Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ലക്ഷത്തിൽ കൂടിയ ഇടപാടുകൾ കാഷ്‌ലെസ് ആക്കിയതോടെ റിയൽ എസ്‌റ്റേറ്റ് വിപണിക്ക് വീണ്ടും തിരിച്ചടി; ആധാരത്തിൽ കുറച്ചു കാണിച്ചു എഴുതുക ബുദ്ധിമുട്ടാകും; സ്വർണ്ണക്കച്ചവടവും ഇടിയും; നോട്ട് പിൻവലിക്കലിന്റെ ക്ഷീണം മാറ്റാൻ വാരിക്കോരി ഒന്നും കൊടുത്തില്ല; നികുതിയിലെ ഇടപെടലുകളും സൂക്ഷ്മതയോടെ; കേന്ദ്ര ബജറ്റ് സൂക്ഷ്മമായി വായിക്കുമ്പോൾ

മൂന്ന് ലക്ഷത്തിൽ കൂടിയ ഇടപാടുകൾ കാഷ്‌ലെസ് ആക്കിയതോടെ റിയൽ എസ്‌റ്റേറ്റ് വിപണിക്ക് വീണ്ടും തിരിച്ചടി; ആധാരത്തിൽ കുറച്ചു കാണിച്ചു എഴുതുക ബുദ്ധിമുട്ടാകും; സ്വർണ്ണക്കച്ചവടവും ഇടിയും; നോട്ട് പിൻവലിക്കലിന്റെ ക്ഷീണം മാറ്റാൻ വാരിക്കോരി ഒന്നും കൊടുത്തില്ല; നികുതിയിലെ ഇടപെടലുകളും സൂക്ഷ്മതയോടെ; കേന്ദ്ര ബജറ്റ് സൂക്ഷ്മമായി വായിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കള്ളപ്പണക്കാരെ കുടുക്കാനാണ് കാഷ് ലെസ് എക്കണോമി. മൂന്നു ലക്ഷത്തിലേറെ രൂപയ്ക്കുള്ള പണമിടപാടുകൾക്കു ഏപ്രിൽ ഒന്നിനു നിരോധനം നിലവിൽ വരുന്നതോടെ കള്ളപ്പണക്കാർക്ക് പിടിവീഴും. പണരഹിത ഇടപാടുകൾ വ്യാപകമാക്കുന്നതിനും നിയന്ത്രണം വഴിയൊരുക്കും. ഇത് യഥാർത്ഥത്തിൽ ബാധിക്കുക റിയൽ എസ്റ്റേറ്റ് മേഖലയെയാകും. വസ്തു വാങ്ങാനും വിൽക്കാനുമൊക്കം ബാങ്കുകളിലൂടെ പണം കൈമാറേണ്ടി വരും. ആധാരത്തിൽ വസ്തു വില കുറച്ച് നികുതി വെട്ടിക്കുന്ന ഏർപ്പാടും ഇതോടെ അവസാനിക്കും. ബാങ്കിലൂടെ കൈമാറുന്ന തുകയ്ക്ക് കണക്കുള്ളതു കൊണ്ട് തന്നെ അതിന്റെ ഉറവിടം ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടി വരും. ഇത് റിയൽ എസ്റ്റേറ്റ് മേഖലയിലെ മന്ദിപ്പ് ഇരട്ടിപ്പിക്കും. കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ച് ആർക്കും വസ്തു വാങ്ങാൻ കഴയില്ല.

കള്ളപ്പണം കണ്ടെത്തുന്നതിനുവേണ്ടി മുൻ ജഡ്ജി എം.ബി.ഷായുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ടിലെ നിർദ്ദേശപ്രകാരമാണു നിരോധനം നടപ്പാക്കുന്നത്. ഒരു വർഷം മുൻപു സമർപ്പിച്ച റിപ്പോർട്ടിലുള്ള മറ്റൊരു പ്രധാന നിർദ്ദേശമായ, വ്യക്തികൾ പണമായി കൈവശം സൂക്ഷിക്കാവുന്ന തുക 15 ലക്ഷം രൂപയായി നിജപ്പെടുത്തണമെന്നതു ബജറ്റിൽ ഇടം നേടിയില്ല. ഈ തീരുമാനത്തോടെ സ്വർണ്ണ കച്ചവടത്തിനും മങ്ങലേൽക്കും. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ ആരെന്ത് വാങ്ങിയാലും അതിന് പണം വാങ്ങാൻ സ്വർണ്ണക്കടകൾക്ക് കഴിയില്ല. ചെക്കോ, കാർഡോ ഉപയോഗിക്കേണ്ടി വരും. ഇതിലൂടെ ആരാണ് സ്വർണം വാങ്ങിയതെന്ന് പോലും തിരിച്ചറിയാൻ കഴിയും. അങ്ങനെ കള്ളപ്പണം ഒഴുകുന്ന റിയൽ ഏസ്റ്റേറ്റ്, സ്വർണ്ണ വിപണിയും തളരും. എന്നാൽ ചെറുകിട സ്വർണം വാങ്ങിക്കൂട്ടി വൻകിടക്കാർ ആദായ നികുതി വകുപ്പിനെ വെട്ടിലാക്കുമെന്ന വിലയിരുത്തലുമുണ്ട്.

ആധാരത്തിൽ ശരിക്കുള്ള വില കാണിച്ചല്ല സംസ്ഥാനത്തെ ഭൂമിയിടപാടുകളിൽ 70 ശതമാനവും ഇപ്പോൾ നടക്കുന്നത്. ഇതു തുടരുക ഇനി എളുപ്പമല്ല. യഥാർഥ വിലയ്ക്കുതന്നെ ഭൂമിയിടപാടു രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരാകുമ്പോൾ കോളടിക്കുന്നതു സർക്കാരിനാണ്. വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി 14 പവനിലേറെ സ്വർണം ഒറ്റയടിക്കു വാങ്ങുന്നവർ പണം കാഷ്ലെസായി കൈമാറേണ്ടിവരുന്നതോടെ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാകും. വാഹനങ്ങൾ വാങ്ങുന്നതിനും ഇനി ചെക്കോ ഡ്രാഫ്‌റ്റോ വേണ്ടിവരും. കൂടുതൽപേർ ഭവന വാഹന വായ്പകളെടുത്തു തുടങ്ങുന്നതോടെ ബാങ്കുകൾക്കു നല്ലകാലമാണു വരാൻപോകുന്നത്.

സർക്കാരിനു ലഭിക്കേണ്ട നിശ്ചിതപരിധിക്കുമേലുള്ള തുക ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ സ്വീകരിക്കൂ എന്നു നിഷ്‌കർഷിക്കാൻ ആലോചനയുണ്ടെന്നും ബജറ്റ് പ്രസംഗത്തിൽനിന്നു വ്യക്തമായിട്ടുണ്ട്. ആധാർ പേയ്മെന്റ് സംവിധാനം, മുതിർന്ന പൗരന്മാരെ ഉദ്ദേശിച്ചു നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സ്മാർട് കാർഡ് എന്നിവയും പണരഹിത ഇടപാടുകൾ വേഗത്തിലാക്കാൻ സഹായിക്കും. വ്യക്തികളുടെ ആദായ നികുതി കുറച്ചതും ശ്രദ്ധേയമാണ്. ഇടത്തരക്കാരെ സർക്കാരുമായി അടുപ്പിക്കുകയെന്നതാണ് ലക്ഷ്യം.

വാരിക്കോരി കൊടുക്കാതെ ജെയ്റ്റ്‌ലി

നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തിൽ വാരിക്കോരി ധനമന്ത്രി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പുതിയ വൻ പദ്ധതികൾ പ്രഖ്യാപിച്ചില്ല, നിലവിലുള്ളവയിൽ വിജയകരമായ പദ്ധതികൾക്കു മാത്രം പണം. കോർപറേറ്റ് മേഖലയെ നികുതി പിരിവിന്റെ അടിസ്ഥാനത്തിൽ രണ്ടായി വിഭജിക്കുകയും ചെയ്തു. ധനകാര്യക്കമ്മി 3.2 ശതമാനമായി നിയന്ത്രിച്ചു എന്നതും ശ്രദ്ധേയമായി. കേന്ദ്രസർക്കാരിന്റെ 29 പദ്ധതികൾ തിരഞ്ഞെടുത്ത് അവയ്ക്കാണ് ബജറ്റിൽ കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്. പദ്ധതികൾ വിലയിരുത്തിയാൽ അവയിൽ ഭൂരിഭാഗവും കർഷകർ, ഗ്രാമീണർ, ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി പട്ടിക വർഗക്കാർ, ന്യൂനപക്ഷങ്ങൾ, വനിതകൾ എന്നിവരെ ലക്ഷ്യമാക്കിയുള്ളവയാണ്. നോട്ട് അസാധുവാക്കൽ വഴി ഏറ്റവും പ്രതിസന്ധിയിലായ രണ്ടു മേഖലകളാണ് ചെറുകിട വ്യവസായങ്ങളും റിയൽ എസ്റ്റേറ്റും. രണ്ടിനും ബജറ്റിൽ ഇളവുകളുണ്ട്.

ധനകാര്യക്കമ്മി കൂടിയാൽ വരവിനേക്കാൾ ചെലവു കൂടുന്നതായാണ് അർഥം. അത് വിദേശത്തു നിന്നുള്ള നിക്ഷേപത്തെ ബാധിക്കും, ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കും. വിദേശത്തു നിന്നു കൂടുതൽ നിക്ഷേപം ഇപ്പോൾ സർക്കാരിന് അത്യാവശ്യമാണ്. എഫ്ഡിഐ നയം തന്നെ പുനരാവിഷ്‌ക്കരിക്കും എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷി, ഗ്രാമീണ മേഖല എന്നിവയ്ക്ക് ബജറ്റിൽ നൽകിയിരിക്കുന്ന ഊന്നലിന് വ്യക്തമായ കാരണമുണ്ട്. നോട്ട് അസാധുവാക്കലിനു മുൻപു തന്നെ ബിജെപിക്ക് ലഭിച്ച പ്രതികരണം ഗ്രാമീണമേഖലയിൽ പാർട്ടിയോടുള്ള ജനപ്രീതി കുറയുന്നു എന്നാണ്. വൻകിട വ്യവസായികളുടെയും നഗരങ്ങളിലെ സമ്പന്നരുടെയും സർക്കാരാണിത് എന്ന പ്രതിപക്ഷ പ്രചാരണവും ഇതിനു കാരണമായി.

നോട്ട് അസാധുവാക്കൽ കൂടി വന്നതോടെ കാർഷിക, ഗ്രാമീണ മേഖലകളിൽ വ്യാപകമായ അതൃപ്തിയായി. ഈ മേഖലകളെ തിരിച്ചു പിടിക്കാനുള്ള കാര്യമായ ശ്രമമാണ് ബജറ്റിൽ. കൃഷിക്കും ഗ്രാമീണ പദ്ധതികൾക്കും 24 ശതമാനത്തോളം വർധനവുണ്ട്. 10 കോടി ജനങ്ങളെ ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തിക്കാനുള്ള രൂപരേഖയുണ്ട്. തൊഴിലുറപ്പു പദ്ധതിക്ക് എക്കാലത്തെയും വലിയ വിഹിതം-48700 കോടി രൂപ-ആണ് വകയിരുത്തിയിരിക്കുന്നത്. തികച്ചും രാഷ്ട്രീയമായ ഒരു സന്ദേശം കൂടിയാണിത്. ഉത്തർ പ്രദേശിലെയും പഞ്ചാബിലെയും ഉത്തരാഖണ്ഡിലെയും ഗോവയിലെയും മണിപ്പൂരിലെയും വോട്ടർമാർക്കുള്ള സന്ദേശവും.

ബാങ്ക് ഇടപാടുകൾക്ക് നികുതി, സാർവത്രിക അടിസ്ഥാന നികുതി എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ ധനമന്ത്രി പരിഗണിച്ചില്ല. റെയിൽവേ യാത്രക്കൂലിയും ചരക്കുകൂലിയും വർധിപ്പിക്കുന്നത് ബജറ്റിനു പുറമേയുള്ള തീരുമാനമായതിനാൽ അതും ജയ്റ്റ്‌ലി ഒഴിവാക്കി. കേന്ദ്ര ബജറ്റ് ഡിജിറ്റൽ സമ്പദ്ഘടനയ്ക്ക് അനുകൂലം. ബജറ്റിന്റെ എല്ലാ മേഖലയിലും ഈ ഊന്നൽ പ്രകടമാണ്. നികുതിയിളവുകൾ, ഡിജിറ്റൽ പണമടവിനുള്ള ആനുകൂല്യങ്ങൾ, വായ്പാ തിരിച്ചടവ് കാലാവധിയിലെ വർധന തുടങ്ങിയവയിലൂടെ ചെറുകിട വ്യാപാരികളെയും ഉപഭോക്താക്കളെയും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള ശ്രമമുണ്ട്. ഭവന നിർമ്മാണം, കൃഷി തുടങ്ങിയ മേഖലകൾക്കുള്ള ആനൂകൂല്യങ്ങൾ ചെറുകിട, ഇടത്തരം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആദായനികുതി ഇളവുകൾ കൂടുതൽ പേരെ നികുതിയടയ്ക്കാൻ പ്രേരിപ്പിക്കും

കൃഷി, ഗ്രാമ വികസനം, ഭവന നിർമ്മാണം, അടിസ്ഥാന സൗകര്യം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് സാമ്പത്തിക വളർച്ചയും സമത്വവും പ്രോൽസാഹിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ബാങ്കിങ് മേഖലയ്ക്കും ഗുണം ചെയ്യുന്ന നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമ വികസനം, റോഡ് വികസനം, നികുതി ഇളവ് തുടങ്ങിയവ ചെറു കാറുകളുടെ വിൽപന ഉയരാൻ വഴിയൊരുക്കും. ബദൽ ഇന്ധന വാഹനങ്ങൾക്കും മറ്റും നികുതി ആനുകൂല്യം പ്രഖ്യാപിക്കാത്തത് വിമർശനത്തിന് ഇടയാക്കുന്നുണ്ട്.

ചെക്ക് കേസുകൾ വേഗത്തിലാകും, ചെറുകാർ വിൽപ്പന ഉയരും

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷകൾ നടത്തുന്നതിനു ദേശീയ ഏജൻസി (നാഷനൽ ടെസ്റ്റിങ് ഏജൻസി) സ്ഥാപിക്കാൻ ബജറ്റ് ശുപാർശയും ശ്രദ്ധേയമായി. നിലവിൽ സിബിഎസ്ഇ, ടെക്‌നിക്കൽ വിദ്യാഭ്യാസ ദേശീയ കൗൺസിൽ (എഐസിടിഇ) എന്നിവ നടത്തുന്ന പരീക്ഷകളുടെ നടത്തിപ്പാണ് ഏജൻസി ഏറ്റെടുക്കുക. ദേശീയ മെഡിക്കൽ പൊതുപ്രവേശന പരീക്ഷയായ നീറ്റ്, എൻജിനീയറിങ് പൊതു പ്രവേശന പരീക്ഷ, യുജിസി ദേശീയ യോഗ്യതാ പരീക്ഷ എന്നിവയുൾപ്പെടെ നിലവിൽ സിബിഎസ്ഇ നടത്തുന്ന പരീക്ഷകൾ ഏജൻസിയുടെ കീഴിലേക്കു മാറ്റും. മികച്ച നിലവാരം പുലർത്തുന്ന കോളജുകൾക്കു സ്വയംഭരണാധികാരം നൽകും വിധം യുജിസി ചട്ടങ്ങൾ ഭേദഗതി ചെയ്യും. സ്‌കൂളുകളിലെ പഠന നിലവാരം പരിശോധിക്കാൻ പ്രത്യേക സംവിധാനമൊരുക്കും.

ശാസ്ത്ര പഠനത്തിന് ഉയർന്ന പരിഗണന നൽകും. വിദ്യാർത്ഥികളുടെ നവീന കണ്ടുപിടിത്തങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനു പ്രത്യേക ഫണ്ട് രൂപീകരിക്കും. സ്വയം: യുവജനതയെ ലക്ഷ്യമിട്ട് ഓൺലൈൻ പാഠ്യപദ്ധതിക്കു തുടക്കമിടും. 'സ്വയം' എന്നു പേരിട്ടിരിക്കുന്ന പദ്ധതി വഴി 350 കോഴ്‌സുകൾ ഓൺലൈനിൽ ലഭ്യമാക്കും. പ്രഗൽഭരായ അദ്ധ്യാപകരുടെ ക്ലാസ്, ചർച്ചകൾ എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ ക്‌ളാസ്മുറിയാണു സ്വയം.

ചെക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ട കേസുകൾ സമയപരിധിക്കുള്ളിൽ തീർക്കാൻ നിയമഭേദഗതി വരും. 18 ലക്ഷത്തോളം ചെക്കു കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നത്. മടങ്ങിയ ചെക്കുമായി ബന്ധപ്പെട്ട കേസുകൾ വളരെ സങ്കീർണമാണ്. കേസ് കഴിഞ്ഞ് പണം കിട്ടാൻ ഏറെ സമയമെടുക്കുന്നതിനാൽ വ്യാപാരികളും മറ്റും ഏറെ ബുദ്ധിമുട്ടുന്നു. അതിനാൽ സമയപരിധി കൊണ്ടുവരാൻ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിൽ മാറ്റം വരുത്തുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു.

പുതുസംരംഭകർക്ക് വൻ നേട്ടം

സ്റ്റാർട് അപ് സംരംഭങ്ങൾക്ക് ഏഴു വർഷത്തേക്കു നികുതി ഒഴിവാക്കിയത് കേരളത്തിലെ ഏകദേശം 1500 സ്റ്റാർട് അപ് സംരംഭകർക്കു നേട്ടമാകും. 6000 തൊഴിൽ നൈപുണ്യ കേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനം സംസ്ഥാന സർക്കാരിന്റെ അസാപ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഊർജമാകും.

എൻജിനീയറിങ് കേന്ദ്രങ്ങളോടനുബന്ധിച്ചു പ്രവർത്തിക്കുന്ന സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താൻ കഴിയും. വിദേശഭാഷാ പഠനത്തിനു 100 ഇന്ത്യാ ഇന്റർനാഷനൽ സ്‌കിൽ സെന്ററുകൾ സ്ഥാപിക്കുമ്പോൾ കേരളത്തിന് ഏറ്റവും ചുരുങ്ങിയതു മൂന്നെണ്ണമെങ്കിലും ലഭിക്കും.

റബർ കർഷകർക്കു നിരാശ

റബറിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കണമെന്നും വിലസ്ഥിരതാ പദ്ധതി നടപ്പാക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല. അതേസമയം, വിള ഇൻഷുറൻസ് പ്രഖ്യാപനം കേരളത്തിലെ കർഷകർക്കു പ്രയോജനപ്പെട്ടേക്കും. പദ്ധതിയിൽ റബർ ഉൾപ്പെടുമോയെന്നു വ്യക്തമല്ല. ക്ഷീരമേഖലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പ്രത്യേക പദ്ധതി കേരളത്തിലെ രൂക്ഷമായ പാൽക്ഷാമം കുറയ്ക്കാൻ സഹായിക്കും.

ദേശീയപാത വികസനത്തിന് 64,000 കോടി രൂപ നീക്കിവച്ചതിന്റെ ഏറ്റവും കൂടുതൽ പ്രയോജനം കേരളത്തിനാണ്. ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കാനുള്ള സ്ഥലമേറ്റെടുപ്പു വേഗത്തിലാക്കിയാൽ ദേശീയപാത വികസനം ഈ വർഷംതന്നെ തുടങ്ങാനാകും. പ്രതിദിനം 132 കിലോമീറ്റർ ദേശീയപാത നിർമ്മിക്കുമെന്നാണു ബജറ്റിലെ പ്രഖ്യാപനം.

കേരളത്തിന് കിട്ടിയത് 1206 കോടി

കേരളത്തിലെ വിവിധ റെയിൽ പദ്ധതികൾക്കായി ബജറ്റിൽ അനുവദിച്ചിട്ടുള്ളത് 1,206 കോടി രൂപയാണ്. കഴിഞ്ഞ റെയിൽ ബജറ്റിൽ വകയിരുത്തിയതിനെക്കാൾ 200 കോടിയോളം അധികം. ചെറുകിട വ്യവസായങ്ങൾക്കു (വിറ്റുവരവ് 50 കോടിയിൽ താഴെ) ആദായ നികുതി നിരക്കു 30 ശതമാനത്തിൽനിന്ന് 25% ആയി കുറച്ചത് കേരളത്തിലെ വ്യവസായികൾക്കു വൻ ആശ്വാസമാണ്. കാരണം, കേരളത്തിലെ 95% ചെറുകിട വ്യവസായങ്ങളും 50 കോടി വിറ്റുവരവിൽ താഴെയുള്ളവയാണ്.മാത്രമല്ല, ലാഭത്തിന്മേലാണു നികുതി വരുന്നത്. ഇവയിൽ ഭൂരിപക്ഷത്തിന്റെയും ലാഭം ഒരുകോടിയിൽ താഴെയാണ്.

സംസ്ഥാനങ്ങളുമായി ചേർന്ന് 70 സംയുക്ത സംരംഭങ്ങൾ തുടങ്ങുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചത് തിരുവനന്തപുരം ചെങ്ങന്നൂർ സബേർബൻ, ശബരി റെയിൽപാത, നിലമ്പൂർ നഞ്ചൻകോട് പാത എന്നിവയ്ക്കു ഗുണകരമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP