Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറ്റത്തിന് വിധേയരാകണം; ജനങ്ങളോട് എങ്ങനെ ഇടപെടണമെന്ന് നേതാക്കന്മാർ പഠിക്കണം; സിനിമാ മോഹവുമായി ചെന്നൈയിലെത്തിയ താനും രവീന്ദ്രനും മരണത്തെ മുഖാമുഖം കണ്ടിട്ടടുണ്ട്; വഴക്കുകൂടി പിരിഞ്ഞെങ്കിലും മമ്മൂട്ടി രക്ഷകനായി; പി ശ്രീകുമാർ മറുനാടനോട്‌

കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറ്റത്തിന് വിധേയരാകണം; ജനങ്ങളോട് എങ്ങനെ ഇടപെടണമെന്ന് നേതാക്കന്മാർ പഠിക്കണം; സിനിമാ മോഹവുമായി ചെന്നൈയിലെത്തിയ താനും രവീന്ദ്രനും മരണത്തെ മുഖാമുഖം കണ്ടിട്ടടുണ്ട്; വഴക്കുകൂടി പിരിഞ്ഞെങ്കിലും മമ്മൂട്ടി രക്ഷകനായി; പി ശ്രീകുമാർ മറുനാടനോട്‌

ടതു പക്ഷത്തോടൊപ്പമാണ് പി ശ്രീകുമാർ എന്ന കലാകാരന്റെ എക്കാലത്തേയും യാത്ര. എകെജിയായും അച്ചുവിന്റെ അമ്മയെന്ന സിനിമയിലെ പൊലീസുകാരനുമായുമെല്ലാം മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടന്റെ രാഷ്ട്രീയ കാഴ്‌ച്ചപാടുകളിലും വ്യക്തയുണ്ട്.

റോഡ് വികസന കോർപ്പറേഷനിലെ ജോലിക്കിടെയാണ് ശ്രീകുമാറിന് അഭിനയ മോഹം തലയ്ക്ക് പിടിച്ചത്. സുഹൃത്തായ രവീന്ദ്രനുമൊത്ത് മദ്രാസിലേക്ക് വണ്ടികയറുമ്പോൾ ലക്ഷ്യം നടനാവുക മാത്രമായിരുന്നു. നാടകാഭിനയത്തിലെ കരുത്തുമായിട്ടായിരുന്നു യാത്ര. അന്ന് ഒപ്പമുണ്ടായ രവീന്ദ്രൻ മലയാളിയുടെ പ്രിയ പാട്ടുകാരനായി. ശ്രീകുമാർ നടനെന്ന നിലയിൽ മോശമാക്കിയുമില്ല. ഇതിനിടെയിൽ നിർമ്മാതാവും സംവിധായകനുമായി.

വെള്ളിത്തിരയിൽ നിറയുമ്പോഴും തന്റെ രാഷ്ട്രീയ ആഭിമുഖ്യങ്ങൾ ശ്രീകുമാർ മറച്ചു വച്ചില്ല. സിപിഐ(എം) സമരവേദികളിൽ പോരാട്ട വീര്യം നിറയ്ക്കാൻ ശ്രീകുമാർ എത്തി. ഇടതു പക്ഷ സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിച്ചെത്തി. എല്ലാ കലാകാരന്മാരിലും രാഷ്ട്രീയം ഉണ്ട് അതുപോലെ എല്ലാ രാഷ്ട്രീയക്കാരിലും കലയും ഉണ്ട് .ഇത് സമന്വയിച്ചു കൊണ്ടുപോകാത്ത ഒരാൾക്കും ഈ രണ്ടു മേഖലയിലും വിജയിക്കാൻ കഴിയില്ലെന്നാണ് ശ്രീകുമാറിന്റെ അഭിപ്രായം.

അഭിനയ ജീവിതത്തിനൊപ്പം തന്റെ മനസ്സിലെ രാഷ്ട്രീയത്തെ കുറിച്ചു പറയാൻ മടിക്കാത്ത പി ശ്രീകുമാർ മറുനാടൻ മലയാളിയോട് മറകളില്ലാതെ തന്നെ സംസാരിച്ചു. മറുനാടന് ശ്രീകുമാർ അനുവദിച്ച അഭിമുഖത്തിലേക്ക്

നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നതിലുപരി താങ്കൾ ഒരു സിപഎം അനുഭാവി കൂടിയാണ്. കലാപ്രവർത്തകനപ്പുറം താങ്കളിലെ രാഷ്ട്രീയക്കാരനെ കുറിച്ച് പറയാമോ?

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജിക്കുന്നതിന് മുൻപുള്ള വിദ്യാർത്ഥി സംഘടനയായ സ്റ്റുഡൻസ് ഫെഡറേഷന്റെ സജീവ പ്രവർത്തകൻ ആയിരുന്നു ഞാൻ. എന്റെ കുടുംബക്കാരെല്ലാം കോൺഗ്രസുകാരയിരുന്നിട്ടും ഞാൻ ഒരു കമ്മ്യൂണിസ്റ്റ്കാരനായി. ലോകത്താകമാനം അന്ന് അലയടിച്ചുകൊണ്ടിരുന്ന സോഷ്യലിസ്റ്റ് ആശയങ്ങളോടും വിപ്ലവ പ്രസ്ഥാനങ്ങളോടുമുള്ള ആഭിമുഖ്യം കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ഞാൻ ചേക്കേറുകയായിരുന്നു. പിന്നീട് എന്റെ അനുജൻ ദിലീപ്കുമാർ കേരളത്തിലെ നക്‌സലൈറ്റു പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായി. പിന്നീടുണ്ടായ ഒരു പൊലീസ് വെടിവയ്‌പ്പിൽ അവൻ കൊല്ലപ്പെട്ടു. എനിക്കേറ്റ കനത്ത ആഘാതമായിരുന്നു അത്.

കലാകാരന്മാർക്കും ഏഴുത്തുകാർക്കും ഒക്കെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് സിനിമയിൽ എത്തിയിട്ടും ഞാൻ മാർക്‌സിസ്റ്റ് പാർട്ടിയുടെ സഹയാത്രികനായി ഇന്നും ജീവിക്കുന്നു. ലോകത്ത് എല്ലാ പ്രസ്ഥാനങ്ങൾക്കും മൂല്യച്ചുതി സംഭവിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഒരുപാട് മൂല്യ ശോഷണം സംഭവിച്ചിട്ടുണ്ട്. എന്നാലും തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുമ്പോലെ ഇന്നത്തെ ഇന്ത്യയിൽ എന്നെ പോലുള്ളവർക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. എല്ലാ കലാകാരന്മാരിലും രാഷ്ട്രീയം ഉണ്ട് അതുപോലെ എല്ലാ രാഷ്ട്രീയക്കാരിലും കലയും ഉണ്ട്. ഇത് സമന്വയിപ്പിച്ചു കൊണ്ടുപോകാത്ത ഒരാൾക്കും ഈ രണ്ടു മേഖലയിലും വിജയിക്കാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വിപ്ലവ പ്രസ്ഥാനമൊക്കെ വിട്ടു സിനിമയിൽ ചേക്കേറുന്നത് എപ്പോഴാണ്?

1969-ൽ ഇറങ്ങിയ കണ്ണൂർ ഡീലക്‌സ് എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യമായി ഞാൻ മുഖം കാണിച്ചത്. സത്യനും പ്രേം നസീറും എസ് പി പിള്ളയും ഒക്കെ കത്തി നില്ക്കുന്ന കാലം എന്നെപോലുള്ള ഒരാൾക്കു ആ കാലത്ത് സിനിമയിൽ ശോഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഞാനും ഐ വി ശശിയും രവീന്ദ്രനും ഹരിഹരനും എല്ലാം ഒരേ കാലഘട്ടത്തിൽ സിനിമ മോഹവും ആയി മദ്രാസിൽ വന്നവരാണ്. സിനിമയുടെ എല്ലാ ദുരിത വഴികളിലൂടെയും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. അന്ന് ചന്ദ്രതാര, സോണി പിക്ചർ, ജയ് മാരുതി തുടങ്ങിയ നാലോ അഞ്ചോ നിർമ്മാണ കമ്പനികളേ ഉണ്ടായിരുന്നുള്ളു. ചാൻസ് ചോദിക്കാനായി ഇവരുടെ ഓഫീസുകളിൽ ആണ് പ്രധാനമായും പോകേണ്ടിയിരുന്നത്. ചിലപ്പോൾ ഇന്നത്തെ ന്യൂജനറേഷൻ നടന്മാരൊന്നും പറഞ്ഞാൽ വിശ്വസിക്കില്ല. എത്രയോ ദിവസങ്ങളിൽ പട്ടിണി കിടന്നിട്ടുണ്ട്.

ഞാനും രവീന്ദ്രനും പട്ടിണി കിടന്നു മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. ആരുടെയൊക്കെയോ കരുണകൊണ്ട് അത്തരം ദുരന്തമുഹൂർത്തങ്ങൾ ഞങ്ങൾ അതിജീവിച്ചു പോന്നു. കണ്ണൂർ ഡീലക്‌സ് എന്ന ചിത്രത്തിന് ശേഷം കുറേ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. സിനിമയുടെ ഗ്ലാമർ കണ്ടിട്ടല്ല ഞങ്ങൾ സിനിമയിലേയ്ക്ക് പോയത്. സിനിമയിൽ എന്തെങ്കിലും ആവണം എന്ന അടങ്ങാത്ത അഭിനിവേശം ആയിരുന്നു. പിന്നീടു അഭിനയിക്കാൻ വലിയ സാദ്ധ്യതകൾ ഒന്നും കാണാതിരുന്ന എനിക്ക് കടുത്ത നിരാശയായി. എന്നാൽ എങ്ങനെയെങ്കിലും സിനിമയുടെ ഏതെങ്കിലും മേഖലയിൽ എങ്കിലും കടന്നു കൂടണം എന്ന് ഞാൻ തീരുമാനിച്ചു. ഞാനും ഹരിഹരനും രവീന്ദ്രനും ഏല്ലാം ഒരു മുറിയിൽ ആയിരുന്നു അന്ന് താമസം. ഹരിഹരൻ കൊണ്ട് വരുന്ന സ്‌ക്രിപ്റ്റ് പകർത്തിയെഴുതുകയും സംവിധാനത്തിന്റെ പല കാര്യങ്ങളും പഠിച്ചും ഞങ്ങൾ അങ്ങനെയങ്ങ് കൂടി.

അക്കാലത്താണ് പി എം മേനോന്റെ ചേട്ടന്റെ മകനായ ഭരതൻ അങ്ങോട്ടേയ്ക്ക് വരുന്നത്. ഭരതൻ അവിടെ വരുമ്പോൾ ആദ്യം പരിചയപ്പെടുന്ന സുഹൃത്ത് ഞാനാണ്. പിന്നീടു ഞാനും സുധീറും (നടൻ)ഭരതനും ഒന്നിച്ചു ഒരു മുറിയിൽ താമസിച്ചിരുന്നു. അന്നത്തെ തമാശകളും സിനിമാ ചർച്ചകളും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഞാനോർക്കുന്നു. ഭരതന്റെ മനസും സിനിമാ സങ്കല്പങ്ങളും മറ്റാരെക്കാളും നന്നായി എനിക്ക് അറിയാമായിരുന്നു. പിന്നീടു എന്റെ അനുജന്റെ മരണവുമായി ബന്ധപ്പെട്ടു ഞാൻ നാട്ടിൽ വന്നതിനു ശേഷം തിരിച്ചു മദ്രാസിലെത്തിയപ്പോൾ ഭരതൻ വലിയ സംവിധായകനായി കഴിഞ്ഞിരുന്നു. അന്നൊക്കെ ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. കയ്യിലുള്ള കാശു വച്ച് ഉച്ചയ്ക്ക് ഒരു നേരം ആഹാരം കഴിച്ചതിനു ശേഷം ബാക്കിയുള്ള കാശു എടുത്തു ഞങ്ങൾ സിനിമ കാണുമായിരുന്നു. പിന്നീടു രാത്രിയിൽ റൂമിൽ വന്ന ശേഷം ഉള്ള ചൂടേറിയ ചർച്ച. ആ ചർച്ചയിൽ നമ്മുടെ വിശപ്പെല്ലാം ഇല്ലാതാകുമായിരുന്നു. സിനിമ ഒരു ലഹരിയായിരുന്നു അന്നൊക്കെ ഇന്നത്തെ സിനിമയുടെ ഒരു ഗ്ലാമറും ഞങ്ങൾ അന്ന് അനുഭവിച്ചിട്ടില്ല.

അന്ന് സൂപ്പർ സ്റ്റാർ ആയിരുന്ന പ്രേംനസീറിനു 7000 രൂപയാണ് ശമ്പളം അപ്പൊ പിന്നെ ചെറിയ വേഷം ചെയുന്ന എന്നെപോലുള്ളവരുടെ കാര്യം പറയാനുണ്ടോ. നൂറോ നൂറ്റിയൻപതോ ആയിരുന്നു അന്നത്തെ എന്റെ ശമ്പളം. സിനിമയ്ക്ക് വേണ്ടി നാടും വീടും ഉപേക്ഷിച്ചു മദ്രാസിൽ വന്നു ദുരന്ത ജീവിതങ്ങൾ ആയി അവസാനിച്ച പതിനായിരക്കണക്കിനു കലാകാരന്മാർ ഉണ്ട്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങളൊക്കെ എത്ര ഭാഗ്യവാന്മാർ. എല്ലാം ഉപേക്ഷിച്ചു സിനിമയിൽ പോകാൻ ഉള്ള സാഹചര്യമൊന്നും എനിക്കും അന്നില്ലായിരുന്നു. അച്ഛൻ ഗവൺമെന്റ് ജോലിക്കാരൻ ആയിരുന്നെങ്കിലും അച്ഛന്റെ വരുമാനം കൊണ്ട് മാത്രം ജീവിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്റെ വരുമാനം കൂടിയുണ്ടായിരുന്നെങ്കിൽ അന്ന് വലിയ അശ്വാസമാകുമായിരുന്നു വീട്ടിൽ. എന്നാൽ എല്ലാം ഉപേക്ഷിച്ചു സിനിമയോടുള്ള പാഷൻ കൊണ്ട് മാത്രമാണ് മദ്രാസിലേയ്ക്ക് ഞാൻ വണ്ടി കയറിയത്. അവസാനം ജീവിതത്തിൽ വലിയ പരിക്കുകൾ ഒന്നും ഇല്ലാതെ ഇന്ന് കാണുന്ന നിലയിൽ എത്തി.

ആദ്യ നിർമ്മാണ സംരംഭത്തെക്കുറിച്ച്?

മദ്രാസിൽ നിന്നും കുറച്ചുനാൾ നാട്ടിൽ വന്നുനിന്ന സമയത്തായിരുന്നു എന്റെ വിവാഹം. വിവാഹമൊക്കെ കഴിഞ്ഞു ചില നാടക പ്രവർത്തനവുമായൊക്കെ ബന്ധപ്പെട്ടു നില്ക്കുന്ന അവസരത്തിൽ ആണ് എം. മുകുന്ദന്റെ സീത എന്ന നോവൽ ഞാൻ വായിക്കുന്നത്. അത് സിനിമയാക്കണം എന്ന ഒരാഗ്രഹം എന്റെ മനസ്സിൽ ഉദിച്ചു. സ്‌ക്രിപ്റ്റും നോവലിസ്റ്റിന്റെ റൈറ്റും ഒക്കെ ശരിയാക്കി വന്നാൽ കുറച്ചു കാശ് തരാമെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. അങ്ങനെ ഞാൻ ഉടൻ തന്നെ ഡൽഹിയിൽ പോയി എം മുകുന്ദന്റെ റൈറ്റ് വാങ്ങി, മറ്റു കാര്യങ്ങൾ എല്ലാം ശരിയാക്കി നാട്ടിൽ വന്നപ്പോൾ കാശു തരാമെന്ന് പറഞ്ഞ സുഹൃത്ത് മാറിക്കളഞ്ഞു. അവസാനം സിനിമ പുറത്തിറക്കിയേ പറ്റൂ എന്ന വാശിയായി എനിക്ക് അപ്പോഴാണ് അവിടെ അടുത്തുള്ള ഒരു ബാങ്ക് ലോൺ തരാൻ സാധ്യത ഉണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞത്. അങ്ങനെ ബാങ്കിൽ ചെന്ന് ഞാൻ സംസാരിച്ചപ്പോൾ ഉടനെ ഒരു പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി വരാൻ പറഞ്ഞു. ഞാൻ ഉടനെ ഒരു വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി ബാങ്കിൽ ചെന്നു. പിറ്റേ ആഴ്ച തന്നെ ബാങ്ക് എനിക്ക് ലോൺ അനുവദിച്ചു. അങ്ങനെ 1978 ൽ എന്റെ ആദ്യ നിർമ്മാണ സംരംഭം ആയ സീത റിലീസ് ആയി.

പടം ഹൗസ് ഫുൾ ആയി ഓടി. പക്ഷെ ശാപം വിടാതെ പിൻതുടരുകയല്ലേ. അന്ന് കളർ സിനിമ വന്നു തുങ്ങിയ കാലമായിരുന്നു. പടം റിലീസ് ആയി ഒരാഴ്ച കഴിഞ്ഞു കളർ സിനിമ വന്നപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആയ എന്റെ ചിത്രം തീയറ്ററിൽ നിന്നും പിൻവലിക്കേണ്ട അവസ്ഥ വന്നു. എന്നാൽ ഒരാഴ്ച ഓടിയ സീത ഹൗസ്ഫുൾ ഷോയിൽ ആണ് നിർത്തിയത്. അത് തുടർന്ന് കളിച്ചിരുന്നെങ്കിൽ എന്റെ ഭാവി മറ്റൊന്ന് ആകുമായിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ വിതരണ ക്കാരുടെ സഹായത്താൽ ഉടൻ തന്നെ ഞാൻ ആടുത്ത ചിത്രം നിർമ്മിച്ചു. അത് കളർ സിനിമയായിരുന്നു. അന്ന് കളർ ചിത്രത്തിന് പതിനഞ്ചു ലക്ഷം രൂപ ചെലവ് വരുമായിരുന്നു. അങ്ങനെ എടുത്ത ചിത്രമായിരുന്നു സ്വർണ്ണപക്ഷികൾ. സുകുമാരനും സ്വപ്നയും ജലജയും ഞാനും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ സിനിമ വൻ പരാജയം ആയിരുന്നു.

അതിൽ നിന്ന് കരകയറാൻ ഒരുപാടു സമയമെടുത്തു. പിന്നീടു ഞാൻ നിർമ്മിച്ച് സംവിധാനം ചെയ്ത സിനിമയായിരുന്നു കയ്യും തലയും പുറത്തിടരുത്. കെ പി എ സിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു അത്. സാമാന്യം ഭേദപ്പെട്ട വിജയം ആയിരുന്നു ആ ചിത്രം. കയ്യും തലയും പുറത്തിടരുത്, അസ്ഥികൾ പൂക്കുന്നു, വിഷ്ണു എന്നീ ചിത്രങ്ങൾ ആണ് ഞാൻ സംവിധാനം ചെയ്തത്. അസ്ഥികൾ പൂക്കുന്നു എന്ന ചിത്രത്തിന്റെ തിരക്കഥ ഞാനായിരുന്നു. കളിപ്പാട്ടം, വിഷ്ണു എന്നീ ചിത്രങ്ങളുടെ കഥയും ഞാൻ തന്നെയായിരുന്നു. എന്നും നല്ല സിനിമകൾ നിർമ്മിക്കണം എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം.

ഏതോ ഇന്റർവ്യൂവിൽ താങ്കൾ പറഞ്ഞിരുന്നു മമ്മൂട്ടിയാണ് എന്റെ ജീവിതം മാറ്റി മറിച്ചത് എന്ന് ?

അതെ അത് ശരിയാണ്. കയ്യും തലയും പുറത്തിടരുത് എന്ന ചിത്രത്തിന് വേണ്ടി ഞാൻ മമ്മൂട്ടിയെ ആണ് ആദ്യം സമീപിച്ചത്. എന്നാൽ അദ്ദേഹത്തിൽ നിന്ന് അത്ര ആശ്വാസകരമായ സ്വീകരണം അല്ല എനിക്ക് ലഭിച്ചത്. അവസാനം ഞങ്ങൾ വഴക്ക് കൂടി തെറിവിളി വരെയായാണ് പിരിഞ്ഞത്. പിന്നീടു മമ്മൂട്ടി എവിടെ വന്നാലും ഞാൻ പിറകെ നടന്നു വഴക്ക് ഉണ്ടാക്കുമായിരുന്നു. ഞങ്ങളുടെ വഴക്ക് തീർക്കാൻ പത്രക്കാർ പലവട്ടം ശ്രമിച്ചു എന്നിട്ടും നടന്നില്ല. എന്നാൽ 1994 കാലഘട്ടത്തിൽ ഞാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയി. കടം കയറി എല്ലാം നഷ്ടപ്പെട്ടു. മക്കളെ പഠിപ്പിക്കാൻ പോലുമാകാതെ തിരുവനന്തപുരം പി.ടി പി നഗറിലെ വാടകവീട്ടിൽ മാസം 450 രൂപ വടകൊടുത്തു താമസിക്കുന്ന സമയം.

എന്ത് ചെയ്യണമെന്നു അറിയാതെ ഒറ്റപ്പെട്ടു പകച്ചു നിന്നുപോയ ദിവസങ്ങൾ. എന്റെ ഈ ദയനീയ സ്ഥിതി മനസിലാക്കിയ വേണുനാഗവള്ളി ആണ് മമ്മൂട്ടിയോട് എന്റെ കാര്യം അവതരിപ്പിക്കുന്നത്. അങ്ങനെ വേണു നാഗവള്ളിയുടെ മമ്മൂട്ടി ചിത്രമായ ആയിരപ്പറയുടെ സെറ്റിൽ മമ്മൂട്ടി എന്നെ കാർ അയച്ചു വിളിപ്പിച്ചു. പിണക്കവും പരിഭവവും ഒക്കെ മറന്നു നമുക്ക് ഒരു പടം ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞാൻ വിഷ്ണു എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി അപ്പോൾ അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്നെന്നേക്കുമായി അവസാനിക്കുമായിരുന്നു മമ്മൂട്ടിക്ക് അഹങ്കാരവും ജാടയും ആണെന്ന് പറയുന്നവർ ഉണ്ട്. ഞാൻ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു മമ്മൂട്ടി തേങ്ങ പോലെയാണെന്ന്. തേങ്ങ പൊതിക്കുമ്പോൾ ആദ്യം തൊണ്ട് പിന്നെ ചകിരി അതുകഴിഞ്ഞ് ചിരട്ട. ചിരട്ട പൊട്ടിച്ചു നോക്കുമ്പോൾ ആണല്ലോ മധുരമുള്ള ഇളനീർ കിട്ടുന്നത്.

വിഷ്ണു സംവിധാനം ചെയ്തപ്പോൾ ലഭിച്ച പ്രതിഫലം കൊണ്ടാണ് ഞാൻ എന്റെ മകനെ വിദേശത്ത് അയച്ചു പഠിപ്പിച്ചത്. വിഷ്ണു ഭേദപ്പെട്ട വിജയം നേടിയ സിനിമയായിരുന്നു. ഗുരു ദാദ എന്ന വില്ലൻ കഥാപാത്രം നായകനോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടു.

മഹാഭാരതത്തിലെ കർണനെ കേന്ദ്ര കഥാപാത്രമാക്കി താങ്കൾ എഴുതിയ ഒരു തിരക്കഥയെ പറ്റി കേട്ടിരുന്നല്ലോ?

മഹാഭാരതത്തിലെ കർണൻ എന്നെ ഏറെ സ്വാധീനിച്ച ഒരു കഥാപാത്രമാണ്. ഞാൻ പതിനെട്ടു വർഷം മഹാഭാരതത്തെ പറ്റി പഠിച്ച്, ഇന്ത്യയുടെ പല ഭാഗത്തുമുള്ള മഹാഭാരതത്തെ കുറിച്ച് എഴുതിയ എഴുത്തുകാരെ പോയി കണ്ടും എഴുതിയ സ്‌ക്രിപ്റ്റ് ആണ് കർണൻ. മമ്മൂട്ടിയെ മനസ്സിൽ കണ്ടാണ് ഞാനത് എഴുതിയത്. അത് സിനിമയായാൽ മലയാള സിനിമയുടെ പുതിയ ചരിത്രം ആയിരിക്കും അത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് നടക്കുന്നില്ല. ഇരുപതു കോടിയിൽപരം ചെലവ് പ്രതീക്ഷിക്കുന്ന സിനിമയാണ് അത്.

മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ഇതുവരെ കാണാത്ത രീതിയിൽ ഉള്ള പ്രസന്റേഷൻ ആണ് ഞാൻ നല്കിയിരിക്കുന്നത്. മലയാളത്തിലെ പല ഡയറക്ടർമാരും സ്‌ക്രിപ്റ്റ് വായിച്ചു എന്നെ അഭിനയിച്ചിരുന്നു. ഒരിക്കൽ വി കെ പ്രകാശ് ഹിന്ദിയിലേയ്ക്കു കൊണ്ട് പോകാൻ ഒരു ശ്രമം നടത്തി. അത് മമ്മൂട്ടി ഇടപെട്ടാണ് തടഞ്ഞത്. ഇത്രയും നല്ല സ്‌ക്രിപ്റ്റ് മലയാളത്തിനു തന്നെ വേണമെന്ന് മമ്മൂട്ടി പറഞ്ഞു. കർണനെ പറ്റിപടിക്കുമ്പോൾ ആണ് മഹാഭാരതത്തിലെ മറ്റൊരു കഥാപാത്രം എന്റെ മനസ്സിൽ കയറി. ദുര്യോധനൻ. പിന്നെ ദുര്യോധനനെ അറിയാനായി അടുത്ത ശ്രമം. അങ്ങനെ ഇപ്പോൾ ദുര്യോധനനെയും മഹാത്മാഗാന്ധിയേയും മുൻ നിർത്തിയുള്ള ഫാന്റസി നോവലിന്റെ പണിപ്പുരയിൽ ആണ്. ഇനി രണ്ടു ലക്കവും കൂടിയേ തീർക്കാനുള്ളൂ.

കർണനെ അവതരിപ്പിക്കാൻ ഇന്നത്തെ തലമുറയിൽ ഉള്ള ഏതെങ്കിലും നടൻ ഉണ്ടെന്നു താങ്കൾക്ക് തോന്നുന്നുണ്ടോ?

പുതിയ തലമുറയിലെ എല്ലാവരും പ്രതിഭയുള്ളവർ തന്നെയാണ്. പക്ഷെ അതിൽ വേറിട്ടൊരു മുഖം പൃഥ്വിരാജിന്റേതാണ്. സ്‌ക്രിപ്റ്റ് പൂർത്തിയായിട്ടു ഒരുപാടു വർഷങ്ങൾ കഴിഞ്ഞു. ഇനി എത്രത്തോളം മമ്മൂട്ടിക്ക് ആ റോൾ ചെയ്യാം പറ്റുമെന്ന് അറിയില്ല. ഇപ്പോൾ എന്റെ മനസ്സിൽ കർണൻ ആയി പൃഥ്വിരാജിന്റെ മുഖം തന്നെയാണ് ഉള്ളത്.

അരുവിക്കര തിരഞ്ഞടുപ്പിന്റെ ഭാഗമായുള്ള ഇടതു പക്ഷത്തിന്റെ പ്രചാരണ പരിപാടികളിൽ താങ്കൾ പങ്കെടുത്തല്ലോ? അരുവിക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

അവിടെപോയവർക്ക് സത്യാവസ്ഥ അറിയാം. ജി കാർത്തികേയൻ മരിച്ചതറിയാത്ത രണ്ടു ശതമാനം ആളുകൾ ഇപ്പോഴും അവിടെയുണ്ട്. പിന്നെ ഇടതു പക്ഷത്തിനു കിട്ടേണ്ട ഓട്ടു കൂടി ബിജെപി പിടിച്ചതാണ് പരാജയത്തിന്റെ മുഖ്യ കാരണം. രണ്ടു നിയമസഭ തിരഞ്ഞെടുപ്പ് നടത്തിയാൽ എൽ ഡി എഫിനു ജയിക്കാൻ കഴിയുമായിരുന്ന ഭരണ പക്ഷത്തിന്റെ അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടും അരുവിക്കര തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പരാജയപെട്ടു. ഇത്രയും വർഷത്തെ കേരളഭരണത്തിൽ ഇത്രയധികം അഴിമതിയുണ്ടായ ഒരു കാലവുമില്ല. എന്നാൽ അതൊന്നും ശരിയായ രീതിയിൽ അരുവിക്കരയിലെ വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിൽ എൽ ഡി എഫും അതിലെ നേതാക്കന്മാരും പരാജയപ്പെട്ടു.

ജനങ്ങളോട് എങ്ങനെ ഇടപെടണമെന്ന് ഇപ്പോഴത്തെ നേതാക്കന്മാർ നന്നായി പഠിക്കേണ്ടിയിരിക്കുന്നു. പ്രസംഗത്തിലൊക്കെ ലാളിത്യം കൊണ്ട് വരണം. അരുവിക്കര പോലുള്ള ഒരു മലയോരഗ്രാമത്തിൽ പ്രസംഗിക്കുമ്പോൾ സാധാരണക്കാരുടെ ഹൃദയത്തിൽ സ്പർശിക്കുന്ന രീതിയിൽ ആനുകാലിക സംഭവങ്ങളെക്കുറിച്ച് പറഞ്ഞു മനസിലാക്കണം. അല്ലാതെ അവിടെ കമ്മ്യൂണിസം പഠിപ്പിച്ചിട്ട് കാര്യമില്ല. പണ്ടത്തെ നേതാക്കന്മാർ ധാർഷ്ട്യം ഇല്ലാതെ ജനങ്ങളുടെ കൂടെ നിന്ന് അവരുടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നവർ ആയിരുന്നതുകൊണ്ടാണ് ഇന്നും അവർ ജനമനസുകളിൽ ജീവിക്കുന്നത്. ഇനിയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരുപാടു മാറ്റത്തിനു വിധേയമകേണ്ടതായിട്ടുണ്ട്. ഇന്ത്യയുടെ എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒരുമിക്കണം.

യോജിക്കാൻ കഴിയുന്ന മേഖലകളിലെല്ലാം മറ്റു പാർട്ടികളുമായി യോജിച്ചു നീങ്ങണം. ഇന്ത്യയുടെ സാംസ്കാരിക മൂല്യത്തെയും മഹത്തായ ആത്മീയ പാരമ്പര്യത്തെയും ഉൾക്കൊണ്ടു ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലണം. ദൈവ വിശ്വാസത്തെ കുറിച്ചുള്ള പാർട്ടിയുടെ സിദ്ധാന്തങ്ങളിൽ മാറ്റം കൊണ്ട് വരികയും കൂടുതൽ വ്യക്തത വരുത്തുകയും വേണം. ഇന്ത്യയിലെ ആത്മീയപാരമ്പര്യത്തിന്റെ പിതൃത്വം ബിജെപി കാർക്ക് വിട്ടുകൊടുക്കാതിരിക്കുക. ഇത്തരം അനവധി പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോയാൽ മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യയിൽ ഇനിയും ഉയരാൻ സാധിക്കൂ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP