Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനേഡിയൻ കമ്പനിയുടെ നിയന്ത്രണത്തിലേക്കു പോകുന്നത് 430 ശാഖകളും 15,000 കോടി നിക്ഷേപമുള്ള ബാങ്ക്; കാത്തലിക് സിറിയൻ ബാങ്കിന്റെ ഏറ്റെടുക്കൽ വിജയിച്ചാൽ വിദേശ കമ്പനിയുടെ ഉടമസ്ഥത ലഭിക്കുന്ന ആദ്യ ഇന്ത്യൻ ബാങ്കാകും

കനേഡിയൻ കമ്പനിയുടെ നിയന്ത്രണത്തിലേക്കു പോകുന്നത് 430 ശാഖകളും 15,000 കോടി നിക്ഷേപമുള്ള ബാങ്ക്; കാത്തലിക് സിറിയൻ ബാങ്കിന്റെ ഏറ്റെടുക്കൽ വിജയിച്ചാൽ വിദേശ കമ്പനിയുടെ ഉടമസ്ഥത ലഭിക്കുന്ന ആദ്യ ഇന്ത്യൻ ബാങ്കാകും

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്കിന്റെ നിയന്ത്രണം കനേഡിയൻ കമ്പനി ഏറ്റെടുക്കുന്നതോടെ വിദേശ കരങ്ങളിൽ എത്തുന്നതു 15,000 കോടി നിക്ഷേപമുള്ള ബാങ്കാണ്. 430 ശാഖകളാണ് കേരളത്തിലെ പഴയ തലമുറ സ്വകാര്യ ബാങ്കുകളിൽ ഒന്നായ കാത്തലിക് സിറിയൻ ബാങ്കിനുള്ളത്.

കനേഡിയൻ ശതകോടീശ്വരൻ പ്രേം വാട്‌സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിങ്‌സാണു ബാങ്കിന്റെ 51 ശതമാനം ഓഹരി വാങ്ങാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയത്. ആർബിഐ അനുമതി നൽകിയാൽ വിദേശ നിക്ഷേപകരുടെ നിയന്ത്രണത്തിലേക്ക് പോകുന്ന ആദ്യ പഴയ തലമുറ സ്വകാര്യ ബാങ്കാകും കാത്തലിക് സിറിയൻ ബാങ്ക്.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യം ചർച്ച ചെയ്‌തേക്കുമെന്നാണു സൂചന. ടൊറൻേറാ ആസ്ഥാനമായ പ്രേം വാട്‌സ കഴിഞ്ഞ വെള്ളിയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ഊർജിത് പട്ടേലിനെ സന്ദർശിച്ചാണ് ഓഹരി വാങ്ങാൻ അനുമതി തേടിയത്. ഫെയർഫാക്‌സ് ഹോൾഡിങ് കോർപറേഷന്റെ ബോർഡ് മെംബർമാരിൽ ഒരാളായ എച്ച്.ഡി.എഫ്.സി ബാങ്ക് ചെയർമാൻ ദീപക് പരേഖിനൊപ്പമാണ് വാട്‌സ ആർ.ബി.ഐ ഗവർണറെയും ഡെപ്യൂട്ടി ഗവർണർമാരെയും കണ്ടത്.

കാത്തലിക് സിറിയൻ ബാങ്കിൽ ഫെയർഫാക്‌സിന് നിലവിൽ 15 ശതമാനം വോട്ടിങ് അധികാരമുണ്ട്. ഇന്ത്യയിൽ വിമാനത്താവളം, ഗതാഗത സംവിധാനം തുടങ്ങിയവയിൽ ഫെയർഫാക്‌സിന് നിക്ഷേപമുണ്ട്. 96 വർഷത്തെ പാരമ്പര്യമുള്ള കാത്തലിക് സിറിയൻ ബാങ്ക് തൃശൂർ അതിരൂപതയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ വൈകാരിക സ്പർശമുള്ള സ്ഥാപനമാണ്. മുമ്പ് ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുജറാത്തി ബിസിനസുകാരൻ സോം ചായ് ചൗള ബാങ്ക് കൈയടക്കാൻ ശ്രമിച്ചിരുന്നു.

കാത്തലിക് സിറിയൻ ബാങ്ക് മൂലധനം ഉയർത്താനുള്ള ശ്രമത്തിൻെർ ഭാഗമായാണു കൈമാറ്റമെന്നാണു സൂചന. അടുത്ത മൂന്നുവർഷത്തിനിടെ 1,000 കോടിയുടെ മൂലധനം സ്വരൂപിക്കാനാണ് ശ്രമം. ഇതിനായി ഫെയർഫാക്‌സും ഏഷ്യൻ വികസന ബാങ്കും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചർച്ചയിലാണെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു. മൂലധനം സ്വരൂപിക്കുന്ന വിഷയത്തിൽ ചെയർമാൻ എസ്. സന്താനകൃഷ്ണനുമായി കലഹിച്ച് ആനന്ദ് കൃഷ്ണമൂർത്തി മാസങ്ങൾക്കുമുമ്പ് എം.ഡി സ്ഥാനം രാജിവച്ചിരുന്നു. പുതിയ എം.ഡിയായി സി.വി.ആർ. രാജേന്ദ്രനെ നിയമിക്കാൻ കഴിഞ്ഞ ദിവസമാണ് ആർ.ബി.ഐ അനുമതി നൽകിയത്.

സെപ്റ്റംബറിൽ അവസാനിച്ച അർധവാർഷിക കണക്കെടുപ്പിൽ കാത്തലിക് സിറിയൻ 53 കോടിയുടെ ആകെ ലാഭം കാണിച്ചിരുന്നു. മുൻ സാമ്പത്തിക വർഷത്തിലെ ആദ്യ അർധപാദത്തിൽ 41 കോടി നഷ്ടത്തിൽനിന്നാണ് ലാഭത്തിലേക്ക് കയറിയത്. നിഷ്‌ക്രിയ ആസ്തിയിലും നേരിയ കുറവുണ്ടായി. കഴിഞ്ഞ വർഷം അവസാനം ബാങ്കിന്റെ ആകെ നിക്ഷേപം 14,475 കോടിയും വായ്പ 9,472 കോടിയുമായി ഉയർന്നിരുന്നു.

രാജ്യത്താകെ 430 ശാഖകളും 240 എ.ടി.എമ്മുകളുമുള്ള ബാങ്കിന് കേരളത്തിൽ ശക്തമായ അടിവേരിനുപുറമെ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സ്വാധീനമുണ്ട്. പ്രമുഖ വ്യവസായി എം.എ. യൂസുഫലി, എഡെൽവിസ് ടോക്യോ ലൈഫ് ഇൻഷുറൻസ് കമ്പനി, റിലയൻസ് കാപിറ്റൽ, ഐ.സിഐസി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങൾക്കും ബാങ്കിൽ ഓഹരിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP