Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് പുതിയ നികുതി സമ്പ്രദായം നടപ്പാക്കി പുതിയ ചരിത്രം കുറിച്ച് ഇന്ത്യ; പാർലമെന്റിൽ അർദ്ധ രാത്രി നടന്ന പ്രത്യേക സമ്മേളനത്തിൽ ജിഎസ്ടിയുടെ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന്; പ്രതിപക്ഷ കക്ഷികൾ ബഹിഷ്‌കരിച്ച സമ്മേളനത്തിൽ പങ്കെടുത്ത് ടാറ്റയും ബച്ചനും ലതാമങ്കേഷ്‌കറും ഉൾപ്പെടെയുള്ള പ്രമുഖർ; വികസിത രാജ്യങ്ങളുടെ നികുതി വ്യവസ്ഥയിലേക്ക് ഇന്ത്യ

രാജ്യത്ത് പുതിയ നികുതി സമ്പ്രദായം നടപ്പാക്കി പുതിയ ചരിത്രം കുറിച്ച് ഇന്ത്യ; പാർലമെന്റിൽ അർദ്ധ രാത്രി നടന്ന പ്രത്യേക സമ്മേളനത്തിൽ ജിഎസ്ടിയുടെ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന്; പ്രതിപക്ഷ കക്ഷികൾ ബഹിഷ്‌കരിച്ച സമ്മേളനത്തിൽ പങ്കെടുത്ത് ടാറ്റയും ബച്ചനും ലതാമങ്കേഷ്‌കറും ഉൾപ്പെടെയുള്ള പ്രമുഖർ; വികസിത രാജ്യങ്ങളുടെ നികുതി വ്യവസ്ഥയിലേക്ക് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്താകെ ഒരൊറ്റ നികുതിയെന്ന ചരിത്രപരമായ പരിഷ്‌കരണം നടപ്പാക്കി ഇന്ത്യ. രാത്രി പതിനൊന്നുമണിക്ക് ആരംഭിച്ച പാർലമെന്റ് സമ്മേളനത്തിനാലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ പരിഷ്‌കരണമായി ജിഎസ്ടി നടപ്പാക്കുന്ന പ്രഖ്യാപനം നടന്നത്. ആയിരത്തോളം തിരഞ്ഞെടുക്കപ്പെട്ട അതിഥികളേയും ജനപ്രതിനിധികളേയും മുഖ്യമന്ത്രിമാരേയും സാക്ഷിനിർത്തി രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ചരക്കുസേവന നികുതി രാജ്യത്ത് നടപ്പാക്കുന്നതിന്റെ പ്രഖ്യാപനം നിർവഹിച്ചു.

ഇരുപതുമിനിറ്റ് നീണ്ട പ്രസംഗമാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും നടത്തിയത്. ഇതിന് പുറമെ ജിഎസ്ടിയുമായി ബന്ധപ്പെട്ട രണ്ട് ഡേ്ാക്യുമെന്ററികളും ചരിത്രപരമായ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും വ്യാവസായിക ലോകത്തുനിന്ന് ടാറ്റയും ഇതിന് പുറമെ അമിതാബ് ബച്ചനും ലതാ മങ്കേഷ്‌കറും മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട നിരവധി പ്രമുഖർ അതിഥികളായി സമ്മേളനത്തിന് എത്തിയിരുന്നു.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് ചരക്ക് സേവന നികുതി (ജിഎസ്ടി) ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഇനി ഒരൊറ്റ നികുതി. വർണവെളിച്ചത്താൽ അണിയിച്ചൊരുക്കിയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലാണ് ചടങ്ങ് നടന്നത്.രാത്രി 11-ന് സമ്മേളനം ആരംഭിച്ച് 12-ന് സമാപിക്കുകയും തുടർന്ന് ജിഎസ്ടി പ്രഖ്യാപനം നടത്തുകയുമായിരുന്നു. 14 വർഷത്തെ യാത്രയുടെ ശുഭാന്ത്യമെന്നാണ് ജിഎസ്ടി പ്രഖ്യാപനത്തെ രാഷ്ട്രപതി പ്രണാബ് മുഖർജി വിശേഷിപ്പിച്ചത്. പാർലമെന്റിലെ സെൻട്രൽ ഹാളിനെക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലം ജിഎസ്ടി ഉദ്ഘാടനത്തിനില്ല എന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ സർക്കാരിന്റെ മാത്രം നേട്ടമല്ല ജിഎസ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യനിർമ്മാണത്തിലേയ്ക്കുള്ള വലിയ ചുവടുവെയ്‌പ്പാണിത്. രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി നമ്മൾ ഈ അർധരാത്രി തീരുമാനിക്കുകയാണ്. ജിഎസ്ടി രാജ്യത്തിന്റെ വിപണിയിലെ അസമത്വങ്ങൾ ഇല്ലാതാക്കും. നിർധനരിലേക്ക് പ്രയോജനങ്ങൾ ഫലപ്രദമായി എത്തിക്കും. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഇരുകൈകളും നീട്ടി ജിഎസ്ടിയെ സ്വാഗതം ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജിഎസ്ടി രാജ്യത്തിന് തന്നെ നേട്ടമാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് ജിഎസ്ടിയായിരിക്കും. അതേസമയം ദുർബല വിഭാഗങ്ങൾക്കുമേൽ നികുതിഭാരം അടിച്ചേൽപ്പിക്കില്ല എന്നും ധനമന്ത്രി വ്യക്തമാക്കി. വർണവെളിച്ചത്താൽ അണിയിച്ചൊരുക്കിയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലാണ് സമ്മേളനം നടന്നത്.

കോൺഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ സമ്മേളനം ബഹിഷ്‌കരിച്ചപ്പോൾ ജെഡിയു അംഗങ്ങൾ സമ്മേളനത്തിന് എത്തിയത് ശ്രദ്ധേയമായി. എൻസിപിയും സമാജ് വാദി പാർട്ടിയും പങ്കെടുത്തപ്പോൾ ഡിഎംകെയും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികളും വിട്ടുനിന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും സമ്മേളനത്തിന് എത്തി. ക്ഷണിക്കപ്പെട്ട ധനമന്ത്രിമാരും മുൻ ധനമന്ത്രിമാരും ഉൾപ്പെടെ ആയിരത്തോളം അതിഥികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കെ എം മാണിയും പങ്കെടുത്തു. ജിഎസ്ടി കൗൺസിലിന്റെ മുൻ അധ്യക്ഷനെന്ന നിലയിലാണ് മാണിക്ക് ക്ഷണം കിട്ടിയത്. ധനമന്ത്രി തോമസ് ഐസക്കും എത്തി. എന്നാൽ സി.പി.എം എംപിമാർ ആരും എത്തിയില്ല.

കോൺഗ്രസ് എതിരുനിന്നെങ്കിലും ചരിത്രപരമാണ് ഈ സമ്മേളനമെന്ന് വ്യക്തമാക്കിയാണ് രാഷ്ട്രപതി പ്രണബ് മുഖർജി ഈ ചരിത്രമുഹൂർത്തത്തെ നേരത്തെ തന്നെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന് ഉദ്ഘോഷിച്ച ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മാതൃക പിൻതുടർന്നാണ് ഇന്ന് അർദ്ധരാത്രിക്ക് മുമ്പ് കൃത്യം ഒരുമണിക്കൂർ നീളുന്ന ചരിത്രപരമായ മുഹൂർത്തത്തിന് കേന്ദ്രസർക്കാർ രൂപം കൊടുത്തത്. ലോകത്താകെ വികസിതരാജ്യങ്ങളിൽ ഉൾപ്പെടെ 160ൽ പരം രാജ്യങ്ങളിൽ സമാന നികുതി സമ്പ്രദായമുണ്ട്. ഇന്ത്യയിൽ ഇത്തരമൊരു നീക്കം ഏറെ വർഷങ്ങൾക്കുമുമ്പ് തന്നെ തുടങ്ങിയിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.

കൃത്യം പതിനൊന്ന് മണിക്ക് ബ്യൂഗിൾ മുഴക്കിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ഇതോടൊപ്പം വേദിയിലേക്ക് പ്രവേശിച്ചു. ഇതേത്തുടർന്ന് ദേശീയഗാനാലാപനം മുഴങ്ങിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് സ്വാഗതം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP