Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാണക്കാട് തങ്ങൾക്കെതിരെ പോസ്റ്റിട്ട ആയിരങ്ങളെ കാണിച്ചു തരാം, ഇവർക്കെതിരെയും വിലക്ക് ഏർപ്പെടുത്തുമോ സമസ്ത? കോലീബി സഖ്യത്തെ തുറന്നുകാട്ടിയ ഫേസ്‌ബുക്ക് പോസ്റ്റ് തെറ്റാണെന്ന് കരുതുന്നില്ല: മഹല്ല് കമ്മിറ്റി ഊരുവിലക്കേർപ്പെടുത്തിയ ലബീബ് മറുനാടനോട്..

പാണക്കാട് തങ്ങൾക്കെതിരെ പോസ്റ്റിട്ട ആയിരങ്ങളെ കാണിച്ചു തരാം, ഇവർക്കെതിരെയും വിലക്ക് ഏർപ്പെടുത്തുമോ സമസ്ത? കോലീബി സഖ്യത്തെ തുറന്നുകാട്ടിയ ഫേസ്‌ബുക്ക് പോസ്റ്റ് തെറ്റാണെന്ന് കരുതുന്നില്ല: മഹല്ല് കമ്മിറ്റി ഊരുവിലക്കേർപ്പെടുത്തിയ ലബീബ് മറുനാടനോട്..

എം പി റാഫി

സുൽത്താൻ ബത്തേരി: തനിക്കും കുടുംബത്തിനും എതിരെയുള്ള മഹല്ല് കമ്മിറ്റിയുടെ വിലക്ക് സമസ്തയുടെ അറിവോടെയാണെങ്കിൽ ഇത്തരത്തിൽ പാണക്കാട് തങ്ങൾക്കെതിരെ പോസ്റ്റിട്ട പതിനായിരക്കണക്കിന് പേരെ കാണിച്ചു തരാം... ഇവർക്കെതിരെയും വിലക്ക് ഏർപ്പെടുത്താൻ സമസ്തക്ക് ധൈര്യമുണ്ടോ എന്നാണ് ലബീബിന്റെ ചോദ്യം. ഇന്ത്യൻ പ്രധാനമന്ത്രിയുടേത് അടക്കം രാഷ്ട്രീയ നേതൃത്വത്തിലിരിക്കുന്ന മിക്കവരുടെയും കാർട്ടൂൺ ചിത്രങ്ങൾ പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും വരാറുണ്ട്. ഇതിൽ ഇവരാരും അസഹിഷ്ണുത കാണിക്കാറില്ലല്ലോ.. രാഷ്ട്രീയപരമായ വിമർശം ഉൾകൊള്ളാൻ പറ്റുന്നവർ മാത്രം രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പോരെയെന്നാണ് ലബീബിന് ചോദിക്കാനുള്ളത്. വിലക്കേർപ്പെടുത്തിയിട്ടും ലീഗുകാർ അടക്കമുള്ള പലരും തന്റെ വിവാഹത്തിൽ പങ്കെടുത്തതായും പക്ഷെ ഇവരിൽ പലരും തന്നെ കുറ്റവാളിയായി കാണുന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്നും മറുനാടൻ മലയാളിയോടു ലബീബ് പറഞ്ഞു.

തന്റെ വിവാഹ ചടങ്ങിലും വീടു കൂടലിനും പങ്കെടുക്കുന്നതിൽ മഹല്ലു നിവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ നിയമനടപിടിക്കൊരുങ്ങുകയാണ് ലബീബ്. താൻ നടത്തിയ വിമർശത്തിലും പോസ്റ്റിലും ഉറച്ചു നിൽക്കുന്നതായും ലബീബ് വ്യക്തമാക്കി. പണാക്കാട് തങ്ങൾ എന്നു മാത്രമല്ല, മറ്റു രാഷ്ട്രീയക്കാർക്കെതിരെ ഇനിയും രാഷട്രീയ വിമർശങ്ങൾ നടത്തുമെന്ന് ലബീബ് പറഞ്ഞു. നരിക്കുണ്ട് ആനപ്പാറ സ്വദേശി കൂരിമണ്ണിൽ മേലെമണ്ണിൽ ലബീബ്, മഹല്ല് കമ്മിറ്റിയിൽ നിന്നും തനിക്കെതിരെയുണ്ടായ ദുരനുഭവങ്ങളും തുടർ നടപടിയും മറുനാടൻ മലയാളിയോടു പങ്കുവെയ്്ക്കുന്നതിങ്ങനെ:

മെയ് 27നായിരുന്നു ഞങ്ങളുടെ വീടുകൂടൽ ചടങ്ങും 29 ന് എന്റെ വിവാഹവുമായിരുന്നു. ചടങ്ങുകളിൽ ആളുകളെ വിലക്കാൻ മഹല്ല് പരമാവധി ശ്രമിച്ചിരുന്നുമഹല്ലിലുള്ളവർ പലരും മറ്റൊരു കണ്ണോടെയാണ് ഇപ്പോൾ എന്നെ കാണുന്നത്. ഇത് മാനസികമായി ഒരുപാട് പ്രയാസമുണ്ടാക്കി. മഹല്ല് കമ്മിറ്റിക്കെതിരെ ഞാൻ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. അതിനു മുമ്പായി ഈ സംഭവങ്ങളെല്ലാം സമസ്തയുടെ അറിവോടെയാണോയെന്ന് അറിയേണ്ടതുണ്ട്. മഹല്ല് കമ്മിറ്റി ഞങ്ങൾക്ക് നൽകിയ കത്തിലും കമ്മിറ്റിക്കാർ വീട്ടിലെത്തിയപ്പോൾ പറഞ്ഞിരുന്നതും സമസ്തയുടെയും എസ്.എം.എഫിന്റെയും ജില്ലാഘടകങ്ങളുടെ നിർദ്ദേശ പ്രകാരമാണ് ഞങ്ങളുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയത് എന്നാണ്.

സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും അറിവോടെയാണോ ഇത് നടന്നതെന്ന് അറിയാൻ ഞാൻ സമസ്തയുടെ കൽപ്പറ്റയിലെ ജില്ലാ ആസ്ഥാനത്ത് പോയി കത്ത് സമർപ്പിച്ചിട്ടുണ്ട്. ഇതിനു മറുപടി രണ്ടു ദിവസത്തിനകം നൽകാമെന്നാണ് അറിയിച്ചത്. സമസ്തയുടെ അറിവോടെയാണ് ഇത് ചെയ്തതെങ്കിൽ അവർക്കുകൂടി വക്കീൽ നോട്ടീസ് അയക്കാനാണ് ഉദ്ദേശിക്കുന്നത്. മറിച്ചാണെങ്കിൽ മഹല്ല് കമ്മിറ്റിക്കെതിരെ മാത്രം നിയമ നടപടി സ്വീകരിക്കും.

ഈ പോസ്റ്റ് ക്രിയേറ്റ് ചെയ്തത് ഒരിക്കലും ഞാനല്ല. ഞാൻ എന്റെ ഫേസ്‌ബുക്ക് പേജിലേക്ക് പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. പോസ്റ്റ് ചെയ്തത് രാഷ്ട്രീയപരമായി തെറ്റാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇപ്പോഴും നീക്കം ചെയ്യാതെ എന്റെ ഫേസ്‌ബുക്ക് പേജിൽ അതുണ്ട്. തെരഞ്ഞെടുപ്പിലെ കോലീബി സഖ്യം തുറന്നുകാട്ടുക എന്നതായിരുന്നു ഞാൻ ഇതിലൂടെ ഉദ്ദേശിച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്ന ഒരു പോസ്റ്റ്ായിരുന്നു ഞാനും ഇട്ടിരുന്നത്. ഞാൻ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് കേരളത്തിലെ പതിനായിരക്കണക്കിന് മുസ്ലിംങ്ങൾ അവരുടെ ഫേസ്‌ബുക്കിലും വാട്സ് ആപ്പിലുമൊക്കെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മഹല്ലുകളിലൊന്നും ഇവർക്കെതിരെ ആരും നടപടിയെടുത്തില്ല. പിന്നെ എനിക്കെതിരെ മാത്രം എന്തുകൊണ്ടാണ് നടപടിയെടുത്തത്.

എന്റെ സംഭവം പുറത്തറിഞ്ഞ ശേഷം ആ പോസ്റ്റ് നിരവധി മുസ്ലിംങ്ങൾ ഷെയർ ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു, അവർക്കാർക്കും എവിടെയും നടപടിയുണ്ടായില്ല. ഇ.കെ സമസ്ത കേരളത്തിൽ ഒന്നാകെ നടപടിയെടുക്കാൻ തുടങ്ങിയാൽ അതിനു മാത്രമെ അവർക്കെ സമയം കൂണൂ. രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ എന്തായാലും വിമർശിക്കപ്പെടും ഇതു കേൾക്കാൻ പറ്റില്ലെങ്കിൽ മതനേതാവായി മാത്രം തുടർന്നാൽ പോരേ..

ഈ പോസ്റ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി ആദ്യം എന്നെ സമീപിച്ചിരുന്നു. ഞാൻ രാഷട്രീയപരമായി ഇട്ട പോസ്റ്റാണ് ഇത് നീക്കം ചെയ്യാൻ പറ്റില്ലെന്ന മറുപടിയാണ് അവരോടു പറഞ്ഞത്. എന്റെ വാർഡിൽ ഡിവൈഎഫ്ഐ കമ്മറ്റിയുടെ ജോയിന്റ് സെക്രട്ടറിയാണ് ഞാൻ. കർണാടകയിൽ ഇഞ്ചി കൃഷിയാണ് എന്റെ ജോലി. അധികവും നാട്ടിൽ ഉണ്ടാവാറില്ല. ഇതുകാരണം എന്റെ പാർട്ടി പ്രവർത്തനം ഞാൻ സോഷ്യൽ മീഡിയയിലൂടെയാണ് നിർവഹിക്കുന്നത്. കഴിഞ്ഞ രണ്ടര വർഷമായി ഞാൻ എല്ലാ വിഷയങ്ങളിലും സോഷ്യൽ മീഡിയയിൽ ഇടപെടാറുണ്ട്.

നമ്മൾ വരിസംഖ്യ നൽകി ശമ്പളം നൽകുന്ന ഉസ്താദുമാരടക്കം വിലക്കു കാരണം ഞങ്ങളുടെ വീട്ടിലേക്ക് വന്നിരുന്നില്ല. വ്യക്തിപരമായി വരാൻ താൽപര്യമുണ്ടായിരുന്നെന്നാണ് ഈ ഉസ്താദുമാരെല്ലാം പറഞ്ഞിരുന്നത്. പക്ഷെ, അവരുടെ വിലക്ക് മഹല്ല് കമ്മിറ്റിയായിരുന്നു. വ്യക്തി ബന്ധവും സുഹൃത്ത് ബന്ധവുമുള്ള പല ലീഗുകാർ വരെ എന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. വിലക്കുണ്ടായിട്ടും മുക്കാൽ ശതമാനം പേരും കല്ല്യാണത്തിനു വന്നിരുന്നു. വിവാഹത്തിനു വന്നവരിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത പലരും എന്നെ വലിയ തെറ്റുകാരനായിട്ടായിരുന്നു കണ്ടിരുന്നത്.

അതേസമയം ഇത്തരത്തിലുള്ള വിമർശങ്ങൾ സ്ഥിരമായി കാണുന്നവർക്ക് അത് പ്രശ്നമേ ആയിരുന്നില്ല. മാനനഷ്ടത്തിനും ഞങ്ങളുടെ കുടുംബത്തോടു കാണിച്ച വിവേചനത്തിനും എതിരെ ഞങ്ങൾ പരാതി നൽകാനാണ് ഉദ്ദേശിക്കുന്നത്. സമസ്തക്കു നൽകിയ കത്തിന്റെ മറുപടി ഇന്നു ഞാൻ അന്വേഷിക്കും ഇതിന്റെ മറുപടി കിട്ടിയ ഉടനെ നടപടിയുമായി മുന്നോട്ടു പോകും. ആരും വിമർശത്തിന് അതീതരല്ല, ഞാൻ ഇനിയും രാഷ്ട്രീയപരമായ വിമർശങ്ങൾ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP