Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

27 രൂപയ്ക്ക് വാങ്ങുന്ന പെട്രോൾ വിൽക്കുന്നത് 65 രൂപക്ക്; ഓരോ തവണ വില കുറയ്ക്കുമ്പോഴും കമ്പനികൾ ലാഭം ഉയർത്തും: എണ്ണക്കമ്പനികളും സർക്കാറും ചേർന്ന് സാധാരണക്കാരനെ പിഴിഞ്ഞുണ്ടാക്കുന്നത് എണ്ണിത്തിട്ടപ്പെടുത്താൻ വയ്യാത്ത കോടികൾ

27 രൂപയ്ക്ക് വാങ്ങുന്ന പെട്രോൾ വിൽക്കുന്നത് 65 രൂപക്ക്; ഓരോ തവണ വില കുറയ്ക്കുമ്പോഴും കമ്പനികൾ ലാഭം ഉയർത്തും: എണ്ണക്കമ്പനികളും സർക്കാറും ചേർന്ന് സാധാരണക്കാരനെ പിഴിഞ്ഞുണ്ടാക്കുന്നത് എണ്ണിത്തിട്ടപ്പെടുത്താൻ വയ്യാത്ത കോടികൾ

തിരുവനന്തപുരം: 'അച്ഛേ ദിൻ ആനേ വാലാഹേ'.. തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിൽ നരേന്ദ്ര മോദിയുടെ ഉയർത്തിയ പ്രധാന മുദ്രാവാക്യമായിരുന്നു ഇത്. എന്തായാലും മോദി പറഞ്ഞ ആ നല്ലനാളുകൾ ഇപ്പോൾ വന്നിരിക്കയാണ്.. എന്നാൽ അത് റിലയൻസ് അടക്കമുള്ള എണ്ണക്കമ്പനികൾക്കാണെന്ന് മാത്രം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോൾ സന്തോഷം ഉള്ളിലടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾ. ചുളുവിലയ്ക്ക് കിട്ടുന്ന ഇരട്ടിയോളം ലാഭത്തിന് വിൽക്കാൻ കഴിയുന്ന മറ്റേത് രാജ്യമുണ്ട് ലോകത്ത്? എണ്ണക്കമ്പനികൾക്ക് സന്തോഷിക്കാൻ മറ്റെന്ത് കാര്യം വേണം. എണ്ണവില ആദ്യഘട്ടത്തിൽ ഇടിഞ്ഞപ്പോൾ പാക്കിസ്ഥാൻ പോലും 29 രൂപ കുറവു വരുത്തിയപ്പോൾ മോദി ഭരിക്കുന്ന ഇന്ത്യയിൽ കാര്യം മറ്റൊന്നായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ആറ് വർഷത്തേതിൽ ഏറ്റവും താഴ്‌ച്ച നിലയിൽ എത്തിയ പശ്ചാത്തലത്തിലും ഇന്ത്യയിലെ ജനങ്ങൾക്ക് മാത്രം വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാത്ത അവസ്ഥയിലാണ്.

എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിൽ ഇന്നലെ പെട്രോൾ വില 2 രൂപ 40 പൈസയും ഡീസൽ വില രണ്ട് രൂപ 15 പൈസയുടെയും കുറവാണ് എണ്ണക്കമ്പനികൾ വരുത്തിയത്. എന്നാൽ ഡീസൽ പെട്രോൾ തീരുവകൾ രണ്ട് രൂപ ഉയർത്തി വില കുറച്ചതിന്റെ ഗുണം സർക്കാറിലേക്ക് വകയിരുത്തുകയും ചെയ്തു കേന്ദ്രസർക്കാർ. എന്നാൽ അന്താരാഷ്ട്ര വില നിർണ്ണയപ്രകാരം ഇന്ത്യയിലെ എണ്ണക്കമ്പനികൾ വരുത്തിയിരിക്കുന്ന ഇടിവ് വെറും നാമമാത്രമാണെന്ന് വ്യക്തമാകുമ്പോഴാണ് എണ്ണക്കമ്പനികളുടെ പകൽകൊള്ള വ്യക്തമാകുന്നത്. ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എണ്ണവില എത്തിയതോടെ ഇന്നലെ മാത്രം ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കമ്പനികൾ കുറക്കേണ്ടിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ കൂടി കണ്ണടച്ചതോടെ എണ്ണക്കമ്പനികൾക്ക് കൊള്ളയടിക്കാൻ അവസരം ഒരുങ്ങുകയും ചെയ്തു.

വിലനിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും 40 രൂപയ്ക്ക് ഡീസലും നൽകാമെന്നിരിക്കെ ഇപ്പോൾ ഈടാക്കുന്നത് യഥാക്രമം ശരാശരി 64 രൂപയും 54 രൂപയും. അതായത് ലിറ്ററിന് 25 രൂപയ്ക്കുപകരം അതിന്റെ പകുതിയോളം മാത്രമാണ് കുറച്ചിരിക്കുന്നത്. ജനങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട വിഹിതം സർക്കാരും എണ്ണക്കമ്പനികളും പങ്കുവച്ചു. വിലക്കയറ്റം തടയാമെന്നിരിക്കെയാണ് ഈ കൊള്ള. ചുരുക്കത്തിൽ എണ്ണക്കമ്പനികളും സർക്കാറും തമ്മിൽ നടന്ന നഗ്നമായ ഒത്തുകളിയാണ് ഇപ്പോൾ നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഓയിൽ വില കുറയുന്നതിനനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതിയും കമ്പനികൾ ലാഭവിഹിതവും വർദ്ധിപ്പിക്കുന്നതാണ് പെട്രോൾ, ഡീസൽ വില ആനുപാതികമായി കുറയാതിരിക്കാൻ കാരണം. റിഫൈനറിയിൽ നിന്ന് ലിറ്ററിന് 27.62 രൂപയ്ക്ക് എണ്ണക്കമ്പനികൾക്ക് ലഭിക്കുന്ന പെട്രോളാണ് ജനം ഇന്നലെവരെ 65.74 രൂപ നൽകി വാങ്ങിയിരുന്നത്. 2010ലെ 110 ഡോളറിൽ നിന്ന് ക്രൂഡ്ഓയിൽവില 46 ഡോളർ വരെ എത്തിയപ്പോഴാണ് ഈ സ്ഥിതി. ബാരലിന് 136 ഡോളർ വരെ വിലയുണ്ടായിരുന്ന 2008 ജൂണിൽ പെട്രോൾ വില ലിറ്ററിന് 55 രൂപ മാത്രമായിരുന്നു.

ഡോളർരൂപ വിനിമയ നിരക്കും, കമ്പനി ചെലവും, ക്രൂഡ് ഓയിൽ നിലവാരവും എല്ലാം ഏറ്റവും മോശം സ്ഥിതിയിൽ ആണെങ്കിൽ പോലും 110 ഡോളറിന് ക്രൂഡ്ഓയിൽ ലഭിക്കുമ്പോൾ ഓയിൽ കമ്പനികൾക്ക് പെട്രോൾ ലിറ്ററിന് 49 രൂപയ്ക്ക് വിൽക്കാമായിരുന്നു. ബാരലിന് 50 ഡോളർ കണക്കാക്കിയാൽപോലും പെട്രോൾ വില ലിറ്ററിന് 23 രൂപയേയാകൂ.

ക്രൂഡ്ഓയിൽ വിലയിടിവനുസരിച്ച് രണ്ടു മാസത്തിനിടെ പെട്രോളിന് ലിറ്ററിന് 6.95 രൂപ എക്‌സൈസ് നികുതി വർദ്ധിപ്പിച്ചു. ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എക്‌സൈസ് , വിൽപ്പന നികുതി ഇനത്തിൽ ലഭിക്കുന്നത് 15 രൂപ. ക്രൂഡോയിലിനു കേന്ദ്ര സർക്കാരിനു ലഭിക്കുന്ന കസ്റ്റംസ് നികുതി വേറെ. ഡീലർമാർക്ക് കമ്മീഷൻ 2.40 രൂപ. വിലയിടിവിന്റെ പശ്ചാത്തലത്തിൽ എണ്ണവില ഇടിവിന്റെ ഗുണം പിന്നീട് ലഭിക്കുമെന്ന് പറഞ്ഞ് പ്രതിഷേധങ്ങളെ ശമിപ്പിക്കുകയാണ് മോദി സർക്കാറിന്റെ തന്ത്രം.

എപ്പോഴും നഷ്ടക്കണക്കുകൾ മാത്രം ബോധിപ്പിക്കുന്ന എണ്ണക്കമ്പനികൾ ഇപ്പോൾ കൊള്ളലാഭം ഉണ്ടാക്കുന്നത് പല വഴിയിലൂടെയാണ്. ക്രൂഡ്ഓയിൽ ഇന്ത്യയിൽ കൊണ്ടുവന്ന് സംസ്‌കരിച്ചാണ് വിൽക്കുന്നതെങ്കിലും ക്രൂഡിനുപകരം പെട്രോളിന്റെ അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന റിഫൈനറി ഗെയ്റ്റ് െ്രെപസ് സംവിധാനത്തിലൂടെയാണ് കമ്പനികളുടെ പിഴിച്ചിൽ. പുറത്തെ വിലയും സംസ്‌കരണച്ചെലവും ലാഭവുംവച്ച് വിലയിട്ടാൽ അടിസ്ഥാന ഇന്ധനവിലയിൽ വലിയ മാറ്റമുണ്ടാകും.
ക്രൂഡ്ഓയിൽ ഒരു വീപ്പയുടെ വില: 46 ഡോളർ (2834 രൂപ)
ഒരു വീപ്പയിലുള്ളത്:158.98 ലിറ്റർ.
ഒരു ലിറ്റർ വില : 17.83 രൂപ
സംസ്‌കരണച്ചെലവ് : 5 രൂപ
ആകെ: 22.83 രൂപ
കമ്പനികൾ വിൽക്കുന്ന തുക 33.68 (കസ്റ്റംസ് നികുതി അടക്കം )
ലിറ്ററിൽ ലാഭം ശരാശരി: 8 രൂപ.

ഇപ്പോഴത്തെ സാഹചര്യത്തിൽ എണ്ണക്കമ്പികളും സർക്കാറും ജനങ്ങളെ പിഴിഞ്ഞുണ്ടാക്കുന്നത് എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്ത വിധത്തിലുള്ള കോടികളാണ്. കഴിഞ്ഞ ആറു വർഷത്തെ പെട്രോളിയം സബ്‌സിഡി ബാദ്ധ്യത 3.1 ലക്ഷം കോടി രൂപയാണ് സർക്കാറിനുള്ളത്. ഇക്കാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് നികുതി, നികുതിയേതര ഇനത്തിൽ ലഭിച്ചത് 15 ലക്ഷം കോടി രൂപയും. കസ്റ്റംസ്, എക്‌സൈസ് നികുതി വരുമാനം 6,21,520 കോടി സംസ്ഥാനങ്ങൾക്ക് വിൽപ്പന നികുതി 6,04,307 കോടി കമ്പനികൾക്ക് എണ്ണപ്പാടങ്ങൾ നൽകിയതിന്റെ റോയൽറ്റി ഒരു ലക്ഷം കോടിയും നേടി. പൊതു മേഖലാ എണ്ണ കമ്പനികളുടെ ലാഭവിഹിതം 90,000 കോടിയിലെത്തുകയും ചെയ്തു. കഴിഞ്ഞവർഷം ഇതാണ് സ്ഥിതിയെങ്കിൽ ഇപ്പോഴത്തെ കഥ പറയേണ്ടതില്ലല്ലോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP