Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് വിമാനത്താവളം മേയിൽ അടയ്ക്കില്ല; മലബാറിന്റെ ആശങ്ക കണക്കിലെടുത്ത് റൺവേ പണി തുടങ്ങുക സെപ്റ്റംബറിൽ; ഒന്നരക്കൊല്ലം വലിയ വിമാനങ്ങൾക്ക് ഇറങ്ങാനാകില്ല

കോഴിക്കോട് വിമാനത്താവളം മേയിൽ അടയ്ക്കില്ല; മലബാറിന്റെ ആശങ്ക കണക്കിലെടുത്ത് റൺവേ പണി തുടങ്ങുക സെപ്റ്റംബറിൽ; ഒന്നരക്കൊല്ലം വലിയ വിമാനങ്ങൾക്ക് ഇറങ്ങാനാകില്ല

ന്യൂഡൽഹി: കോഴിക്കോട് എയർപോർട്ട് സെപ്റ്റംബർ ഒന്നുമുതൽ ഒന്നരക്കൊല്ലം ഭാഗികമായി അടച്ചിടുമെന്ന് വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശർമ ലോക്‌സഭയെ അറിയിച്ചു. ലക്ഷദ്വീപ് എംപി. മുഹമ്മദ് ഫൈസലിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉച്ച 12 മുതൽ രാത്രി എട്ടുമണിവരെയാണ് റൺവേ ഭാഗികമായി അടയ്ക്കുക. അതിനനുസരിച്ച് കോഴിക്കോട്ടുനിന്നുള്ള വിമാനങ്ങളുടെ സമയം എയർലൈൻസുകാർ പുനഃക്രമീകരിക്കും.

2014'15 വർഷം കോഴിക്കോട് എയർപോർട്ട് മുഖേന 147.39 കോടി രൂപയുടെ വരുമാനം ലഭിച്ചുവെന്ന് മന്ത്രി ശർമ എം.കെ. രാഘവന്റെ ചോദ്യത്തിന് മറുപടി നൽകി. 2013'14ൽ 126.99 കോടി രൂപയായിരുന്നു വരുമാനം. റൺവേ വികസിപ്പിക്കാൻ 248.3 ഏക്കർ ഭൂമി കൂടി നൽകണമെന്ന് എയർപോർട്ട് അഥോറിറ്റി സംസ്ഥാനസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റർനാഷണൽ ടെർമിനൽ ബിൽഡിങ്ങിന് 916 പേരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് നിലവിലുള്ളത്. 1,500 പേരെ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടാക്കാൻ പുതിയ 'അറൈവൽ ബ്ലോക്ക്' നിർമ്മിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

വിമാനത്താവളങ്ങളുടെ ചുമതലയുള്ള മന്ത്രി കെ. ബാബുവും എം.കെ. രാഘവനും നേരത്തേ വ്യോമയാനമന്ത്രി ഗജപതി രാജുവുമായി കോഴിക്കോട് വിമാനത്താവളവിഷയം ചർച്ചചെയ്തിരുന്നു. മെയ് മുതൽ ആറുമാസത്തേക്ക് റൺവേ ഭാഗികമായി അടച്ചിടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഹജ്ജ് തീർത്ഥാടനം, വേനലവധി, ഓണം, റംസാൻ എന്നിവ ഒരുമിച്ചുവരുന്ന വേളയിൽ വിമാനത്താവളം അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത് ആയിരക്കണക്കിന് മലയാളികൾക്ക് പ്രയാസമുണ്ടാക്കുമെന്ന് ഇരുവരും കേന്ദ്രത്തെ ധരിപ്പിച്ചു. അതിന് ശേഷവും മെയ്‌ മാസത്തിൽ വിമാനത്താവളത്തിൽ പണി നടത്താൻ നീക്കം തുടങ്ങി. മേയിൽ പൂട്ടുമെന്ന് സൂചനയും വന്നു. അതിനിടെയാണ് ആശങ്കകൾ ദൂരീകരിച്ച് മന്ത്രിയുടെ മറുപടി എത്തുന്നത്.

റൺവേ ബലപ്പെടുത്താനായാണ് കോഴിക്കോട് വിമാനത്താവളം ആറു മാസത്തേക്ക് ഭാഗികമായി അടച്ചിടുന്നത്. ഇതനുസരിച്ച് കൂടുതൽ സീറ്റുകളുള്ള എയർബസ് 330, 200, ബോയിങ് 777, 747 തുടങ്ങിയ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ കഴിയില്ല. വലിയ വിമാനങ്ങൾക്ക് വിലക്കുവരുന്നതോടെ കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ, എമിറേറ്റ്‌സ്, സൗദി എയർലൈൻസ് എന്നിവയുടെ ജിദ്ദ, റിയാദ്, ദുബൈ സർവിസുകൾ മുടങ്ങും. 350യാത്രക്കാരെ കൊണ്ടുപോകാവുന്ന ജംബോ വിമാന സർവിസുകൾ നിലക്കുന്നത് മലബാറിൽനിന്നുള്ള ഗൾഫ് പ്രവാസികളുടെ യാത്രാദുരിതം ഇരട്ടിയാകും. നിർത്തലാക്കുന്ന ജംബോ സർവിസുകൾക്ക് പകരം 200നടുത്ത് യാത്രക്കാരെ കൊണ്ടുപോകാവുന്ന ബോയിങ് 757, 767, 737, എയർബസ് 310, 320 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താനാണ് വ്യോമയാന മന്ത്രാലയം നൽകുന്ന നിർദ്ദേശം.

റൺവേയുടെ മോശം അവസ്ഥ കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പണി തുടങ്ങുന്നതിനു ആറുമാസം മുമ്പേ റൺവേ അടച്ചിടുന്നതെന്നാണ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. 82 ആഭ്യന്തര സർവിസ് ഉൾപ്പെടെ ആഴ്ചയിൽ 324 സർവിസുകളാണ് കരിപ്പൂരിൽ നിന്നുള്ളത്. റൺവേ ഭാഗികമായി അടക്കാനുള്ള തീരുമാനം ഇവയിൽ 52 സർവിസുകളെ മാത്രമേ ബാധിക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റൺവേയുടെ വിവിധഭാഗങ്ങളിൽ ബലക്ഷയം ഉണ്ടായെന്ന സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യോമയാന മന്ത്രാലയവും എയർപോർട്ട് അഥോറിറ്റിയും വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചത്.

രാജ്യത്തെ വിമാനത്താവളത്തിൽ വരുമാനത്തിന്റെ കാര്യത്തിൽ നാലാംസ്ഥാനത്താണ് കോഴിക്കോട്. ആഭ്യന്തര സർവീസ് ഉൾപ്പെടെ ആഴ്ചയിൽ 162 വിമാനങ്ങൾ കോഴിക്കോട്ടുനിന്ന് സർവീസ് നടത്തുന്നുണ്ട്. അവയിൽ 26 സർവീസുകൾ ആറുമാസത്തേക്ക് കൊച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്. വലിയ വിമാനങ്ങൾ ഇറങ്ങുന്നത് സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നതുകൊണ്ടാണ് അവയുടെ സർവീസ് കൊച്ചിയിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP