Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്താണ് എബോള? പിടിപെട്ടാൽ രക്ഷപ്പെടുമോ? എന്താണ് ചികിത്സയും പ്രതിവിധിയും? അത് നിങ്ങളുടെ നാട്ടിലേക്ക് എത്താൻ ഇടയുണ്ടോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ എല്ലാം

എന്താണ് എബോള? പിടിപെട്ടാൽ രക്ഷപ്പെടുമോ? എന്താണ് ചികിത്സയും പ്രതിവിധിയും? അത് നിങ്ങളുടെ നാട്ടിലേക്ക് എത്താൻ ഇടയുണ്ടോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ എല്ലാം

ലോകകപ്പ് ഫുട്‌ബോൾ ലഹരിയിൽ നിന്ന് പിൻവാങ്ങിത്തുടങ്ങിയ ലോകജനതയാകമാനം ഇപ്പോൾ എബോള ഭീതിയുടെ പിടിയിൽ അമർന്നിരിക്കുകയാണ്. അതങ്ങ് ആഫ്രിക്കയിലല്ലേ യെന്നോർത്തായിരിക്കും ചിലർ സമാധാനിക്കുന്നത്. എന്നാൽ വിമാനയാത്രക്കാരിലൂടെ ലോകത്ത് എവിടെയും എബോളയെത്താമെന്ന സാധ്യത ഇവരുടെ സമാധാനത്തെയും തല്ലിക്കെടുത്തുന്നു. എന്നാൽ ഈ മഹാരോഗത്തെക്കുറിച്ച് പേടിയുണ്ടെന്നല്ലാതെ ഇതിനെ സംബന്ധിച്ച ശാസ്ത്രീയമായ കാര്യങ്ങളൊന്നും പലർക്കുമറിയില്ല. ഇതിന് ചികിത്സയുണ്ടോയെന്നും പിടിപെട്ടാൽ ചികിത്സയിലൂടെ രക്ഷപ്പെടുമോയെന്നുള്ള കാര്യങ്ങളെക്കുറിച്ചും പലരും അജ്ഞരുമാണ്.

ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ഈ വർഷം ഫെബ്രുവരിയിൽ പൊട്ടിപ്പുറപ്പെട്ട എബോള ആക്രമണത്തിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാകെ മൊത്തം 672 പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഗിനിയയിലെ ഒരു ഗ്രാമത്തിൽ നിന്നാരംഭിച്ച എബോള ഇപ്പോൾ ലൈബീരിയയിലേക്കും സീറ ലിയോണിലേക്കും മറ്റും വ്യാപിച്ചിരിക്കുകയാണ്. യുഎസ് പൗരനായ പാട്രിക് സോയർ നൈജീരിയൻ തലസ്ഥാനമായ ലാഗോസിൽ വച്ച് എബോള പിടിച്ച് മരിച്ചതിനാൽ പാശ്ചാത്യരാജ്യങ്ങളും ഈ രോഗത്തിന്റെ ഭീഷണിയിലാണ്. ഈ മരണങ്ങളുടെ അഞ്ചിലൊരു ഭാഗവും ലൈബിരിയയിലാണുണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ എബോള ബാധിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത വെറും 10 ശതമാനം മാത്രമാണ.#്

പടിഞ്ഞാറൻ ആഫ്രിക്കയിൽ വ്യാപിക്കുന്ന എബോളയെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടൻ ജൂലൈ 30ന് ഒരു ഉന്നതതല ഗവൺമെന്റ് മീറ്റിങ് വിളിച്ച് കൂട്ടിയിരുന്നു. ഇതൊരു ഭീഷണിയാണെന്നും ഇതിനെ പ്രതിരോധിക്കണമെന്നുമാണ് മീറ്റിംഗിൽ നിന്ന് അഭിപ്രായമുയർന്നത്. ലൈബീരിയയിലെയും സീറ ലിയോണിലെയും നിരവധി ലോക്കൽ ഹെൽത്ത് വർക്കർമാരും രണ്ട് ഡോക്ടർമാരും എബോള ബാധിച്ച് മരിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ എബോളയെ സംബന്ധിച്ച അടിസ്ഥാന വസ്തുതകളെപ്പറ്റിയുള്ള ബോധവൽക്കരണ ശ്രമങ്ങൾ ലോകമെങ്ങും നടന്നു കൊണ്ടിരിക്കുകയാണ്. അത്തരം ചില അടിസ്ഥാന വസ്തുതകളാണ് ഇനി പ്രതിപാദിക്കുന്നത്.

എന്താണ് എബോള?

എബോള അപകടകാരിയായ ഒരു വൈറസാണ്. മൃഗങ്ങളിൽ നിന്നാണത് ആദ്യം മനുഷ്യരിലേക്കെത്തിയത്. ഹെമോർഹാഗിക് ഫീവർ എന്ന രോഗമാണ് ഇത് വരുത്തി വയ്ക്കുന്നത്. ഇതു മൂലം ഞെരമ്പുകൾ പൊട്ടുകയും തൽഫലമായി ശരീരത്തിന്റെ ആന്തരികഭാഗങ്ങളിൽ നിന്ന് രക്തവാർച്ചയുണ്ടാവുകയും ചെയ്യുന്നു. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗംബാധിതരായ 10ൽ ഒമ്പത് പേരും മരിക്കുമെന്നുറപ്പാണ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാകുന്നതും മരണത്തിന് വഴിയൊരുക്കുന്നു. 1976ലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ എബോള നദിക്കടുത്തുള്ള ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ നിന്നായിരുന്നു ഇതിന്റെ ഉത്ഭവം.

സർക്കാരുകൾ എന്തു കൊണ്ടാണ് പെട്ടെന്ന് ആശങ്കയിലാകുന്നത്?

ഈ പ്രശ്‌നം ചർച്ച ചെയ്യാനായി ഫോറിൻ സെക്രട്ടറി ഫിലിപ്പ് ഹാമ്മൊണ്ട് ചെയർമാനായി ഒരു എമർജൻസി കോബ്ര മീറ്റിംഗാണ് ജൂലൈ 30ന് വിളിച്ച് കൂട്ടിയത്. ആഫ്രിക്കയിൽ നിന്നും എബോള വൈറസ് ബ്രിട്ടനിലെത്താനുള്ള സാധ്യതയുണ്ടാക്കി ഭയമാണ് ഈ മീറ്റിങ് വിളിച്ചു കൂട്ടാൻ കാരണമായി വർത്തിച്ചത്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരവാസികളിലാണ് ഇത് എളുപ്പത്തിൽ പടർന്ന് പിടിക്കുന്നത്. ഗിനിയയിൽ എബോള അതിന്റെ തലസ്ഥാനമായ കോണക്രൈ വരെ എത്തിയിട്ടുണ്ട്.

എന്താണ് ലക്ഷണങ്ങൾ?

റോയൽ ആർമി മെഡിക്കൽ കോർപ്‌സിലെ ഡോ.ടോം ഫ്‌ലെട്ച്ചർ ഗിനിയയിലും സീറ ലിയോണിലും എബോള ബാധിതരെ ചികിത്സിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങളാണ് എബോളയ്ക്കുണ്ടാകുകയെന്നാണ് അദ്ദേഹം പറയുന്നത്. അതായത് പനി, തലവേദന, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ തുടങ്ങിയവയായിരിക്കും പ്രകടമാവുക. തുടർന്ന് കടുത്ത വയറിളക്കവും ഛർദ്ദിയും പ്രകടമാകുന്നു. വൈറസിന്റെ ഇൻക്യുബേഷൻ കാലാവധി രണ്ടുദിവസം മുതൽ മൂന്നാഴ്ച വരെയാകാം.

ബ്രിട്ടനിൽ എബോള കേസുകളേതെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?

ഇതുവരെ ബ്രിട്ടനിൽ എബോള ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വൈറസ് ബ്രിട്ടനിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ ഡോ.ബെൻ ന്യൂമാൻ പറയുന്നത്. വിമാനയാത്രക്കാരിലൂടെയാണ് വൈറസ് ഇവിടേക്കെത്താനുള്ള മാർഗം. യുഎസ് പൗരനായ പാട്രിക് സോയർക്ക് ലൈബീരിയയിൽ വച്ച് ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും വിവിധരാജ്യങ്ങളിലൂടെ വിമാനങ്ങളിൽ സഞ്ചരിക്കാൻ അനുവദിച്ചിട്ടുണ്ടായിരുന്നു. ഛർദ്ദിയും വയറിളക്കവും അനുഭവിച്ചു കൊണ്ടാണ് അയാൾ ലൈബിരിയിൽ നിന്നും നൈജീരിയയിലേക്ക് പറന്നത്. എന്നാൽ അയാൾ ഇടയ്ക്ക് വച്ച് ഘാനയിൽ ഇറങ്ങി പ്ലെയിൻ മാറിക്കയറി ടോഗോയിലെക്ക് പോയിരുന്നു. എന്നാൽ നൈജീരിയയിൽ എത്തിയ അയാൾ എബോള മൂലം മരിക്കുകയും ചെയ്തു. ഇതു മൂലം പാശ്ചാത്യരാജ്യങ്ങളെല്ലാം എബോളയുടെ ഭീഷണിയുടെ നിഴലിലായിരിക്കുന്നു.

വന്യമൃഗങ്ങളുടെ ഇറച്ചിയുമായി എന്താണ് ബന്ധം?

വന്യമൃഗങ്ങളുടെ ഇറച്ചി തിന്നാൽ എബോള വരാനുള്ള സാധ്യത കൂടുതലാണ്. മഴക്കാടുകളിലെ എബോള ബാധിച്ച മൃഗങ്ങളെ കൊന്നു തിന്നുമ്പോഴും അവയെ തൊട്ടാൽ പോലും എബോള മനുഷ്യരിലേക്ക് പകരും. ആഫ്രിക്കയിലുള്ളവർ ചിമ്പാൻസികളെ കൊന്നു തിന്നാറുണ്ട്. എബോള ബാധിച്ച ചിമ്പാൻസികൾ, വവ്വാലുകൾ തുടങ്ങിയവയിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലായുള്ളത്. കള്ളക്കടത്തിലൂടെ ബ്രിട്ടനിലെത്തുന്ന വന്യമൃഗങ്ങളുടെ മാംസത്തിലൂടെ എബോള ബ്രിട്ടനിലെത്താനുള്ള സാധ്യതയെയും ബ്രിട്ടീഷ് അധികൃതർ ഭയപ്പെടുന്നു. എല്ലാ വർഷവും 7500 ടൺ ഇറച്ചി നിയമാനുസൃതമല്ലാത്ത മാർഗങ്ങളിലൂടെ ബ്രിട്ടനിലെത്തുന്നുണ്ട്. ഇതിൽ 55 ശതമാനവും വന്യമൃഗങ്ങളുടെ ഇറച്ചിയുമാണ്. ഇത് ഹോൾസെയിലർമാരിലൂടെയും ലോക്കൽ മാർക്കറ്റുകളിലൂടെയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

എബോള പകരുന്നതെങ്ങനെ?

ഇൻഫ്‌ളുവൻസ, ക്ഷയം തുടങ്ങിയവയെപ്പോലെ വായുവിലൂടെ എബോള പകരുകയില്ല. എന്നാൽ രോഗിയുടെ സ്രവങ്ങളിലൂടെയാണ് എബോള വൈറസ് മറ്റുള്ളവരിലേക്കെത്തുന്നത്. അതിനാൽ രോഗികളുടെ കുടുംബാംഗങ്ങൾക്കും ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും ഇത് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ.ഫ്‌ലെറ്റ്‌ച്ചെർ പറയുന്നു.

ബ്രിട്ടനിലുള്ളവർ ഭയപ്പെടേണമോ?

നിലവിലെ സാഹചര്യത്തിൽ ബ്രിട്ടനിലുള്ളവർ എബോളയുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുണ്ടായിട്ടില്ലെന്നാണ് ഡോ. ടോം സോളൊമൻ പറയുന്നത്. പുതിയതായി സ്ഥാപിച്ച ഹെൽത്ത് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഡയറക്ടറായ ഇദ്ദേഹം വൈറൽ ഇൻഫെക്ഷനെപ്പറ്റിയുള്ള ശാസ്ത്രശാഖയിൽ വിദഗ്ദ്ധനുമാണ്. എന്നാൽ ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട എബോള നിയന്തണവിധേയമല്ലാത്തതിനാൽ ബ്രിട്ടീഷുകാർ ഇതിനെ ഭയക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് തരുന്നു.

എബോള ബാധിച്ചവരെ തൊട്ടെന്ന് സംശയം തോന്നിയാൽ എന്ത് ചെയ്യണം?

അത്തരത്തിലൊരു സംശയമുണ്ടായാൽ നിങ്ങളുടെ ജിപിയെ ഉടൻ ബന്ധപ്പെടണം. ഒരു വിമാനത്തിൽ രോഗബാധിതനായ ഒരാളുണ്ടെങ്കിൽ അയാൾ മറ്റു യാത്രക്കാരുമായി സമ്പർക്കത്തിലേർപ്പെടാനുള്ള സാധ്യ കൂടുതലാണ്.

എങ്ങനെയാണ് എബോള ചികിത്സിക്കുന്നത്?

എബോളയ്ക്ക് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനെതിരെയുള്ള ആന്റി വൈറസ് മരുന്നുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ലോകമാകമാനം നടക്കുകയാണ്. രോഗം ഭേദമായവരുടെ ശരീരത്തിലുണ്ടാവുന്ന ആന്റി ബോഡികൾക്ക് എബോള വൈറസിനെ ഇല്ലാതാക്കാൻ കഴിയുമോയെന്നതിനെ സംബന്ധിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ കുറെയാളുകൾ തക്കസമയത്തുള്ള ചികിത്സയിലൂടെ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഡോ.ഫ്‌ലെറ്റ്‌ച്ചെർ പറയുന്നത്. ആന്റി ബയോട്ടിക്കുകളും ഫ്‌ലൂയിഡുകളും ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സയാണ് ഇന്ന് പ്രയോഗിക്കുന്നത്. രോഗത്തിന്റെ തുടക്കത്തിൽ കണ്ടെത്തുന്നത് രക്ഷപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP