Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിന്റെ ആദ്യ ഹൃദയ ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ചു; ഇന്ത്യയിൽ ആദ്യമായി ഒരാൾക്ക് രണ്ടുതവണ ഹൃദയം മാറ്റി; പറന്നെത്തിയ ഹൃദയം തുന്നിപ്പിടിപ്പിച്ച് ചരിത്രം കുറിച്ച ഡോക്ടർ ജോസ് ദൈവത്തിന്റെ കൈയൊപ്പുള്ള ഹൃദയം സൂക്ഷിപ്പുകാരൻ

കേരളത്തിന്റെ ആദ്യ ഹൃദയ ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ചു; ഇന്ത്യയിൽ ആദ്യമായി ഒരാൾക്ക് രണ്ടുതവണ ഹൃദയം മാറ്റി; പറന്നെത്തിയ ഹൃദയം തുന്നിപ്പിടിപ്പിച്ച് ചരിത്രം കുറിച്ച ഡോക്ടർ ജോസ് ദൈവത്തിന്റെ കൈയൊപ്പുള്ള ഹൃദയം സൂക്ഷിപ്പുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

രണ്ട് ദിവസം മുമ്പാണ് ചരിത്ര ദൗത്യത്തിന്റെ സാരഥിയായി വീണ്ടും ഡോ. ജോസ് ചാക്കോ പെരിയപ്പുറം മാറുന്നത്. ഹൃദയത്തെ എങ്ങനെ പരിചരിക്കണമെന്ന് അടുത്തറിഞ്ഞ മലയാളി. അതുകൊണ്ട് തന്നെ എല്ലാം ഭംഗിയാകുമെന്ന് ഏവരും ഉറപ്പിച്ചു. റിസ്‌ക് എടുക്കാൻ സംസ്ഥാന സർക്കാരും നേവിയും നാട്ടുകാരും ഒരുമിച്ചു. ഇതിനൊപ്പം ശസ്ത്രക്രിയയ്ക്ക് മാത്യു ആന്റണിയും തയ്യാറായി. എല്ലാം ഈ ഡോക്ടറോടുള്ള വിശ്വാസത്തിന്റെ പ്രതിഫലനം. കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ട് ഇക്കഴിഞ്ഞ മേയിൽ പന്ത്രണ്ട് വർഷം തികഞ്ഞു. അതിന് മേൽനോട്ടം നൽകിയ അതേ വ്യക്തിയെ കേരളമങ്ങനെ പറന്നിറങ്ങുന്ന ഹൃദയം സൂക്ഷിക്കാനുള്ള ദൗത്യവും ഏൽപ്പിച്ചു. അവിടേയും ഈ ഹൃദയം സൂക്ഷിപ്പുകാരന് പിഴച്ചില്ല. അങ്ങനെ ആന്റണി ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയത്തി.

എയർ ആംബുലൻസിൽ എത്തിച്ച ഹൃദയം തുന്നിച്ചേർക്കുമ്പോൾ ഈ ഡോക്ടറുടെ മികവ് ഒരിക്കൽ കൂടി തിരിച്ചറിയുകയാണ്. ഡോണറെ കിട്ടിയതോടെ മൃത സജ്ഞീവനിയിൽ നിന്ന് യോജിച്ചയാളെ കണ്ടെത്തി. പിന്നെ അയാളുടെ പരിശോധന. അതിന് ശേഷം നാവികസേനാ വിമാനത്തിൽ തിരുവനന്തപുരത്തേക്കുള്ള യാത്ര. ശ്രീ ചിത്രിയിൽ നിന്ന് ഹൃദയം പറിച്ചെടുക്കൽ. അവിടെ നിന്ന് ശരവേഗത്തിൽ വിമാനത്തിനടുത്തേക്ക്. കൊച്ചിയിൽ ഇറങ്ങിയ ശേഷം പൊലീസൊരുക്കിയ സുരക്ഷയ്ക്ക് നടുവിൽ ചീറിപ്പാഞ്ഞ് ഹൃദയവുമായി ജോസ് ചാക്കോ പെരിയപ്പുറം ലിസി ആശുപത്രിയിലെത്തി. തളരാത്ത മനസ്സുമായി ആന്റണിയുടെ ശസ്ത്ര ക്രിയ. ആറര മണിക്കൂർ കണ്ണിമ ചിമ്മാതെ ആ ഹൃദയത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ തിരിച്ചറിഞ്ഞുള്ള ശസ്ത്രക്രിയ. ചെറിയ പിഴവു പോലും വന്നില്ല. മാനസികമായി ഏറെ ആയാസകങ്ങളുണ്ടായിട്ടും ഈ പത്മശ്രീക്കരാന് ശസ്ത്രക്രിയ നടത്തുമ്പോൾ ചെറിയ പിഴവു പോലും വരില്ല. അതു തന്നെയാണ് ആന്റണിക്ക് തുണയായത്.

ഇന്ത്യയിൽ ആദ്യമായി ഒരാളിൽ രണ്ടുവട്ടം വിജയകരമായി ഹൃദയം മാറ്റിവച്ച റെക്കോഡാണ് ഇതിനുമുമ്പ് ജോസ് ചാക്കോയെ തേടിയെത്തിയത്.  അവയവദാനവും ശസ്ത്രക്രിയയുമെല്ലാം മലയാളികൾ കേൾക്കാൻ തുടങ്ങിയ കാലത്തായിരുന്നു കേരളത്തിൽ നിന്നൊരാൾ ഒരു ഹൃദയം കൈമാറുന്നത്. 2003 മെയ് 13നായിരുന്നു സംസ്ഥാനത്ത് ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. കാർഡിയോമയോപ്പതി അസുഖം ബാധിച്ച കെ.എ എബ്രഹാമിലാണ് വാഹനാപകടത്തെത്തുടർന്ന് മരിച്ച നോർത്ത് പറവൂർ സ്വദേശി സുകുമാരന്റെ ഹൃദയം പിടിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച സുകുമാരന്റെ ഹൃദയം ആലപ്പുഴ മാന്നാർ മേൽപ്പാട പാമ്പനത്ത് പുത്തൻവീട്ടിൽ പി.എ. എബ്രഹാമിന് വച്ചുപിടിപ്പിക്കുകയായിരുന്നു.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഡോ. ജോസ് ചാക്കോ പെരിയപ്പുറമായിരുന്നു. കർഷകനായ എബ്രഹാം, സുകുമാരന്റെ ഹൃദയവുമായി 20 മാസവും 11 ദിവസുമാണ് ജീവിച്ചത്. ഒരു നാടിന്റെ മുഴുവനും പ്രാർത്ഥനകൾക്കൊടുവിൽ അനുയോജ്യമായ ഹൃദയം ലഭിച്ച എറണാകുളം സ്വദേശി ഷിന്റോ കുര്യാക്കോസിന്റെ അപ്രതീക്ഷിതമായ വേർപാടാണ് ഇത്രയും കാലത്തിനിടെ ഡോ ജോസ് ചാക്കോയെ ഏറെ വേദനിപ്പിച്ചത്. മൂന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഷിന്റോയുടേത്. 'ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പുതിയ ഹൃദയം മിടിച്ചുതുടങ്ങി ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഷിന്റോ ജീവിതത്തോട് വിടവാങ്ങിയത്. അതു മാത്രമാണ് ഈ ഡോക്ടറെ ഏറെ വേദനിപ്പിച്ചത്.

സമൂഹത്തിലുണ്ടായ മാറ്റങ്ങളാണ് ഹൃദ്രോഗം വ്യാപകമാവാൻ കാരണമായതെന്നാണ് ജോസ് ചാക്കോയുടെ അഭിപ്രായം. പുകവലി, കൊഴുപ്പ്, മാനസികസംഘർഷം, പ്രമേഹം, അമിത ഭാരം തുടങ്ങിയവയാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. മാറിയ സമൂഹത്തിൽ നേരിടേണ്ടി വരുന്ന ഉയർന്ന സമ്മർദം പലപ്പോഴും ഹൃദ്രോഗത്തിന് കാരണമാവുന്നത്. ഹൃദ്രോഗം ബാധിച്ചവരിൽ ചെറിയൊരു ശതമാനത്തിന് പിന്നീട് ഹാർട്ട് ഫൈലർ സ്വഭാവമുണ്ടാകുകയും ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് വിധേയരാവുകയും ചെയ്യേണ്ടി വരുന്നുണ്ട്. ശസ്ത്രക്രിയയുടെ സങ്കീർണതയേക്കാൾ അനുയോജ്യമായ ഹൃദയം കിട്ടുകയെന്നതാണ് ബുദ്ധിമുട്ടെന്നും ഡോ.ജോസ് ചാക്കോ അഭിപ്രായപ്പെടുന്നു. അങ്ങനെ ഹൃദയം കിട്ടിയാൽ അത് തുന്നിച്ചേർക്കാൻ നമുക്കൊരു ഡോക്ടറുണ്ടെന്ന് മലയാളിക്ക് ഉറപ്പിക്കാം.

ശസ്ത്രക്രിയ നടത്തിയ ഡോക്ടറും ഇപ്പോൾ ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാവിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ആരോഗ്യ മേഖലയിൽ നൽകി സംഭാവന വിലമതിക്കാനാകാത്തതാണ്. ഡോക്ടറായപ്പോൾ ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നായി മോഹം. ഒരു ജീവനെ മറ്റൊന്നിലേക്ക് തുന്നിച്ചേർക്കുന്ന മാന്ത്രികവിദ്യ കണ്ടുപിടിച്ച ഡോ.ക്രിസ്റ്റിയൻ ബർണാഡായിരുന്നു ആരാധനാപാത്രം. എം.ബി.ബി.എസ്സിനുശേഷം തുടർ പഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോകുമ്പോൾ മനസ്സിലുറപ്പിച്ച ഏക ലക്ഷ്യവും അതുമാത്രമായിരുന്നു. മടങ്ങിയെത്തി 1996ൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചേരുമ്പോൾ ഇന്ത്യയിൽ ആദ്യമായും രണ്ടാമതായും ഹൃദയം മാറ്റിവയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു. കേരളത്തിലാദ്യം എന്ന നിലയിലേക്ക് മോഹം വഴിമാറി.

മെഡിക്കൽ ട്രസ്റ്റിന്റെ അന്നത്തെ ഡയറക്ടറായിരുന്ന വർഗീസ് പുളിക്കനോടാണ് ആദ്യമായി അതേക്കുറിച്ച് സംസാരിച്ചത്. അങ്ങനെ കേരളത്തിലെ ആദ്യത്തെ ഹാർട്ട് ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് 2001ൽ മെഡിക്കൽ ട്രസ്റ്റിൽ തുറന്നു. പലരും സാധിക്കില്ലെന്ന് പറഞ്ഞതോടെ വാശിയായി. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വൈദഗ്ദ്ധ്യം നേടാനായി മൂന്നു തവണ ഇംഗ്ലണ്ടിൽ പോയി. ആദ്യത്തെ രണ്ടുതവണ തനിച്ചും മൂന്നാംവട്ടം സഹപ്രവർത്തകരായ ഡോ.സജി കുരുട്ടുകുളം, ഡോ.വിനോദ്, ഡോ.ജേക്കബ് എബ്രഹാം തുടങ്ങിയവർക്കൊപ്പവും. കേംബ്രിഡ്ജിലെ പ്രസിദ്ധമായ പാപ്‌വർത്ത് ആശുപത്രിയിലാണ് ഞങ്ങൾ പരിശീലിച്ചത്.

ഹൃദയം മാറ്റിവയ്ക്കലിൽ രണ്ടു വ്യക്തികളാണ് നിർണായകം. നല്കുന്നയാളും ഏറ്റുവാങ്ങുന്നയാളും. മസ്തിഷ്‌കമരണം സംഭവിച്ച ഒരാളുടെ ഹൃദയമാണ് മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്നത്. തലച്ചോറിലെ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന ഭാഗം നിശ്ചലമാകുമ്പോഴാണ് മസ്തിഷ്‌കം മരിച്ചുവെന്ന് പറയുക. പിന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെയാകും രോഗിയുടെ ജീവൻ നിലനിർത്തുന്നത്. വെന്റിലേറ്റർ എപ്പോൾ മാറ്റുന്നുവോ മൂന്നുമിനിട്ടിനകം മരിക്കും. ഹൃദയം നല്കാൻ മരിച്ചയാളുടെ ബന്ധുക്കൾ സമ്മതിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അത് ഏറ്റുവാങ്ങാൻ ഒരാൾ സന്നദ്ധനാകുന്നതും. ഹൃദയത്തിനൊപ്പം അയാളിൽ ഒട്ടിച്ചേരുന്നത് മറ്റൊരാളാണ് എന്ന വിചാരം മാനസ്സികമായ പലബുദ്ധിമുട്ടുകളും ഉണ്ടാക്കാം. വേറൊരു വ്യക്തിയുടെ വികാരങ്ങളും സ്വഭാവവും എന്തിന് ആത്മാവ് തന്നെയും ഹൃദയത്തിനൊപ്പം തന്നിലേക്കെത്തുന്നുവെന്ന് സ്വീകർത്താവിന് തോന്നിയേക്കാം.

ഹാർട്ട്ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് തുറന്ന് രണ്ടാംവർഷം ഞങ്ങൾ ഏറ്റുവാങ്ങേണ്ടയാളെ കണ്ടെത്തി. ഹരിപ്പാട്ടെ ഹുദാ ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽക്യാമ്പിനെത്തിയതായിരുന്നു ഞാനുൾപ്പെടെയുള്ള മെഡിക്കൽ ട്രസ്റ്റ് സംഘം. അവിടെ വച്ച് ഡോ.പ്രതാപന്റെ മുന്നിലേക്കാണ് അയാൾ കടന്നുവന്നത്. മാന്നാർ സ്വദേശിയായ മുപ്പത്തിനാലുകാരൻ എബ്രഹാം. മാതാപിതാക്കളില്ല. ഒറ്റയ്ക്ക് താമസം. ഗൾഫിലായിരുന്നു. രോഗം കാരണം ജോലി നഷ്ടമായി. ഹൃദയം എന്നേക്കുമായി പരാജയപ്പെട്ടു എന്ന് ഡോക്ടർമാർ വിധിയെഴുതിയ രോഗി. മരണത്തിന്റെ കാലൊച്ചയും കാത്തിരിക്കുന്ന മനുഷ്യൻ. ഹൃദയം മാറ്റിവയ്ക്കൽ മാത്രമായിരുന്നു എബ്രഹാമിന്റെ അസുഖത്തിനുള്ള പ്രതിവിധി. ഡോ.പ്രതാപൻ അതേക്കുറിച്ച് വിശദമായി എബ്രഹാമിനോട് സംസാരിച്ചു. ആത്മധൈര്യത്തിന്റെ ആൾരൂപമായിരുന്ന എബ്രഹാമിന് സമ്മതമായിരുന്നു. അങ്ങനെയാണ് ആദ്യ ഹൃദയം മാറ്റിവയ്ക്കൽ നടന്നത്.

വെറും പ്രാഥമിക ശുശ്രൂഷയിലും ഉപരിപ്ലവമായ രീതികളിലും ഒതുങ്ങിനിന്നിരുന്ന കേരളത്തിന്റെ ആതുരശുശ്രൂഷാരംഗം സൂപ്പർ സ്‌പെഷാലിറ്റി സമ്പ്രദായങ്ങളിലേക്ക് വളർന്നതിന്റെ തുടക്കമായിരുന്നു ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ. പിന്നീട് ഇന്ത്യയിൽ ആദ്യമായി ഒരാളിൽ രണ്ടുവട്ടം വിജയകരമായി ഹൃദയം മാറ്റിവച്ച് എറണാകുളം ലിസി ആശുപത്രിയും ഡോ. ജോസ് ചാക്കോ പെരിയപ്പുറവും വീണ്ടും ചരിത്രത്തിൽ ഇടംപിടിച്ചു. പാലക്കാട് സ്വദേശി ഗിരീഷ്‌കുമാർ(39) എന്ന സോഫ്ട്‌വെയർ എഞ്ചിനീയർക്കാണ് രണ്ടുവട്ടം ഹൃദയം മാറ്റിവച്ചത്. ജന്മനാൽ ലഭിച്ച ഹൃദയം പാതിവഴിയിൽ സ്വാഭാവികത കൈവെടിഞ്ഞപ്പോഴാണ് ആദ്യമായി ഗിരീഷിന്റെ ഹൃദയം മാറ്റിവച്ചത്. ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡെയിലേറ്റഡ് കാർഡിയോമയോപതി എന്ന അസുഖത്തിന് ഹൃദയം മാറ്റിവയ്ക്കാൽ മാത്രമായിരുന്നു പോംവഴി. തുടർന്ന് സാധാരണ ജീവിതം നയിക്കുന്നതിനിടിയിലാണ് കഴിഞ്ഞ നവംബറിൽ ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും ഇദ്ദേഹം വിധേയനാകുന്നത്.

എന്നാൽ ഹൃദയത്തിന്റെ വലതുവശത്തുള്ള വാൽവിന് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ തുടർ ചികിത്സ നൽകിക്കൊണ്ടിരിക്കെ 2014 ഫെബ്രുവരി 27ന് ഗിരീഷിന് ഹൃദയാഘാതമുണ്ടായി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ വീണ്ടുമൊരു ഹൃദയം മറ്റീവ്ക്കലല്ലാതെ മറ്റൊരു വഴിയും ഡോക്ടർമാർക്ക് നിർദ്ദേശിക്കാനുണ്ടായിരുന്നില്ല. ഒരിക്കൽ കൂടി ഹൃദയം മറ്റീവ്ക്കാൻ ഗിരീഷ് താൽപര്യം അറിയിച്ചെങ്കിലും ഇന്ത്യയിൽ ഒരിക്കലും വിജയിച്ചിട്ടില്ലാത്ത അത്യപൂർവമായ ഈ ശസ്ത്രക്രിയക്ക് ജോസ് ചാക്കോ പെരിയപ്പുറം അടക്കമുള്ള ഡോക്ടർമാർ മാനസികമായി തയ്യാറെടുത്തിരുന്നില്ല. ആദ്യമായി പൊരുത്തമുള്ള ബ്ലഡ് ഗ്രൂപ്പിൽ പെട്ട സമപ്രായത്തിലുള്ള ഒരാളുടെ ഹൃദയം ലഭിക്കണം. ഇതിനുപുറമെയാണ് ഒരിക്കൽ മാറ്റിവച്ച ഹൃദയം മാറ്റി പുതിയ ഹൃദയം വെക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ. വിജയസാധ്യതയാകട്ടെ കുറവും.

ഇതിനിടയിൽ ഒരിക്കൽ കൂടി ഗിരീഷിന് ഹൃദയാഘാതമുണ്ടായി. മരണത്തിന്റെ വക്കിൽ നിന്ന് ഡോക്ടർമാരുടെ കഠിന പ്രയത്‌നത്തിലൂടെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗിൽ നിന്ന് അടുത്ത ദിവസമെത്തിയ സന്ദേശം ഡോക്ടർമാർക്ക് പ്രതീക്ഷ നൽകി. നെട്ടൂർ ലേക്ഷോർ ആശുപത്രിയിൽ അപകടത്തിൽ പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശി ഷാജി(44)യുടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാണെന്നും ഹൃദയം ഗിരീഷിന് മാച്ച് ചെയ്യുമെന്നുമായിരുന്നു സന്ദേശം. കാര്യങ്ങളെല്ലാം പിന്നീട് വേഗത്തിലായി. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ലേക് ഷോറിൽ എത്തി ഷാജിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ എടുത്ത് മാറ്റി. തുടർന്ന് പൊലീസ് അകമ്പടിയോടെ 12 മിനിറ്റിനുള്ളിൽ ലിസി ആശുപത്രിയിൽ എത്തിച്ച് പത്ത് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ ഗിരീഷിന്റെ ശരീരത്തിൽ വിജയകരമായി വച്ചുപിടിപ്പിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നു പോലും ജോലി ഓഫറുകൾ ജോസ് ചാക്കോ പെരിയപ്പുറത്തിന് തേടിയെത്തിയിട്ടുണ്ട്. അവിടേയും ഈ ഡോക്ടർ വ്യത്യസ്തനാണ്. തന്റെ നാട്ടിലെ സാധാരണക്കാരുടെ ഹൃദയ പ്രശ്‌നങ്ങളോടാണ് ഡോക്ടർക്ക് താൽപ്പര്യം. അതു കൊണ്ട് മാത്രമാണ് ചെന്നൈയിലും കൊച്ചിയിലുമായി പ്രവർത്തിക്കാനുള്ള തീരുമാനം എടുത്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP