Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയർലൻഡ് വേണ്ടെന്നു പറഞ്ഞിട്ടും ഒരു ലക്ഷം കോടി ടാക്‌സ് അടയ്ക്കാൻ ആപ്പിളിനോട് യൂറോപ്യൻ യൂണിയൻ; അടച്ചുപൂട്ടി നിരവധി പേരെ തൊഴിൽ രഹിതരാക്കുമെന്ന ഭീഷണിയുമായി ആപ്പിളും; മക്‌ഡൊണാൾഡും ആമസോണും ഗുഗിളും പിന്നാലെ

അയർലൻഡ് വേണ്ടെന്നു പറഞ്ഞിട്ടും ഒരു ലക്ഷം കോടി ടാക്‌സ് അടയ്ക്കാൻ ആപ്പിളിനോട് യൂറോപ്യൻ യൂണിയൻ; അടച്ചുപൂട്ടി നിരവധി പേരെ തൊഴിൽ രഹിതരാക്കുമെന്ന ഭീഷണിയുമായി ആപ്പിളും; മക്‌ഡൊണാൾഡും ആമസോണും ഗുഗിളും പിന്നാലെ

ലണ്ടൻ: വൻകിട മൊബൈൽ നിർമ്മാതാക്കളായ ആഗോള ഭീമൻ ആപ്പിളിന് അയർലന്റ് വഴിവിട്ട് നികുതിയിളവു നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവർ ഒരു ലക്ഷം കോടി രൂപയോളം നികുതി അടയ്ക്കണമെന്ന് യൂറോപ്യൻ യൂണിയൻ നിർദ്ദേശം. വൻ നികുതി ചുമത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതിനെതിരെ യൂറോപ്യൻ മേഖലയിലെ കമ്പനികൾ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിളും രംഗത്തെത്തിയതോടെ ലോകത്തെ വൻകിട കമ്പനികളും യൂറോപ്യൻ യൂണിയനുമായുള്ള കടുത്ത യുദ്ധത്തിന് കളമൊരുങ്ങി.

ഐഫോൺ 7 പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പാണ് അമേരിക്കൻ കമ്പനിയായ ആപ്പിളിന് വൻ തിരിച്ചടിയായി യൂറോപ്യൻ യൂണിയന്റെ തീരുമാനം പുറത്തുവന്നത്. അവരിൽ നിന്ന് 1300 കോടി യൂറോ ( 97,226 കോടി രൂപ) നികുതിയിനത്തിൽ ഈടാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അയർലൻഡിനോട് ആവശ്യപ്പെട്ടു.

ഇത്രയും തുകയുടെ അനധികൃത നികുതിയിളവ് യൂറോപ്യൻ യൂണിയൻ അംഗമായ അയർലൻഡ് ആപ്പിളിന് നൽകിയെന്ന് കമ്മിഷൻ വിലയിരുത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി. കമ്പനികൾക്ക് നേരിട്ട് നികുതിയിളവ് നൽകാൻ അംഗരാജ്യങ്ങളെ യൂറോപ്യൻ യൂണിയൻ അനുവദിക്കുന്നില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും യൂണിയൻ വാദിക്കുന്നു. അതിനാൽ നിയമവിരുദ്ധമായി ആപ്പിളിന് ചെയ്തുകൊടുത്ത സൗജന്യം അവരിൽ നിന്ന് തിരിച്ചുപിടിക്കാനാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

2003-2014 കാലയളവിൽ ആപ്പിളിന് അയർലൻഡ് വൻ നികുതിയിളവ് നൽകിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതേക്കുറിച്ച് 2014 ജൂണിൽ യൂറോപ്യൻ യൂണിയൻ നടത്തിയ അന്വേഷണത്തിൽ 1991 മുതൽ ആപ്പിളിനെ വഴിവിട്ടുസഹായിക്കുന്ന നടപടിയാണ് അയർലൻഡ് സ്വീകരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, അമേരിക്കൻ കമ്പനിയായ ആപ്പിളിൽ യൂറോപ്യൻ യൂണിയൻ കൈവച്ചതിനെതിരെ വൻ പ്രതിഷേധമാണ് അമേരിക്ക ഉയർത്തുന്നത്. ആപ്പിൾ, ആമസോൺ, സ്റ്റാർ ബക്‌സ്, മക്‌ഡൊണാൾഡ് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നതിനെതിരെ നേരത്തെ അമേരിക്കൻ ധനകാര്യ വകുപ്പ് ധവളപത്രം പുറത്തിറക്കുകയും ചെയ്തിരുന്നു. ബ്രക്‌സിറ്റ് ഹിത പരിശോധനയിലൂടെ യൂറോപ്യൻ യൂണിയനുപുറത്തേക്ക് ഇംഗ്‌ളണ്ട് വന്നതിനു പിന്നാലെ അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ ഭി്ന്നത കടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

യൂറോപ്യൻ യൂണിയൻ ഇതുവരെ ചുമത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന പെനാൾട്ടിയാണ് ഇപ്പോൾ ആപ്പിളിനെതിരെ ചുമത്തിയിട്ടുള്ളത്. അമേരിക്കയ്ക്കു പുറത്ത് ആപ്പിൾ രാജ്യങ്ങൾക്ക് നൽകുന്ന നികുതി .005 ശതമാനം മാത്രമാണെന്നും ഇത് വളരെ കുറവാണെന്നും കണ്ടെത്തിയതോടെയാണ് യൂറോപ്യൻ യൂണിയൻ നിലപാട് കടുപ്പിച്ചത്. 2011ൽ ആപ്പിൾ 22 ബില്യൺ ഡോളർ ലാഭമുണ്ടാക്കിയപ്പോൾ വെറും 55 ദശലക്ഷം ഡോളറാണ് അയർലണ്ടിന് നികുതിയായി ലഭിച്ചത്. അതേസമയം ഇത് പെരുപ്പിച്ചുകാട്ടിയ തുകയാണെന്ന് ചൂണ്ടിക്കാട്ടി ആപ്പിൾ നിലപാട് കടുപ്പിച്ചു.

ഇതാണ് സ്ഥിതിയെങ്കിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് അമേരിക്കൻ ഭീമൻ. ഗൂഗിളും ആമസോണും ഉൾപ്പെടെ നിരവധി കമ്പനികൾ ഇതേ പാതയിലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അടുത്ത വർഷത്തോടെ ഇത്തരത്തിൽ നിരവധി കമ്പനികൾ യൂറോപ്യൻ യൂണിയനിൽനിന്ന് മാറിനിൽക്കുമെന്ന ഭീഷണി ഉയർത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP