Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റംസാൻ വ്രതം അനിസ്ലാമികമോ? ഇത് വെറും പുരോഹിത സൃഷ്ടി; പുണ്യങ്ങളുടെ പൂക്കാലമായല്ല, അനാചാരണങ്ങളുടെ പെരുമഴക്കാലമായാണ് റംസാൻ കൊണ്ടാടുന്നത്! വൻ വിവാദവുമായി ചേകന്നൂരിന്റെ ഖുർ ആൻ സുന്നത് സൊസൈറ്റിയുടെ പുസ്തകം

റംസാൻ വ്രതം അനിസ്ലാമികമോ? ഇത് വെറും പുരോഹിത സൃഷ്ടി; പുണ്യങ്ങളുടെ പൂക്കാലമായല്ല, അനാചാരണങ്ങളുടെ പെരുമഴക്കാലമായാണ് റംസാൻ കൊണ്ടാടുന്നത്! വൻ വിവാദവുമായി ചേകന്നൂരിന്റെ ഖുർ ആൻ സുന്നത് സൊസൈറ്റിയുടെ പുസ്തകം

കെ വി നിരഞ്ജൻ

കോഴിക്കോട്: റംസാൻ വ്രതം ഖുർആൻ വിരുദ്ധവും അതുകൊണ്ടുതന്നെ അനിസ്ലാമികവുമാശണന്ന് സമർത്ഥിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. ഹിജ്‌റ വർഷ കലണ്ടറിയിലെ ഒമ്പതാം മാസമായ റംസാനിൽ മുസ്ലീങ്ങൾ പകൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ആചരിക്കുന്ന വ്രതാനുഷ്ഠാനം ഖുർആന് നിരക്കുന്നതല്ലന്നെ് വിശദീകരിക്കുന്നതാണ് കോഴിക്കൊട്ടെ ഇസ്ലാമിക് റിസർച്ച് ആൻഡ് പ്രൊപ്പഗേഷൻ സെന്റർ ചെയർമാനും ഖുർ ആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ: അബ്ദുൽ ജലീൽ പുറ്റക്കൊട് രചിച്ച 'നോമ്പിന്റെ യാഥാർത്ഥ്യം' എന്ന പുസ്തകം.

ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന കമ്മിറ്റിയാണ് ഈ വിവാദ പുസ്തകം പുറത്തിറക്കുന്നത്. ദാരിദ്ര്യം, അക്രമം, അനീതി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നീ തിന്മകൾകൊണ്ട് ചൂടുപിടിച്ച ഒരു സാഹചര്യത്തിലാണ് ഖുർആൻ അവതരിച്ചതെന്നും അതിനാൽ അത്തരമൊരു സാഹചര്യത്തിന് നിങ്ങൾ സാക്ഷികളായാൽ, അതിനെ തടുത്തു നിർത്തണം അല്‌ളെങ്കിൽ അതിന് വേണ്ട പരിശീലനം വേദഗ്രന്ഥമുപയോഗിച്ച് നേടണം എന്നുമാണ് ഖുർആനും മഹമ്മദ് നബിയും പഠിപ്പിച്ചത്. ഒരു ദിവസത്തെയോ ഒരു മാസത്തെയോ ഒരാൾക്കും തടുത്തു നിർത്താനാവില്ല. ജീവിതത്തിൽ ഒരു നേരം പോലും അല്ലാഹുവിന് വേണ്ടി പട്ടിണി കിടക്കണം എന്നു കൽപ്പിക്കുന്ന ഒറ്റ സൂക്തവും ഖുർ ആനിൽ ഇല്ലന്നെും പുസ്തകം വ്യക്തമാക്കുന്നു.

പ്രവാചകൻ ഒരു മാസക്കാലം ഇങ്ങനെ പട്ടിണി നോമ്പ് അനുഷ്ഠിച്ചുവെന്ന് ഖുർ ആനിൽ പറഞ്ഞിട്ടില്ല. ഇതര അനുഷ്ഠാനങ്ങളെപ്പോലെ വ്രതവും പിൽക്കാല പുരോഹിത സൃഷ്ടി മാത്രമാണ്. പകൽ പട്ടിണി കിടക്കുകയും രാത്രി അതിന്റെ നാലിരട്ടി ഭക്ഷിക്കുകയും ചെയ്യന്നത് വഴി ആരും ഒന്നും നേടുന്നില്ല എന്നതാണ് പരമാർത്ഥം. റംസാൻ പുണ്യങ്ങളുടെ പൂക്കാലമല്ല മറിച്ച ഖുർ ആൻ വിരുദ്ധമായ അനാചാരണങ്ങളുടെ പെരുമഴക്കാലമായാണ് കൊണ്ടാടപ്പെടുന്നതെന്നും ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.

ചേകന്നൂർ മൗലവിയുടെ സമകാലികനും പാക്കിസ്ഥാനിൽ ഖുർആൻ സുന്നത്ത് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രമുഖ പണ്ഡിതനമായിരുന്ന അല്ലാമാ അഹ്മദ് പർവേസിന്റെ ശിക്ഷ്യനും ഖുർ ആൻ പണ്ഡിതനുമായ ഡോ: ഖമർസമാന്റെ 'നോമ്പിന്റെ സത്യം' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് അബ്ദുൾ ജലീൽ പുസ്തകം രചിച്ചിട്ടുള്ളത്. ഒരാളും പട്ടിണി കിടക്കുന്ന ദുരവസ്ഥയല്ല മറിച്ച് എല്ലാവരും സുഭിക്ഷമായി കഴിയുന്ന ഒരു സാമൂഹ്യക്രമം ആണ് ഖുർആൻ മുന്നോട്ട് വെയ്ക്കുന്നത്. പട്ടിണിയും അനീതിയും മറ്റും ഇല്ലാതാക്കി സമഗ്രവും സമ്പൂർണ്ണവുമായ ഒരു ലോകം സൃഷ്ടിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന വേദഗ്രന്ഥത്തെയും മുഹമ്മദ് നബിയെയും തികച്ചും അപമാനിക്കുന്നതും വളരെയേറെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഒരു മാസം പകൽ പട്ടിണി കിടന്നും രാത്രി അതിന്റെ നാലിരട്ടി ഭക്ഷിച്ചും ആരോഗ്യത്തിന് നാശം വിതയ്ക്കണമെന്ന വാദം. കുട്ടികളെക്കോണ്ട് നിർബന്ധിച്ച് നോമ്പ് എടുപ്പിക്കണമെന്ന കൽപ്പനയാകട്ടെ കിരാതവും ബാലപീഠനവും സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്.

പ്രവാചകനും നാല് ഖലീഫമാർക്കും ശേഷം അറേബ്യയിൽ അമവി ഭരണാധികാരികളും കൊട്ടാരപുരോഹിതരും ചേർന്ന് നടപ്പാക്കിയ ഗോത്രാചാരങ്ങളുടെ ശേഷിപ്പിക്കാണ് ഇന്ന് ഇസ്ലാമിന്റെ പേരിൽ നടത്തപ്പെടുന്ന ആചാരനുഷ്ഠാനങ്ങളെന്ന് പുസ്തകം സമർത്ഥിക്കുന്നുണ്ട്.
സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രത്യയശാസ്ത്രമാണ് ഖുർആൻ. മതങ്ങൾ പുരോഹിത സൃഷ്ടിയാണ്. ഖുർ ആൻ ഒരു മതഗ്രന്ഥമല്ല. ഒരു മതാചാരണങ്ങളും ഖുർ ആൻ പഠിപ്പിക്കുന്നില്ല. പ്രകൃതി മാത്രമാണ് ഖുർആന്റെ മതം.

അറേബ്യയിലേക്ക് തിരിഞ്ഞുകൊണ്ട് അറബിഭാഷയിലുള്ള അഞ്ചുനേര നിസ്‌ക്കാരവും ബാങ്കും നോമ്പും കല്ലറേും കല്ലു ചുംബനവുമൊക്കെയുള്ള ഹജ്ജും ഇസ്ലാമിന്റെ ഭാഗമല്ല. പട്ടിണി നോമ്പിന്റെ പേരിൽ ഒരു മാസത്തിലേറെ കാലം ചിലർ ഹോട്ടലുകളും മറ്റും അടച്ചിട്ട് നടത്തുന്ന പട്ടിണിക്കിടൽ ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുന്നു. ഖുർ ആനോ നബിയോ പഠിപ്പിക്കാത്ത ഒരു ദുരാചാരത്തിന്റെ പേരിൽ പട്ടിണി കിടക്കാൻ പറയുന്ന പുരോഹിതർക്കും അവരുടെ ശിങ്കിടികൾക്കും അവരെപ്പോലെ മറ്റുള്ളവരെയും പട്ടിണിക്കിടണമെന്ന് ദുശ്ശാഠ്യമുണ്ട്. തുറന്നുകിടക്കുന്ന ഹോട്ടലുകൾ കണ്ടാൽ അവരുടെ നോമ്പ് പിടിത്തം വിട്ടുപോകുമോ എന്ന തോന്നലുമുണ്ട്. ഈ താലിബാനിസം ജനാധിപത്യമതേതര രാജ്യത്തിന് തികച്ചും അപമാനകരമാണ്. അത് അവസാനിപ്പിക്കാൻ റംസാനിൽ തുറന്നു പ്രവർത്തിപ്പിക്കാൻ സന്നദ്ധതയുള്ള ഹോട്ടലുകൾക്ക് സംരക്ഷണം നൽകാൻ അധികൃതർ തയ്യറാവണമെന്ന് ഗ്രന്ഥകാരനായ ഡോ: അബ്ദുൾ ജലീൽ വ്യക്തമാക്കി.

2007 ൽ ഇദ്ദേഹം രചിച്ച 'ചേലാകർമ്മം അനിസ്ലാമികം' എന്ന പുസ്തകത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിത ശക്തികളിൽ നിന്നും ഉയർന്നിരുന്നു.മത നേതാക്കൾക്ക് ഏറെ പ്രകോപനം ഉണ്ടാക്കിയേക്കാവുന്ന നോമ്പിന്റെ യാഥാർത്ഥ്യം എന്ന ഈ പുസ്തകം 22 ന് കോഴിക്കൊട് പ്രകാശനം ചെയ്യം. പ്രശസ്ത ഗായകൻ വി എം കുട്ടിയാണ് പ്രകാശനം നിർവ്വഹിക്കുക.

നേരത്തെ ഇതേപോലുള്ള ആശയസംവാദങ്ങളാണ് ചേകന്നൂർ മൗലവിയുടെ കൊലപാതകത്തിന് കാരണമാക്കിയത്. ഖുർആനെ എറ്റവും സത്യസന്ധമായി വ്യാഖ്യാനിച്ച് അഞ്ചുനേര നിസ്‌ക്കാരത്തിനെതിരെയും മറ്റും പ്രസംഗിച്ച മൗലവിക്ക് നഷ്ടമായത് സ്വന്തം ജീവൻ തന്നെയാണ്. കാന്തപുരം എ.പി അബൂബക്കർ മുസലിയാർ അടക്കമുള്ള പ്രമുഖർ ആരോപിതരായ കേസിൽ വർഷങ്ങളുടെ സിബിഐ അന്വേഷണത്തിനൊടുവിൽ വെറും നാലുപ്രതികളെയാണ് ശിക്ഷിക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP