Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗിയായ ഭർത്താവ് വേദന കൊണ്ട് നിലവിളിക്കുമ്പോൾ തൊട്ടടുത്ത് ഭാര്യ കല്ല് പോലെ നിൽക്കുന്നു; മനസ്സ് മടുത്ത് പോയ അവർ ഭർത്താവിന്റെ മരണ ശേഷം കുട്ടികളെയും കൂട്ടി വിഷം കഴിച്ച് മരിക്കാൻ തയ്യാറെടുക്കുകയായിരുന്നു; സാന്ത്വന ചികിത്സയിലെ ഉള്ളുലച്ച അനുഭവം മറുനാടനോട് പങ്കുവെച്ച് പത്മശ്രീ ജേതാവ് ഡോ. എം ആർ രാജഗോപാൽ; 1500 രൂപ മൂലധനത്തിൽ തുടങ്ങിയ പാലിയേറ്റീവ് കെയർ സൊസൈറ്റിയെ രാജ്യം ആദരിച്ചപ്പോൾ ആഹ്ലാദത്തോടെ പാവങ്ങളുടെ സ്വന്തം ഡോക്ടർ

രോഗിയായ ഭർത്താവ് വേദന കൊണ്ട് നിലവിളിക്കുമ്പോൾ തൊട്ടടുത്ത് ഭാര്യ കല്ല് പോലെ നിൽക്കുന്നു; മനസ്സ് മടുത്ത് പോയ അവർ ഭർത്താവിന്റെ മരണ ശേഷം കുട്ടികളെയും കൂട്ടി വിഷം കഴിച്ച് മരിക്കാൻ തയ്യാറെടുക്കുകയായിരുന്നു; സാന്ത്വന ചികിത്സയിലെ ഉള്ളുലച്ച അനുഭവം മറുനാടനോട് പങ്കുവെച്ച് പത്മശ്രീ ജേതാവ് ഡോ. എം ആർ രാജഗോപാൽ; 1500 രൂപ മൂലധനത്തിൽ തുടങ്ങിയ പാലിയേറ്റീവ് കെയർ സൊസൈറ്റിയെ രാജ്യം ആദരിച്ചപ്പോൾ ആഹ്ലാദത്തോടെ പാവങ്ങളുടെ സ്വന്തം ഡോക്ടർ

അരുൺ ജയകുമാർ

തിരുവനന്തപുരം: പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഭാഗമാണെന്നും ഇന്ത്യയിൽ മാത്രമാണ് ഇത് നടപ്പിലാക്കാൻ കഴിയാതെ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നതെന്നും പത്മശ്രീ ജേതാവും പാലിയം ഇന്ത്യ ചെയർമാനുമായ ഡോക്ടർ എം.ആർ രാജഗോപാൽ.മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രോഗികളുടെ വേദന ഒരുപാട് കണ്ടിരുന്നു. അപ്പോൾ തന്നെ അവർക്ക് രോഗത്തിലുപരിയായി ഉണ്ടാകുന്ന വേദനകളെകുറിച്ചും ബുദ്ധിമുട്ടുകളെകുറിച്ചും ആലോചിച്ചിരുന്നു.

മോഡേൺ മെഡിസിന്റെ ഭാഗമാണ് പാലിയേറ്റിവ് കെയറും. മോഡേൺ മെഡിസിന്റെ ഒരു മുറിഞ്ഞ്പോയ കണ്ണിയാണ് പാലിയേറ്റിവ് കെയർ എന്ന് വേണമെങ്കിൽ പറയാൻ കഴിയും. വേദനയിലുള്ള രോഗിയെ അസുഖത്തിന്റെ ഒപ്പം തന്നെ വേദനിപ്പിക്കുന്നതായിരിക്കും അയാളുടെ കുടുംബത്തിലെ കാര്യങ്ങളും. എന്റെ കാര്യമോർത്ത് എന്റെ മകൾ ഭക്ഷണം കഴിക്കാതിരുന്നാലോ എന്ന ചിന്തയായിരിക്കും രോഗത്തേക്കാൾ വിഷമം രോഗിക്ക് ഉണ്ടാക്കുന്നത്. ഇത് മനസ്സിലാക്കി വേണം അയാൾക്ക് ചികിത്സ നൽകേണ്ടതും ഒപ്പം അൽപം സ്നേഹം പ്രകടിപ്പിക്കേണ്ടതും.

അന്നും ഇന്നും സാമാന്യം ദാരിദ്ര്യമുണ്ട്. അന്ന് ഞങ്ങൾ ആറു പേർ 250 രൂപ വീതമെടുത്ത് 1500 രൂപ മൂലധനമെടുത്താണ് 1993ൽ കോഴിക്കോട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തുടങ്ങിയത്. അത് ബ്രോഷറും ഫോമും ഒക്കെ ഉണ്ടാക്കി പണം തീരാറായപ്പോൾ ഞങ്ങളെ പഠിക്കാൻ ഒക്കെ സഹായിച്ചിരുന്ന ജില്ലി ബേൺ എന്ന ബ്രിട്ടീഷ് വനിത ഒരു ലക്ഷം രൂപ തന്നു.അങ്ങനെ തുടങ്ങിയ പ്രസ്ഥനമാണ് ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്. ഇനിയും കൂടുതൽ ചെയ്യാനുണ്ടെന്നും ഈ പുരസ്‌കാരം അതിന് ഊർജമാകുന്നുവെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

ജീവിതത്തിൽ ആശയറ്റ് പലതരം ശാരീരിക വേദനകൾ അനുഭവിക്കുന്ന കാൻസർ രോഗികൾക്ക് ആശ്വാസമാകുകയും അവരുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ കഴിഞ്ഞ 23 വർഷമായി ഡോ. എം ആർ രാജഗോപാൽ ചെയ്തുവരികയാണ്. ദേശീയ-അന്തർദേശീയ പ്രശസ്തിക്കൊപ്പം ലോകാരോഗ്യ സംഘടന അടക്കം പാലിയം ഇന്ത്യയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ കാലയളവിൽ അംഗീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും സാന്ത്വന ചികിത്സക്കുള്ള പ്രാധാന്യം പുനർനിർവ്വചിച്ചു തുടങ്ങിയ ഈ കാലഘട്ടത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കേരളത്തിൽ തഴച്ചു വളർന്ന 17 വർഷങ്ങൾ നമുക്ക് അഭിമാനം പകരുന്നത് തന്നെയാണ്. ലോകമെങ്ങുമുള്ള പ്രസിദ്ധ ജേർണലുകളെല്ലാം പാലിയം ഇന്ത്യയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഇത്തരം സാന്ത്വന ചികിത്സാ പ്രസ്ഥാനങ്ങൾ തുടങ്ങാനുള്ള മാതൃകയായതും പാലിയം ഇന്ത്യയും ഡോ. എം ആർ രാജഗോപാലും തന്നെയാണ്. അഭിമുഖത്തിലേക്ക്

  • പത്മശ്രീ ലഭിച്ചത് ..അതിലേക്ക് എത്തിയത്

ഒരു വലിയ ബഹുമതിയാണ് അത്. തീർച്ചയായും ഒരു വലിയ അംഗീകാരമായും അത്പോലെ തന്നെ വലിയ ഒരു ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കുന്നു. അതിലൂടെ എന്തങ്കിലും കൂടുതലായി ചെയ്യാൻ ഞാനും എന്റെ സംഘാംഗങ്ങളും ശ്രമിക്കും. ശരിക്കും പറഞ്ഞാൽ എങ്ങനെയാണ് ഇത് ലഭിച്ചതെന്ന് അറിയില്ല. 2015ൽ സംസ്ഥാന സർക്കാർ ഒരു ശുപാർശ നൽകിയിരുന്നുവെന്ന് അറിയാം. പക്ഷേ അന്ന് കിട്ടിയിരുന്നില്ല. ഇപ്പോൾ കറങ്ങി തിരിഞ്ഞ് കിട്ടിയിരിക്കുന്നു. ആരാണ് ശുപാർശ ചെയ്തതെന്ന് അറിയില്ല. 25ാം തീയതി ഉച്ചകഴിഞ്ഞ് ഒരു 2 മണിക്ക് ഡൽഹിയിൽ നിന്നും ഒരു കോൾ വന്നപ്പോഴാണ് ഇതിനെക്കുറിച്ച് അറിയുന്നത്.

  • പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മേഖലയിലേക്ക് എത്തിയതെങ്ങനെ?

ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ തുടങ്ങിയത് ഞാനല്ല. മുംബൈയിലെ ഒരു സർജനായ ഡോക്ടർ ഡിസൂസയാണ് ആദ്യമായി അത് ആരംഭിച്ചത്. ഞാൻ ഇത് ആരംഭിക്കുന്നത് 1993ൽ ആണ്. അന്ന് അതിനെകുറിച്ച് വിശദമായ ഒരു ധാരണയൊന്നും ഇല്ലായിരുന്നു. വേദന മാത്രം ചികിത്സിക്കുന്ന ാെരു ഡോക്ടറായിരുന്നു ഞാൻ. എന്നാൽ നിരവധി രോഗികളുടെ വിഷമവും വേദനയുമൊക്കെ കണ്ടപ്പോൾ അസുഖത്തിന് ഉപരിയായുള്ള വേദന എങ്ങനെ മാറ്റാം എന്നായിരുന്നു അടുത്ത ചിന്ത.അസുഖത്തിന്റെ കാരണമായുള്ള വേദന മാത്രമല്ല രോഗികളെ അലട്ടുന്നത് എന്നും മനസ്സിലായി. സുഹൃത്തുക്കളും ഞാനും ഇതേ കുറിച്ച് ആലോചിക്കുകയായിരുന്നു. പിന്നെ പാലിയേറ്റിവ് കെയറിനെ കുറിച്ച് പഠിച്ചു. കോഴ്സിന് ചേർന്നു. അതിനെകുറിച്ച് വിശദമായി പഠിച്ചു.

പിന്നീട് അതിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിന്റെ അനുമതിയോടെയാണ് ഒരു ചെറിയ ക്ലിനിക്ക് തുടങ്ങി. പി്ന്നെ ചില സഹപ്രവർത്തകരുടെ സഹായത്തോടെ വോളന്റിയർമാരൊക്കെ എത്തിയതോടെയണ് ചികിത്സ തുടങ്ങിയത്. രോഗികൾ വരുന്നതിന് അനുസരിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരങ്ങൾ നിർദ്ദേശിച്ചിരുന്നു.. പി്നനീട് ഒരു പത്ത് വർഷത്തെ ഇടവേളയിൽ നിരവധി സ്ഥലങ്ങളിൽ വളർന്നു. 2003ൽ ആണ് പാലിയം ഇന്ത്യ എന്ന സംഘടന ആരംഭിച്ചത്.ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ ഇന്ന് പ്രവർത്തിക്കുന്നുണ്ട്.കേരളത്തിലെ വളർച്ച പക്ഷേ മറ്റൊരിടത്തും നേടാനായില്ല.

  • മോഡേൺ മെഡിസിനിൽ നിന്നും പാലിയേറ്റിവ് കെയറിലേക്ക്

മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രോഗികളുടെ വേദന ഒരുപാട് കണ്ടിരുന്നു. അപ്പോൾ തന്നെ അവർക്ക് രോഗത്തിലുപരിയായി ഉണ്ടാകുന്ന വേദനകളെകുറിച്ചും ബുദ്ധിമുട്ടുകളെകുറിച്ചും ആലോചിച്ചിരുന്നു. മോഡേൺ മെഡിസിന്റെ ഭാഗമാണ് പാലിയേറ്റിവ് കെയറും. മോഡേൺ മെഡിസിന്റെ ഒരു മുറിഞ്ഞ്പോയ കണ്ണിയാണ് പാലിയേറ്റിവ് കെയർ എന്ന് വേണമെങ്കിൽ പറയാൻ കഴിയും. വേദനയിലുള്ള രോഗിയെ അസുഖത്തിന്റെ ഒപ്പം തന്നെ വേദനിപ്പിക്കുന്നതായിരിക്കും അയാളുടെ കുടുംബത്തിലെ കാര്യങ്ങളും. എന്റെ കാര്യമോർത്ത് എന്റെ മകൾ ഭക്ഷണം കഴിക്കാതിരുന്നാലോ എന്ന ചിന്തയായിരിക്കും രോഗത്തേക്കാൾ വിഷമം രോഗിക്ക് ഉണ്ടാക്കുന്നത്.

നല്ല അനുഭവങ്ങൾക്കൊപ്പം തന്നെ മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് പലപ്പോഴും ഇവിടെ നടത്തികൊണ്ട് പോകുന്നതിന് വളരെ അധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. കെയർ ഹോമിലെ ആളുകൾക്ക് മരുന്ന് നൽകുന്നതിനും കെട്ടിടങ്ങളുടെ വാടകയ്ക്കുമെല്ലാം വലിയ തുക തന്നെ വേണ്ടതുണ്ട്. പക്ഷേ പൊതുസമൂഹത്തിന്റെ സഹായം വലിയ അളവിൽ ലഭിക്കാറുണ്ട്.കേരളത്തിൽ പാലിയേറ്റിവ് കെയറിന് വലിയ വളർച്ചയാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് എങ്കിലും സർക്കാർ തലത്തിൽ ഇനിയും കൂടുതൽ ശ്രദ്ധ ഈ മേഖലയക്ക് ലഭിക്കേണ്ടതുണ്ട്.

  • ചികിത്സാ മേഖലയിലെ അനുഭവങ്ങളും ദുരനുഭവങ്ങളും

നിരവധിയായ അനുഭവങ്ങളാണ് ഒരു മനുഷ്യൻ എന്ന നിലയിൽ ഉണ്ടായിട്ടുള്ളത്.വേദനയ്ക്ക് ചികിത്സിക്കുക രോഗിയുടെ മനോനിലയെ മനസ്സിലാക്കി അവന്റെ ഒപ്പം നിക്കുക എന്നത് പറയുന്നത് പോലെ എളുപ്പമുള്ള ഒന്നല്ല. വേദനയ്ക്ക് ചികിത്സിച്ച രോഗികൾ വൈകുന്നേരം വേദന കുറഞ്ഞിട്ടും മറ്റുള്ളവർ താൻ കാരണം വിഷമിക്കുന്നത് കണ്ട് ആത്മഹത്യ ചെയ്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചികിത്സയ്ക്കിടയിൽ അസുഖം ഭേദമാകില്ലെന്നു മനസ്സിലാക്കിയ രോഗികളുടെ പല ചോദ്യങ്ങൾക്കു മുന്നിൽ വിഷമം തോന്നിയിട്ടുണ്ട്. ഒരു രോഗി വേദന കൊണ്ട് നിലവിളിക്കുമ്പോൾ സമീപത്ത് അയാളുടെ ഭാര്യ കല്ല് പോലെ നിൽക്കുന്നു. അവർക്ക് ഒരു ഭാവമാറ്റവും ഇല്ല. കാര്യം പിന്നീട് തിരക്കിയപ്പോൾ അവർ മനസ്സ് മടുത്ത ഒരാളാണെന്നും ഭർത്താവിന്റെ മരണ ശേഷം അവരും കുട്ടികളും വിഷം കഴിച്ച് മരിക്കാൻ തയ്യാറെടുക്കുകയാണെന്നും അറിഞ്ഞപ്പോൾ വല്ലാതെ മനസ്സിനെ പിടിച്ച് കുലുക്കിയിട്ടുണ്ട്.

അതേ സമയം ചിലപ്പോൾ നേരെ തിരിച്ച് സന്തോഷം തോന്നിയിട്ടുള്ള നിമിഷങ്ങളും കുറവല്ല. വേദന കൊണ്ട് പുളയുകയും. ദൈവമേ എന്നെ ഇങ്ങനെ നരകിപ്പിക്കാതെ എത്രയും വേഗം അങ്ങ് വിളിക്കണേ എന്ന് പറഞ്ഞ അലറി വിളിക്കുന്ന രോഗി അടുത്ത ദിവസം വേദന മാറി എല്ലാവരോടും സന്തോഷത്തോടെ വർത്താനം പറയുന്നതും കാപ്പി കുടിച്ച് ചിരിച്ചിരിക്കുന്നതും കണ്ട് മനസ്സ് നിറഞ്ഞ സംഭവങ്ങളും കുറവല്ല. രോഗിയുടെ മുഖത്തെ വിശമം കണ്ടിട്ട് കാണാത്തത് പോലെ പോകാനാണ് എളുപ്പം എന്നാൽ ചികിത്സയ്ക്ക് ഒപ്പം അൽപ്പം സ്നേഹം കൂടി നൽകിയാൽ അവന്റെ ജീവിതം തന്നെ ചിലപ്പോൾ മാറ്റി മറിച്ചേക്കാം.

  • രോഗികളേയും ബന്ധുക്കളേയും ഒരു സമൂഹമായി കാണുന്നത്

രോഗി, അവരുടെ ബന്ധു അല്ലെങ്കിൽ കൂട്ടിരിപ്പുകാരൻ എന്ന വേർതിരിവിൽ കാണാതെ രോഗിയേയയും അവന്റെ പ്രശ്നങ്ങളേയും അതോടൊപ്പം തന്നെ അവന്റെ രോഗം കാരണം വിഷമത്തിലായ അവന്റെ ഉറ്റവരേയും ചേർത്ത് ഒരു സമൂഹമായി കാണാൻ തന്നെയാണ് ശ്രമിക്കാറുള്ളത്. അവരുടെ ശാരീരികവും, മാനസികവും, ആത്മീയവുമായ ബുദ്ധിമുട്ടുകൾ മാറ്റി എല്ലാവരേയും സന്തേഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ രോഗികൾക്ക് മാത്രം ശ്രദ്ധ കിട്ടുന്നതിലും നല്ലാണ് കുടുംബത്തിന് മൊത്തം ശ്രദ്ധ കി്ട്ടുന്നത്.

  • രോഗികളുടെ ദുരനുഭവങ്ങളെ കുറിച്ച് ഓർക്കുമ്പോൾ

എന്റെ ചികിത്സയിലായിരുന്നിട്ട് ആത്മഹത്യ ചെയ്ത രോഗിയെ കുറിച്ച് ഓർക്കുമ്പോൾ എന്നെ അദ്ദേഹം ഒരു പുതിയ പാഠം പഠിപ്പിച്ച് മടങ്ങി എന്നാണ് കരുതാറുള്ളത്. അത് വലിയ വിഷമമാണ് പലപ്പോഴും ഉണ്ടാക്കാറുള്ളത്.എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്.പാലിയേറ്റിവ് കെയർ എന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിനൊപ്പം നിർബന്ധമായ ഒന്നാണ്. എന്നാൽ വേദന ചികിത്സിക്കാൻ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥി ശരിക്കും അത് പഠിക്കുന്നില്ല.വെറും മരുന്ന് നൽകലല്ല വേദനയകറ്റൽ. വിദേശ രാജ്യങ്ങളിലൊക്കെ പാലിയേറ്റിവ് കെയറിന്റെ ആവശ്യം വളരെ നേരത്തെ തന്നെ മനസ്സിലാക്കിയട്ടുണ്ട്. ഇവിടെയും അത് വളരെ വേഗം വരേണ്ടതുണ്ട്. രോഗം മാറ്റാൻ പഠിക്കുന്നതിനൊപ്പം വേദന മാറ്റാൻ പഠിക്കേണ്ടതുണ്ട്.

  • ചികിത്സാ വേളയിലെ മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ച്

സന്തോഷം തോന്നുന്നതും സങ്കടം തോന്നുന്നതും പറയാം. ഇന്ന് വേദന കൊണ്ട് നരകിച്ച് എന്നെ ഒന്ന് കൊന്നു തരണേ എന്നു പറയുന്നവർ നാളെ ഇഡ്ഡലിം കഴിച്ച് സന്തോഷത്തോടെ ചിരിച്ച് ഇരിക്കുന്നതും, ഒരു പിഞ്ചുകുഞ്ഞിനെ സുഖപ്പെടുത്തി സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുമ്പോഴും വേദന അനുഭവിക്കുന്ന ഒരാൾ നമ്മളെ ചിരിച്ചുകൊണ്ടു സ്വാഗതം ചെയ്യുമ്പോഴുമെല്ലാം സന്തോഷം ഏറെയുണ്ടാവാറുണ്ട്. എന്നാൽ, അസുഖം ഭേദപ്പെടുത്താനാവാതെ അവരുടെ പ്രയാസങ്ങൾ കണ്ടുനിൽക്കേണ്ടി വരുന്ന അവസ്ഥ വേദനയുണ്ടാക്കാറുമുണ്ട്.

  • പാലിയേറ്റീവ് കെയറിലേക്ക് വരുമ്പോൾ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പ്രതികരണം എങ്ങനെയായിരുന്നു?

പാലിയേറ്റീവ് കെയർ എന്നത് ആതുരസേവനമാണ്. ഹെൽത്ത് സർവ്വീസ് ആണ്. ഇത്തരത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ഡോക്ടർമാരും നഴ്‌സുമാരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, അവർ എത്തിപ്പെടുന്ന വഴിയിലൂടെ സഞ്ചരിക്കാനേ അവർക്ക് സാധ്യമാകുന്നുള്ളൂ. ഒരു സിസ്റ്റത്തിന്റെ ഭാഗമായി അവർ അങ്ങനെ ചെയ്യുവാൻ നിർബന്ധിതരാകുന്നു എന്നു പറയാം. അവർക്ക് വേറിട്ടൊരു വഴി കിട്ടുന്നതു വരെ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടി വരും. ചെറുപ്പക്കാരായ ഡോക്ടർമാർക്കും നഴ്‌സുമാർക്കും അവരുടെ ഭാവി ജീവിതവും കരിയറുമെല്ലാം നോക്കിയേ പറ്റൂ. എല്ലാവർക്കും ആതുര സേവനം എന്നത് പൂർണമായും സാധ്യമാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും പാലിയേറ്റീവ് കെയർ എന്ന മാതൃകയുടെ മഹത്വം തിരിച്ചറിഞ്ഞ് ഇതിനൊപ്പം ചേരാനെത്തുന്ന നിരവധി പേർ ഉണ്ട്.

  • രോഗിയെ സഹജീവിയായി പരിഗണിച്ചുള്ള ചികിത്സാരീതിയെ കുറിച്ച്

അന്നു മുതൽക്കു തന്നെ നിരവധി പേരുടെ വേദന കണ്ടിട്ടുണ്ട്. എന്തെങ്കിലുമൊക്കെ അവർക്കായി ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. പക്ഷെ, നേരത്തെ പറഞ്ഞതു പോലെ ഞാനും ആ ഒരു സിസ്റ്റത്തിന്റെ ഭാഗമായിരുന്നു. കാരണം, എനിക്കൊന്നും ചെയ്യാൻ പറ്റുകില്ലെങ്കിൽ ആ വേദന മുഴുവൻ ഉൾക്കൊണ്ട് എനിക്ക് ജീവിക്കാൻ പറ്റില്ല. അപ്പോൾ എന്റെ സഹവിദ്യാർത്ഥികളെ പോലെയോ അദ്ധ്യാപകരെ പോലെയോ ഇതു കണ്ടില്ലെന്ന് നടിക്കാൻ മാത്രമായിരുന്നു സാധിക്കുക. എല്ലാവരും അങ്ങനെയല്ല. ഏതാനും പേർ, ഇവരുടെ വേദന മനസിലാക്കി, ഭക്ഷണം കഴിക്കാത്തവർക്ക് ഭക്ഷണം വാങ്ങി നൽകുന്നവർ ഉണ്ടായിരുന്നു. പക്ഷെ ഞാൻ ആ സമയത്ത് അങ്ങനെ ചെയ്തില്ല.

  • പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനത്തിനായുള്ള ഫണ്ട് കണ്ടെത്തൽ എങ്ങനെയായിരുന്നു?

അന്നും ഇന്നും സാമാന്യം ദാരിദ്ര്യമുണ്ട്. അന്ന് ഞങ്ങൾ ആറു പേർ 250 രൂപ വീതമെടുത്ത് 1500 രൂപ മൂലധനമെടുത്താണ് 1993ൽ കോഴിക്കോട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തുടങ്ങിയത്. അത് ബ്രോഷറും ഫോമും ഒക്കെ ഉണ്ടാക്കി പണം തീരാറായപ്പോൾ ഞങ്ങളെ പഠിക്കാൻ ഒക്കെ സഹായിച്ചിരുന്ന ജില്ലി ബേൺ എന്ന ബ്രിട്ടീഷ് വനിത ഒരു ലക്ഷം രൂപ തന്നു. ഇത് ആ രീതിയിൽ അല്ലെങ്കിലും പലരീതിയിൽ തുടർന്നു വരുന്നു. അടുത്ത മാസം ശമ്പളം കൊടുക്കാനോ മരുന്ന് വാങ്ങാനോ കാശില്ലെന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ, വളരാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾക്ക് ഏറ്റവും അധികം സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നത് ഞങ്ങൾ ചികിത്സിച്ച രോഗികളുടെ കുടുംബങ്ങളിൽ നിന്നുമാണ്. അവർക്ക് അറിയാം ഞങ്ങളുടെ ബുദ്ധിമുട്ട്. മാത്രമല്ല, കണ്ടറിഞ്ഞോ കേട്ടറിഞ്ഞോ നിരവധി വിദേശ മലയാളികളും അവരുടെ കൂട്ടായ്മകളും സഹായങ്ങൾ നൽകി വരുന്നു. ഈ കെട്ടിടം വാടകയ്ക്കാണ്. ഒരു മാസത്തെ മരുന്നിനു തന്നെ നാലുലക്ഷം രൂപ വേണം. അറുപതോളം സ്റ്റാഫുകളുണ്ട്. അവർക്ക് ശമ്പളം കൊടുക്കണം. പക്ഷെ, അതൊക്കെ അങ്ങനെ നടന്നു പോകുന്നു.

  • പാലിയേറ്റീവ് കെയർ മോഡേൺ മെഡിസിന്റെ ഭാഗമാണോ?

പാലിയേറ്റീവ് കെയർ മോഡേൺ മെഡിസിന്റെ ഭാഗമാണ്. എംബിബിഎസ് പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒരു ചാപ്റ്റർ തന്നെ ഇതാണ്. മറ്റു വിദേശ രാജ്യങ്ങളിലെല്ലാം പാലിയേറ്റീവ് കെയർ മോഡേൺ മെഡിസിന്റെ ഭാഗമായി തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഇത് ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. അതുകൊണ്ടു തന്നെ, ഇന്ത്യയിൽ ഇത് നടപ്പിൽ വന്നിട്ടില്ല. 2017ലെ പുതിയ നാഷണൽ കെയർ ഹെൽത്ത് പോളിസിൽ പാലിയേറ്റീവ് കെയർ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, മെഡിക്കൽ കൗൺസിൽ വിചാരിച്ചാൽ മാത്രമെ ഇത് പഠനപ്രക്രിയയിൽ കൊണ്ടു വരാൻ സാധിക്കുകയുള്ളൂ. യൂണിവേഴ്‌സിറ്റിയും സർക്കാറും മെഡിക്കൽ കൗൺസിലുമെല്ലാം ചേർന്ന് പ്രവർത്തിച്ചാൽ മാത്രമെ, ഇതിന്റെ പ്രവർത്തനം നടക്കൂ

വളരെ ബുദ്ധിമുട്ടിയാണ് ഇന്ന് ഈ സ്ഥാപനം നടത്തിപോകുന്നത്. ഈ കെട്ടിടം തന്നെ ഭീമമായ വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. ജനങ്ങളിലൂടെ ലഭിക്കുന്ന സഹായത്തിലൂടെയാണ് ഇന്ന് പ്രവർത്തനങ്ങൾ മുൻപോട്ടു പോകുന്നത്. ഇന്ത്യയിലെ 3, 4 ശതമാനം രോഗികൾക്കുമാത്രമാണ് ഇന്ന് പാലിയേറ്റീവ് കെയർ ചികിത്സ ലഭിക്കുന്നത്. സഹായ മനസ്‌കരുടെ സഹായം ലഭിച്ചാൽ ഈ സ്ഥാപനത്തിലൂടെ നിരവധി പേർക്ക് ഇനിയും ആശ്വാസമേകുവാൻ സാധിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP