങ്ങളിലാണ്. സ്വാഭാവികമായും രാഷ്ട്രീയ-സാഹിത്യ പൊതുമണ്ഡലങ്ങളുടെ നിർമ്മിതിയിലും നിലനിൽപ്പിലും സൈബർ മാദ്ധ്യമങ്ങളുടെ സാധ്യതകളന്വേഷിക്കുക എന്നുവച്ചാൽ സമീപകാല കേരളീയ പൊതുമണ്ഡലത്തിന്റെ ചരിത്രമെഴുതുക എന്നുതന്നെയാണർഥം.

ബഷീർ വള്ളിക്കുന്ന്, മുഖ്യമായും തന്റെ ബ്ലോഗിലും (വള്ളിക്കുന്ന്.കോം) ഓൺലൈൻ പത്രമാസികകളിലൂടെ ഫേസ്‌ബുക്കിലും മറ്റും നടത്തുന്ന ഇടപെടലുകളിൽനിന്നു തെരഞ്ഞെടുത്ത മുപ്പത്തിരണ്ട് രചനകളുടെ അച്ചടിരൂപമാണ് ഈ പുസ്തകം. മാദ്ധ്യമപരമോ സാങ്കേതികമോ ആയ ഒരു പിൻനടത്തമായല്ല ഇതിനെ കാണേണ്ടത്, മറിച്ച് ഇന്നും ബഹുഭൂരിപക്ഷം മലയാളികൾക്കും പ്രാപ്യമായ വായനയുടെ പരമ്പരാഗത മാദ്ധ്യമരൂപങ്ങളിലേക്ക് നവ-സാമൂഹ്യ മാദ്ധ്യമങ്ങൾക്കു സംഭവിക്കുന്ന ഭാവാന്തരം മാത്രമായാണ്. അഥവാ, നവ-സാമൂഹ്യ മാദ്ധ്യമങ്ങളിൽ തുടക്കമിടുന്ന സാംസ്‌കാരിക ഇടപെടലുകളുടെ രാഷ്ട്രീയം ആധുനിക മാദ്ധ്യമങ്ങളിലേക്കുകൂടി നടത്തുന്ന സ്ഥാനാന്തരത്തിന്റെ പാഠരൂപമെന്ന നിലയിൽ.

പൊതുവെ സാമൂഹ്യ മാദ്ധ്യമങ്ങളെക്കുറിച്ചു പറയാറുള്ള രണ്ടു പരിമിതികളും-അവയുടെ ഹ്രസ്വതയും തന്മൂലമുള്ള ആഴക്കുറവും-മറികടക്കുന്നവയാണ് വള്ളിക്കുന്നിന്റെ ലേഖനങ്ങൾ.

2007 മുതലുള്ള കാലത്ത് നൂറുകണക്കിനു രചനകളിലൂടെ ലക്ഷക്കണക്കിനു വായനക്കാരെ നേടിയ (മുപ്പതിനായിരത്തിലധികം പ്രതികരണങ്ങൾ; ഓരോ രചനയ്ക്കും ആയിരക്കണക്കിന് വായനക്കാരും) തന്റെ ബ്ലോഗിൽ നിന്ന് തെരഞ്ഞെടുത്തവയാണ് ഭിന്നവിഷയങ്ങളെക്കുറിച്ചുള്ള ഈ ലേഖനങ്ങൾ. മതം, മാദ്ധ്യമം, സാഹിത്യം, കല, സ്ത്രീ, ജീവിതമൂല്യങ്ങൾ എന്നിങ്ങനെ ഭിന്നമണ്ഡലങ്ങളിൽ നടത്തുന്ന കാലികവും സൂക്ഷ്മവും വിമർശനാത്മകവും രാഷ്ട്രീയ സ്വഭാവമുള്ളതുമായ ഇടപെടലുകളാണ് ഇവയോരോന്നും. നിരവധി ദിശകളിലുള്ള സംവാദങ്ങൾക്കു തുടക്കമിടുന്നവയോ തുടർച്ച സൃഷ്ടിക്കുന്നവയോ ആണ് ഓരോന്നും.

മതമാണ് ബഷീറിന്റെ മുഖ്യ സംവാദമണ്ഡലം. ദേശീയമുസ്ലിമിൽനിന്ന് രാഷ്ട്രീയ ഇസ്ലാമിലേക്കു സംഭവിച്ച തലകീഴ്മറിയലിന്റെ ഇന്ത്യൻ പശ്ചാത്തലം മുതൽ ജിഹാദികളുടെയും വംശവൈരത്തിന്റെയും ബാഹ്യ-ആഭ്യന്തര യുദ്ധങ്ങളിൽ ഒരേപോലെ പൊള്ളിത്തിളയ്ക്കുന്ന ആഗോള ഇസ്ലാമിന്റെ രാഷ്ട്രീയപരിവർത്തനങ്ങൾ വരെയുള്ളവ എത്രയെങ്കിലും ലേഖനങ്ങളിൽ ബഷീർ ചർച്ചചെയ്യുന്നു. കാലികമായ പ്രശ്‌നസന്ദർഭങ്ങളിലും പ്രകോപനങ്ങളിലും നിന്നുതുടങ്ങി ഇസ്ലാമിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ ജീവിതവഴികളിലും മൂല്യബന്ധങ്ങളിലുംകൂടി സഞ്ചരിച്ച് അത് മാനവികതയുടെ പൂർണ്ണചന്ദ്രന്മാരെ സ്വപ്നം കാണുന്നു. യാതൊരു വിട്ടുവീഴ്ചയുമില്ല, രാഷ്ട്രീയഇസ്ലാമിന്റെ വിപര്യയങ്ങളുടെ നേർക്കുള്ള തന്റെ നിലപാടുകളിൽ ബഷീറിന്. മതം, വിശ്വാസം, തീവ്രവാദം, മാദ്ധ്യമം, കല, സാഹിത്യം, സ്ത്രീ എന്നുവേണ്ട, ഏതു വിഷയത്തിന്റെ ചർച്ചയിലും ഇസ്ലാമിന്റെ രാഷ്ട്രീയാസ്തിത്വത്തെ പ്രശ്‌നവൽക്കരിക്കുകതന്നെയാണ് ബഷീറിന്റെ രീതി.

രണ്ടുകാഴ്ചപ്പാടുകൾ ഭദ്രവും കൃത്യവുമായി ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നു, തന്റെ ലേഖനങ്ങളിലും ഇടപെടലുകളിലും ഉടനീളം ബഷീർ. ഒന്ന്, ഇസ്ലാമിക മതമൗലികവാദവും തീവ്രവാദവും ഭീകരവാദവും മതാത്മകം മാത്രമായ പ്രതിഭാസങ്ങളല്ല, അവയ്ക്ക് ചരിത്രാത്മകവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമൊക്കെയായ പശ്ചാത്തലങ്ങളും വേരുകളും സ്വഭാവങ്ങളുമുണ്ട്. സ്വാഭാവികമായും പ്രശ്‌നപരിഹാരത്തിന് ഒറ്റമൂലികളല്ലാ; സമഗ്രമായ സാമൂഹ്യചികിത്സയാണ് വേണ്ടത്. രണ്ട്, ഇസ്ലാമിന്റെ വിശ്വാസധാരയെന്നത് ഹിംസയുടെ പ്രത്യയശാസ്ത്രമല്ല. അതുകൊണ്ടുതന്നെ യഥാർഥ മുസ്ലിം മൗലിക-തീവ്ര-ഭീകരവാദങ്ങളിലേക്കു വ്യതിചലിക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെയും വ്യക്തികളെയും തള്ളിപ്പറയുകതന്നെ വേണം.

ഈ രണ്ടു നിലപാടുകൾ മുൻനിർത്തിയാണ് ഏതു ജീവിതമൂല്യമണ്ഡലത്തോടും ബന്ധപ്പെടുന്ന ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ ബഷീർ അവതരിപ്പിക്കുന്നത്. വിശ്വാസിയും ജനാധിപത്യവാദിയും മതേതര മാനവികതയുടെ വക്താവുമായ ഒരു മുസ്ലിമിന്റെ സാമൂഹ്യചിന്തകളായി മാറുന്നു, അതുവഴി ഈ രചനകൾ.

കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങൾ അവയുടെ അതിവൈകാരികതകൊണ്ടു സൃഷ്ടിക്കുന്ന പ്രതിപ്രവർത്തനങ്ങളിൽനിന്നാണ് തുടക്കം. ഇറാഖിലും സിറിയയിലും മുസ്ലിങ്ങൾ പരസ്പരം വെടിവച്ചു കൊല്ലുമ്പോൾ മൗനംപാലിക്കുന്ന 'വിശ്വാസികൾ' ഗസയിലെ കൂട്ടക്കൊലക്കുനേരെ ശബ്ദമുയർത്തുന്നതിന്റെ അർഥശൂന്യതയെക്കുറിച്ചാണ് 'നിനക്കു തട്ടമിട്ടൂടെ പെണ്ണേ' എന്ന ലേഖനം. മുസ്ലിങ്ങളെ മുസ്ലിങ്ങൾ കൊന്നാലും അമുസ്ലിങ്ങൾ കൊന്നാലും ഒരുപോലെ അതിനെതിരെ രംഗത്തുവരാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രവാചകന്റെ കാലം മുതൽ നവമാദ്ധ്യമങ്ങളുടെ കാലംവരെയും ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. ഗസയിലെ അടിസ്ഥാന പ്രശ്‌നം മതമല്ല, രാഷ്ട്രീയമാണ്; രാഷ്ട്രീയാധിനിവേശമാണ് എന്നു മനസ്സിലാക്കി അതിനോടു പ്രതികരിക്കുന്നതിനു പകരം മതവികാരം ഇളക്കിവിടുകയാണ് പലരും ചെയ്യുന്നതെന്ന് ബഷീർ വിമർശനമുന്നയിക്കുന്നു.

മുസ്ലിം തീവ്രവാദത്തിനെതിരെ ലേഖനങ്ങളെഴുതുന്ന ബഷീർ ഹിന്ദുവർഗീയതയെക്കുറിച്ച് എന്തുകൊണ്ടെഴുതുന്നില്ല എന്ന ചോദ്യത്തിനുള്ള പ്രതികരണമാണ് ശ്രദ്ധേയമായ മറ്റൊരു രചന. 'കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്തവർ'. മുസ്ലിങ്ങൾ വിതയ്ക്കുന്ന തീവ്രവാദത്തിന്റെ കാറ്റിനെതിരെ മുസ്ലിങ്ങൾതന്നെ രംഗത്തുവരേണ്ടതിന്റെ ആവശ്യമാണ് ബഷീർ ഉന്നയിക്കുന്നത്. ഹിന്ദു തീവ്രവാദത്തെ തോല്പിച്ചുകൊണ്ടിരിക്കുന്നത് മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ അല്ല, ഹിന്ദുക്കൾക്കിടയിലെതന്നെ മിതവാദികളാണ് എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പ്രവാചകവചനങ്ങളും പ്രവൃത്തികളും മുൻനിർത്തി, യഥാർഥ മുസ്ലിം ആരായിരിക്കണം, എന്തായിരിക്കണം എന്ന് ഗ്രന്ഥകാരൻ തുറന്നെഴുതുന്നു: 'മതത്തിന്റെ 'സംരക്ഷകരിൽ' ഭൂരിഭാഗവും താത്വികമായി മതവിരുദ്ധരാണ് എന്നതാണ് ആധുനിക ലോകത്തിന്റെ വലിയ ദുരന്തങ്ങളിൽ ഒന്ന്. ബോംബും കലാഷ്‌നിക്കോവുമായി ഇസ്ലാമിനെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരുകൂട്ടം വികാരജീവികൾ... ലോകത്തിന്റെ പല കോണുകളിലായി അവരുടെ നെറ്റ് വർക്ക് ശക്തിപ്പെട്ട് വരികയാണ്.

ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭരണകൂടമോ അതല്ലെങ്കിൽ സമാന സ്വഭാവമുള്ള തീവ്രവാദ ഗ്രൂപ്പുകളോ ഉയർത്തുന്ന താത്വിക ന്യായീകരണങ്ങളെക്കുറിച്ചല്ല, കാലാകാലങ്ങളായി നടക്കുന്ന സായുധപോരാട്ടങ്ങളിലെ മൃഗീയ സമീപനങ്ങളെക്കുറിച്ചാണ് പറയാൻ ആഗ്രഹിക്കുന്നത്. ചന്തയ്ക്ക് കൊണ്ടുപോകുന്ന അറവ് മാടുകളെപ്പോലെ മനുഷ്യരെ ഒരു ട്രക്കിൽ കുത്തിനിറച്ച് കൊണ്ടുപോയി വിജനമായ മരുഭൂമിയിൽ വൈക്കോൽ കൂനകൾ കൂട്ടിയിടുന്നത് പോലെ കൂട്ടിയിട്ടശേഷം തുരുതുരാ വെടിവച്ച് കൊല്ലുമ്പോൾ വിളിക്കുന്നത് അല്ലാഹു അക്‌ബർ എന്ന മുദ്രാവാക്യമാണ്. പാക്കിസ്ഥാനിലെ സ്‌കൂളിലേക്ക് ഇരച്ചുകയറി നൂറിലധികം കുഞ്ഞുങ്ങളെ നിരത്തിനിർത്തി വെടിവച്ച് കൊന്നപ്പോൾ വിളിച്ചതും അല്ലാഹു അക്‌ബർ എന്ന് തന്നെ. അങ്ങാടികളിലും ചന്തകളിലും നിത്യോപയോഗസാധനങ്ങൾ വാങ്ങിക്കാൻ വരുന്ന നിരപരാധികളുടെ ഇടയിൽ ചാവേറായി പൊട്ടിത്തെറിക്കുമ്പോഴും വിളിക്കുന്നത് അല്ലാഹു അക്‌ബർ എന്നാണ്. ജനാധിപത്യവ്യവസ്ഥയിൽ വോട്ട് ചെയ്തതിന്റെ പേരിൽ പാവം മനുഷ്യരുടെ കൈവിരലുകൾ മുറിച്ചെടുക്കുമ്പോഴും വിളിക്കുന്നത് അല്ലാഹു അക്‌ബർ എന്ന് തന്നെ.

അകാരണമായി ഒരു മനുഷ്യനെ കൊല്ലുന്നവൻ ഈ ഭൂമുഖത്തെ മുഴുവൻ മനുഷ്യരെയും കൊന്നവന് സമാനനാണെന്ന വിശുദ്ധ ഖുർആന്റെ സുവ്യക്തമായ അദ്ധ്യാപനങ്ങളെ ഭ്രാന്തമായി തമസ്‌കരിച്ചുകൊണ്ടാണ് ഈ അല്ലാഹു അക്‌ബർ വിളി ഉയരുന്നത്. ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചുകൂടാ എന്ന വിശുദ്ധകല്പനക്കെതിരിലാണ് ഈ മനുഷ്യപ്പിശാചുക്കളുടെ കഠാരകൾ ഉയരുന്നത്. നജ്‌റാനിൽ നിന്നും മദീനയിലെത്തിയ ക്രിസ്തീയ പുരോഹിതന്മാർക്ക് പ്രാർത്ഥന നടത്താൻ തന്റെ വിശുദ്ധപള്ളിയുടെ ഒരു ഭാഗം വിട്ടുകൊടുത്ത പ്രവാചകനിൽ നിന്ന് പാഠം പഠിക്കാത്ത വിഡ്ഢികളാണ് അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം വെട്ടുന്നതും കൊല്ലുന്നതും. ഐ.എസ്. എന്നോ അൽഖായിദ എന്നോ അല്ല ഇവർക്ക് പേരിടേണ്ടത് 'അൽ കഴുതകൾ' എന്നാണ്'.

മുസ്ലിം സ്ത്രീ സിനിമയിലഭിനയിച്ചുകൂടാ, ലോകകപ്പ് ഫുട്‌ബോൾ കണ്ടുകൂടാ, സാഹിത്യവും കലയും ആവിഷ്‌ക്കരിച്ചുകൂടാ....എന്നിങ്ങനെ മനുഷ്യജീവിതത്തിൽ മറ്റുള്ളവർ ചെയ്യുന്നതൊന്നും ചെയ്യാൻ മുസ്ലിം സ്ത്രീക്കവകാശമില്ല എന്ന മട്ടിൽ മുഴുവൻ ലോകത്തിനും മുന്നിൽ പരിഹാസപാത്രമാകുന്ന എത്രയോ കല്പനകളും വിലക്കുകളുമാണ് ഓരോ ദിവസവും മുസ്ലിം പുരോഹിതർ പുറത്തിറക്കുന്നത്! മതതീവ്രവാദത്തിന്റെ നാനാരൂപത്തിലും ഭാവത്തിലുമുള്ള ഇത്തരം പ്രഖ്യാപനങ്ങൾ ബുദ്ധിരാഹിത്യം മാത്രമാണെന്ന് ബഷീർ തറപ്പിച്ചു പറയും. പ്രവാചകനെ നിന്ദിച്ചു കാർട്ടൂൺ വരച്ച ചാർലി പൊബ്‌ദോ മാസികയുടെ നേർക്കുനടത്തിയ കിരാതമായ ആക്രമണത്തെയും പ്രവാചകനെ മോശമായി ചിത്രീകരിച്ച 'ഇന്നസെൻസ് ഓഫ് മുസ്ലിംസ്' എന്ന സിനിമക്കെതിരെ നടന്ന കലാപങ്ങളെയും അപലപിക്കുന്ന ലേഖനങ്ങളും മുന്നോട്ടുവയ്ക്കുന്നത്, സംയമനവും സമാധാനവും പാലിച്ചു മാത്രമേ പ്രവാചകനോടും മനുഷ്യരോടും നീതിചെയ്യാൻ ഇസ്ലാമിനു കഴിയൂ എന്ന നിലപാടാണ്. കണ്ണിനുപകരം കണ്ണ് എന്നതാവരുത് വിശ്വാസിയുടെ നീതിശാസ്ത്രവും ഇസ്ലാമിന്റെ രാഷ്ട്രീയവും.

മാധവിക്കുട്ടിയുടെ മതംമാറ്റം മുതൽ റംസാൻ മാസത്തെ 'തീറ്റമത്സരം' വരെയും വാർത്താചാനലുകളുടെ ഇസ്ലാംവിരുദ്ധത മുതൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങൾവരെയും ചർച്ചചെയ്യുന്ന രചനകളിലുള്ളതും മറ്റൊരു നിലപാടല്ല. 'ഇസ്ലാമോഫോബിയ' പോലെതന്നെ മനുഷ്യവിരുദ്ധവും എതിർക്കപ്പെടേണ്ടതുമാണ് ഇസ്ലാമിക തീവ്രവാദവും എന്ന ഉറച്ചവിശ്വാസം ബഷീറിനുണ്ട്. ദേശീയ മുസ്ലിം എന്ന ആധുനിക രാഷ്ട്രീയമൂല്യത്തിന്റെ പ്രസക്തിയും മതേതരമാനവികതയുടെ സാർവലൗകിക സാംഗത്യവും എടുത്തുപറഞ്ഞുകൊണ്ടെഴുതപ്പെടുന്നവയാണ് ഈ പുസ്തകത്തിലെ മറ്റു പല രചനകളും. യാത്രാവിവരണക്കുറിപ്പുകളായെഴുതപ്പെടുന്ന മൂന്നു രചനകൾപോലും ഇസ്ലാമിക ജീവിതത്തിന്റെ നേരും നെറിയും പ്രവാചകപാരമ്പര്യത്തിന്റെ വിശുദ്ധികളും മുന്നോട്ടുവയ്ക്കുന്നവയാണ്.

മാദ്ധ്യമം, സാഹിത്യം, കല, സ്ത്രീ, ജീവിതമൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള സംവാദങ്ങളും പൊതുവിൽ സ്വീകരിക്കുന്ന നിലപാട്, സമകാലികമായ സാമൂഹ്യചിന്തകൾ പാലിക്കേണ്ട മതേതരവും മാനവികവും ജനാധിപത്യപരവും ലിംഗസമത്വപരവുമൊക്കെയായ കാഴ്ചപ്പാടുകളോടു സമീകരിച്ചുകൊണ്ടുള്ളതാണ്.

പരമ്പരാഗത മാദ്ധ്യമങ്ങൾ നവ മാദ്ധ്യമങ്ങൾക്കു മുന്നിൽ പരാജയപ്പെടുന്നതിന്റെ മാനങ്ങളായാലും സാഹിത്യം കൈവരിക്കേണ്ട മാനവികതയുടെ തലങ്ങളായാലും ജനപ്രിയത്വത്തിന്റെ സൂത്രവാക്യങ്ങൾ വാരിപ്പുണരുന്നതിരക്കിൽ സാമൂഹ്യപ്രതിബദ്ധത മറന്നുപോകുന്ന മാദ്ധ്യമങ്ങളുടെ സ്വഭാവങ്ങളായാലും ലാളിത്യം, മിതത്വം, പരിസ്ഥിതിബദ്ധത തുടങ്ങിയവ മതമൂല്യങ്ങളും ജീവിതശൈലികളുമായി മാറേണ്ടതിനെക്കുറിച്ചുള്ള സാമൂഹ്യപാഠങ്ങളായാലും പ്രവാസിമലയാളിയുടെ ജീവിതക്കാഴ്ചകളിൽ വരേണ്ട അനിവാര്യമായ സമീപനമാറ്റങ്ങളായാലും ബഷീറിന്റെ ചിന്തകൾ സുദൃഢങ്ങളും നിലപാടുകൾ സുവ്യക്തങ്ങളുമാണ്. മലയാളിയുടെ സാംസ്‌കാരിക രാഷ്ട്രീയ ഇടപെടലുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ തിടംവയ്ക്കുന്നതിന്റെ വർത്തമാനകാല ഉദാഹരണങ്ങളാകുന്നു, ഈ ലേഖനങ്ങൾ. അതിനപ്പുറം, സൈബർമാദ്ധ്യമങ്ങളിൽ നടക്കുന്ന വിമർശനാത്മകവും സംവാദാത്മകവുമായ പൊതുമണ്ഡലനിർമ്മിതിയുടെ ഏറ്റവും ശ്രദ്ധേയമായ മലയാളമാതൃകയുമാണ് 'നിനക്കു തട്ടമിട്ടൂടെ പെണ്ണേ....'

പുസ്തകത്തിൽ നിന്ന്  

മുസ്ലീം തീവ്രവാദത്തിനെതിരെ ലേഖനങ്ങൾ എഴുതി സമുദായത്തെ ഉദ്ധരിക്കാൻ നടക്കുന്ന നിങ്ങൾ ഹിന്ദുവർഗീയതയെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല എന്ന ചോദ്യം എന്നോട് പലരും ഉന്നയിക്കാറുണ്ട്. അവരോട് പറയാനുള്ളത് ഒരു ഇസ്ലാംമതവിശ്വാസി എന്ന നിലയ്ക്ക് മുസ്ലിം സമുദായത്തിനുള്ളിൽ ഉയർന്നുവരുന്ന തെറ്റായ പ്രവണതകൾക്കെതിരെ ശബ്ദിക്കേണ്ടത് വിശ്വാസപരമായ ഒരു ബാധ്യതയായി കരുതുന്നതിനാലാണ് അത്തരം പ്രതികരണങ്ങൾ ഉയർത്തുന്നത് എന്നാണ്. ഓരോ മതവിഭാഗത്തിലും പെട്ടവർ അവരുടെ ഇടയിൽ വേരുപിടിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശബ്ദിക്കാൻ തയ്യാറാവണം. അപ്പോഴാണ് ക്രിയാത്മകവും പുരോഗമനപരവുമായ ഒരു ബഹുമത ബഹുസ്വര സമൂഹം വളർന്നു വരിക.

മതതീവ്രവാദം ഹിന്ദുവിന്റെതായാലും മുസ്ലീമിന്റെതായാലും തീവ്രവാദം തന്നെയാണ്. ഒന്ന് ശരി മറ്റൊന്ന് തെറ്റ് എന്നില്ല. അവർ തീവ്രവാദം നിർത്തിയിട്ട് ഞങ്ങൾ നിർത്താം എന്ന് പറയാൻ പറ്റുമോ? കോഴിക്കള്ളൻ വാസുവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു പൊലീസിൽ ഏല്പിച്ചു. മീശ പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾഏമാനോട് വാസുവിന്റെ ചോദ്യം. ഏമാനേ, കോഴികട്ട എന്നെ പിടിച്ചു, ആടിനെ ക്കുന്ന വേലായുധനെ പിടിക്കാത്തതെന്ത്? വാസുവിന്റെ ചോദ്യത്തിൽ അന്യായമായി ഒന്നുമില്ല. രണ്ടുപേരും കള്ളന്മാരാണ്. ഒരാൾ ചെറുകിട, മറ്റെയാൾ വൻകിട. പിടിക്കുന്നെങ്കിൽ രണ്ടാളെയും പിടിക്കണം. അല്ലേൽ രണ്ടാളെയും കട്ട്‌കൊണ്ടേയിരിക്കാൻ അനുവദിക്കണം!! പിടിക്കുന്നെങ്കിൽ രണ്ടുപേരെയും പിടിക്കണം എന്ന വാസുവിന്റെ അഭിപ്രായത്തിൽ അല്പം ലോജിക്കുള്ളതിനാൽ അതേ അഭിപ്രായം തന്നെയാണ് നമുക്കെല്ലാവർക്കുമുണ്ടാവുക. പക്ഷെ ഒരാളെ പിടിക്കാൻ കിട്ടിയില്ലെങ്കിൽ രണ്ടു പേരെയും കട്ട് കൊണ്ടിരിക്കാൻ അനുവദിക്കണം എന്ന് പറയുന്നതിനോട് മാത്രം യോജിക്കാൻ കഴിയില്ല.

കഴിഞ്ഞ കാലങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ മുസ്ലിം ചെറുപ്പക്കാർക്കിടയിൽ തീവ്രവാദ രീതികളെ വളർത്തിയെടുത്ത പാർട്ടികളും സംഘടനകളും ഏതുമാകട്ടെ, അവയെ എതിർക്കുന്നു എന്നതിന്റെ അർഥം ഹൈന്ദവ വർഗീയതയെ അനുകൂലിക്കുന്നു എന്നാണോ? വാസുവിനെ പിടിക്കണം എന്ന് പറഞ്ഞാൽ വേലായുധനെ പിടിക്കരുത് എന്ന് അർഥമുണ്ടോ? ഒരിക്കലുമില്ല. ഇസ്ലാമിനെ ഭീകരമതമായി ചിത്രീകരിക്കാൻ മറ്റുള്ളവർക്ക് അവസരമുണ്ടാക്കി കൊടുക്കുന്നവർ ആരായാലും അവർക്കെതിരെ പ്രതികരിക്കേണ്ടത് മുഴുവൻ മുസ്ലീങ്ങളുടെയും കടമയാണ്. മുസ്ലിം വർഗീയതക്കെതിരെ മറ്റു മതവിഭാഗങ്ങളിൽപ്പെട്ടവർ പ്രതികരിക്കുന്നതിനെക്കാൾ അർഥപൂർണമായിരിക്കും മുസ്ലീങ്ങളിൽ നിന്ന് തന്നെയുള്ള പ്രതികരണങ്ങൾ. മതതീവ്രവാദികളെ എതിർക്കുന്നത് വഴി ഒരു മതവും ക്ഷയിക്കുകയില്ല, മറിച്ച് അവ ശക്തിപ്പെടുകയാണ് ചെയ്യുക.

ഇന്ത്യൻ മതേതരത്വത്തെ പിച്ചിച്ചീന്താൻ ശ്രമിക്കുന്ന ഹൈന്ദവ ഫാസിസ്റ്റുകളെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല എന്ന് ചോദിക്കുന്നവരോട് തിരിച്ചൊന്നു ചോദിക്കട്ടെ. അത്തരം ഫാസിസ്റ്റുകളെ നാല് തെറി പറഞ്ഞാൽ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദത്തേലേക്ക് നയിക്കാൻ ശ്രമിക്കുന്ന ശക്തികളെ തടയിടാൻ കഴിയുമോ? ഇന്ത്യയിലെ ഹൈന്ദവ ഫാസിസ്റ്റുകളെ കാലാകാലങ്ങളായി എതിർത്ത് തോൽപ്പിച്ചത് മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ആയിരുന്നില്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഈ ഫാസിസ്റ്റുകൾക്ക് ചെവി കൊടുത്ത് അവർ വർഗീയമായി ചിന്തിച്ചിരുന്നുവെങ്കിൽ ഇന്ത്യ എന്നേ ഒരു ഹൈന്ദവരാജ്യമായി മാറുമായിരുന്നു. സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാൻ ഒരു മുസ്ലിം രാജ്യമായി വിഭജിച്ചു പോയപ്പോൾ ഇന്ത്യ ഒരു ഹൈന്ദവ രാജ്യമായി മാറാതിരുന്നത് എന്തുകൊണ്ട് എന്ന് ചിന്തിക്കുവാൻ ഓരോ മുസ്ലീമിനും കഴിയണം. ഇന്ത്യയെ അതിതീവ്ര ഹിന്ദുത്വത്തിലേക്ക് വഴിതിരിച്ചു വിടുവാൻ ശ്രമിച്ചവർക്കെതിരെ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നതും മുല്ലമാരോ മൗലവിമാരോ അല്ല എന്നും ആ ദൗത്യം നിർവഹിക്കുന്നത് ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ഹൈന്ദവ സമൂഹമാണെന്നും മനസ്സിലാക്കാനുള്ള വകതിരിവാണ് മുസ്ലിം സമൂഹത്തിന് വേണ്ടത്. അത് തന്നെയാണ് പലർക്കും ഇല്ലാതെ പോകുന്നതും. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് തെരുവ് നീളെ എഴുതിവച്ചാൽ അത് മതപ്രബോധനമായി എന്ന് കരുതുന്നവർക്ക് ഇന്ത്യയെന്താണെന്നും ഇസ്ലാമെന്താണെന്നും അറിയില്ല.

ഗുജറാത്ത് കലാപം, ബാബറി മസ്ജിദ് തുടങ്ങി മുസ്ലീങ്ങളെ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ മതേതരസമൂഹത്തെയും ആഴത്തിൽ മുറിവേല്പിച്ച സംഭവവികാസങ്ങളെ നിസ്സാരവത്ക്കരിച്ചുകൊണ്ടല്ല ഇതൊന്നും പറയുന്നത്. അത്തരം സംഭവവികാസങ്ങളിൽ തീവ്രമായി വേദനിക്കുകയും മതേതര കൂട്ടായ്മകളോടൊപ്പം നിന്ന് നീതിക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്യുന്നതിനു പകരം ഇതൊരവസരമാക്കി തീവ്രവാദത്തിന്റെ വിനാശപാതയിലേക്ക് ആളെക്കൂട്ടുന്നവർക്കെതിരെയാണ് നാം ശബ്ദിക്കേണ്ടത്. സർവനാശത്തിന്റെ വഴികൾ തേടി കശ്മീരിലെത്തിയ തീവ്രവാദിയോടോ അതോ അവന്റെ മയ്യിത്ത് പോലും എനിക്ക് കാണേണ്ട എന്ന് പറഞ്ഞ മാതൃഹൃദയത്തോടോ ആരോടാണ് നാം ഐക്യപ്പെടേണ്ടത്. പ്രസംഗിച്ചും എഴുതിയും രക്തം തിളപ്പിച്ച് ആ ചെറുപ്പക്കാരെ അതിർത്തി കടക്കാൻ പ്രേരിപ്പിച്ച വികാരജീവികളാണോ നമ്മുടെ സംരക്ഷകർ? മദീനയിൽ എത്തിയ ക്രിസ്തീയസംഘത്തിനു സ്വന്തം പള്ളി പ്രാർത്ഥന നടത്താൻ വിട്ടുകൊടുത്ത മുഹമ്മദ് നബിയോടോ അതോ പള്ളികളും അമ്പലങ്ങളും സങ്കുചിത ചിന്താധാരകളുടെ താവളങ്ങളാക്കുവാൻ ശ്രമിക്കുന്ന അഭിനവ 'മത സംരക്ഷകരോടോ' ആരോടാണ് നാം ഐക്യപ്പെടേണ്ടത്? ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുവാൻ ഉദ്ദേശിച്ച് നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നവൻ ഈ ഭൂമുഖത്തെ മുഴുവൻ മനുഷ്യരെയും കൊന്നവനു സമനാണെന്ന വിശുദ്ധ ഖുർആന്റെ അദ്ധ്യാപനത്തോടാണോ അതോ തെരുവിൽ ബോംബുവച്ച് പച്ചമനുഷ്യരെ കൊന്നൊടുക്കാൻ ശ്രമിക്കുന്ന ഭീകരരോടോ നാം ഐക്യപ്പെടേണ്ടത്? അൽഖായിദയും അതിന്റെ വക്താക്കളും ചെയ്തതിനെക്കാൾ വലിയ ദ്രോഹം ഇസ്ലാമിനോട് ഭൂമുഖത്ത് ആരും ചെയ്തുകാണില്ല. സംഘപരിവാരങ്ങൾ ഹിന്ദുമതത്തെ വികൃതമാക്കിയ പോലെ മറ്റാരും ആ മതത്തെ വികൃതമാക്കിയിരിക്കില്ല.

നിനക്കു തട്ടമിട്ടൂടേ പെണ്ണേ
ബഷീർ വള്ളിക്കുന്ന്
കൈരളി ബുക്‌സ്, കണ്ണൂർ
2015, വില : 200 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP