Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാതോലിക്ക ബാവക്കു വീണ്ടും അമേരിക്കയിലേക്ക് സ്വാഗതം

കാതോലിക്ക ബാവക്കു വീണ്ടും അമേരിക്കയിലേക്ക് സ്വാഗതം

കോരസൺ വർഗീസ്

രിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കബാവക്കു അമേരിക്കൻ മണ്ണിലേക്ക് വീണ്ടും സ്വാഗതം. ഇത്തവണ ഇവിടെ എത്തിച്ചേരുന്നത് സഭാകേസുകളുടെ മുഷിഞ്ഞ മാറാപ്പുമായല്ല, പൂർവസൂരികൾ സ്വപ്നംകണ്ട സഭാകേസുകളുടെ പരസമാപ്തിയും സഭാഒത്തുചേരലിന്റെ കുരുത്തോലകളും സമാധാനത്തിന്റെ ശൂശന്ന പുഷ്പങ്ങളുമായിട്ടാണ് വരവ്. മോശക്ക് സ്വപ്നം കാണാൻ മാത്രം കഴിഞ്ഞ വാഗ്ദത്ത ദേശത്തു, പിൻഗാമിയായ ജോഷ്വ പ്രവേശിച്ചത് ദൈവീക നിമിത്തം. അത്തരം ഒരു വാഗ്ദത്ത കനാനിൽ സഭയെ എത്തിക്കാൻ ദൈവം കൃപ ചൊരിഞ്ഞ പരിശുദ്ധ പിതാവിന് മംഗളം.

ദീർഘമായ കാത്തിരിപ്പിനു ശേഷം നീതിമാനായ ശീമോൻ ഉണ്ണിയേശുവിനെ കൈയിലുയർത്തി ഇങ്ങനെ പറഞ്ഞു 'ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ'. നമ്മുടെ പൂർവികർ സ്വപ്നം കണ്ടതും സംവത്സരങ്ങൾ കാത്തിരുന്നതുമായ സൗഭാഗ്യം കണ്ണുകൊണ്ട് കാണുവാൻ നമുക്ക് ഭാഗ്യം ഉണ്ടായിരിക്കുന്നു എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അതിനു ഈ പരിശുദ്ധ പിതാവിന്റെ കരങ്ങൾ ദൈവം ഒരുക്കിയിരിക്കുന്നു എന്നും ഭക്തിയോടെ കാണുവാനുള്ള വിവേകം നമുക്ക് ഉണ്ടാകട്ടെ.

തെക്കേക്കൂറ്റിൽ നിന്നും വടക്കേ ക്കൂറ്റിൽനിന്നും വിഭിന്നമായി സ്വന്തമായ ഒരു കുറ്റു സൃഷ്ട്ടിച്ച , കുന്നും കുളവും ചേർന്ന പാരമ്പര്യമാണ് കുന്നംകുളത്തിനുള്ളത് . ടി പി രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര' എന്ന വിചിത്രമായ ഒരു കഥാലോകം മലയാള സാഹിത്യത്തിൽ സമ്മാനിച്ച കുന്നംകുളത്തിനു പ്രത്യേകതകൾ നിറഞ്ഞു നിന്നിരുന്നു . മഹാരഥന്മാരായ പുലിക്കോട്ടിൽ മെത്രാപ്പൊലീത്താമാരുടെ നറു സുഗന്ധം നിറഞ്ഞു നിൽക്കുന്ന അത്തരം ഒരു മണ്ണിൽനിന്നും വളരെ പ്രതീക്ഷയോടെ സഭക്ക് കിട്ടിയ സമ്മാനമാണ് പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കബാവ .

വളരെ ചുരുങ്ങിയ കാലം കൊണ്ട് ആഗോളതലത്തിലും ,കേരളരാഷ്ട്രീയ തലത്തിലും സഭാചരിത്രത്തിലും സ്വന്തമായ കൈയൊപ്പ് ചാർത്താൻ പരിശുദ്ധ പിതാവിന് ആയിട്ടുണ്ട് . നിഷ്‌കളങ്കമായ ഗ്രാമീണ സംസാര ശൈലിയും , തേജസ്സാർന്ന മുഖകാന്തിയും, കഠിനമായി സംസാരിക്കേണ്ട സന്ദര്ഭങ്ങളിൽപോലും വാത്സല്യം നിറഞ്ഞു നിന്ന ആ കണ്ണുകളിലെ നിസ്സഹായത കാണുന്നില്ലേ എന്ന് ധരിച്ചവർക്കു അപ്പാടെ തെറ്റിപ്പോയി എന്ന് ഓരോ സംഭവങ്ങൾ കഴിയുമ്പോളും തിരിച്ചറിയപ്പെടുകയായിരുന്നു. തിളക്കമുള്ള പൊന്കുരിശും ഉയർത്തി , കറപ്പിൽ പൊതിഞ്ഞ, തീപിടിക്കുംചുമന്ന കുപ്പായത്തിൽ പൊതിഞ്ഞ കൃശഃ ഗാത്രത്തിന്റെ അഗ്‌നിശോഭ , സ്വയം നിര്ഷ്‌കര്ഷിച്ച മൗനവും , ധ്യാനവും കൊണ്ട് മാത്രമല്ല , പൂർവസൂരികളുടെ ആത്മാവിൽ മുക്കിയ പടയണികൾ കൊണ്ടുകൂടിയാണ്.

ജനലുകൾ ഇല്ലാത്ത ഒറ്റവാതിൽ മുറിയിൽനിന്നും പുറത്തിറങ്ങി ജനലുകളും വാതിലുകളും തുറന്നിട്ട പുത്തൻ സമീപനമാണ് പരിശുദ്ധ പിതാവിനെ ജനകീയനാക്കിയത് . മണിച്ചിത്രതാഴിട്ടു പൂട്ടിയ സൗപർണികയിലേക്ക് തളച്ചിടാൻ ശ്രമിക്കുമ്പോഴൊക്കെ വർധിത വീര്യത്തോടെ പുറത്തേയ്ക്കു ഇരുകയ്യും നീട്ടി സംസാരിച്ചുകൊണ്ടു പോകുന്ന, നല്ല ശ്രോതാവാകുന്ന, ഒപ്പം സാധാരണ വിശ്വാസിയോടൊപ്പം തൊട്ടുചേർന്നു നില്ക്കാൻ ഇഷ്ട്ടപ്പെടുന്ന സമീപനം വിശ്വാസികളിൽ സഭാസ്‌നേഹം വർധിപ്പിച്ചു. ഈ നന്മയുടെ തിരിച്ചറിവാണ് സഭക്ക് ഉണ്ടാവേണ്ടത്.

തനിക്കു രാഷ്ട്രീയം തീരെ വശമാകുന്നില്ല എന്ന അബദ്ധചിന്ത കേരളാ രാഷ്ട്രീയത്തിലെ മുടിചൂടാമന്നർക് ഇന്ന് നന്നേ വ്യക്തമാവുണ്ട് . മലങ്കരസഭക്കു ഒരു വശത്തേയ്ക്ക് മാത്രമേ നോക്കാൻപാടുള്ളു, എന്തും പറഞ്ഞു കളിപ്പിക്കാം, അനാഥരാണ് എന്ന സ്ഥിരസങ്കല്പം വീണുടഞ്ഞു. രണ്ടായിരത്തി പതിമൂന്നിലെ പരുമല പെരുന്നാളിൽ പരിശുദ്ധ പിതാവ് നടത്തിയ പ്രസംഗം കേരള സർക്കാറിനുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു എന്ന് കാലം തെളിയിച്ചു . ജുഡീഷ്യറിയിൽ രാഷ്രീയം കലർത്തി നീതി നിഷേധിക്കുന്ന സർക്കാർ, മലങ്കര സഭയെ അവഗണിക്കുക ആണെന്നും കനത്ത തിരിച്ചടികൾ പ്രതീക്ഷിക്കണം എന്നും ഉള്ള സ്‌ഫോടക വാക്കുകൾ, എഴുതി തള്ളിയവർക്കു, മലങ്കരമെത്രാന്റെ കണ്ണിലെ തീപ്പൊരി അവിടവിടെയായി വീണു പൊള്ളി തുടങ്ങിയിരിക്കുന്നു. എത്ര നന്മ ചെയ്താലും ഗുരുത്വദോഷം ഗുണം ചെയ്യുകയില്ല എന്ന തിരിച്ചറിവ് കേരള രാഷ്ട്രീയത്തിനു ബോദ്ധ്യപ്പെട്ടു .

മലങ്കരമെത്രാന്റെ സത്വത്തിന്റെ കനലിനു തീപിടിച്ചാൽ നിൽക്കുന്ന ഇടം പോലും വെണ്ണീറാകും എന്നത് അതിശയോക്തിയല്ല. കാരണം, അഗ്‌നിശുദ്ധിയിലൂടെ സ്പുടം ചെയ്‌തെടുത്ത ആ ഇടത്തിനു പൂർവസൂരികളുടെ കണ്ണീരും തപസ്സും പ്രാർത്ഥനയും ബലം നൽകുന്നുണ്ട് , അത് വെറും അധികാര പ്രതാപ സ്ഥാനമാണെന്നു ചിന്തിച്ചാൽ അപകടമാകും ഫലം . സാധാരണ മനസ്സിന് ഉൾക്കൊള്ളാനോ അംഗീകരിക്കാനോ ആവാത്ത ഒരു മനപ്രഹേളികയാണ് അവിടം. കഴിഞ്ഞ അഞ്ചു വർഷത്തോളം മലങ്കരസഭ മാനേജിങ് കമ്മറ്റിയിൽ പരിശുദ്ധ പിതാവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ് .

കോലഞ്ചേരി പള്ളി പ്രശ്‌നത്തിനിടെ പരിശുദ്ധ പിതാവിന്റെ നിരാഹാര സമരം ആഴ്ച പിന്നിട്ടു വളരെ മാരകമായ അവസ്ഥയിലേക്ക് കടക്കുകയും, കേരളസർക്കാർ അവഗണിച്ചു നിൽക്കുകയും ചെയ്ത അപമാനകരമായ ദിനത്തിൽ, കേരളത്തിലുള്ള എന്റെ പിതാവിനോട് ഓരോ ദിവസവും വിഷമം പങ്കിട്ടു കൊണ്ടിരുന്നു. എന്തിനാണ് നമ്മുടെ തിരുമേനി വഴിയിൽ കിടന്നു സമരം ചെയ്യുന്നത് ? ചുണ്ടുകൾ പോലും മുറിഞ്ഞു രക്തം ഒഴുക്കുന്നത് ആർക്കുവേണ്ടിയാണ്, ജാതികൾക്കു മുൻപിൽ ഒരു രാഷ്ട്രീയക്കാരനെപ്പോലെ കിടക്കേണ്ട ആളല്ലല്ലോ പരിശുദ്ധ പിതാവ് എന്ന് തർക്കിച്ചപ്പോൾ , ഫോണിന്റെ അങ്ങേ തലക്കൽ കനത്ത നിശ്ശബ്ദത .. ഹാലോ.. എന്ത് പറ്റി ? ..ചെറിയ വിതുമ്പൽ..പൊട്ടിക്കരയുകയാണ്. കൈയിൽനിന്നും ഫോൺ താഴെ പോയിരുന്നു .. അതെടുത്തു പതുക്കെ പറയുന്നതു കേൾക്കാം ..'പക്ഷെ, മോനെ, തിരുമേനിക്ക് എന്തെങ്കിലും സംഭവിച്ചാൽ !!!! .അദ്ദേഹം ഇങ്ങനെ വിതുമ്പുന്നതു ഇതിനു മുൻപും പിൻപും കണ്ടിട്ടില്ല .

അങ്ങനെ മലങ്കരയിലെ എത്രയോ പിതാക്കന്മാരുടെ വിതുമ്പലുകളും അമ്മമാരുടെ കണ്ണീരും യുവാക്കളുടെ അല്മരോഷവും മലങ്കര മെത്രാപ്പൊലീത്തയെ ധന്യമാക്കുന്നു. പരിശുദ്ധ റൂഹാ സ്വർഗമാകുന്ന മേലുള്ള ഉയരങ്ങളിൽനിന്ന് പ്രതാപത്തോടെ ഇറങ്ങി , ഈ പരിശുദ്ധ സ്ഥാനിയിൽ പൊരുന്നി ആവസിക്കുന്ന വിശുദ്ധതലം എത്രയോ പരിപാവനമാണ് . ദൈവത്തിന്റെ വിശുദ്ധ സഭയെ മേയിച്ചു ഭരിക്കുന്ന ശുദ്ധിമാന്മാരും , ബഹുമാനപ്പെട്ടവരും, ഭാഗ്യവാന്മാരുമായി ദൈവത്താൽ നിലനിർത്തപ്പെട്ടു പോരുന്ന നമ്മുടെ ആബൂൻ മാർ ബസേലിയോസ് മാർതോമ്മമാർക്കു വേണ്ടി നാം അപേക്ഷിച്ചു പ്രാർത്ഥിക്കണം.

Those who live by humble faith enter into the fullness of God's provisions of grace. God resists the proud, but gives grace to the humble…we have access by faith into this grace in which we stand (James 4:6 and Romans 5:2).

(ലേഖകൻ മുൻ മലങ്കരസഭാമാനേജിങ് കമ്മറ്റി അംഗമാണ്.)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP