Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒറ്റത്തവണ തീരുവ കൂട്ടിയപ്പോൾ ഖജനാവിൽ എത്തിയത് 4200 കോടി..! രണ്ടര മാസം കൊണ്ട് തീരുവ വർധനയിൽ മാത്രം 20,000 കോടി നേടി; അധികാരമേറ്റ ശേഷം എക്‌സൈസ് തീരുവയിനത്തിൽ മാത്രം മോദി സർക്കാർ നേടിയത് ഒന്നരലക്ഷം കോടി രൂപ; എല്ലാ തീരുവകളും ചേർത്താൽ ശതകോടികൾ

ഒറ്റത്തവണ തീരുവ കൂട്ടിയപ്പോൾ ഖജനാവിൽ എത്തിയത് 4200 കോടി..! രണ്ടര മാസം കൊണ്ട് തീരുവ വർധനയിൽ മാത്രം 20,000 കോടി നേടി; അധികാരമേറ്റ ശേഷം എക്‌സൈസ് തീരുവയിനത്തിൽ മാത്രം മോദി സർക്കാർ നേടിയത് ഒന്നരലക്ഷം കോടി രൂപ; എല്ലാ തീരുവകളും ചേർത്താൽ ശതകോടികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും മുകളിലുള്ള എക്‌സൈസ് തീരുവയെ ഒരു കറവപ്പശുവാക്കി മാറ്റുന്ന വിധത്തിലാണ് മോദി സർക്കാർ പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ആനുകൂല്യം ഇന്ത്യയിലെ സാധാരണക്കാർക്ക് ലഭിച്ചിട്ടില്ല. പെട്രോൾ, ഡീസൽ വകയിൽ ഒറ്റത്തവണ തീരുവ കൂട്ടിയപ്പോൾ മോദിയുടെ ഖജനാവിൽ എത്തിയത് 4200 കോടി രൂപയോളമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടരമാസം കൊണ്ട് തീരുവ വർധനവിലൂടെ സർക്കാർ കൈക്കലാക്കിയിരിക്കുന്നത് 20,000 കോടി രൂപയാണ്. അധികാരമേറ്റെടുത്ത ശേഷം എക്‌സൈസ് തീരുവയിനത്തിൽ മാത്രം മോദി സർക്കാർ നേടിയത് ഒന്നരലക്ഷം കോടി രൂപയാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ എല്ലാ തീരുവകളും ചേർത്താൽ സർക്കാർ നേടിയ തുക ശതകോടികളായിരിക്കും.

എന്നാൽ ഇത്തരത്തിൽ നികുതി വർധിപ്പിച്ചത് പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിൽപനയിൽ വില വർധനവുണ്ടാക്കുകയില്ലെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്നുള്ള റിഡക്ഷനുകളിൽ ഈ വർധനവ് തട്ടിക്കിഴിക്കപ്പെടുന്നതിനാലാണ് ഉപഭോക്താക്കൾക്ക് ഇതിന്റെ ഭാരം അനുഭവപ്പെടാത്തത്. ജനുവരി 16ന് ഒരു ലിറ്റർ ഡീസലിനും പെട്രൊളിനും മുകളിൽ രണ്ട് രൂപയായിരുന്നു സർക്കാർ എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ചിരുന്നത്.

അതിന് മുമ്പ് ജനുവരി 2 ന് പെട്രോളിനു ഡീസലിനും രണ്ടു രൂപവീതം എക്‌സൈസ് നികുതി വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 12ന് പെട്രോളിനും ഡീസലിനും മുകളിലുള്ള എക്‌സൈസ് നികുതി ലിറ്ററിന് 1.50 രൂപയായി ഉയർത്തിയിരുന്നു. അതിന് ശേഷം കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് പെട്രോളിന് ലിറ്ററൊന്നിന് എക്‌സൈസ് നികുതി 2.25 രൂപയും ഡീസലിന് 1 രൂപയുമായി ഉയർത്തിയിരുന്നു. എന്നാൽ എണ്ണക്കമ്പനികൾ ഈ വർധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് പകർന്നിരുന്നില്ല. തങ്ങളുടെ ലാഭത്തിൽ നിന്നായിരുന്നു അവർ വർധിപ്പിച്ച നികുതി നൽകിയിരുന്നത്. 2014-2015 വർഷത്തിൽ സർക്കാർ പെട്രോളിയം മേഖലയിൽ നിന്നും 99,184 കോടി രൂപയായിരുന്നു ശേഖരിച്ചിരുന്നത്. നിലവിലുള്ള സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ പിരിച്ചെടുത്ത 33,042 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം നവംബറിന് മുമ്പ് നാല് പ്രാവശ്യവും സർക്കാർ പെട്രോൾ ഡീസലിന് മുകളിലുള്ള എക്‌സൈസ് നികുതികൾ വർധിപ്പിച്ചിരുന്നു. 2014 നവംബറിനും 2015 ജനുവരിക്ക് ഇടയിലായിരുന്നു ഈ വർധനവുകൾ ഉണ്ടായിരുന്നത്. ഇത്തരത്തിൽ നാല് പ്രാവശ്യം വർധനവ് വരുത്തിയതിലൂടെ ഒരു ലിറ്റർ പെട്രോളിന് മുകളിലെ എക്‌സൈസ് നികുതിയിൽ മൊത്തത്തിൽ 7.75 രൂപയുടേയും ഡീസലിന് മേൽ ലിറ്ററിന് 6.50 രൂപയുടെയും വർധനവാണ് ഉണ്ടായിരുന്നത്. പെട്രോളിനും ഡീസലിനും മുകളിലുള്ള നികുതി ആദ്യമായി സർക്കാർ വർധിപ്പിച്ചിരുന്നത് 2014 നവംബർ 12നായിരുന്നു. തുടർന്ന് അതേ വർഷം ഡിസംബർ രണ്ടിന് ഒരു ലിറ്റർ പെട്രോളിന് മേൽ 2.25 രൂപയും ഡീസലിന് മേൽ 1 രൂപയുമായിരുന്നു വർധിപ്പിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ജനുവരി രണ്ടിന് ഇരു ഇന്ധനങ്ങൾക്കും മേൽ രണ്ട് രൂപ എക്‌സൈസ് നികുതി വർധിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ജനുവരി 16ന് അതേ അനുപാതത്തിൽ വീണ്ടും നികുതി വർധിപ്പിച്ചു.

നിലവിൽ പെട്രോളിനുള്ള നിർമ്മാണ ചെലവിനേക്കാൾ വളരെ കൂടുതലാണ് ഇതിന്മേലുള്ള നികുതികൾ എന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാവുന്ന കാര്യമാണ്.ഈ മാസത്തിന്റെ തുടക്കത്തിലെ കണക്കുകൾ പ്രകാരം ഡൽഹിയിൽ ഉപഭോക്താവ് ഒരു ലിറ്റർ പെട്രോളിന് നൽകേണ്ടുന്നത് 59.35 രൂപയാണ്. ഇതിൽ ഓയിൽ മാർക്കറ്റിങ് കമ്പനി(ഒഎംസി)കൾക്കുള്ള ചാർജ് 22.46 രൂപയാണ്. ഡീലേർസ് പേ ആയി 25.50 രൂപയും എക്‌സൈസ് നികുതി വകയിൽ 19.37 രൂപയുമാണ് നൽകേണ്ടുന്നത്.

ഡീലറുടെ കമ്മീഷൻ ലിറ്ററൊന്നിന് 2.25 രൂപയാണ്. വാറ്റ് വകയിൽ 11.87 രൂപയാണ്‌ലിറ്റർ പെട്രോളിനേകുന്നത്. ഇപ്രകാരം ഡൽഹിക്കാർ നൽകുന്ന പെട്രോൾ വിലയിൽ 61 ശതമാനവും കമ്പനികൾക്കും ഡീലർമാർക്കും കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനുമാണ് പോകുന്നത്. ഈ മാസം തുടക്കത്തിലെ കണക്കുകൾ പ്രകാരം ഡൽഹിയിൽ ഡീലസിന് ലിറ്ററിന് 45.03 രൂപയാണ് വില. ഒഎംസി ചാർജ് 18.69 രൂപയാണ്. ഡീലേർസ് പേ ലിറററിന് 23.11 രൂപയും എക്‌സൈസ് ഡ്യൂട്ടി 13.83 രൂപയുമാണ്. ഡീലറുടെ കമ്മീഷൻ 1.43 രൂപയും വാറ്റ് 6.66 രൂപയുമാണ്. ഇത് പ്രകാരം ഡൽഹിക്കാർ നൽകുന്ന പണത്തിന്റെ 58.4 ശതമാനവും കമ്പനികൾ, ഡീലർമാർ , കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ എന്നിവർക്കാണ് പോകുന്നത്.

സമീപകാലത്തായി ക്രൂഡ് ഓയിൽ വിലയിടിഞ്ഞത് പലവിധത്തിൽ നേട്ടമുണ്ടാക്കുന്നുണ്ട്. 2012ൽ എണ്ണവില മൂർധന്യത്തിലെത്തിയപ്പോൾ മൊത്തം ചെലവായിരുന്നത് 108 ബില്യൺ ഡോളറായിരുന്നു. ഇപ്പോൾ കഴിഞ്ഞ 12 മാസക്കാലമായി ഇത് വെറും 61 ബില്യൺ ഡോളറായി ചുരുങ്ങിയിരിക്കുകയാണ്. ഇതിലൂടെ നെറ്റ് സേവിങ്‌സായി 47 ബില്യൺ ഡോളറാണ് ലഭിക്കുന്നത്. ഇതിൽ 60 ശതമാനവും സർക്കാരിനാണ് പോകുന്നത്. അതിലുടെയും കോടിക്കണക്കിന് രൂപയാണ് ഖജനാവിലേക്ക് എത്തുന്നത്. തൽഫലമായി എണ്ണ സബ്‌സിഡി 14 ബില്യൺ ഡോളറായി താണിട്ടുണ്ട്. എക്‌സൈസ് ഡ്യൂട്ടി ഉയരുകയും അത് 14 ബില്യൺ ഡോളറാവുകയും ചെയ്തു. ഇതിൽ 8 ബില്യൺ ഡോളറാണ് കൺസ്യൂമർമാരിലേക്ക് എത്തുന്നത്. കോർപറേറ്റ് സെക്ടറിലേക്ക് 11 ബില്യൺ ഡോളറുമെത്തുന്നു. എണ്ണവിലയിലെ താഴ്ച പലവിധത്തിൽ നമുക്ക് ഗുണകരമാകുന്നുണ്ടെന്നോർക്കുക. അതായത് ഇതിലൂടെ പെട്രോൾ വിലയും ഡീസൽ വിലയും കുറയുന്നതാണ്. വിമാനടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇടിവുണ്ടാവുകയും ചെയ്യും. പെയിന്റ് വിലയിലും കുറവുണ്ടാകും.

ഇന്ത്യയിലെ പെട്രോൾ വില ഘടന പ്രകാരം ഫ്യൂവൽ കമ്പോണന്റ് വകയിൽ 52 ശതമാനവും കസ്റ്റമേർസ് ഡ്യൂട്ടി വകയിൽ 4 ശതമാനവും എക്‌സൈസ് ഡ്യൂട്ടി വകയിൽ 25 ശതമാനവും സെയിൽസ് വാറ്റ് വകയിൽ 17 ശതമാനവും ഡീലറുടെ കമ്മീഷൻ വകയിൽ 2 ശതമാനവുമാണ് നൽകപ്പെടുന്നത്. ഇന്ത്യയിലെ ഡീസലിന്റെ വിലഘടന പ്രകാരം ഫ്യൂവൽ കമ്പോണന്റ് വകയിലാണ് 66 ശതമാനം വിലയും നൽകപ്പെടുന്നത്. കസ്റ്റമേർസ് ഡ്യൂട്ടി വകയിൽ 7 ശതമതാനം, എക്‌സൈസ് ഡ്യൂട്ടിയായി 13 ശതമാനം, സെയിൽസ് വാറ്റായി 12 ശതമാനം, ഡീലറുടെ കമ്മീഷനായി രണ്ട് ശതമാനവുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP