Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരാതി പറഞ്ഞാൽ സംസാരിക്കാൻ പോലും കൂട്ടാക്കില്ല; പ്രധാന യൂണിയന്റെ വരുതിയിൽ നിൽക്കാത്തവർക്ക് സ്ഥലംമാറ്റവും ഡപ്യൂട്ടേഷനും; ആനുകൂല്യങ്ങളിലും വേർതിരിവ്; എസ്‌ബിറ്റിക്കാരോടുള്ള എസ്‌ബിഐയുടെ ചിറ്റമ്മനയം ജീവനക്കാരെ പൊറുതിമുട്ടിക്കുന്നു.

പരാതി പറഞ്ഞാൽ സംസാരിക്കാൻ പോലും കൂട്ടാക്കില്ല; പ്രധാന യൂണിയന്റെ വരുതിയിൽ നിൽക്കാത്തവർക്ക് സ്ഥലംമാറ്റവും ഡപ്യൂട്ടേഷനും; ആനുകൂല്യങ്ങളിലും വേർതിരിവ്; എസ്‌ബിറ്റിക്കാരോടുള്ള എസ്‌ബിഐയുടെ ചിറ്റമ്മനയം ജീവനക്കാരെ പൊറുതിമുട്ടിക്കുന്നു.

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഴുപതിറ്റാണ്ടോളം കേരളത്തിലെ സാധാരണ ജനങ്ങൾ ഏറ്റവുമധികം ആശ്രയിച്ചിരുന്ന എസ്‌ബിറ്റി എസ്‌ബിഐയിൽ ലയിച്ചതോടെ സ്വതന്ത്രമായ അസ്തിത്വം ഇല്ലാതായി.മത്സരക്ഷമതയുടെ പേരിൽ ബാങ്ക് ശാഖകളുടെയും ജീവനക്കാരുടെയും പുനഃക്രമീകരണം നടത്തുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു.

എസ്‌ബിറ്റിക്ക് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ എന്നീ ബാങ്കുകളാണ് എസ്‌ബിഐയിൽ ലയിപ്പിച്ചത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കായി എസ്‌ബിഐ ഉയർന്നു.സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര 2008ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോർ 2010ലും എസ്‌ബിഐയിൽ ലയിച്ചിരുന്നു.

എന്നാൽ ലയനത്തോടെ, അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ സ്വന്തന്ത്രാസ്തിത്വം പണയം വയ്‌ക്കേണ്ട സ്ഥിതിയായെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.എസ്‌ബിറ്റി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാേേരാട് എസ്‌ബിഐയിൽ ചിറ്റമ്മനയമാണെന്ന പരാതി വ്യാപകമായിരിക്കുകയാണ്. സ്ഥലംമാറ്റത്തിലും ആനുകൂല്യങ്ങളുടെ കാര്യത്തിലും വിവേചനം പ്രകടമായതോടെ പഴയ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാർ അസ്വസ്ഥരാണ്. പഴയ എസ്.ബി.ടിയിലെ ജീവനക്കാർ നേരിടുന്ന പ്രശ്‌നം തിരുവനന്തപുരത്ത് ലേബർ കമീഷണറുടെ മുന്നിലും നിയമസഭയിലുംവരെ എത്തിയെങ്കിൽ അസോസിയേറ്റ് ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷെന്റെ ഹൈദരാബാദ് ഘടകം വിവേചനത്തിനെതിരെ കോടതിയെ സമീപിച്ചു.

എസ്.ബിെഎയിലെ പ്രമുഖ സംഘടനയായ നാഷനൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് (എൻ.സി.ബി.ഇ) അസോസിയേറ്റ് ബാങ്കുകളിൽനിന്ന് എത്തിയവരെ 'വിഴുങ്ങാൻ' നടത്തുന്ന ശ്രമമാണ് ഒരു വിഷയം. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ (എ.ഐ.ബി.ഇ.എ) അഫിലിയേറ്റ് ചെയ്ത എസ്.ബി.ടി എംപ്ലോയീസ് യൂനിയൻ അടക്കമുള്ള സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരെ തങ്ങളുടെ സംഘടനയുടെ ഭാഗമാകാൻ എൻ.സി.ബി.ഇ പ്രേരിപ്പിക്കുന്നുണ്ട്. ഇതിന് വഴങ്ങാത്തവർക്ക് സ്ഥലംമാറ്റ ഭീഷണി ശക്തമാണ്.

എസ്.ബി.െഎ മാനേജ്‌മെന്റിനോട് ആഭിമുഖ്യം പ്രകടിപ്പിക്കാറുള്ള എൻ.സി.ബി.ഇക്ക് ബാങ്ക് മേധാവികളുടെ പിന്തുണയും കിട്ടുന്നുണ്ട്.എസ്.ബി.ടിയിൽനിന്ന് ഏഴായിരത്തോളം ജീവനക്കാരാണ് എസ്.ബി.ഐയുടെ ഭാഗമായത്. സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന മറ്റു നാല് അസോസിയേറ്റ് ബാങ്കുകളിലെ നൂറോളം പേരും എസ്‌ബിഐയിലായി. ഇതിൽ 4000 പേരെ ഇതിനകം സ്ഥലംമാറ്റി. അതിൽ തന്നെ സംഘടനാ പരിഗണന വച്ചാണ് പലരേയും സ്ഥലം മാറ്റിയെതന്ന ആരോപണമുണ്ട്. എ.െഎ.ബി.ഇ.എയിൽ പ്രവർത്തിക്കുന്നവരാണ് സ്ഥലംമാറ്റം ലഭിച്ചവരിൽ അധികവും.

ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലെ വിവേചനവും തൊഴിൽ അന്തരീക്ഷം മോശമാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും സൗരാഷ്ട്രയും എസ്.ബി.െഎയിൽ ലയിപ്പിച്ചപ്പോൾ അതിലുള്ളവർക്ക് ജോലിക്ക് ചേർന്ന ദിവസം മുതൽ കോൺട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ടിന് അർഹത അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലയിപ്പിച്ച ബാങ്കുകളിലുള്ളവർക്ക് ലയനം പ്രാവർത്തികമായ ദിവസം മുതൽ മാത്രമാണ് സിപിഎഫിന് അർഹത. ഇതിനെതിരെ യൂണിയനുകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. കാഷ് കൗണ്ടറിൽ ഇരിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് എ.ടി.എം കൈകാര്യം ചെയ്യുന്നവർക്കും എസ്.ബി.ടി അനുവദിച്ചിരുന്ന അലവൻസുകൾ  ,എസ്‌ബിഐയിൽ എത്തിയപ്പോൾ ഇല്ലാതായി. സർവീസ് നിരക്കുകളും മറ്റും കുത്തനെ ഉയർത്തിയ നയങ്ങളോടും അസോസിയേറ്റ് ബാങ്കുകളിൽ നിന്ന് വന്ന ജീവനക്കാർക്ക് വിയോജിപ്പുണ്ട്.

തങ്ങളുടെ തൊഴിൽ പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ ബാങ്ക് മേധാവികൾ താൽപര്യം കാണിക്കുന്നില്ലെന്ന് മാത്രമല്ല പരാതി ഉന്നയിക്കുന്നത് കേൾക്കാനുള്ള മനസ് പോലും കാട്ടുന്നില്ലെന്നും അസോസിയേറ്റ് ബാങ്കുകളിലെ പഴയ ജീവനക്കാർ പറയുന്നു. അടുത്തിടെ തിരുവനന്തപുരത്ത്, നടന്ന പ്രതിഷേധ ധർണയ്ക്കിടെ പൊലീസ് ഇടപെട്ടിട്ട് പോലും ജീവനക്കാരോട് സംസാരിക്കാൻ മേധാവികൾ തയ്യാറായില്ല. ലയനത്തോടെ ഉടലെടുത്ത ഈ തൊഴിലാളിവിരുദ്ധ അന്തരീക്ഷം മാറ്റിയെടുക്കാൻ ബാങ്ക് മേധാവികൾ തന്നെയാണ് മുന്നോട്ട് വരേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP