Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

11 ദിവസം കൊണ്ട് സ്തനാർബുദം തുടച്ച് നീക്കാമോ...? രണ്ട് കാൻസർ മരുന്നുകൾ സംയോജിപ്പിച്ചുള്ള പരീക്ഷണം വമ്പൻ വിജയം; ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആവേശം

11 ദിവസം കൊണ്ട് സ്തനാർബുദം തുടച്ച് നീക്കാമോ...? രണ്ട് കാൻസർ മരുന്നുകൾ സംയോജിപ്പിച്ചുള്ള പരീക്ഷണം വമ്പൻ വിജയം; ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആവേശം

രോഗ്യരംഗം ഏറെ പുരോഗതി പ്രാപിച്ചിട്ടും വിവിധ രോഗങ്ങളെ തീർത്തും ഇല്ലാതാക്കിയിട്ടും ഇന്നും കാൻസറിനെ പൂർണമായും മെരുക്കാൻ നമുക്ക് സാധിച്ചിട്ടില്ല. അതിനാൽ കാൻസർ ഇന്നും ഒരു പേടിസ്വപ്‌നമായി അവശേഷിക്കുകയാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്തനാർബുദമാണ് ഏറ്റവും വലിയ പേക്കിനാവ്.സ്തനാർബുദത്തിനായി പലവിധ ചികിത്സകൾ ഇന്ന് നിലവിലുണ്ടെങ്കിലും അവയൊന്നും പൂർണമായം ഫലപ്രദമാണെന്ന് ഉറപ്പ് പറയാനാവില്ല. എന്നാൽ ഇപ്പോഴിതാ സ്താനാർബുദ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച് കൊണ്ട് പുതിയൊരു ചികിത്സാ രീതി വികസിപ്പിച്ചെടുത്തുവെന്ന അവകാശവാദവുമായി ചില ഗവേഷകർ രംഗത്തെത്തിയിരിക്കുകയാണ്. ഇതു പ്രകാരം 11 ദിവസങ്ങൾ കൊണ്ട് സ്തനാർബുദം ചികിത്സിച്ച് മാറ്റാമെന്നാണ് തെളിഞ്ഞിരിക്കുന്നത്. രണ്ട് കാൻസർ മരുന്നുകൾ സംയോജിപ്പിച്ച് കൊണ്ടുള്ള ഇതു സംബന്ധിച്ച പരീക്ഷണം വൻ വിജയമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ആവേശത്തിലും ആശ്വാസത്തിലുമായിരിക്കുകയാണ്.

ആംസ്ട്രർഡാമിലെ യൂറോപ്യൻ ബ്രെസ്റ്റ് കാൻസർ കോൺഫറൻസിൽ വച്ചാണ് പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് യുകെയിലെ ഡോക്ടർമാരുടെ ടീം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് തികച്ചും അപ്രതീക്ഷിതമായ കണ്ടുപിടിത്തമായിരുന്നുവെന്നാണ് അവർ വ്യക്തമാക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ആയിരക്കണക്കിന് അർബുദരോഗിണികളെ കീമോതെറാപ്പിയിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കുമെന്നും അവർ അവകാശപ്പെടുന്നു.സ്തനാർബുദം മൂർധന്യാവസ്ഥയിലെത്തി 23 യുകെ ഹോസ്പിറ്റലുകളിൽ ചികിത്സയിൽ കഴിയുന്ന നിരവധി സ്ത്രീകൾക്ക് ഈ മരുന്ന് നൽകിയിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ഈ പരീക്ഷണത്തിൽ ഭാഗഭാക്കായ 87 ശതമാനം സ്ത്രീകളിലും സ്തനാർബുദം ഏതാണ്ട് ശമിച്ചുവെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. അതായത് ഇവരിൽ കാൻസർ കോശങ്ങൾ പെരുകുന്നതിൽ കുറവുണ്ടായിട്ടുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്.ചില സ്ത്രീകളിൽ അത്ഭുതകരമായ ഫലങ്ങളാണ് ഈ മരുന്ന് കഴിച്ചത് മൂലമുണ്ടായിരിക്കുന്നത്.മരുന്ന് കഴിച്ച 11 ശതമാനം സ്ത്രീകളിൽ സ്തനാർബുദം പൂർണമായും മാറിയത് സർജന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 17 ശതമാനം പേരിൽ സ്തനാർബുദം കാര്യമായ രീതിയിൽ ചുരുങ്ങുകയും ചെയ്തിരുന്നു.

നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രണ്ട് കാൻസർ മരുന്നുകളായ തൈവെർബ്, ഹെർസെപ്റ്റിൻ എന്നിവ കൂട്ടിക്കലർത്തിയാണ് പുതിയ ചികിത്സ ഡോക്ടർമാർ പരീക്ഷിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റർ, ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച് എന്നിവിടങ്ങളിലെ ഗവേഷകന്മാരാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. ശസ്ത്രക്രിയക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ട്യൂമറുകൾ ചുരുക്കുകയായിരുന്നു ഈ പരീക്ഷണത്തിലൂടെ ഗവേഷകർ ലക്ഷ്യമിട്ടിരുന്നത്.തുടർന്ന് ശസ്ത്രക്രിയക്കൊരുങ്ങിയപ്പോൾ അർബുദം ചില സ്ത്രീകളിൽ ചുരുങ്ങിയതായും മറ്റു ചിലരിൽ തീർത്തും ഇല്ലാതാതായും ഗവേഷകർ കണ്ടെത്തുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ 3 സെന്റീമീറ്റർവരെ വിസ്തൃതിയിലുണ്ടായിരുന്ന അർബുദം വരെ ഇത്തരത്തിൽ ചുരുങ്ങിയിരുന്നു.കട്ടിയായ അർബുദം 11 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായിരിക്കുന്നത് ഇതു വരെ കേട്ട് കേൾവി പോലുമില്ലാത്ത കാര്യമാണെന്നാണ് മാഞ്ചസ്റ്ററിലെ കാൻസർ സർജനായ നിഗെൽ ബുൻഡ്രെഡ് പറയുന്നത്.ഇത് ഞെട്ടിപ്പിക്കുന്ന കണ്ടുപിടിത്തമാണെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ ഇത് സംബന്ധിച്ച പരീക്ഷണം ചെറിയതോതിലുള്ളതാണെന്നും അതായത് വെറും 257 സ്ത്രീകളെ പങ്കെടുപ്പിച്ച പരീക്ഷണത്തിൽ 66 പേരിൽ മാത്രമാണ് ഈ മരുന്ന് പരീക്ഷിച്ചിരിക്കുന്നതെന്നും വ്യാപകമായ ഉപയോഗത്തിന് ഇത് സംബന്ധിച്ച കൂടുതൽ ടെസ്റ്റുകൾ അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു. HER2 പോസിറ്റീവ് ഫോം കാൻസറുള്ള സ്ത്രീകൾക്കാണ് പ്രസ്തുത മരുന്ന് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള സ്തനാർബുദം വർഷം തോറും ഏകദേശം ബ്രിട്ടനിലെ 8000 സ്ത്രീകളെ ബാധിക്കുന്നുണ്ട്.ഹെർസെപ്റ്റിൻ സ്ത്രീകൾക്ക് നൽകുന്നത് ഡ്രിപ്പിലൂടെയാണ്. ഇത് ചിലപ്പോൾ കീമൊതെറാപ്പിക്കൊപ്പവും നൽകാറുണ്ട്. തൈവെർബ് ലാപാടിനിബ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സ്തനാർബുദം ബാധിച്ചവർക്ക് ഗുളിക രൂപത്തിലാണിത് നൽകുന്നത്. മറ്റ് ചികിത്സകൾ പരാജയപ്പെടുമ്പോഴാണിത് നൽകുന്നത്. ഈ രണ്ടു മരുന്നുകളും കൂട്ടിക്കലർത്തി നൽകിയാൽ രോഗം തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.സ്തനാർബുദം ബാധിച്ചവർക്ക് സർജറി നടത്തിയാലും കാൻസർ കോശങ്ങളെ പൂർണമായും നീക്കം ചെയ്യാനാവില്ല. ഈ മരുന്നിന്റെ 11 ദിവത്തെ കോഴ്‌സിന് വെറും 1,50,000 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂവെന്ന പ്രത്യേകതയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP