Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂറോപ്പിലല്ല, ഈ കാഴ്‌ച്ച.. ഇത് നമ്മുടെ കൊച്ചിൻ എയർപോർട്ട്...! നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചിത്രങ്ങൾ വൈറൽ; പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളത്തിലെ സുന്ദരകാഴ്‌ച്ചകൾ കാണാം..

യൂറോപ്പിലല്ല, ഈ കാഴ്‌ച്ച.. ഇത് നമ്മുടെ കൊച്ചിൻ എയർപോർട്ട്...! നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചിത്രങ്ങൾ വൈറൽ; പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളത്തിലെ സുന്ദരകാഴ്‌ച്ചകൾ കാണാം..

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈ ചിത്രങ്ങൾ കണ്ടോ? ഒറ്റനോട്ടത്തിൽ ഇത് യൂറോപ്പിലെ ഏതെങ്കിലും വിമാനത്താവളണോ എന്ന് തോന്നിയേക്കാം. അത്രയ്ക്ക് മനോഹരമായ സജ്ജീകരണങ്ങളാണ് ഈ കാണുന്നത്. എന്നാൽ, അറിയുക. ഇതൊരു വിദേശ കാഴ്‌ച്ചയല്ല...! നമ്മുടെ സ്വന്തം കേരളത്തിലെ ഒരു വിമാനത്താവള ടെർമിനലിന്റെ ചിത്രങ്ങളാണിത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടെർമിനലിന്റെ ചിത്രങ്ങളാണിത്. സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ വിമാനത്താവളത്തിന്റെ ടെർമിനലിന്റെ ചിത്രങ്ങൾ.

അതിസുന്ദരമാണ് നിർമ്മാണം പൂർത്തിയായ ഈ ടെർമിനൽ. അന്താരാഷ്ട്ര ടെർമിനലായി മാറ്റിയതിനാൽ കേരളത്തിന്റെ ടൂറിസം രംഗത്തിനും ഏറെ സഹായകമാണ് ഈ സുന്ദര ടെർമിനൽ. അടുത്തിടെയാണ് ഉദ്ഘാടനം പൂർത്തിയാക്കി തുറന്നു കൊടുത്തത്. ടെർമിനൽ പൂർണ്ണമായും പ്രവർത്തിക്കുന്നത് സൗരോർജ്ജം കൊണ്ടാണ്. ഇത് തന്നെ അപൂർവ്വമായ സംഭവമാണ്. ആദ്യ സോളാർ എയർ പോർട്ട് എന്ന് പേരും ഇതോടെ നെടുമ്പാശ്ശേരി എയർപോർട്ടിന് ലഭിച്ചിട്ടുണ്ട്.

പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാണ് ഇന്ന് നെടുമ്പാശ്ശേരി. 45 ഏക്കറിലെ 46,000 സോളാർ പാനലുകൾ 60,000 യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. 2013 ൽ വിമാനത്താവളത്തിന്റെ മേൽക്കൂരയിൽ 400 സോളാർ പാനലുകൾ സ്ഥാപിച്ചു തുടങ്ങിയ പദ്ധതി വിജയം കണ്ടതോടെയാണ്, സോളാർപ്പാടങ്ങളിലേക്കും സൗരോർജക്കൊയ്ത്തിലെക്കും വ്യാപിപ്പിച്ചത്. ഇതിലൂടെ അടുത്ത 25 വർഷത്തിനുള്ളിൽ 300000 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യം കഴിഞ്ഞുള്ള ഊർജം 'കെഎസ്ഇബി' ക്ക് വിൽക്കുകയും ചെയ്യുന്നു.

ഈ കാലയളവിൽ വ്യോമഗതാഗതത്തിൽ വൻവർധനയാണ് ഉണ്ടായത്. 2014-15 വർഷം 6.8 ദശലക്ഷം യാത്രികർ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നു പോയി. നഗരങ്ങൾക്ക്, പ്രകൃതി സൗഹൃദമാനവും ഊർജ സ്വയംപര്യാപ്തതയും നല്കാൻ ഇത്തരം സംരംഭങ്ങൾക്ക് കഴിയും. ആഗോള താപനം വൻവിപത്തായി മാറുന്ന കാലയളവിൽ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങൾക്കും വൻകിട നിർമ്മാണ സംരംഭങ്ങൾക്കും മാതൃകയാക്കാവുന്നതാണ് ഈ രീതി.

ലോകത്തിലെ ഏറ്റവും മികച്ച ഫയർ എഞ്ചിൻ നെടുമ്പാശ്ശേരി എയർ പോർട്ടിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളമെന്ന് മലയാളി വിളിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) കേരളത്തിന് അഭിമാനാർഹമായൊരു മാതൃകയാണ്. സ്വകാര്യമൂലധനത്തിനും രാജ്യാതിർത്തികൾ ബാധകമല്ലാത്ത മൂലധന പ്രവാഹത്തിനുമേ വാപാര്യ-വാണിജ്യവിജയവും വ്യവസായ വികസനവും സാധ്യമാക്കാനാവൂ എന്ന ആഗോളീകരണ വായ്ത്താരിയെ സിയാൽ മാതൃകയുടെ വിജയം അപ്രസക്തമാക്കുന്നു.

പതിമ്മൂന്നുവർഷം മുമ്പ് ആരംഭിച്ച സിയാൽ ഇതുവരെ 153 ശതമാനം ലാഭവിഹിതം നൽകിയിട്ടുണ്ട്. ഇത്തവണത്തേതു കൂടിയാകുമ്പോൾ 178 ശതമാനം. വൻകിട സ്വകാര്യ കേർപ്പറേറ്റുകൾപോലും നിക്ഷേപകർക്ക് നൽകാത്ത ലാഭമാണ് ഒരു സർക്കാർ നിയന്ത്രിതകമ്പനി നൽകുന്നതെന്ന് കാണുമ്പോൾ ഈ സ്ഥാപനത്തിന്റെ വ്യത്യസ്തത ബോധ്യമാവും. സർക്കാറും പതിനെണ്ണായിരത്തിലധികം നിക്ഷേപകരും മുടക്കിയ ഓരോ രൂപയ്ക്കും 1.78 രൂപ ലാഭമായി മാത്രം കിട്ടുകയും മൂലധന നിക്ഷേപത്തുക ശേഷിക്കുകയും ചെയ്യുക എന്നതാണ് സിയാൽ മുന്നോട്ടുെവക്കുന്ന സാമ്പത്തികാശയം. ഒരുതരത്തിൽ പറഞ്ഞാൽ സിയാൽ പൂർണമായും സർക്കാർ സ്ഥാപനമല്ല. സ്വകാര്യസ്ഥാപനവുമല്ല. മറ്റൊരുതരത്തിൽ ഇത് രണ്ടുമാണ്. സർക്കാറിന്റെ സാമൂഹിക പ്രതിജ്ഞാബദ്ധതയ്ക്കൊപ്പം ചുവടുെവക്കാനും സ്വകാര്യ മാനേജ്‌മെന്റിന്റെ പ്രൊഫഷണലിസം നടപ്പാക്കാനും ഈ വ്യാപാരമാതൃകയ്ക്ക് കഴിയുന്നു.

നാട്ടുകാർക്ക് ഉടമസ്ഥത ഉറപ്പാക്കുന്നതിലൂടെ ഭാവിപദ്ധതികൾക്ക് സിയാൽ സമൂഹത്തിൽ നിന്ന് പിന്തുണ നേടുന്നുണ്ട്. വിമാനത്താവളത്തിനുവേണ്ടി ഭൂമി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചും നേരിട്ടും അല്ലാതെയും അയ്യായിരത്തിലധികം പേർക്ക് തൊഴിൽ നൽകിയും സമീപപഞ്ചായത്തുകളിൽ അടിസ്ഥാനസൗകര്യവികസനമുണ്ടാക്കിയും സിയാൽ അതിന്റെ സാമൂഹിക പ്രതിജ്ഞാബദ്ധത കാണിക്കുന്നു. ഓഹരിവിപണിയിലെ ഊഹക്കച്ചവടത്തിനിറങ്ങാതെ ഏത് വലിയ വികസനപദ്ധതിക്കും ധനശേഖരണം നടത്താൻ കമ്പനിക്ക് കഴിഞ്ഞത് ചെറിയ കാര്യമല്ല. വികസന പദ്ധതികളിൽ ജനകീയപങ്കാളിത്തം ഉറപ്പുവരുത്തുകയും ഓരോ പൈസയും കരുതലോടെ ഉപയോഗിക്കുകയും ചെയ്താൽ ഏതുസർക്കാർ പദ്ധതിയും വിജയകരമാകുമെന്ന് 'സിയാൽ മാതൃക' നമ്മോട് പറയുന്നു.

സർക്കാറിന്റെ മേൽവിലാസം ഒരു ആധുനികമായ വ്യാപാരസ്വപ്നങ്ങൾക്കൊന്നും തടസ്സമല്ലെന്നും കാര്യക്ഷമതയും ജനവിശ്വാസവും കൂട്ടിയിണക്കിയാൽ സർക്കാർ ഒരു മികച്ച അടിസ്ഥാനമായി വർത്തിക്കുമെന്നും സിയാലിന്റെ വിജയം കാണിച്ചുതരുന്നു. സർക്കാർ നിയന്ത്രണമുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും പിൻതുടരേണ്ട മാതൃകയാണിത്. സിയാലിലെ പുതിയ ടെർമിനലിനെ മനോഹര ചിത്രങ്ങലാണ് വാർത്തയ്‌ക്കൊപ്പം കൊടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP