Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചോരകണ്ട് ബോധം കെട്ടുവീണ അമീറുൾ ഇസ്ലാമോ ജിഷയെ കൊന്നത്? ക്രിമിനലാണെന്നതിന് ഹസ്തരേഖയിൽ തെളിവൊന്നുമില്ല; എല്ലാം പുറത്തുവരുമ്പോൾ പൾസർ സുനിക്കൊന്നും സംഭവിക്കില്ലത്രേ; ജയിലിൽ കണ്ടതും കേട്ടതും മറുനാടനോട് തുറന്നു പറഞ്ഞ് തോക്കുസ്വാമി ഹിമവൽ ഭദ്രാനന്ദ

ചോരകണ്ട് ബോധം കെട്ടുവീണ അമീറുൾ ഇസ്ലാമോ ജിഷയെ കൊന്നത്? ക്രിമിനലാണെന്നതിന് ഹസ്തരേഖയിൽ തെളിവൊന്നുമില്ല; എല്ലാം പുറത്തുവരുമ്പോൾ പൾസർ സുനിക്കൊന്നും സംഭവിക്കില്ലത്രേ; ജയിലിൽ കണ്ടതും കേട്ടതും മറുനാടനോട് തുറന്നു പറഞ്ഞ് തോക്കുസ്വാമി ഹിമവൽ ഭദ്രാനന്ദ

അരുൺ ജയകുമാർ

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ സമരം നടത്താനെത്തിയപ്പോൾ പൊലീസിന്റെ പിടിയിൽ കുടുങ്ങിയതാണ് തോക്കു സ്വാമി എന്നു കേരളം അറിയപ്പെടുന്ന ഹിമവൽ മഹേശ്വര ഭദ്രാനന്ദ. ജയിലിലെത്തിയ തോക്കു സ്വാമിയെ കാത്തിരുന്നത് കേൾക്കാനും കാണാനും നിരവധി കാര്യങ്ങളായിരുന്നു. അമീറുൾ ഇസ്ലാം ജിഷ വധക്കേസിൽ പ്രതിയാണെന്നു താൻ വിശ്വസിക്കുന്നില്ലെന്നാണ് അമീറുമായി ജയിലിലുണ്ടായ അടുപ്പത്തിന്റെ വെളിച്ചത്തിൽ തോക്കു സ്വാമി പറയുന്നത്. ജയിലിൽ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അദ്ദേഹം മറുനാടൻ മലയാളിയുമായി പങ്കുവച്ചു.


ആദ്യം ജയിലിൽ പോയത് 2008-ൽ; ഗുണ്ടാ സ്വാമിയെന്ന പേരും കിട്ടി

കൊടും ക്രിമിനലുകൾ എന്നൊക്കെ പറഞ്ഞാൽ, ജയിലിൽ കഴിയുന്ന സമയത്ത് നിരവധി ക്രിമിനലുകളെ പരിചയപ്പെടാൻ അവസരം ലഭിച്ചിട്ടുണ്ട്. 2008-ൽ ആദ്യമായിട്ട് ജയിലിൽ പോകേണ്ടിവന്നത്. അപ്പോൾ പരിചയപ്പെട്ട പലരും ഇപ്പോഴും ഇടയ്‌ക്കൊക്കെ വന്ന് കാണാറുണ്ട്. അതുകൊണ്ടാണ് ഗുണ്ടാസ്വാമിയെന്ന പേരൊക്കെ വന്നത്. അവർ വന്ന് കണ്ട് അവരുടെ വിഷമങ്ങളൊക്കെ പറയും. അവരെ നല്ലത് പറഞ്ഞ് കൊടുക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളു. സ്വാമിയുടെ ജോലി നാട്ടിലെ നല്ലവരെ പിടിച്ചിരുത്തി ഉപദേശിക്കലാണെന്ന് കരുതുന്നില്ല. മോശപ്പെട്ടവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി നന്മയിലേക്ക് നയിക്കുന്നതിലാണ് വിശ്വാസം. യേശു ക്രിസ്തു ജീവിച്ചിരുന്നതും വേശ്യകൾക്കൊപ്പവും കുഷ്ട രോഗികൾക്കൊപ്പവുമാണ്.

ജിഷയെ കൊലപ്പെടുത്തിയത് അമീറുളാണെന്നു കരുതുന്നില്ല

ജയിലിൽ കഴിയുന്ന സമയത്ത് നിരവധിപേർ സമീപിച്ചു. അക്കൂട്ടത്തിൽ ജിഷാ കൊലക്കേസിലെ പിടിയിലായ പ്രതി അമീർ ഉൾ ഇസ്ലാമും ഉണ്ടായിരുന്നു. അമീറിനെ എല്ലാവരും കൊടും ക്രിമിനലെന്നാണ് പറയുന്നു. ഞങ്ങൾ ഒരുമിച്ച പണിഷ്‌മെന്റ് ബ്ലോക്കിലായിരുന്നു താമസം. ജിഷാ കൊലക്കേസിൽ പൊലീസും മറ്റും ഒക്കെ പറയുന്നത് പോലെ ക്രൂരമായ കൊലപാതകം ആ പയ്യൻ നടത്തിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജയിലിൽ അവനെ കുറിച്ച് അറിയുന്ന ആരും അത് വിശ്വസിക്കില്ല.അവന്റെ കൈ പിടിച്ച് ഞാൻ നോക്കി. ഒരു ക്രിമിനലിന്റെ യാതൊരു ഇതും അവന്റെ കൈരേഖകളിലില്ല. കുറേ കാലം റിസേർച്ച് ചെയ്തതാണ് ഹസ്തരേഖ ശാസ്ത്രത്തിൽ. ഒരുപാട് വാല്യുകളുള്ള ആളാണ്.

ബോധം കെട്ട അമീറിനെ കണ്ടപ്പോൾ ചിരിച്ചു മണ്ണുതപ്പി

അമീറുൾ ഒരു കൊടും ക്രിമിനലാണെന്ന് പറയുമ്പോൾ ചിരി വരുന്ന ഒരു സാഹചര്യം ജയിലിൽ ഉണ്ടായി. ജയിലിൽ കഴിയുന്ന സമയത്ത് അവിടെ വീരമണി എന്ന ഒരു അന്തേവസിയുണ്ടായിരുന്നു. വളരെ ഹാബിച്വലായ ക്രിമിനലാണെന്നൊക്കെയാണ് പറയുന്നത്. സ്വയം ശരീരം മുറിക്കുകയും സ്വന്തം ശരീരത്തിൽ പരിക്കേൽപ്പിക്കുകയുമൊക്കെ ചെയ്യുന്ന പ്രകൃതകാരനാണ്. ഒരിക്കൽ വേറൊരു സെല്ലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അയാൾ ബഹളമുണ്ടാക്കുന്നുണ്ടായിരുന്നു. പിന്നീട് ഇയാൾ ഭിത്തിയിലും ഒക്കെ ഇടിച്ച് മൂക്കിലൂടെ രക്തം വരുന്ന അവസ്ഥയിലായി. പിന്നെ തറയിൽ ചോരെയൊക്കെ ഒഴുക്കി കിടന്നു. ഇത് കണ്ട് അപ്പോൾ തന്നെ അമീറുൾ ഇസ്ലാം ബോധം കെട്ട് നിലത്ത് വീഴുകയും ചെയ്തു. ഇത് കണ്ട് ശരിക്കും പറഞ്ഞാൽ എല്ലാവരും ചിരിച്ചുപോയി.

മുസ്ലിംകളൊക്കെ ഇങ്ങനെയാണെന്നു വരുത്താനുള്ള ശ്രമമാണോ?

ഇത്രയും വലിയ കൊലപാതകം ചെയ്തയാളാണ് ഇപ്പോൾ ബോധം കെട്ടത്. ശരിക്കും പറഞ്ഞാൽ ആ കൊലപാതകത്തിൽ പറഞ്ഞ കാര്യങ്ങളൊന്നും ശരിയല്ല. ഏതോ ഒരു മൊബൈൽ ഫോൺ കടയുടമയുടെ മൊഴി പല്ലിന് വിടവുള്ളയാളാണെന്നും ആറടി പൊക്കമുള്ളയാളാണെന്നുമൊക്കെയായിരുന്നു. എന്നാൽ അമീറിന് അത്രയും പൊക്കമൊന്നുമില്ല. കുളിക്കാൻ ഒക്കെ പോകുന്ന സമയത്ത് പരസ്പരം വെള്ളമൊഴിച്ചുകൊടുക്കുകയും പുറത്ത് സോപ്പൊക്കെ തേച്ച് കൊടുക്കകയും ചെയ്യുമായിരുന്നു. ഒരു പാവം പയ്യനാണ് സത്യം പറഞ്ഞാൽ. മുസ്ലീങ്ങൾ ഒക്കെ ഇങ്ങനെയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം അല്ലെങ്കിൽ ബംഗാളികൾ എല്ലാവരും ഇങ്ങനെയാണ് എന്ന് വരുത്തി തീർക്കണം. പക്ഷേ അങ്ങനെയല്ല ശരിക്കും.

അമീറിന്റെ നിരപരാധിത്വം കോടതി തിരിച്ചറിയുമെന്നുറപ്പ്

അമീറുൾ ഇസ്ലമിന്റെ നിരപരാധിത്വം എന്തായാലും കോടതി തിരിച്ചറിയും ഉറപ്പാണ്. എനിക്കെതിരെയും കേസുകളുണ്ട്. കെട്ടിച്ചമച്ച നിരവധി കേസുകൾ. സിഐയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചത് ഉൾപ്പടെ കെട്ടിച്ചമച്ച കേസുകളാണ്, പൾസർ സുനിയാണ് ഞാൻകിടന്ന ബ്ലോക്കിലുള്ള മറ്റൊരു പ്രതി. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതൊന്നും ശരിയല്ല. പൾസറുമായി സംസാരിച്ചിട്ടില്ല. പക്ഷേ അയാളുടെ പരിചയക്കാരായ ചില പിള്ളേർ വന്നു പറഞ്ഞത് അങ്ങനെയല്ല.

 

അറിഞ്ഞതൊക്കെ പുറത്തുപറഞ്ഞാൽ അനാവശ്യ വിവാദങ്ങളാകും

പുറത്ത് പറയേണ്ട കാര്യങ്ങളൊക്കെ പുറത്ത് വരും അത് ഉത്തരവാദിത്വപ്പെട്ടവർ ചെയ്‌തോളും. എന്തായാലും അതൊക്കെ പുറത്ത് വരുമ്പോൾ പൾസർ സുനിക്കൊന്നും സംഭവിക്കില്ല. മറിച്ച് പരാതി നൽകിയവർക്ക് തന്നെയാകും ബുദ്ധിമുട്ടുണ്ടാവുകയെന്നാണ് ലഭിച്ച വിവരം. അത്തരം രീതിയിലുള്ളതാണ് നടിയുടെ ഭാഗത്ത് നിന്നുമുണ്ടായ സംഭാഷണങ്ങൾ എന്നാണ് അറിയാൻ കഴിഞ്ഞത്. അറിഞ്ഞതൊക്കെ പുറത്ത് പറഞ്ഞാൽ വെറുതെ അനാവശ്യ വിവാദങ്ങളാകും. എന്റെ വിവാദങ്ങൾ തന്നെ ഒരുപാടുണ്ട്. വെറുതെ വേണ്ടാത്തത് എടുത്തു തലയിൽ വയ്ക്കുന്നില്ല.

 

ക്രൈം രോഗവും ജയിൽ ആശുപത്രിയും

ക്രൈം എന്നത് ഒരു രോഗവും ജയിൽ ഒരു ആശുപത്രിയുമാണ്. അസുഖം ഭേദമായാൽ പിന്നെ അവിടെ കിടക്കേണ്ട കാര്യമില്ല. ജയിലിൽ കിടക്കുന്ന 70 ശതമാനവും നിരപരാധികളാണ്. പൊലീസിന് 300 കേസിൽപ്പരം ചാർജ് ചെയ്യണം. അതിനായി പല പൊലീസുകാരും വഴിയിൽ നിൽക്കുന്നവരെപ്പോലും കേസുകളിൽ കുടുക്കാറുണ്ട്. മനുഷ്യാവകാശ കമ്മീഷനൊക്കെ ശ്രമിച്ചാൽ പല പൊലീസുകരും ഇന്ന് സർവ്വീസിലിരിക്കില്ല. മൂന്നാം മുറ എന്നത് ഇപ്പോഴും നടക്കുന്ന കാര്യമാണ്. കണ്ണിലും മലദ്വാരത്തിലും മുളകുപൊടി തേയ്ക്കുക ജനനേന്ദ്രിയത്തിൽ ഈർക്കിൽ കയറ്റുക തുടങ്ങിയവയൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. ആട് ആന്റണിയും നിപരരാധിയാണെന്ന് പറഞ്ഞിട്ടുണ്ട്. പത്രങ്ങളിലൊക്കെ പറയുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ. കൂടെയുള്ള ആളാണ് ചെയ്തത്. പൊലീസുകാരനെ കൊന്നതിൽ പങ്കില്ലെന്നും അയാൾ തറപ്പിച്ച് പറയുന്നു.

 

ജിഷ്ണുവിന്റെ അമ്മയുടെ സമരത്തിനല്ല പോയത്

ജയിലിനെക്കുറിച്ച് പറയുന്ന എല്ലാ കാര്യങ്ങളും ശരിയല്ല. അവിടെ അങ്ങനെ അമിത സ്വാതന്ത്ര്യമൊന്നുമില്ല. അവിടുത്തെ ചിട്ടകളിൽ കഴിയുന്നില്ലെങ്കിൽ ബുദ്ധിമുട്ട് തന്നെയാണ്. ഡിജിപി ഓഫീസിന് മുന്നിൽ ജിഷ്ണുവിന്റെ അമ്മയുടെ സമരത്തിന്റെയന്ന് അറസ്റ്റിലായതിനെപ്പറ്റി പറഞ്ഞാൽ ശരിക്കും അന്ന് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് എത്തിയത്. കൊച്ചിയിലെ ലഹരി മാഫിയക്കെതിരെ പ്രതികരിച്ചിരുന്നു. ഇത് അവരുടെ കണ്ണിലെ കരട് ആകുന്നതിന് കാരണമായി. ജീവന് ഭീഷിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു സുരക്ഷയ്ക്ക് വേണ്ടി പല തവണ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല.

വീണ്ടും പറയുന്നു, ഞാൻ ഫെവിക്കോളോ സിമെന്റോ അല്ല

എന്റെ സുരക്ഷ സംബന്ധിച്ച പരാതികൾക്കും അപേക്ഷകൾക്കും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ വന്ന് പെട്ടതിന്റെ അന്നായിരുന്നു ജിഷ്ണുവിന്റെ അമ്മ സമരത്തിന് വന്നത്. കേസിന് ബലം കിട്ടാനാണ് എന്നെയും അറസ്റ്റ് ചെയ്തത് എന്നാണ് അറിഞ്ഞത്. അതാണ് അപ്പോൾ ഞാനെന്താ വല്ല സിമന്റോ ഫെവികോളോ മറ്റോ ആണോ എന്ന് ചോദിച്ചത്.എല്ലാവരുടേയും അവസ്ഥ ഇതാണ്. ഒരു കേസിൽ പെട്ടാൽ പിന്നെ എപ്പോഴും അവനെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന പ്രവണതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP