Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കറൻസി പിൻവലിക്കലിനെ സ്തുതിച്ച് ലേഖനമെഴുതിയ അമിതാഭ്കാന്ത് കാട്ടുന്നത് നട്ടെല്ലൊടിഞ്ഞ മോദിഭക്തി; കേന്ദ്രസർക്കാരിനെ വെള്ളപൂശാൻ നിരത്തിയത് യുക്തിരഹിത വാദങ്ങൾ; നീതി ആയോഗിന്റെ ചീഫ് എക്‌സിക്യുട്ടീവ് കേരളത്തിലിരുന്നപ്പോൾ കോവളം കൊട്ടാരം സ്വകാര്യമേഖലയ്ക്ക് തീറെഴുതിയ ആളെന്നും ഓർമിപ്പിച്ച് കെസി വേണുഗോപാൽ മറുനാടനോട്‌

കറൻസി പിൻവലിക്കലിനെ സ്തുതിച്ച് ലേഖനമെഴുതിയ അമിതാഭ്കാന്ത് കാട്ടുന്നത് നട്ടെല്ലൊടിഞ്ഞ മോദിഭക്തി; കേന്ദ്രസർക്കാരിനെ വെള്ളപൂശാൻ നിരത്തിയത് യുക്തിരഹിത വാദങ്ങൾ; നീതി ആയോഗിന്റെ ചീഫ് എക്‌സിക്യുട്ടീവ് കേരളത്തിലിരുന്നപ്പോൾ കോവളം കൊട്ടാരം സ്വകാര്യമേഖലയ്ക്ക് തീറെഴുതിയ ആളെന്നും ഓർമിപ്പിച്ച് കെസി വേണുഗോപാൽ മറുനാടനോട്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കറൻസി നിരോധനത്തെ അനുകൂലിച്ച് നീതി ആയോഗിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആയ അമിതാഭ് കാന്ത് എഴുതിയ ലേഖനത്തെ നശഖിഖാന്തം വിമർശിച്ച് മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെസി വേണുഗോപാൽ. നോട്ടുപിൻവലിച്ചതുമൂലം ഉള്ള ദുരിതങ്ങളിൽ രാജ്യത്തിന്റ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിഞ്ഞ് കിടക്കുമ്പോൾ അതുകാണാതെ അമിതാഭ് കാന്ത് മോദിക്ക് സ്തുതിപാടുകയാണ് ചെയ്തതെന്നും വേണുഗോപാൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ലേഖനത്തിലുടനീളം യുക്തിരഹിതമായ വാദങ്ങളാണ് അമിതാഭ് കാന്ത് നിരത്തിയത്. എക്കാലത്തും ഭരണാധികാരികൾക്ക് സ്തുതിപാടുന്ന സമീപനമായിരുന്നു അമിതാഭിന്റേത്. കോവളം കൊട്ടാരം പൊതുമേഖലയിൽ നിന്നും നഷ്ടപ്പെട്ട് സ്വകാര്യ കമ്പനിക്ക് എങ്ങനെ ലഭിച്ചുവെന്നതിലും ഇടപാട് നടന്ന കാലത്തെ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറിയായിരുന്ന അമിതാഭിന്റെ നിലപാടറിയാൻ ഇതു സംബന്ധിച്ച കേരള സർക്കാരിന്റെ ഫയൽ പരിശോധിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ ഓർമിപ്പിക്കുന്നു.

അമിതാഭിന്റെ ലേഖനത്തെ കെസി വേണുഗോപാൽ വിലയിരുത്തുന്നത് ഇങ്ങനെ:

ഭരണകൂടത്തേയും ഭരണാധികാരികളെയും വാഴത്തിപാടിയും സ്തുതിഗീതങ്ങൾ രചിച്ചും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കുന്ന രാജഭരണകാലത്തെ സമ്പ്രദായം ജനാധിപത്യത്തിന്റെ കാലത്തും അന്യംനിന്നുപോയിട്ടില്ലെന്നതിനു തെളിവായി കഴിഞ്ഞ ദിവസം ഒരു ലേഖനം കണ്ടിരുന്നു മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജിൽ ( 03 ജനുവരി 2017 ). മോദി ഭക്തി കൂടിയതു കാരണം സിവിൽ സർവീസിന്റെ അന്തസ്സുപോലും പരിഗണിക്കാതെയാണ് മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് കറൻസി പിൻവലിക്കലിന്റെ ഗുണഗണങ്ങൾ ലേഖനത്തിൽ വാഴ്‌ത്തിപ്പാടുന്നത്. നോട്ട് പിൻവലിച്ചത് മൂലമുള്ള ദുരിതങ്ങളിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നട്ടെല്ലൊടിഞ്ഞ് കിടക്കുകയാണ്. സമസ്ത മേഖലകളെയും സാമ്പത്തിക അരക്ഷിതാവസ്ഥ പിടികൂടിയിരിക്കുന്നു.

പക്ഷെ അതൊന്നും കണ്ടില്ലെന്നു നടിച്ച് നോട്ട് പിൻവലിക്കൽ നടപടിയെ വെള്ളപൂശാൻ യുക്തി രഹിതമായ വാദങ്ങളാണ് മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ അമിതാഭ് കാന്ത് നിരത്തുന്നത് . കറൻസി പിൻവലിക്കലിന്റെ നേട്ടങ്ങളെക്കുറിച്ച് പറയാൻ നരേന്ദ്ര മോദിക്കുപോലും ഇത്ര ആവേശമില്ലെന്നതാണ് കൗതുകകരം. കാരണം സ്വാതന്ത്ര്യാനന്തര ഭാരതം സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കു തുല്യമായ കെടുതികൾ അനുഭവിക്കേണ്ടി വന്ന ഈ നടപടിയിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ സമയപരിധി കഴിഞ്ഞിട്ടും സമ്പദ് വ്യവസ്ഥയെ സാധാരണ നിലയിലാക്കാൻ സർക്കാരിനായിട്ടില്ലായെന്നതുതന്നെ.

ബാങ്കുകളിൽ പണ ലഭ്യത ആവശ്യാനുസരണം ഉറപ്പാക്കാനും എ ടി എമ്മുകളിൽ പിൻവലിക്കൽ പരിധി ഉയർത്താനും ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്നതിൽ റിസർവ്വ് ബാങ്കിനുപോലും നിശ്ചയമില്ല. നവംബർ 8മുതൽ ഡിസംബർ 30വരെയുള്ള കാലയളവിൽ എത്ര കള്ളപ്പണം കണ്ടെടുക്കാനായെന്നതിലോ അസാധു നോട്ടുകളിൽ എത്ര തിരികെയെത്തിയെന്നോ തിട്ടപ്പെടുത്താൻ ധന മന്ത്രാലയത്തിനുമാകുന്നില്ല. ഇതേക്കുറിച്ചൊക്കെ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കുമെന്നു കരുതി അദ്ദേഹത്തിന്റെ പുതുവത്സര തലേന്നത്തെ പ്രസംഗം ശ്രദ്ധിച്ചവർക്ക് പ്രീ ബജറ്റ് പ്രസംഗവും തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളും കേട്ട് തൃപ്തിപ്പെടേണ്ടി വന്നുവെന്നതാണ് വസ്തുത.

വീണ്ടു വിചാരവും വിവേകവും ഇല്ലാതെ നടപ്പിലാക്കിയ തീരുമാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ കള്ളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവയുടെ അന്ത്യമായിരുന്നു. പക്ഷേ കൈവിട്ടുപോയ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ കടിഞ്ഞാൺ തിരിച്ചു പിടിക്കാനാവാതെ വന്നപ്പോഴത്തെ അടവുനയമാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ കറൻസി രഹിത രാജ്യവും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹനവുമെന്നത് നാലിൽ മൂന്നുപേർക്കും ഇന്റർനെറ്റ് അന്യമായ രാജ്യത്ത് പണമിടപാടുകളുടെ ഡിജിറ്റലൈസേഷൻ എന്നത് സമീപ ഭാവിയിൽ അപ്രാപ്യമായ സ്വപ്നം മാത്രമാണ്.

ഡിജിറ്റലൈസേഷൻ ദീർഘകാല അടിസ്ഥാനത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാവുമെന്നതിൽ തർക്കമില്ല. പക്ഷെ ഒരു ദിവസം ടെലിവിഷനിലൂടെ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയാൽ മാത്രം പ്രായോഗികമാകുന്നതാണോ ഈ സംവിധാനം. ഈ പരിഷ്‌ക്കാരങ്ങൾക്കൊക്കെ അടിസ്ഥാനമായ ആധാർ പദ്ധതിയെ അതിതീവ്രമായി എതിർത്ത നരേന്ദ്ര മോദി അതേ ആധാറിനെ തന്നെ ആധാരമാക്കി ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിലെ വൈരുദ്ധ്യം ആരും കാണാതെ പോകരുത്.

അടിസ്ഥാന രഹിതമായ അവകാശ വാദങ്ങൾ മാത്രമാണ് അമിതാഭ് കാന്തിന്റെ ലേഖനത്തിലുള്ളത്. ഇന്ത്യയിലെ 130 കോടി ജനസംഖ്യയിൽ എത്ര ശതമാനത്തിനാണ് മൊബൈൽ ഫോൺ ലഭ്യതയെന്നും എത്ര ഗ്രാമങ്ങളിൽ ഇനിയും വൈദ്യുതി എത്തിയിട്ടില്ലെന്നതിന്റെ കണക്കും സർക്കാർ ആദ്യം വ്യക്തമാക്കട്ടെ. പിന്നീടാകട്ടെ ഭീം ആപ്പും യു പി ഐ സംവിധാനം വഴിയുള്ള പണമിടപാടും രാജ്യത്ത് എത്ര ശതമാനം ആളുകൾക്ക് പ്രാപ്യമാണെന്നതിന്റെ കണക്കുകൾ നിരത്തുന്നത്.

പേമെന്റ് ഡിജിറ്റലൈസേഷന്റെ ഗുണഭോക്താക്കൾ സ്വകാര്യ കോർപ്പറേറ്റുകളാണെന്നതിന് ആർക്കും രണ്ടഭിപ്രായമില്ല. പത്തിൽ എട്ട് ഇടപാടുകളിലും കറൻസി ഉപയോഗിക്കുന്ന ഇന്ത്യയിൽ നോട്ട് അസാധുവാക്കിയതിനുശേഷം ഡിജിറ്റൽ ഇടപാടുകളിൽ ആയിരം ശതമാനംവരെ വർദ്ധനയുണ്ടെന്നാണ് മറ്റൊരുവാദം.

രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷവും അധിവസിക്കുന്ന 6.4 ലക്ഷം ഗ്രാമങ്ങൾക്കായി പത്തിൽ ഒന്ന് ബാങ്ക് ശാഖകൾപോലും ഇല്ലെന്ന വസ്തുത ഇതിനോട് ചേർത്ത് വായിക്കണം. ഇടനിലക്കാരെ ഒഴിവാക്കുമെന്ന വാദഗതിയും അസ്ഥാനത്താണ്. നടപടിയുടെ ഭാഗമായി ഡിജിറ്റൽ പേമെന്റ് ഇടപാടുകൾക്ക് നൽകിയ ഇളവുകൾ പിൻവലിച്ചു തുടങ്ങി.എസ്‌ബിഐയും എസ്‌ബിറ്റിയുംഉൾപ്പെടെയുള്ള ബാങ്കുകൾ എടിഎം ഇടപാടുകൾക്ക് 23രൂപ വരെയാണ് സർവീസ് ചാർജ് ഈടാക്കുന്നത്. പണം പിൻവലിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ തുക ഈടാക്കാമെന്നതാണ് മോദിജി കാർഡ് ഇടപാടുകളുടെ മറവിൽ ബാങ്കുകൾക്കു ചെയ്തുകൊടുത്തിരിക്കുന്ന വലിയ സഹായം.

അഞ്ചുഇടപാടുകൾ കഴിഞ്ഞാൽ ഈ തുക ബാങ്കുകൾ ഈടാക്കും. പാവപ്പെട്ടവന്റെ പോക്കറ്റിൽ കയ്യിട്ടു വാരാനും ജനങ്ങളെ ചൂഷണം ചെയ്യാനും വന്പൻ ബാങ്കുകൾക്ക് അവസരം ഒരുക്കി കൊടുക്കുന്നതാണോ കറൻസി രഹിത രാജ്യം എന്ന സ്വപനം ? കറൻസി പിൻവലിക്കൽ മൂലം സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്നും സാമ്പത്തിക വിദഗ്ദ്ധർ ഒരേ സ്വരത്തിൽ വിലയിരുത്തമ്പോഴാണ് സമ്പദ് വ്യവസ്ഥ കുതിക്കുമെന്ന നീരീക്ഷണം. ബാങ്കുകൾക്ക് വായ്പ നൽകാൻ പ്രോത്സാഹനം നൽകുന്ന സർക്കാർ ബാങ്കിങ്ങ് ബിസിനസ്സ് കൂട്ടി അവരെ സഹായിക്കാനാണ് ശ്രമിക്കുന്നത്. മറിച്ച് സാധാരണക്കാരന് നേട്ടമുണ്ടാക്കാനല്ല.

അമിതാഭ് കാന്തിന്റെ ചരിത്രം അറിയാവുന്നവർക്ക് ഈ വാഴ്‌ത്തിപ്പാടലിൽ അത്ഭുതമുണ്ടാവില്ല. രാജ്യത്ത് അസഹിഷ്ണുത കത്തിപ്പടർന്നപ്പോൾ ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് പറയുന്നവർ ദുഷ്ടലാക്കോടെയാണ് ആ പ്രചരണം നടത്തുന്നതെന്ന പ്രസംഗത്തിന്റെ പേരിൽ ലഭിച്ച സ്ഥാനമാണ് നീതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവി. സ്വന്തം കേഡർ സംസ്ഥാനമായ കേരളത്തിലും സമാന രീതിയിൽ മികവു തെളിയിച്ച ആളാണ് അദ്ദേഹം.

രാജ്യത്തിന്റെ തന്നെ പൈതൃക സമ്പത്തായ കോവളം കൊട്ടാരം പൊതുമേഖലയിൽ നിന്നും നഷ്ടപ്പെട്ട് സ്വകാര്യ കമ്പനിക്ക് എങ്ങനെ ലഭിച്ചുവെന്നതിലും ഇടപാട് നടന്ന കാലത്തെ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറിയായിരുന്ന അമിതാഭിന്റെ നിലപാടറിയാൻ ഇതു സംബന്ധിച്ച കേരള സർക്കാരിന്റെ ഫയൽ പരിശോധിച്ചാൽ മതി. പദവികൾക്കായി ഏതറ്റംവരെ പോവാനും സിവിൽ സർവ്വീസിന്റെ മാന്യതപോലും നഷ്ടപ്പെടുത്താനും മടിക്കാത്തവർക്ക് അസത്യപ്രചരണത്തിനു മടിക്കേണ്ടതില്ലയെന്നതാണ് അദ്ദേഹത്തിന്റെ ലേഖനം വായിക്കുമ്പോൾ മനസ്സിലാകുന്നത്.- വേണുഗോപാൽ വ്യക്തമാക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP