Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വയനാടൻ അപാരത

ഒരു വയനാടൻ അപാരത

കോരസൺ വർഗീസ്

'വെള്ളാനകളുടെ നാട്' എന്ന സിനിമയിൽ കുതിരവട്ടം പപ്പു അനശ്വരമാക്കിയ ഒരു സംഭാഷണം ആണ് താമരശ്ശേരി ചുരത്തെപ്പറ്റി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. കോഴിക്കോടുനിന്നും വയനാടിന് പോകുമ്പോൾ ഏതാണ്ട് അമ്പതു കിലോമീറ്റർ ദൂരത്താണ് താമരശ്ശേരി ചുരം സ്ഥിതിചെയ്യുന്നത്. റോഡ് നന്നാക്കാനുള്ള റോഡ് റോളർ ഡ്രൈവറായിട്ടാണ് കുതിരവട്ടം പപ്പു അഭിനയിച്ചത്. കുത്തനെ താഴേക്ക് പോകുന്ന ഹെയർപിൻ വളവുകളിലൂടെ ബ്രേക്ക് നഷ്ട്ടപ്പെട്ട റോഡ് റോളർ ഓടിച്ചു പോയ വീരസാഹസീകതയാണ് പപ്പുവിന്റെ രസകരമായ ഡയലോഗ്. അടിവാരത്തുനിന്നും ലക്കിടി വരെയുള്ള 12 കിലോമീറ്റർ പാമ്പുപോലെ വളഞ്ഞു കിടക്കുന്ന നിരയുടെ ഇരുഭാഗത്തും നയനാനന്ദകരമായ കാഴ്ചയാണ് മാറി മാറി വന്നുകൊണ്ടിരിക്കുന്നത്. ചുരത്തിലേക്കുള്ള കയറ്റവും ഇറക്കവും അതി സാഹസീകമായ അനുഭവമാണ് സമ്മാനിച്ചത്. പശ്ചിമ ഘട്ടത്തെ തഴുകി പറന്നു പോകന്ന മൂടൽ മഞ്ഞും, അതിനിടയിൽ കൂടി പ്രത്യക്ഷപ്പെടുന്ന സൂര്യകിരണങ്ങളും, താഴെ ഉറുമ്പ് പോലെ നിരനിരയായി കയറിഇറങ്ങുന്ന വാഹനങ്ങളും ഒരിക്കലും മറക്കാനാവാത്ത ദ്ര്യശ്യ വിരുന്നു തന്നെയാണ്.

'ലക്കിടിയിൽ എത്തിയാൽ പിന്നെ വയനാടിലേക്കു പ്രവേശിക്കുകയായി. ദക്ഷിണ ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെട്ടിരുന്ന ലക്കിടി നിബിഡമായ വനസമ്പത്തു തന്നെ ആണ്. വന്യമൃഗങ്ങൾ സമൃദ്ധമായി വിഹരിച്ചിരുന്ന ഈ വനത്തിലൂടെ ഉള്ള കുറുക്കുപാത ആദിവാസികൾക്ക് മാത്രമേ അറിയാൻ കഴിഞ്ഞിരുന്നുള്ളൂ. ആദിവാസി മൂപ്പൻ കരിന്തണ്ടൻ ഹൃദിസ്ഥമാക്കി വച്ചിരുന്ന ഈ കുറുക്കുവഴി ബ്രിട്ടീഷ് എഞ്ചിനീയർ മനസ്സിലാക്കിയെടുത്തു. ഈ വഴി കണ്ടുപിടിച്ച നേട്ടം മറ്റാർക്കും പകുത്തുകൊടുക്കാൻ അയാൾ തയ്യാറായില്ല. കരിന്തണ്ടനെ അനുനയിപ്പിച്ചു മലയുടെ മുകളിൽ കൊണ്ടുപോയി വധിച്ചു എന്നാണ് പറയപ്പെടുന്നത്. താമരശ്ശേരി ചുരം നിർമ്മിക്കപ്പെട്ടതിനു ശേഷം അപകടങ്ങളുടെ ഒരു വലിയ നിരതന്നെയാണ് ഉണ്ടായിക്കൊണ്ടിരുന്നത്. കരിന്തണ്ടന്റെ പ്രേതം വാരി വിതച്ച അപകട മരണങ്ങൾ യാത്രക്കാരിൽ ഭീതി ഉണർത്തിക്കൊണ്ടിരുന്നു. വളരെ സാഹസികമായി കരിന്തണ്ടന്റെ പ്രേതത്തെ ബന്ധിച്ചു ഒരു ആൽ മരത്തിൽ ചങ്ങലക്കുതളച്ചു. അതിനു ചുവട്ടിൽ കരിന്തണ്ടന്റെ നാമത്തിൽ 'ചങ്ങല മുനീശ്വരൻ കോവിൽ' എന്ന ഒരു പ്രതിഷ്ഠയും നടത്തി. ഈ ചങ്ങല മരം അവിടെ കാണാം , അതിലുള്ള ചങ്ങല മരത്തോടൊപ്പം വളരുന്നു എന്നാണ് പറയപ്പെടുന്നത്. ലക്കിടിയിലുള്ള 'ചങ്ങലയിട്ട മരം' ഒന്ന് ശ്രദ്ധിക്കാതെ പോകാൻ പറ്റില്ല.

'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ' എന്ന ചിത്രത്തിൽ ഇത്തരം ഒരു കോവിലിന്റെ പശ്ചാത്തലം കാണാൻ സാധിക്കും. കുറവന്റെ ആത്മാവിനെ തളച്ചിട്ട മരത്തിൽ എവിടേയോ കുറത്തിയുടെ തേങ്ങൽ കേൾക്കാമെന്നും അവിടേക്കു ജീവനുള്ള ആത്മാക്കളെ മരണത്തിലൂടെ ക്ഷണിക്കും എന്നും ഉള്ള ഒരു കഥയാണ് ആ ചിത്രത്തിൽ കോറി ഇട്ടിരിക്കുന്നത്. ചുരത്തിലൂടെ പോയ കാറിനു ബ്രേക്ക് നഷ്ടപ്പെടുകയും കോവിലിൽ ചെന്ന് ഇടിച്ചു മരണം സംഭവിക്കുന്നതുമായ നിഗുഢമായകഥ. കുറെയേറെ വർഷങ്ങൾക്കു മുൻപ്, താമരശ്ശേരി റോഡ് ഇത്രയും വികാസം പ്രാപിക്കാതിരുന്ന കാലത്തെ ഓർമ്മകൾ ടീമിനു നേതൃത്വം വഹിച്ച ശ്രീ. ബെന്നി ഫ്രാൻസിസ് പറഞ്ഞുകൊണ്ടേയിരുന്നു. അന്ന് അദ്ദേഹം വയനാടിൽ കൃഷി ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിക്കുക ആയിരുന്നു. ബുള്ളറ്റിൽ സുഹൃത്തിനോടൊപ്പം പോകുന്ന വഴി കാട്ടാന പുറകെ ഓടിവന്നതും, തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ നിന്നും പിറകിലിരുന്ന സുഹൃത് രക്ഷപ്പെട്ടതും ഓർമ്മപ്പെടുത്തി; നിഗൂഢത നിറഞ്ഞ യാത്രയെ അത് തീവ്രമാക്കികൊണ്ടിരുന്നു. ബൈക്കിന്റെ പിറകിൽ ഉണ്ടായിരുന്ന സുഹൃത്തിന്റെ ഷർട്ടിൽ കാട്ടാനയുടെ തുമ്പിക്കയ്യിൽ നിന്നും ഒലിച്ചിറങ്ങിയ ദ്രാവകം കൂടി ഉണ്ടായിരുന്നു എന്ന്കൂടി പറഞ്ഞപ്പോൾ നടുങ്ങാതിരിക്കാനായില്ല.

ചുരം ഇറങ്ങി തിരികെ വരുമ്പോൾ ഉണ്ടായ അനുഭവം വിവരണാതീതമാണ്. യാത്രയുടെ തിരിച്ചുപോക്കിൽ ഉണ്ടായ സംഭവം ആണെങ്കിൽക്കൂടി അത് ഇവിടെത്തന്നെ പറയുന്നതാണ് ഉചിതമെന്നു തോന്നുന്നു. ഒൻപതു തിരുവുകളിൽ രണ്ടെണ്ണം കഴിഞ്ഞപ്പോൾ എന്തോ ഒരു മണം ശ്രദ്ധിച്ചു, ഒപ്പം എന്തോ വലിയ ഒരു ശബ്ദവും ഇടക്ക് കേൾക്കാൻ തുടങ്ങി. സന്തോഷ് പൊടുന്നനെ എഴുനേറ്റു പുറത്തേക്കു നോക്കി. അവിടെ വളെരെപ്പേർ പാർക്ക് ചെയ്തു ചുരത്തിന്റെ മനോഹര ദ്ര്യശ്യം ആസ്വദിക്കുകയും ചിത്രങ്ങൾ എടുക്കയും ചെയ്യുക ആയിരുന്നു. ഏതായാലും ഡ്രൈവർ സുരേഷ് വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി, ഒരു വലിയ ശബ്ദത്തോടെയാണ് വണ്ടി നിന്നത്. ഞങ്ങൾ വെളിയിലേക്കു ഇറങ്ങി ചിത്രങ്ങൾ എടുക്കാൻ തുടങ്ങി, സുരേഷ് വണ്ടിയുടെ ബോണറ്റ് തുറന്നു ശബ്ദം വന്ന കാരണം നോക്കുകയായിരുന്നു. സുരേഷിന്റെ മുഖം കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി, വണ്ടിക്കു ബ്രേക്ക് കുറഞ്ഞു തുടങ്ങിയിരിക്കുന്നു, ഇനിയും കുത്തനെയുള്ള ഇറക്കമാണ്, 20 സീറ്റുള്ള വലിയ വണ്ടിയാണ്, ഇറക്കം ഗിയർ മാത്രം ഉപയോഗിച്ചു പോകണം. ഏതായാലും കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഇക്കാര്യം തൽക്കാലം അറിയണ്ട എന്ന് സിനിലാൽ പറഞ്ഞു. നേർത്ത ഇരുവരിപ്പാതയിൽ പുറകിൽനിന്നുള്ള വാഹനങ്ങളുടെ ഹോൺ അടി ശ്രദ്ധിക്കാതെ പതുക്കെ സുരേഷ് വണ്ടി മുന്നോട്ടു നീക്കി. എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ പാകത്തിൽ ഹാൻഡ് ബ്രേക്കിൽ കൈ പിടിച്ചു ബെന്നിയും ഇരുന്നു. അതുവരെ ഉണ്ടായ എല്ലാ സന്തോഷങ്ങളും അലിഞ്ഞു ഇല്ലാതെയായി, സർവ ഈശ്വരന്മാരെയും ധ്യാനിച്ച് കണ്ണുകൾ അടച്ചു ഇരുന്നു.

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലെ ദ്രശ്യങ്ങൾ മനസ്സിലൂടെ കടന്നു പോയി. ലക്കിടിയിൽ ചങ്ങല മരത്തിനു അടുത്തുനിന്നു ചിത്രങ്ങൾ എടുത്തതും, കരിന്തണ്ടനെക്കുറിച്ചു തമാശ പൊട്ടിച്ചതും ഒരു കൊള്ളിമീൻ പോലെ തിണിർത്തുവന്നു. കരിന്തണ്ടന്റെ ആത്മാവ് കൂടെ പോരുന്നോ എന്നും അറിയാതെ ചിന്തിച്ചുപോയി.എന്തായാലും സുരേഷിന്റെ ഡ്രൈവിങ് പാടവം കൊണ്ട് അത്ഭുതകരമായി, ബ്രേക്ക് ഇല്ലാതെ താമരശ്ശേരി ചുരം നിരങ്ങി ഇറങ്ങി, വണ്ടി നിരത്തിനരികെ പാർക്ക് ചെയ്തു. കണ്ണ് തുറന്നപ്പോൾ ഒരായിരം വെള്ളരിപ്രാവുകൾ ഒന്നിച്ചു പറന്നുയർന്ന അനുഭവമായിരുന്നു.

അന്ന് ഞായറാഴ്‌ച്ച ആയിരുന്നതിനാൽ ഒട്ടുമിക്ക കടകളും അടഞ്ഞുകിടന്നു. കോഴിക്കോട്ടേക്ക് എത്താൻ അൻപതോളം കിലോമീറ്റർ ബാക്കി. സമയം അഞ്ചുമണി, ഒരു പരിചയവും ഇല്ലാത്ത നാട്. അടുത്ത ചായക്കടയിൽ ടീമിനെ ഇരുത്തി കടക്കാരനോട് തിരക്കിയപ്പോഴാണ് ചന്ദ്രനെ പരിചയപ്പെടുത്തിയത്. ചന്ദ്രൻ മെക്കാനിക് ആണെങ്കിലും യാദൃച്ഛികമായി അവിടെ എത്തിപ്പെട്ടതായിരുന്നു. വണ്ടിയുടെ ഡയനാമോയും പണിമുടക്കിയിരിക്കുന്നു, അത് റിപ്പയർ ചെയ്യാതെ യാത്ര മുന്നോട്ടു പോകാനാവില്ല. ചന്ദ്രൻ ആരെക്കെയോ ഫോണിൽ വിളിച്ചു തിരക്കിക്കൊണ്ടിരുന്നു. ഭാഗ്യത്തിന് അടുത്ത ഒരു സ്റ്റോപ്പിൽ ഒരു ഓട്ടോ ഇലക്ട്രിക്കൽ കട പകുതി തുറന്നു കിടക്കുന്നതു ശ്രദ്ധിച്ചു. കട അടവായിരുന്നതിനാൽ അയാൾ എന്തോ അത്യാവശ്യ കാര്യത്തിന് എത്തിയതാണ്. പക്ഷെ സഹായിക്കാൻ തയ്യാറായില്ല. ഉടനെ തന്നെ ചന്ദ്രൻ അവിടേക്കു വിളിച്ചു, ഇതുപോലെ ഒരു പ്രശ്‌നവുമായി ഒരു വണ്ടി എത്തുന്നു എന്ന് അറിയിച്ചു, ചന്ദ്രൻ സ്‌കൂട്ടറിൽ പാഞ്ഞു എത്തി ചില മണിക്കൂറുകൾ കൊണ്ടു പരിഹാരം ഉണ്ടാക്കി അങ്ങനെ യാത്ര തുടരാനായി. അവിടെ കാവൽ മാലാഖയെപ്പോലെ എത്തിയ ചന്ദ്രനെ ഒരിക്കലും മറക്കാൻ കഴിയില്ല. ജീവിതത്തിലെ സന്നിഗ്ദ്ധമായ സന്ദർഭങ്ങളിൽ ഇത്തരം നന്മ നിറഞ്ഞ മനുഷ്യരുടെ ഇടപെടലുകളാണ് ദൈവ സാന്നിധ്യമായി അനുഭവപ്പെടുക.

കോഴിക്കോട്ടു നിന്നും താമരശ്ശേരി വഴി അടിവാരം വരെ, പ്രകൃതിയും മനുഷ്യനും നിരന്തരം സമരസപ്പെടുന്നതിന്റെ വിരൽ പാടുകളാണ് കാണാനുള്ളത്. കുടിയേറ്റ ഭൂമിയിൽ ഏദൻതോട്ടം നട്ടു പിടിപ്പിക്കുന്ന മനുഷ്യന്റെ ദിവ്യനിയോഗം; അവിടെയെല്ലാം കാടുകളോടൊപ്പം ചെറിയ നഗരങ്ങൾ നിർമ്മിച്ച് കൊണ്ടേയിരിക്കുന്നു. കോടഞ്ചേരിയും പുതുപ്പാടിയും അതിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ്. ചുരം കയറി ലക്കിടി വഴി വൈത്തിരിയിൽ എത്തുമ്പോഴേക്കും പ്രകൃതിയുടെയും മനുഷ്യന്റെയും ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കാതെ പോകില്ല. പ്രകൃതിയോട് മല്ലടിച്ചും ചുംബിച്ചും പണിതുയർത്തിയ ഉപവനകളും സങ്കേതങ്ങളും ആധുനിക സൗകര്യങ്ങളോടെ ഉള്ള സ്‌കൂളുകളും കോൺവെന്റുകളും ആശുപത്രികളും ഉത്തര കേരളത്തക്കുറിച്ചു മനസ്സിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ അപ്പാടെ മാറ്റി. വർഷങ്ങൾക്കു മുൻപ് ഷൈനിയെ പിറകിലിരുത്തി ഈ വനമദ്ധ്യത്തിലൂടെ ബൈക്ക് ഓടിച്ചു പോയ കാര്യം ബെന്നി ഓർമ്മിച്ചു. കൽപ്പറ്റ, മീനങ്ങാടി വഴി സുൽത്താൻ ബത്തേരിയിൽ എത്തിയപ്പോൾ സങ്കൽപ്പങ്ങളുടെ മാറാപ്പു താനേ വീണു ഉടഞ്ഞു.

വയലുകളുടെ നാടായ വയനാട്ടിൽ ഇന്നുള്ള ഏറ്റവും വലിയ പട്ടണമാണ് സുൽത്താൻ ബത്തേരി. സമുദ്ര നിരപ്പിൽനിന്നും 930 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ ഇവിടുത്തെ കാലാവസ്ഥ വളരെ സുഖകരമാണ്. ടിപ്പു സുൽത്താന്റെ ആയുധങ്ങളുടെ ബാറ്ററി സൂക്ഷിച്ചു വച്ചിരുന്ന സ്ഥലമായതിനാലാണ് ഇതിനു സുൽത്താൻ ബാറ്ററി എന്ന് പേരായതും പിന്നെ അത് സുൽത്താൻ ബത്തേരി ആയതും.

കുലശേഖര രാജവംശകാലത്ത്, ഒൻപതാം നൂറ്റാണ്ടിൽ, ഇവിടെ സ്ഥാപിതമായ ഗണപതി ക്ഷേത്രം ആയിരുന്നു ഈ പ്രദേശത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. അങ്ങനെ ഇവിടം 'ഗണപതിവട്ടം' എന്ന് അറിയപ്പെട്ടിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തിൽ ഈ ക്ഷേത്രം തകർക്കപ്പെടുകയും, ഇതിന്റെ കൽഭിത്തികൾ കോട്ട പണിയാനായി കൊണ്ടുപോകയുമാണ് ഉണ്ടായത്. പിന്നെ കാലങ്ങൾ കുറെ മാറിപ്പോയപ്പോൾ കരമൊഴിവായി കിട്ടിയ സ്ഥലത്തു പുതിയ ഗണപതികോവിൽ നിർമ്മിക്കയായിരുന്നു. ഇതിനു മതമൈത്രിയുടെ കഥകളും പറയാനുണ്ട്. ഇപ്പോഴത്തെ ക്ഷേത്രം നഗരമദ്ധ്യത്തുതന്നെ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ഈ കാലയളവിൽ തന്നെ പണിയിക്കപ്പെട്ട ജൈനക്ഷേത്രം കല്ലുകളുടെ മാസ്മര ഭാവം ഇന്നും തുടിച്ചു നിൽക്കുന്ന, സുന്ദര ശിൽപ്പകൊട്ടിലാണ്.

എല്ലാ ആധുനീക സൗകര്യങ്ങളും ഉള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് സുൽത്താൻ ബത്തേരി ഇന്ന്. മുന്തിയ ഹോട്ടലുകളും ഭക്ഷണ ശാലകളും പ്രധാനപ്പെട്ട എല്ലാ ബ്രാൻഡഡ് ഉപകരണങ്ങളും ഇവിടെ സുലഭമാണ്. ബെന്നിയുടെ സുഹൃത്തുക്കളായ ഡോക്ടർ പോജി , ഡോക്ടർ പോൾ, മാത്യൂസ്, അവരുടെ കുടുംബങ്ങൾ ഒക്കെ ഞങ്ങളെ സന്ദർശിക്കാൻ എത്തി. അവരൊക്കെ കലാകാലങ്ങൾ ആയി ആ ദേശത്തിന്റെ ഭാഗമായി മാറി. അവർ അംഗങ്ങൾ ആയിട്ടുള്ള കൺട്രി ക്ലബ്ബ്‌ഹൗസിലാണ് താമസം ക്രമീകരിച്ചിരുന്നത്. അമേരിക്കയിലെ തന്നെ ഇടത്തരം ക്ലബ്ബ്ഹവുസുകളോടു കിട പിടിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങൾ അതിശയിപ്പിച്ചു. നാല് പതിറ്റാണ്ടുകൾക്കു മുൻപ് കുറവിലങ്ങാട്ടുനിന്നും കുടിയേറിയ പോളിന്റെ പിതാവ് ഇന്നും മരിക്കാത്ത ഓർമ്മകൾ പങ്കിട്ടു. ഇടതൂർന്ന കാപ്പിത്തോട്ടങ്ങൾ, കുരുമുളക് , ചോദിച്ചതെല്ലാം ഭൂമി നൽകി. ഒക്കെ കയറി അങ്ങ് കൃഷി ചെയ്തു തുടങ്ങുകയായിരുന്നു. ഒന്നും നഷ്ട്ടമായില്ല. കുറച്ചു സമ്പാദ്യവും കൂടുതൽ അധ്വാനിക്കുന്ന മനസ്സുമായി എത്തിയവർക്കെല്ലാം ഒരിക്കലും പിന്നെ പുറകോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കുടിയേറ്റക്കാർ കൂടെ കൊണ്ടുവന്ന അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും തനിമ നഷ്ടപ്പെടാതെ അവർ അവിടെ നിലനിർത്തി. ബത്തേരിയിലെ ആദ്യത്തെ കോഓപ്പറേറ്റീവ് സൊസൈറ്റി, കോളേജ് തുടങ്ങി ആ നാടിന്റെ ജീവനാഡിയായി നിലനിന്ന മലങ്കര ഓർത്തഡോക്ൾസ് സഭയുടെ മത്തായി നൂറനാൽ അച്ചനെപ്പറ്റി പരാമർശിക്കാതെ ആധുനിക ബത്തേരിയുടെ ചരിത്രം പൂർണ്ണമാവുകയില്ല. ഏറ്റവും വലിയ മലമുകളിൽ തല ഉയർത്തി നിൽക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ സെന്റ് തോമസ് കത്തീഡ്രൽ ശ്രദ്ധിക്കപ്പെടും.

അസംപ്ഷൻ കത്തോലിക്കാ ദേവാലയവും മസ്ജിദുകളും ഓരോ കാലഘട്ടത്തിന്റ്‌റെ ഓർമ്മകളും പേറി തലയുയർത്തി നിൽക്കുന്നു. നഗര മദ്ധ്യത്തിലൂടെ രാത്രിയിൽ പോകുമ്പോൾ നിശാഗന്ധിപ്പൂക്കളുടെ മാസ്മരിക സൗരഭ്യം എവിടുന്നോ മൂക്കിൽ അരിച്ചു കയറി. മുസ്ലിം സെമിത്തേരിയിൽ നിന്നും വരുന്ന സുഗന്ധം ആ നഗരത്തെ സുരഭിലമാക്കികൊണ്ടിരിക്കുന്ന പ്രത്യേകതയാണ് എന്ന് ബെന്നി സൂചിപ്പിച്ചു. ആ സുഗന്ധം നിഗൂഢമായി പിന്തുടരണേ എന്ന് അറിയാതെ കൊതിച്ചുപോയി.

കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വളരെ വൃത്തിയോടും ഭംഗിയോടും നഗരം സൂക്ഷിച്ചിരിക്കുന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. വലിയ പാറകൾ ഒക്കെ ഇന്ന് പകുതി പൊട്ടിച്ച അവസ്ഥയിലാണ്. നരവംശ ശാസ്ത്രത്തിനു മുതൽ കൂട്ടുന്ന ഇടക്കൽ ഗുഹയും, ചേതോഹരമായ ആരണ്യവും , അലകൾ ഉയർത്തുന്ന മലകളും മാലിന്യം ഇല്ലാത്ത പുഴകളും ചേർന്ന ഈ സ്വപ്നഭൂമിക ഇങ്ങനെ തന്നെ നിലനിൽക്കണേ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു.

വന്യത തുടിച്ചു നിൽക്കുന്ന കുറുവ ദ്വീപ് ഉറവുകളിലേക്കു തിരികെ പോക്കലാണെന്നു തോന്നാം. പ്രകൃതിയുടെ ശൈശവാവസ്ഥയും മാലിന്യം കലരാത്ത ശുദ്ധതയും ഇവിടെ പരിരക്ഷിച്ചിരിക്കുന്നു. മുളംചങ്ങാടത്തിലൂടെ അക്കര കടന്നാൽ കുറെ ഏറെ നേരം വനത്തിലൂടെ സഞ്ചരിച്ചു വേണം അടുത്ത ദ്വീപിലേക്ക് കടക്കാൻ. ചെറുതും വലുതമായ അനേകം ദ്വീപുകൾ 950 ഏക്കറിൽ പരന്നു കിടക്കുന്നു. കുറച്ചു ഭാഗത്തേക്ക് മാത്രമേ കടന്നുപോകാൻ അനുവാദം ഉള്ളൂ. അതും ഓരോ ദിവസത്തെയും സന്ദർശകരെ നിശ്ചിത എണ്ണത്തിൽ നിയന്ത്രിച്ചിരിക്കുന്നു. കാവേരി നദിയുടെ പോഷകനദിയായ കബനീനദി ഇവിടെ ചുറ്റി ഒഴുകുന്നു. പച്ച നിറത്തിൽ ശുദ്ധമായി പാറകളിലൂടെ നേർത്ത ചലനങ്ങളിൽ ഒഴുകിവരുന്ന ഈ ജലശ്രോതസ് അവിശ്വസനീയമായ കാഴചയാണ് സമ്മാനിക്കുന്നത്. വർഷങ്ങളായി മണ്ണിൽനിന്നും വീണു കിടക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ ചെറു ചലനങ്ങളോടെ ശാന്തമായി ഒഴുകി നീങ്ങുന്ന നീരുറവകൾ,അവയിൽ അരിഞ്ഞു നടക്കുന്ന ജീവന്റെ ആദ്യ സ്പുരണങ്ങൾ, അനേകം ചെറു ജീവികൾ , ജലത്തിന് മുകളിലൂടെ കാലുയർത്തി നടന്നുപോകുന്ന വെള്ളത്തിലാശാന്മാർ !!! കൊതിതീരില്ല അവിടെ നോക്കി നിൽക്കാൻ. ഭൂമിയിലെ ജൈവ ലോകം മുഴുവൻ ഒരു ഒറ്റ ജീവിയെപ്പോലെ പെരുമാറുന്ന ഒന്നാണെന്നും ഓരോ ജീവിയും തമ്മിൽ തമ്മിൽ അതിതീവ്രമായ തരത്തിൽ ബന്ധിതമാണെന്നും എന്നും ഉള്ള 'ഗായ ഹൈപ്പോതെസിസ്' (കടപ്പാട് 'സീറോ' മാതൃഭൂമി വീക്കിലി) ഓർക്കാതിരുന്നില്ല.

ഉറപ്പില്ലാത്ത, വഴുവഴുപ്പൻ പാറകളിലൂടെ അക്കരെ വരെ നടന്നു പോകാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതി സാഹസീകമാണ് ആ യാത്ര. ഞങ്ങളും കൈ കോർത്തുപിടിച്ചു ഒരു തീവ്ര ശ്രമം നടത്താതിരുന്നില്ല. കൂട്ടത്തിൽ അനിയും ഹാനായും ക്രിസ്റ്റലും അക്കരെ പോയി തിരിച്ചു വന്നു. അല്ലിയും ലിസിയും നദി മദ്ധ്യത്തിലുള്ള ഒരു വഴുവഴുപ്പൻ പാറയിൽ ഒരുവിധം കയറിപറ്റി, ഇറങ്ങിപ്പോരാൻ നന്നേ പാടുപെടേണ്ടിവന്നു. ഞങ്ങൾ കാടിന്റെ സൗന്ദര്യം ആവോളം നുകർന്നു അവിടെയൊക്കെ ചിത്രങ്ങൾ പിടിച്ചു നടന്നു.

1975 ൽ അടിയന്തിരാവസ്ഥയുടെ നാളുകളിൽ പി. എ. ബക്കർ സംവിധാനം ചെയ്ത 'കബനി നദി ചുവന്നപ്പോൾ ' എന്ന ചിത്രം ഈ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്. ഒരു കാലത്തു നക്‌സൽബാരി പ്രസ്ഥാനം സജീവമായി നിലയുറപ്പിച്ച പുൽപ്പള്ളി ഇവിടെനിന്നും അത്ര ദൂരത്തല്ല. എഴുപതുകളിൽ കേരളത്തിന്റെ ദിശതന്നെ മാറ്റിമറിച്ച നക്‌സൽബാരിപ്രസ്ഥാനം, നക്‌സൽ നേതാവ് വർഗീസിന്റെ വധം, ഒക്കെ ഈ കാടുകളിലാണ് അരങ്ങേറിയിരുന്നത്. 1968 ൽ, അരീക്കാട് വര്ഗീസ്, ഫിലിപ്പ് എം പ്രസാദ് , അജിത തുടങ്ങിയ നക്‌സൽ നേതാക്കൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം, വയനാട് എന്ന പേര് ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുകയായിരുന്നു. ചൂഷണങ്ങൾക്കെതിരെ ശബ്ദമില്ലാത്തവരുടെ പടവാളായി ഇറങ്ങിപ്പുറപ്പെട്ട ചില നല്ല മനസ്സുകൾ ഈ വനത്തിൽ പിച്ചി ചീന്തപ്പെട്ടു എന്നത് കേരളത്തിന്റെ ഒരു കരിപിടിച്ച ചരിത്രം. ആയുധങ്ങൾ കൊണ്ടുള്ള അക്രമ പ്രതിരോധങ്ങൾക്കു പകരം ആശയങ്ങളുടെ തീവ്രമായ പ്രതിരോധമായിരുന്നു പിന്നീട് കേരളത്തിലുള്ള കമ്മ്യൂണിസ്‌റ് പ്രസ്ഥാനങ്ങളുടെ വളര്ച്ച എന്നും പറയാതെ വയ്യ.

കേരളത്തെ പിടിച്ചുലച്ച 'മുത്തങ്ങ സംഭവും' ഈ ചുറ്റുപാടിൽ തന്നെയാണ്. ആശയങ്ങൾ ആവിഷ്‌ക്കരിക്കാൻ കാടിനോളം മറ്റു ഏതു സ്ഥലമാണ് ഭൂമിയിൽ ഉള്ളത്? കാടിന്റെ നേര് എന്നും നാടിന്റെ നാട്യത്തിനു ഭീഷണി ആയിരുന്നല്ലോ. വയനാട്‌മൈസൂർ റോഡിൽ കാട്ടാനകൾ കൂട്ടമായി നടക്കുന്നത് കാണുകയുണ്ടായി. രാത്രിയിൽ വന്യജീവികളുടെ വിഹാരത്തിനു തടസ്സമില്ലാതെ റോഡ് അടച്ചിടുകയാണ് പതിവ്. ആദിവാസികൾ അവരുടെ പാരമ്പര്യ വേഷത്തിൽ ഇടയ്ക്കു വിറകും മറ്റും ശേഖരിച്ചു പോകുന്നതും കാണാമായിരുന്നു.

വയനാടിന്റെ തീവ്രത ഉൾക്കൊണ്ടുകൊണ്ട് 1972 ൽ, മലയാളത്തിന്റെ എന്നത്തേയും പ്രിയങ്കരിയായ കഥയെഴുത്തുകാരി പി .വത്സല രചിച്ച 'നെല്ല്' എന്ന നോവൽ രാമൂകാര്യാട്ടിന്റെ കൈയിൽ 1974 ൽ ചലച്ചിത്രം ആയി. ബാലുമഹീന്ദ്രയുടെ ക്യാമറക്കണ്ണുകൾ തിരുനെല്ലിയുടെ ഭംഗി അപ്പാടെ ഒപ്പിയെടുക്കുകയായിരുന്നു. 'കാട് കറുത്തകാട്, മനുഷ്യനാദ്യം പിറന്നവീട്', 'നീല പൊന്മാനേ' തുടങ്ങിയ അനശ്വരഗാനങ്ങൾ സലീൽചൗധരിയുടെ മാന്ത്രിക കൈകളിൽ നിന്നും ലതാ മങ്കേഷ്‌കറും, മന്നാഡെയും, യേശുദാസും പാടിയതിനു ശേഷം അത്തരമൊരു മേളനം മലയാളത്തിൽ പിന്നെ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

ഒൻപതാം നൂറ്റാണ്ടിൽ ചേരരാജാവായിരുന്ന ഭാസ്‌കര രവിവർമ്മയുടെ കാലത്തു തന്നെ സൈനീകതന്ത്രപരമായ ഒരു പ്രധാനപ്പെട്ട സ്ഥലമായിരുന്നു തിരുനെല്ലി. വളരെ കാലങ്ങൾക്കുമുമ്പുതന്നെ പാപനാശിനിയും, പ്രിതൃദർപ്പണ ആചാരങ്ങളും കൊണ്ട് തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന തിരുനെല്ലിക്ഷേത്രം ഇവിടെയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരേ മുഷ്ടിയുയർത്തിയ പഴശ്ശിരാജാ നേതൃത്വം നൽകിയ ഗറില്ലാ യുദ്ധം ഈ കാടുകളിൽ നിന്ന് തന്നെയായിരുന്നു.

അങ്ങനെ ചരിത്രവും ഐതീഹ്യങ്ങളും, കേട്ടുകേഴ്‌വികളും പുരാണവും ഒക്കെ നിറഞ്ഞു നിൽക്കുന്ന പൂങ്കാവനമാണ് വശ്യമായ ഈ പുണ്യ ഭൂമിക.

കർണാടകയിലെ ഗുണ്ടല്‌പെട്ടു ജില്ലയിൽ സമുദ്രത്തിനു 1450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗോപാലസ്വാമിബേട്ട ക്ഷേത്രത്തിലേക്കുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ്. കണ്ണെത്താത്ത ദൂരത്തിലുള്ള കൃഷിഭൂമിക്കിടയിലൂടെ മൺപാതയിലും കുറച്ചു ടാർ ചെയ്ത പാതയിലുമായി ഏറെ നേരം പോയി വേണം ബന്ദിപ്പൂർ നാഷണൽ പാർക്കിൽ എത്താൻ. കുറച്ചു ദൂരം ചെന്ന് വണ്ടി പാർക്ക് ചെയ്തശേഷം സർക്കാർ വണ്ടിയിൽ മാത്രമേ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. അത്യന്തം നയനാനന്ദകരമാണ് ഇരു ഭാഗങ്ങളിലും ഉള്ള കാഴ്ച. കടുവയും പുലിയും അടങ്ങിയ വന്യമൃഗങ്ങൾ സ്വൈര്യ വിഹാരം ചെയ്യുന്ന സംരക്ഷിത വനഭൂമിയിലാണ് 1315 എ. ഡി. കാലഘട്ടത്തിൽ കല്ലുകൊണ്ടുള്ള ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.

ഭാരിച്ച കല്ലുകൾ ഇവിടെ എത്തിച്ചു മനോഹരമായി പണിതെടുത്ത ഈ ക്ഷേത്രം വളരെക്കാലം പൂജകൾ ഒന്നും ഇല്ലാതെ കിടക്കുകയായിരുന്നു. ഇപ്പോൾ വിശ്വാസികളുടെയും സഞ്ചാരികളുടെയും സാന്നിദ്ധ്യം കൊണ്ട് വളരെ സജീവമാണ് അവിടം. ചെല്ലുന്നവർക്കു ഒക്കെ ഭക്ഷണവും പായസവും അവിടെ കൊടുക്കുന്നുണ്ട്. പാറക്കെട്ടിൽ കിളിർത്തുവന്ന ഒരു ചെടിയിൽ ചെറിയ തുണിസഞ്ചികൾ കെട്ടിത്തൂക്കി ഇട്ടിരിക്കുന്നത് കണ്ടു. വിശ്വാസികളുടെ പ്രാർത്ഥനകളും അപേക്ഷകളും ആ വൃക്ഷത്തിൽ സമർപ്പിച്ചിരിക്കയാണ്. കാറ്റിൽ ആരുടെയൊക്കെയോ അടച്ചുവച്ച പ്രതീക്ഷകൾ ആ ചില്ലകളിൽ കിടന്നു ആടി യുലയുന്നുണ്ടായിരുന്നു; എന്നെങ്കിലും എവിടെയെങ്കിലും അവ പൂര്ണമാകാതെ പോകില്ല. നിഗൂഢമായ രഹസ്യങ്ങൾ നിറഞ്ഞ ഈ വന്യതയുടെ നടുവിൽ നിൽക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതിയാണ് ഉണ്ടാകുന്നത്.

ക്ഷേത്രത്തിനു ചുറ്റും നടന്നുള്ള കാഴ്ച ഒരിക്കലും മനസ്സിൽ നിന്ന് മായാതെ നിൽക്കും. ഊട്ടി മലകളും വീരപ്പൻ ഒളിച്ചിരുന്ന സത്യമംഗലം ചന്ദനക്കാടുകളും ഒക്കെ ഇവിടെ നിന്നാൽ കാണാം. സഹ്യ പർവ്വതത്തിന്റെ നിറുകയിൽ കയറി നിന്ന് ആത്മീയ ചൈതന്യത്തോടെ നോക്കുമ്പോൾ, സ്വർഗ്ഗസീമകൾ ഉമ്മവയ്ക്കുന്ന സ്വപ്നമാണോ ഇത് എന്ന് തോന്നാതിരിക്കില്ല. ദൂരെ നാലുപാടും നിന്ന് നീലത്തിരമാലകൾ അടിച്ചു ഉയർന്നു വരുന്നതുപോലെ പർവതങ്ങളുടെ നിരകൾ, വന്യമൃഗങ്ങൾ നിറഞ്ഞ പെരും കാട്ടിനുള്ളിൽ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ കരിങ്കൽ കോട്ടയ്ക്കുള്ളിൽ അമ്മവയറിനുള്ളിലെന്നപോലെ ഉള്ള സുരക്ഷിതത്വം, പുറത്തെ ശുദ്ധ നൈർമല്യത്തിൽ ഇരു കൈകളും തുറന്നു കണ്ണുകൾ അടച്ചു പ്രകൃതിയോട് അലിഞ്ഞു ചേരാനുള്ള നിമിഷങ്ങൾ, ധന്യമാണ്, പുണ്യമാണ്, ശാന്തിയാണ്, നിർവൃതിയാണ്,പൂർണമാണ്.

തിരികെ പോരുമ്പോൾ, വയലേലകളുടെ ഇരുവശങ്ങളിലും സൂര്യകാന്തി പൂക്കൾ നിറഞ്ഞു നിന്ന ഒരു യാത്ര ബെന്നി അനുസ്മരിച്ചു.

കബനീനദിയുടെ ശാഖയായ കരമനത്തോടിൽ പണിതുയർത്തിയ ബാണാസുര സാഗർ ഡാം, ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ ഏറ്റവും വലിപ്പം കൂടിയതുമായ ഏർത്തു ഡാമാണ്. മഹാബലിയുടെ മകനായ ബാണാസുരന്റെ പേരിൽ വിളിക്കപ്പെട്ട പർവതകൂട്ടങ്ങൾക്കിടയിലൂടെ പിടിച്ചു നിർത്തപ്പെട്ട ജലാശയം മനോഹരമായ കാഴ്‌ച്ചതന്നെയാണ്. ഡാം പണിതുയർത്തിയപ്പോൾ പുതിയ ദീപുകൾ രൂപപ്പെടുകയും ചെറു മനുഷ്യവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിൽ മുങ്ങിപ്പോവുകയും ചെയ്തതാണ്. കടലിനടിയിൽ ഒളിച്ചിരിക്കുന്ന മൈനാഗ പർവ്വതത്തിനു ഇനിയും ചിറകു മുളച്ചാൽ എന്തായിത്തീരും എന്ന് വെറുതെ ഒരു കുസൃതി തോന്നാതിരുന്നില്ല. ഡാമിലെ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്ര അവിസ്മരണീയമാണ്. ചന്ദ്രപ്രതലത്തിലെ 'സീ ഓഫ് ട്രാൻക്വിലിറ്റി', അഥവാ 'ഏകാന്തതയുടെ അപാരതീരം' എന്താണെന്ന് മനസ്സിൽ കുറിച്ചിടാനായി. അത്ര ശാന്തമാണ് ആ ജലാശയം.

അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികൾ പല രാജ്യങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ടിട്ടുണ്ട് അതുകൊണ്ടു സ്വന്തം നാടിനെ ഒന്ന് അവർക്കു പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യവും യാത്രക്ക് ഉണ്ടായിരുന്നു. അത് വിഫലമായില്ല എന്ന് മനസ്സിലായപ്പോൾ വീണ്ടുമൊരിക്കൽ കൂടി കേരളത്തിൽ ഇത്തരം യാത്രക്ക് പോകണം എന്ന് ഞങ്ങൾ തീർച്ചയാക്കി. ഞങ്ങൾ എത്തിയ വിമാനത്തിൽ വളരെയേറെ വിദേശികൾ ഉണ്ടായിരുന്നിട്ടുകൂടി, ടൂറിസത്തിനു വൻ സാധ്യതയുള്ള ഈ സ്ഥലത്തു ഒരു വിദേശി സഞ്ചാരിയെപ്പോലും കാണാൻ സാധിച്ചില്ല എന്നത് അതിശയിപ്പിക്കാതിരുന്നില്ല. എന്തേ നമ്മുടെ കേരളടൂറിസം മാർക്കറ്റിങ് സംവിധാനങ്ങൾ, ഇത്രയും ലോക നിലവാരമുള്ള ഈ സ്‌പോട്ടിൽ ശ്രദ്ധിക്കാത്തത് എന്ന് ചിന്തിക്കാതിരുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP