Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1957 ൽ ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയപ്പോഴും ബജറ്റ് ചോർന്നു; ഗവൺമെന്റ് പ്രസ് ജീവനക്കാരൻ പ്രൂഫിന്റെ കോപ്പിയെടുത്തു പത്രത്തിനു നല്കിയത് കമ്യൂണിസ്റ്റ് മന്ത്രിസഭയോടുള്ള വിരോധം മൂലം; യുഡിഎഫ് കാലത്ത് മാണി അവതരിപ്പിച്ച ബജറ്റും ചോർന്നു

1957 ൽ ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയപ്പോഴും ബജറ്റ് ചോർന്നു; ഗവൺമെന്റ് പ്രസ് ജീവനക്കാരൻ പ്രൂഫിന്റെ കോപ്പിയെടുത്തു പത്രത്തിനു നല്കിയത് കമ്യൂണിസ്റ്റ് മന്ത്രിസഭയോടുള്ള വിരോധം മൂലം; യുഡിഎഫ് കാലത്ത് മാണി അവതരിപ്പിച്ച ബജറ്റും ചോർന്നു

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: എൽഎഡിഎഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ തന്നെ അതിലെ പ്രധാന പ്രഖ്യാപനങ്ങൾ മാദ്ധ്യമപ്രവർത്തകർക്കു ചോർന്നുകിട്ടിയത് രാഷ്ട്രീയകേരളം ഞെട്ടലോടെയാണു ശ്രവിച്ചത്. സംഭവത്തിൽ ധനമന്ത്രിയുടെ അസിസ്റ്റൻഡ് സെക്രട്ടറി മനോജ് പുതിയവിളയെ പുറത്താക്കി വിവാദം അവസാനിപ്പിക്കാൻ സിപിഐ(എം) നീക്കം നടത്തുമ്പോഴും വരും ദിവസങ്ങളിലെ പ്രധാന രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ഐസക് രാജിവച്ച് പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുകഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ബജറ്റ് ചോർന്നതിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

രാവലെ ഒമ്പതിനാണു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. 10.26നാണ് ബജറ്റ് രേഖ ചോർന്നത്. ധനമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ചുമതലയുള്ള മനോജ് പുതിയവിളയാണ് തന്റെ ഇ-മെയിൽ ഐഡിയിലൂടെ മാദ്ധ്യമങ്ങൾക്ക് ബജറ്റിലെ സുപ്രധാന വിവരങ്ങൾ അയച്ചുകൊടുത്തതെന്നും ഇത് പ്രതിപക്ഷത്തിന്റെ കയ്യിലെത്തുകയായിരുന്നുവെന്നും രാവിലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഇ-മെയിൽനിന്ന് രാവിലെ 10.26ന് ആണ് മെയിൽ അയച്ചിട്ടുള്ളത്. ഇതിന്റെ രേഖയും മറുനാടൻ നല്കിയിരുന്നു. ഇ-മെയിൽ അയച്ചതിനു പിന്നാലെയാണ് അരമണിക്കൂറിനകം സഭയിൽ ഇതിന്റെ രേഖകൾ ഉയർത്തിക്കാട്ടി ബജറ്റ് ചോർന്നുവെന്നു പറഞ്ഞ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ഇത് സർക്കാരിന് നാണക്കേടാകുകയും ചെയ്തു. പത്രക്കാർക്കു നല്കാൻ തയാറാക്കിയ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റ് അവതരണം തീരുന്നതിനു മുമ്പ് അബദ്ധത്തിൽ മനോജ് അയയ്ക്കുകയായിരുന്നുവെന്നാണു സൂചന.

അതേസമയം സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായല്ല ബജറ്റ് ചോരുന്നത്. 1957ൽ ലോകത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആദ്യ ബജറ്റും ചോർന്നിരുന്നു. രഹസ്യങ്ങൾ ചോർത്തിയതിനു പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണൻ, കൈനിക്കര പത്മനാഭപിള്ള, ലേഖകൻ ജി. വേണുഗോപാൽ എന്നിവരെ അറസ്റ്റു ചെയ്തു കേസെടുത്തു.

പിന്നീട് ഹൈക്കോടതി മൂന്നു പ്രതികൾക്കും നാമമാത്രമായ പിഴശിക്ഷ നൽകി. കമ്യൂണിസ്റ്റ് മന്ത്രിസഭയോട് ആർഎസ്‌പിക്കാരനായ തനിക്കുണ്ടായ വിദ്വേഷമാണ് ബജറ്റ് ചോർത്താൻ കാരണമായതെന്ന് ഗവ.പ്രസിലെ കമ്പോസിങ് വിഭാഗത്തിലെ ജീവനക്കാരനായ പത്മനാഭപിള്ള പിന്നീടു വെളിപ്പെടുത്തി. പ്രൂഫ് നോക്കാനായി ബജറ്റ് സമ്മറിയുടെ പേജ് കമ്പോസ് ചെയ്തു തയാറാക്കിയിരുന്ന ഫോറത്തിൽനിന്ന് കോപ്പിയെടുത്ത് പുറത്തേക്കു കടത്തുകയായിരുന്നു പത്മനാഭപിള്ള. യൂണിയൻ നേതാവായതിനാൽ ഗേറ്റിൽ ദേഹപരിശോധന ഉണ്ടായില്ല.

രഹസ്യരേഖയായാണ് ബജറ്റ് രേഖകളെ പരിഗണിക്കുന്നത്. ബജറ്റ് രഹസ്യങ്ങൾ പുറത്താകാതെ നോക്കേണ്ട ചുമതല ധനമന്ത്രിക്കാണ്. സഭയിലെ അംഗങ്ങൾ ബജറ്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനു മുൻപായി മറ്റാരും അറിയാൻ പാടില്ല. ബജറ്റ് ചോർന്നതായി ആരോപണം ഉയർന്നാൽ സഭയിലെ ഏത് അംഗത്തിനും സ്പീക്കറോടു നടപടി ആവശ്യപ്പെടാം. കാരണം, ബജറ്റ് രേഖകളുടെ ഉടമസ്ഥാവകാശം സഭയ്ക്കാണ്.

ധനമന്ത്രിയുെട ഓഫിസിൽനിന്നാണ് രേഖകൾ ചോർന്നതെന്നു കണ്ടെത്തിയാൽ മന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണ്. സഭയ്ക്കു മന്ത്രിയെ ശാസിക്കാം. ഇതിന് ഒരു പ്രമേയം അവതരിപ്പിക്കണം. തെറ്റുപറ്റിയതായി ബോധ്യമായാൽ മന്ത്രിക്കു സഭയിൽ ഖേദപ്രകടനം നടത്തി വിഷയം അവസാനിപ്പിക്കാം.

യുഡിഎഫിന്റെ കാലത്ത് മുൻ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റും ചോർന്നിട്ടുണ്ട്. ഒരു പ്രമുഖ ദിനപത്രമാണ് ഒരു സുപ്രധാന പ്രഖ്യാപനം ബജറ്റ് അവതരിപ്പിക്കും മുമ്പേ റിപ്പോർട്ട് ചെയ്തത്. 'കൂട്ട വിരമിക്കൽ പിൻവലിക്കും, പെൻഷൻ പ്രായം 56 ആക്കും' എന്ന തലക്കെട്ടോടെയാണ് പത്രം വാർത്ത നല്കിയത്.

നിയമസഭയിൽ അവതരിപ്പിക്കും മുൻപേ ബജറ്റ് ചോർന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം പ്രതിഷേധിച്ചതിനിരെ തുടർന്ന് അന്ന് ധനമന്ത്രി കെ.എം മാണിയുടെ പ്രസംഗം രണ്ടു തവണ തടസപ്പെട്ടിരുന്നു. അന്ന് സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളെല്ലാം ദിനപത്രവുമായാണ് സഭയിൽ എത്തിയത്. ഒൻപതോടെ സ്പീക്കറെത്തി സഭാനടപടികൾ ആരംഭിച്ചതോടെ അവതരിപ്പിക്കാനിരിക്കുന്നത് 'ഓട്ട ബജറ്റ്' ആണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തി.

എന്നാൽ, ബജറ്റ് അവതരണത്തിന് ശേഷം ചോർച്ചയെ കുറിച്ച് സംസാരിക്കാമെന്ന് സ്പീക്കർ പറഞ്ഞതോടെ മാണി ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. ക്ഷേമ പെൻഷനുകൾ 525 രൂപയായി വർധിപ്പിക്കുമെന്ന് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചതോടെ കോടിയേരിയും എ.കെ ശശീന്ദ്രനും പത്രം ഉയർത്തിക്കാട്ടി അതെല്ലാം പത്രത്തിലുണ്ടെന്ന് വിളിച്ചു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP